2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

പശ്ചിമഘട്ടത്തിലെ ന്യൂട്രിനോ പരീക്ഷണശാല...



ന്യൂട്രിനോ പരീക്ഷണം: വി എസിന്റേത് വൈകിവന്ന വിവേകം

2012 സെപ്തംബര്‍ 18

കോട്ടയം: ദേശീയോദ്യാനമായ മതികെട്ടാന്‍ചോലയുമായി അതിരുപങ്കിടുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനു സമീപം പൊട്ടിപ്പുറത്ത് ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ. കണികാ പരീക്ഷണത്തിന് എതിരേയുള്ള വി എസിന്റെ പ്രഖ്യാപനം വൈകിയുദിച്ച വിവേകം.

2009 നവംബറിലാണു പരീക്ഷണശാല സ്ഥാപിക്കാനുള്ള സ്ഥലം കണെ്ടത്താന്‍ അന്നത്തെ ഡി.എം.കെ സര്‍ക്കാരിന്റെ പിന്തുണയോടെ കേന്ദ്രം ശ്രമംതുടങ്ങിയത്. അമേരിക്കയിലെ നാസ അടക്കമുള്ള വിദേശ ഏജന്‍സികളുടെ സഹായത്തോടെ സ്ഥാപിക്കാന്‍ പോവുന്ന കണികാപരീക്ഷണപദ്ധതി സംബന്ധിച്ചു തേജസ് ആണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഇടുക്കി ജില്ലയില്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെയും പശ്ചിമഘട്ടത്തിന്റെ ഭാഗമായ മതികെട്ടാന്‍ചോലയെയും ഗുരുതരമായി ബാധിക്കുന്ന പദ്ധതി സംബന്ധിച്ചു വാര്‍ത്ത പുറത്തുവന്നിട്ടും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വമോ ഒരു പ്രതികരണത്തിനും തയ്യാറായിരുന്നില്ല. പദ്ധതിക്കെതിരേ തമിഴ്‌നാട്ടില്‍ ശക്തമായ ജനവികാരമാണ് അന്നുയര്‍ന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും കണികാപരീക്ഷണത്തിനെതിരേ പ്രചാരണവുമായി രംഗത്തുവരുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായിരുന്ന ഡി.എം.കെ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് അന്നുയര്‍ന്നുവന്ന പ്രതിഷേധത്തെ ഇല്ലാതാക്കിയത്. പരീക്ഷണശാല നിര്‍മിക്കാന്‍ കണെ്ടത്തിയ പശ്ചിമഘട്ടത്തിലെ കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ പല്ലിളിച്ചാന്‍ പാറയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നാട്ടുകാരെ പദ്ധതിക്ക് അനുകൂലമാക്കാനായി നിരവധി പ്രചാരണയോഗങ്ങളും സംഘടിപ്പിച്ചിരുന്നു.

എതിര്‍പ്പ് കുറഞ്ഞതോടെ ആദ്യകാലത്തു രഹസ്യമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി ആരംഭിക്കുകയും ചെയ്തു. പദ്ധതി വരുമെന്ന് ഉറപ്പായതോടെയാണ് കണികാപരീക്ഷണം സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, ഈ സമയത്തും പദ്ധതിസംബന്ധിച്ച പ്രതികരണത്തിനു വി എസ് തയ്യാറായില്ല. വി എസ് സര്‍ക്കാരിന്റെ അവസാനകാലത്താണ് കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന കണികാപരീക്ഷണശാലയ്ക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. 1060 കോടി മുടക്കി പശ്ചിമഘട്ടത്തില്‍ 1300 അടി താഴ്ചയില്‍ കരിമ്പാറ തുരന്ന് രണ്ടര കിലോ മീറ്റര്‍ നീളത്തിലാണു തുരങ്കം നിര്‍മിക്കുന്നത്. 132 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുള്ള പ്രത്യേക അറയിലായാണു പരീക്ഷണശാല നിര്‍മിക്കുന്നത്. ഇതിനായി 2.25 ലക്ഷം ഘനമീറ്റര്‍ പാറ പശ്ചിമഘട്ടത്തില്‍ നിന്ന് പൊട്ടിച്ചു മാറ്റേണ്ടിവരും. ന്യൂട്രിനോ കണികാപരീക്ഷണത്തിനു കേന്ദ്ര ആണവോര്‍ജവകുപ്പും ശാസ്ത്രസാങ്കേതിക മന്ത്രാലയവും സംയുക്തമായാണു പദ്ധതി തയ്യാറാക്കിയത്. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ ഡോ. നബോമണ്ഡല്‍ ചെയര്‍മാനും ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍സിലെ ശാസ്ത്രജ്ഞ ഡോ. ഡി ഇന്ദുമതി കണ്‍വീനറുമായ ഐ.എന്‍.ഒ സെല്ലാണു പരീക്ഷണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഇന്ത്യ ബെയ്‌സ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്ലിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പരീക്ഷണശാല സ്ഥാപിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുന്നതു മധുരയിലെ അമേരിക്കന്‍ കോളജ് അധികൃതരാണ്. അമേരിക്കന്‍ ഏജന്‍സികളുമായി അടുത്ത ബന്ധമുള്ള സ്ഥാപനാണ് അമേരിക്കന്‍ കോളജ്.


ന്യൂട്രിനോ:രഹസ്യാന്വേഷണ റിപോര്‍ട്ട് വി എസ് സര്‍ക്കാര്‍ അവഗണിച്ചു

പശ്ചിമഘട്ടം നേരിടേണ്ടി വരിക ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തെ

2012 സെപ്തബര്‍ 19
കോട്ടയം:  കണികാ പരീക്ഷണശാല സ്ഥാപിക്കുന്നതിനെ കുറിച്ച് പോലിസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപോര്‍ട്ട് വി എസ് സര്‍ക്കാര്‍ അവഗണിച്ചു. പരീക്ഷണശാല സ്ഥാപിക്കുന്നതിലൂടെ പശ്ചിമഘട്ടം നേരിടാന്‍ പോവുന്നത് ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തെയാവും. 2009 ഡിസംബര്‍ 20 ന് തേജസ് ന്യൂട്രിനോ പദ്ധതി സംബന്ധിച്ച് വാര്‍ത്ത പുറത്ത് കൊണ്ടു വന്നതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് പദ്ധതിയുടെ ഓരോ നീക്കങ്ങളും സംബന്ധിച്ച് അതാത് സമയങ്ങളില്‍ പോലിസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ ഈ റിപോര്‍ട്ടുകള്‍ അവഗണിക്കുകയാണ് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭ ചെയ്തത്. മതിക്കെട്ടാന്‍ച്ചോലയുമായി അതിര്‍ത്തി പങ്കിടുന്ന പല്ലിളിച്ചാന്‍പാറയില്‍ കണികാ പരീക്ഷണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക പഠനം തന്നെ തട്ടികൂട്ടായിരുന്നു. ഇത് സംബന്ധിച്ചും തേജസ് റിപോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഇതിന് ശേഷം മറ്റ് മാധ്യമങ്ങളും പദ്ധതി സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിട്ടും അക്കാലത്തൊന്നും വി എസ് അച്യുതാനന്ദന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിസംഗതാ മനോഭാവമാണ് കേരളത്തെ അറിയിക്കാതെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയത്. അതിര്‍ത്തികളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളെ അറിയിക്കണമെന്നാണ് നിയമം. പക്ഷെ, ഇത്തരം നടപടികള്‍ പദ്ധതിയുടെ ഒരു ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. ആദ്യഘട്ടത്തില്‍ രഹസ്യമായി തന്നെയായിരുന്നു പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍. പിന്നീട് പരസ്യമായി പദ്ധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയപ്പോഴും വി എസ് മന്ത്രിസഭ മൗനം പാലിക്കുകയും ചെയ്തു. സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ച നിസംഗതയ്ക്ക് വരും നാളുകളില്‍ വലിയ വിലയാവും കേരലം നല്‍കേണ്ടി വരിക. പ്രകൃതിയും സൂര്യനും നക്ഷത്രങ്ങളും മനുഷ്യശരീരവും പോലും പുറപ്പെടുവിക്കുന്ന ന്യൂട്രീനോ കണികയെ  അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ കലരാതെ ശുദ്ധമായി പരീക്ഷണശാലയില്‍ എത്തിച്ചു  ഇലക്‌ട്രോ മാഗ്നറ്റിലൂടെ കടത്തി വിട്ടശേഷം കണികയെ പരിശോധന വിധേയമാക്കി മാറ്റുകയാണു ചെയ്യുന്നതെന്നാണ് ശാത്രജ്ഞര്‍ പറയുന്നത്. ന്യൂട്രീനോ കണിക പരീക്ഷണം വിജയിച്ചാല്‍ സുനാമിയും ഭൂകമ്പവും അടക്കം ശാസ്ത്ര ലോകത്തു ഉത്തരം കണ്ടെത്താനാവാത്ത നിരവധി ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കുമെന്നും പരീക്ഷണത്തിനു ചുക്കാന്‍ പിടിക്കുന്ന മുംബൈയിലെ ടാറ്റാ ഫണ്ടമെന്റല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. നബകുമാര്‍മണ്ഡല്‍ പറഞ്ഞു. എന്നാല്‍, പരീക്ഷണശാലയില്‍ സ്ഥാപിക്കുന്ന 50,000 ടണ്‍ ഭാരം വരുന്ന ലോകത്തെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന ഇലക്‌ട്രോ മാഗ്നറ്റിക്ക് പുറത്ത് വിടുന്ന വികിരണവും, പരീക്ഷണത്തിലൂടെ പുറത്തു വരുന്ന മാലിന്യങ്ങളും  ഏത് രീതിയില്‍ മനുഷ്യനെയും ജീവജാലങ്ങളെയും ബാധിക്കുമെന്നതിന് ഉത്തരം നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. പരീക്ഷണശാല നിര്‍മിക്കാനായി കരിമ്പാറക്കെട്ട് തുരക്കുന്നതിലൂടെ പുറത്തെടുക്കുന്ന 2.25 ലക്ഷം ഘനമീറ്റര്‍ പാറകളും മറ്റ് അവശിഷ്ടങ്ങളും ഉയര്‍ത്തിയേക്കാവുന്ന മാലിന്യ ഭീഷണിയും വളരെ വലുതാണ്. തമിഴ്‌നാടിന്റെ ഭൂമിയിലാണ് പരീക്ഷണശാല സ്ഥാപിക്കുന്നതെന്നാണ് കേന്ദ്രം വാദിക്കുന്നതെങ്കിലും ഇതുമൂലം ഉണ്ടാകാവുന്ന ദുരന്തം കേരളത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. പ്രധാനമായും ചതുരംഗ പാറമെട്ട് ഭാഗത്തെ ജനങ്ങളും ദേശീയോദ്യാനമായ മതിക്കെട്ടാന്‍ച്ചോലയുമാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടേണ്ടി വരിക.


ന്യൂട്രിനോ പരീക്ഷണം: മുഖ്യമന്ത്രി ആവര്‍ത്തിച്ചത് കേന്ദ്രനിലപാട്

2012 സെപ്തബര്‍, 20

മതികെട്ടാന്‍ പാരിസ്ഥിതിക ഭീഷണിയില്‍; വിദഗ്ധ പഠന ആവശ്യം ശക്തം

കോട്ടയം: ന്യൂട്രിനോ പദ്ധതി ഏതുതരത്തില്‍ കേരളത്തെ ബാധിക്കുമെന്നതു സംബന്ധിച്ച പഠനങ്ങള്‍ക്കു മുമ്പേ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം കേന്ദ്രനിലപാട് ആവര്‍ത്തിക്കല്‍ മാത്രം. ലോകപൈതൃക പട്ടികയില്‍ ഇടംനേടിയ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട ദേശീയോദ്യാനമായ മതികെട്ടാന്‍ചോലയെയും അതിര്‍ത്തി പ്രദേശങ്ങളെയും കാത്തിരിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക ഭീഷണി മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തെ ഒരു തരത്തിലും പരീക്ഷണം ബാധിക്കില്ലെന്ന് ഉറപ്പുനല്‍കിയത്. പരീക്ഷണശാല സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിക്കാതെ ഓഫിസിലിരുന്ന് ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥരും കലക്ടറും നല്‍കിയ മറുപടി അതേപടി മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.

പരീക്ഷണശാല സ്ഥാപിക്കാനായി അതിര്‍ത്തിയിലെ കരിമ്പാറ തുരക്കുന്നതിലൂടെ ഉയരുന്ന പ്രത്യാഘാതങ്ങള്‍ ഏതു തരത്തിലുള്ള പാരിസ്ഥിതിക പ്രതിസന്ധിയാണു മതികെട്ടാന്‍ചോലയെയും സമീപപ്രദേശങ്ങളെയും ബാധിക്കുകയെന്നതു പ്രവചനാതീതമാണ്. 2.25 ലക്ഷം ഘനമീറ്റര്‍ പാറയാണു ടണല്‍ നിര്‍മാണത്തിനായി തുരക്കാന്‍ പോവുന്നത്. 2.5 കിലോമീറ്റര്‍ നീളമുള്ള ടണല്‍ നിര്‍മാണത്തിനു കണെ്ടത്തിയ സ്ഥലത്തെ ഒരു കിലോമീറ്റര്‍ മാത്രമാണു തമിഴ്‌നാടിന്റെ കൈവശമുള്ള വനമേഖല. മതികെട്ടാന്‍ചോലയും കടന്നു ചതുരംഗപ്പാറമേട്ടില്‍ എത്തുന്ന തരത്തിലേ ടണല്‍ നിര്‍മിക്കാനാവൂ. അതുകൊണ്ടുതന്നെ കേരള വനമേഖലയിലെ ഭൂഗര്‍ഭത്തില്‍ കരിമ്പാറ തുരന്നെടുക്കുന്നതിലൂടെ മതിക്കെട്ടാനിലെ ജീവജാലങ്ങളെയും പരിസ്ഥിതിയെയും ഏതു തരത്തില്‍ ബാധിക്കുമെന്നത് വിശദമായ പഠനത്തിനു വിധേയമാക്കേണ്ടതാണ്.

പോലിസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തി ചൊവ്വാഴ്ച സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള നിരവധി റിപോര്‍ട്ടുകള്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്്. ഒരു പഠനമെങ്കിലും ഇതുസംബന്ധിച്ചു നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്ര ആണവോര്‍ജ-ശാസ്ത്രസാങ്കേതിക മന്ത്രാലയങ്ങളുടെ സംയുക്ത പദ്ധതിയെ കണ്ണടച്ച് അനുകൂലിക്കുന്ന സമീപനമാണു നിലവില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ന്യൂട്രിനോ പരീക്ഷണം എന്തെന്ന പ്രാഥമിക അറിവുപോലും ഇല്ലാതെയാണ് ഇടുക്കി എം.പി പി ടി തോമസ് അടക്കമുള്ളവര്‍ പദ്ധതിയെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ചതും. പദ്ധതി കേരളത്തെ ഏതു തരത്തില്‍ ബാധിക്കുമെന്ന പഠനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

ഇതിനു തയ്യാറാവാതെ മുഖ്യമന്ത്രി അടക്കം പ്രശ്‌നങ്ങളില്ലെന്നു വാദിക്കുന്നത് ഒരെതിര്‍പ്പുമില്ലാതെ പരീക്ഷണശാല സ്ഥാപിക്കുന്നതില്‍ എത്തിക്കും. നൂറ്റാണ്ടുകള്‍ പഴക്കമേറിയ കരിമ്പാറ തകര്‍ക്കപ്പെടുന്നതിലൂടെ ഉയരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഡോ. സാലിം അലി ഫൗണേ്ടഷന്‍ നടത്തിയ പാരിസ്ഥിതിക പ്രത്യാഘാത പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തമിഴ്‌നാടിന്റെ ഭാഗമായ വനഭൂമിക്ക് എന്തെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമോയെന്നതു സംബന്ധിച്ചു മാത്രമായിരുന്നു പഠനം. ഇത് അംഗീകരിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതാവട്ടെ അയല്‍സംസ്ഥാനമായ കേരളത്തോട് അഭിപ്രായം തേടാതെയും. തുടക്കം മുതലേ രഹസ്യസ്വഭാവം പുലര്‍ത്തി തന്നെയാണ് ന്യൂട്രിനോ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോയത്. പദ്ധതിയും പരീക്ഷണവും സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാതെ തുടക്കം മുതലേ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം ഇന്ത്യാ ബെയിസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്ലും തമിഴ്‌നാട് സര്‍ക്കാരും ശ്രമിച്ചിരുന്നു. അത് ഇപ്പോഴും നിലനിര്‍ത്തി തന്നെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.


തമിഴ്‌നാട് രഹസ്യപ്പോലിസ് നിരീക്ഷണം ശക്തമാക്കി

2012 സെപ്തബര്‍ 19
കോട്ടയം: പുറത്തുനിന്ന് പരീക്ഷണശാല സ്ഥാപിക്കുന്ന പ്രദേശത്ത് എത്തുന്നവരെ നിരീക്ഷിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് പോലിസ്. കേരളത്തില്‍ ന്യൂട്രിനോ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമായതോടെയാണ് തമിഴ്‌നാട് പോലിസ് രഹസ്യാന്വേഷണ വിഭാഗമായ ക്യൂബ്രാഞ്ച് നിരീക്ഷണം ശക്തമാക്കിയത്. പരീക്ഷണശാല സ്ഥാപിക്കാന്‍ കണെ്ടത്തിയ മലനിരയോടു തൊട്ടുകിടക്കുന്ന പൊട്ടിപ്പുറം ഗ്രാമത്തില്‍ എത്തുന്നവരെയാണ് നിരീക്ഷിക്കുന്നത്. ഇവിടെ എത്തുന്ന അപരിചിതരെയും പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ജനപ്രതിനിധികളെയും സാമൂഹിക പ്രവര്‍ത്തകരെയും അവരുമായി ബന്ധപ്പെടുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന പോലിസ് സംഘം മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുണ്ട്.

ന്യൂട്രിനോ: ഫണ്ട് കൈമാറ്റം വൈകുന്നതില്‍ ഐ.എന്‍.ഒ സെല്ലിന് നിരാശ


2012 സെപ്തബര്‍, 21
കോട്ടയം: വിവാദം വീണ്ടും ഉയരുമ്പോഴും ന്യൂട്രിനോ പരീക്ഷണത്തിനുവേണ്ട മാസീവ് ഡിറ്റക്റ്ററുകളുടെയും ഇലക്‌ട്രോ മാഗ്‌നറ്റിന്റെയും നിര്‍മാണം പുരോഗമിക്കുന്നു. പദ്ധതി അംഗീകരിച്ചിട്ടും ഫണ്ട് കൈമാറ്റം വൈകുന്നതില്‍ ശാസ്ത്രജ്ഞര്‍ക്കു നിരാശ.

മുംബൈ ടാറ്റാ ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. നബകുമാര്‍ മണ്ഡലിന്റെ നേതൃത്വത്തിലാണ് മാസീവ് ഡിറ്റക്റ്ററുകളുടെയും ഇലക്‌ട്രോ മാഗ്‌നറ്റിന്റെയും നിര്‍മാണം പുരോഗമിക്കുന്നത്. അന്തരീക്ഷത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ന്യൂട്രിനോ കണികകളെ കടത്തിവിട്ട് പരിണാമത്തിനു വിധേയമാക്കാനായി 17,000 ടണ്‍ വീതം ഭാരമുള്ള മൂന്ന് ഡിറ്റക്റ്ററുകളാണ് നിര്‍മിക്കുന്നത്. പദ്ധതിക്കു സ്ഥലം കണെ്ടത്തുന്നതിനു ശ്രമംതുടങ്ങിയ 2009 നവംബറിനു മുമ്പുതന്നെ ഇവയുടെ നിര്‍മാണം ആരംഭിച്ചിരുന്നു. ശാസ്ത്രസാങ്കേതിക ആണവോര്‍ജ മന്ത്രാലയമാണ് ഇതിനുള്ള പണം മുടക്കുന്നത്.

ഇതിനുപുറമെ ഡിറ്റക്റ്ററുകള്‍ ഭൂഗര്‍ഭ അറയില്‍ സുരക്ഷിതമാക്കാനുള്ള ഇരുമ്പ് ആവരണവും വൈദ്യുതകാന്തത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. 50,000 ടണ്‍ ഭാരമുള്ള ഇലക്‌ട്രോ മാഗ്‌നറ്റാണ് നിര്‍മിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാന്തികവലയമാണ് ഇവിടെ ഒരുക്കുന്നതെന്നാണു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ശാസ്ത്രസാങ്കേതിക ആണവോര്‍ജമന്ത്രാലയം മുഖേന 1356 കോടിയുടെ പദ്ധതി റിപോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യാ ബെയ്‌സ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയത്. പദ്ധതി അംഗീകരിച്ചെങ്കിലും കേന്ദ്രം ഫണ്ട് ലഭ്യമാക്കിയിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പദ്ധതിയോടുള്ള താല്‍പ്പര്യമില്ലായ്മയാണ് ഫണ്ട് കൈമാറ്റം വൈകുന്നത്. നിലവില്‍ ശാസ്ത്രസാങ്കേതിക ആണവോര്‍ജ മന്ത്രാലയം നല്‍കിയ പണം ഉപയോഗിച്ചാണു പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഐ.എന്‍.ഒ സെല്‍ കോ-ഓര്‍ഡിനേറ്ററും ചെന്നൈ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞയുമായ ഡോ. ഇന്ദുമതി തേജസിനോട് പറഞ്ഞു.

ശാസ്ത്ര സാങ്കേതിക ആണവോര്‍ജ മന്ത്രാലയം വഴിയാണ് 1356 കോടി പരീക്ഷണത്തിനായി കേന്ദ്രം ഐ.എന്‍.ഒ സെല്ലിന് നല്‍കുകയെന്നാണു പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ ഭരണമാറ്റം പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ വേഗത കുറച്ചിട്ടുണ്ട്. ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഒരു പദ്ധതിക്കും ജയലളിത കാര്യമായ പരിഗണന നല്‍കിയിട്ടില്ല. ഇതാണ് ഫണ്ട് കൈമാറ്റം വൈകുന്നതിനു പിന്നിലെ പ്രധാന കാരണം.

പരീക്ഷണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഉന്നത ഡി.എം.കെ നേതാക്കളാണ് അനുകൂല സമീപനവുമായി രംഗത്തുവന്നിരുന്നത്. ഭൂഗര്‍ഭ തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന ഗ്രാനൈറ്റ് കച്ചവടമായിരുന്നു ഇവരുടെ ലക്ഷ്യം.

പദ്ധതിക്കെതിരേ രംഗത്തുവന്ന ഡി.എം.കെ പ്രാദേശിക നേതൃത്വത്തെ പ്രലോഭിപ്പിച്ചും എ.ഡി.എം.കെ നേതാക്കളെ ഭീഷണിപ്പെടുത്തി എതിര്‍പ്പ് ഇല്ലാതാക്കാന്‍ ഉന്നത നേതാക്കള്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നു. ഭരണം മാറിയതോടെ എ.ഡി.എം.കെ നേതാക്കള്‍ ജയലളിതയെ കണ്ട് പദ്ധതിയോടുള്ള എതിര്‍പ്പ് അറിയിച്ചു. ഇതോടെയാണ് കാര്യമായ പിന്തുണ ഇതുവരെ കണികാ പരീക്ഷണത്തിനു നല്‍കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി തയ്യാറായില്ല.


ന്യൂട്രിനോ : ദുരൂഹത നീങ്ങാതെ അമേരിക്കന്‍ കോളജ്

2012 സെപ്തബര്‍, 21
കോട്ടയം: ദുരൂഹത വര്‍ധിപ്പിച്ച് മധുര അമേരിക്കന്‍ കോളജിന്റെ പങ്കാളിത്തം. പൊതുപരിപാടികളിലൊന്നും ഒരിക്കലും പങ്കാളിത്തം വഹിക്കാത്ത ഒന്നരനൂറ്റാണ്ട് പഴക്കമുള്ള മധുര അമേരിക്കന്‍ കോളജ് പ്രത്യേക ന്യൂട്രിനോ സെല്‍ തന്നെ രൂപീകരിച്ചാണ് പദ്ധതിക്ക് അനുകൂലമായ പ്രചാരണവുമായി 2009ല്‍ രംഗത്തുവന്നത്.

തേനി ജില്ലയില്‍ പരീക്ഷണശാല സ്ഥാപിക്കുന്നതിനു ജനപ്രതിനിധികളെയും പരിസ്ഥിതിവാദികളെയും സാമൂഹിക പ്രവര്‍ത്തകരെയും കോളജ് അധികൃതര്‍ സമീപിച്ചു. പൊതുസമൂഹവുമായി ഒരിക്കലും കാര്യമായ ബന്ധമില്ലാത്ത ഇവരുടെ പെട്ടെന്നുള്ള കടന്നുവരവ് പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ സാന്നിധ്യം ഉറപ്പിക്കുന്നതാണ്. അമേരിക്കന്‍ ഏജന്‍സികളുമായുള്ള കോളജ് അധികൃതരുടെ ബന്ധമാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.

തേനി ജില്ലയിലെ വനമേഖലയില്‍ ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ സെമിനാറുകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കാംപസില്‍ നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിക്കളും ഉള്‍പ്പടെയുള്ളവര്‍ പഠനം നടത്തിയ കലാലയമായ അമേരിക്കന്‍ കോളജിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്.


ഭീതിവിതച്ച് പോലിസും ലാന്റ് മാഫിയയും; പൊട്ടിപ്പുറം കൂടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍  (പടം)


2012 സെപ്തബര്‍ 22

പൊട്ടിപ്പുറം (തമിഴ്‌നാട്): ന്യൂട്രിനോ പരീക്ഷണശാലയുടെ പേരില്‍ പോലിസും ലാന്റ് മാഫിയയും നടത്തുന്ന ഭീഷണിയില്‍ പൊട്ടിപ്പുറം ഗ്രാമവാസികള്‍ കൂടൊഴിയാന്‍ ഒരുങ്ങുന്നു. പരീക്ഷണശാല സ്ഥാപിക്കുന്ന പല്ലിളിച്ചാന്‍പാറ വനമേഖലയുടെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുടുംബങ്ങളാണ് അസ്ഥിത്വം നഷ്ടപ്പെടുന്നത് മുന്നില്‍ കണ്ട് തുശ്ചവിലയ്ക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി അയല്‍ ജില്ലകളിലേക്ക് പോവാന്‍ ശ്രമിക്കുന്നത്. എന്നാല്‍,  അമേരിക്കന്‍ - ഇന്ത്യാ സംയുക്ത പദ്ധതിയായ പരീക്ഷണശാലയെ ജീവന്‍ നല്‍കിയും എതിര്‍ക്കുമെന്ന് പറയുന്നവരും ഏറെയാണ്. ആടുമേച്ചും കൂലിപ്പണിയെടുത്തും അന്നാന്നുള്ള അന്നത്തിന് വക കണ്ടെത്തുന്ന ഗ്രാമീണരുടെ എല്ലാം ഉള്ളില്‍ നിന്ന് ഭീതി മാത്രമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായാണ് മലയാള മാധ്യമങ്ങളുടെ ശ്രദ്ധ പൊട്ടിപ്പുറത്തേക്ക് തിരിഞ്ഞത്. ഇതോടെ പൊട്ടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ആറ് ഗ്രാമങ്ങളില്‍ വീണ്ടും ഭീതി നിഴലിച്ചു തുടങ്ങി. പരീക്ഷണശാല സ്ഥാപിക്കുന്ന സ്ഥലത്ത് നിന്നും ഒരു കിലോ മീറ്റര്‍ ഉള്ളില്‍ തൊട്ടു കിടക്കുന്ന ടി പുതുക്കോട്ടയില്‍ തേജസ് വാര്‍ത്താ സംഘം എത്തുമ്പോള്‍ ആലിന്‍ച്ചുവട്ടില്‍ സൊറ പറഞ്ഞിരുന്ന ഗ്രാമീണര്‍ പെട്ടെന്ന് ജാഗരൂഗരായി. ന്യൂട്രിനോ പദ്ധതി സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ നിസംഗ മനോഭാവത്തിലായിരുന്നു അവര്‍. ചിലര്‍ ശ്രദ്ധിക്കാന്‍ േപാലും തയ്യാറായില്ല. ഒടുവില്‍ വളരെ നിര്‍ബന്ധിച്ച ശേഷമായിയിരുന്നു പ്രതികരണം. അമേരിക്ക - ഇന്ത്യന്‍ സംയുക്ത പദ്ധതിയായ പരീക്ഷണശാല വരുമെന്ന് ഉറപ്പിച്ച് തന്നെ അവര്‍ പറഞ്ഞു. അതേ സമയം, ഗ്രാമീണരെ ഭയപ്പെടുത്തി കൂടൊഴിപ്പിക്കാന്‍ ലാന്റ് മാഫിയയും രംഗത്തുണ്ട്. പരീക്ഷണശാല വരുന്നതിലൂടെ ഉണ്ടാവാന്‍ പോവുന്ന നേട്ടം മൂന്നില്‍ കണ്ടുള്ള വിളവെടുപ്പ്. 600 കുടുംബങ്ങളാണ് ടി പുതുക്കോട്ടയിലുള്ളത്. ഇവരില്‍ ഭൂരിപക്ഷവും ജനിച്ച മണ്ണ് വിട്ട് പോവാന്‍ തയ്യാറല്ല. പക്ഷെ, പോലിസിന്റെ ഭീഷണിയും ഭയം വിതച്ച് ഭൂമി തട്ടാനുള്ള മാഫിയയുടെ ശ്രമവും ഒരു പോലെ തരണം ചെയ്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. കിട്ടുന്ന തുകയ്ക്ക് വിറ്റു പോയില്ലെങ്കില്‍ ഒരു നാള്‍ ന്യൂട്രിനോയ്ക്ക് വേണ്ടി ഉള്ള ഒരു തുണ്ടു ഭൂമിക്കൂടി ഭരണകൂടം പിടിച്ചെടുക്കുമെന്ന് ഗ്രാമീണര്‍ ഭയപ്പെടുന്നു. എങ്കിലും പൊരുതാനുറച്ച് നില്‍ക്കുന്ന യുവാക്കളും വൃദ്ധരും ഇവിടെയുണ്ട്. എന്തിനെയും തങ്ങള്‍ നേരിടും. അസ്ഥിത്വം നഷ്ടപ്പെടുത്തിയുള്ള ഒന്നിനോടും സമരസപ്പെടാന്‍ തങ്ങള്‍ തയ്യാറല്ല. കൂടംകുളത്തെ സമരത്തെ ഇവരില്‍ ചിലര്‍ അനുകൂലിക്കുന്നില്ല. പദ്ധതി പ്രഖ്യാപിച്ച നാള്‍ തന്നെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തേണ്ടതായിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ശേഷമുള്ള സമരം പ്രഹസനമായി. ഇതൊരു പാഠമായി ഞങ്ങള്‍ കരുതും. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനത്തിലാണ്. ആദ്യകാലത്ത് എതിര്‍പ്പിന് നേതൃത്വം നല്‍കിയവരും ഗ്രാമീണരെ കൈയൊഴിഞ്ഞ് ഐ.എന്‍.ഒ സെല്ലിനൊപ്പം നിലയുറപ്പിച്ചു. പൊട്ടിപ്പുറം ഗ്രാമത്തിലെ ഭൂരിപക്ഷവും ദലിത് വംശജരാണ്. അതും പരസ്പരം തെലുങ്ക് സംസാരിക്കുന്നവര്‍. ഇവര്‍ക്ക് പ്രതിരോധ ശബ്ദമുയര്‍ത്താന്‍ ഒരു നേതൃത്വമില്ല. വിഭ്യാഭ്യാസം കുറഞ്ഞ പൊട്ടിപ്പുറം ഗ്രാമത്തിന്റെ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ആരുമില്ലാത്തതാണ് ലാന്റ് മാഫിയയും രഹസ്യ പോലിസും ജനങ്ങളെ ഭയപ്പെടുത്തി ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നത്.



പോരാട്ടമാ, ടെററിസ്റ്റാക്കി ഉള്ളപ്പോടുവേം

2012 സെപ്തബര്‍ 22

പൊട്ടിപ്പുറം (തമിഴ്‌നാട്): പോരാട്ടമാ, ടെററിസ്‌റ്റെന്ന് കേസ് പോട്ട് ഉള്ളേ തള്ളിടുവേ, ജീവിക്കാനുള്ള അവകാശത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി ന്യുട്രീനോ പരീക്ഷണ ശാല നിര്‍മിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ നേരിയ പ്രതിഷേധം ഉയര്‍ത്തിയ പൊട്ടിപ്പുറം ഗ്രാമവാസികളുടെ നെഞ്ചില്‍ കൂരമ്പായി പതിച്ച വാക്കുകളാണിത്. നുട്രീനോ പരീക്ഷണ ശാലയ്‌ക്കെതിരേ ശബ്ദിക്കുന്നവരെ ദേശദ്രോഹിയാക്കി കേസ്സെടുത്ത് ഒരിക്കലും പുറത്തുവരാത്തവിധം ജയിലില്‍ അടയ്ക്കുമെന്ന ഭരണാധികാരികളുടെ ഭീഷണയില്‍ ഒന്നുറക്കെ അഭിപ്രായം പോലും പറയാനാവാതെ ഭീതിയിലാണ്ട് കഴിയുകയാണിവര്‍. 2009 ഡിസംബറില്‍ പരീക്ഷണ ശാല തങ്ങളുടെ വിളിപ്പാടകലെ വരാന്‍ പോവുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പൊട്ടിപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഉന്നത ഭരണസമിതിക്കു മുന്നില്‍ ആശങ്കയുമായി എത്തിയിരുന്നു ഈ പാവങ്ങള്‍. ഇതിന്റെ ഭാഗമായി 2010ല്‍ പൊട്ടിപ്പുറം, പുത്തൂര്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ജില്ലാ കലക്്ടര്‍ക്കും മറ്റും ഭീമഹരജി നല്‍കി. എന്നാല്‍ തങ്ങള്‍ ആശ്രയം തേടി സമീപിച്ചവരെല്ലാം കൈയൊഴികയായിരുന്നെന്ന് പരീക്ഷണശാല ആരംഭിക്കുന്ന മലനിരയ്ക്ക് അടിവാരത്ത് കൃഷി നടത്തി ഉപജീവനം നടത്തുന്ന ദുരൈരാജ് പറഞ്ഞു. എന്നാല്‍, പരീക്ഷണ ശാലയുടെ നിര്‍മാണത്തിന് അനുകൂലമായ അടിത്തറയൊരുക്കാന്‍ ആരുടെയൊക്കെയോ കര്‍ശന നിര്‍ദേശം പോലെ ജില്ലാ ഭരണകൂടം കൃത്യമായ നടപടികള്‍ സ്വീകരിച്ചെന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ അനുഭവം മുന്‍നിര്‍ത്തി പ്രദേശവാസിയായ ഉദയകുമാര്‍ സാക്ഷ്യം വഹിക്കുന്നു. 2010ല്‍ ജനങ്ങളെ അണിനിരത്തി തേനിയിലും പാളയത്തും നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവരെ തേടി ജില്ലാ ഭരണകൂടവും പോലിസും രഹസ്യാന്വേഷണ വിഭാഗവുമെല്ലാം കൃത്യമായ ഇടവേളകളിലെത്തി. ആദ്യം പ്രലോഭനങ്ങളായിരുന്നു, പിന്നീട് ഭീഷണികളായപ്പോഴാണ് പ്രശ്‌നത്തിന്റെ സങ്കീര്‍ണത ഈ തമിഴ്മക്കള്‍ തിരിച്ചറിഞ്ഞത്. ഒടുക്കം പരീക്ഷണ ശാലയ്‌ക്കെതിരേ ഒരു വാക്ക് പോലും ഉരിയാടാനാവാത്ത വിധം ഇവരുടെ നാക്കിന് പൂട്ടിടുന്നതില്‍ ഭരണകൂടം വിജയിച്ചെന്ന് തെളിയിക്കാന്‍ പോന്ന കാരണങ്ങള്‍ ഇന്ന് ഇവിടെ ലഭ്യമാവും. കൂടംകുളം പദ്ധതിയ്‌ക്കെതിരേ പ്രതിഷേധിച്ചവര്‍ നേരിടുന്ന പീഢനങ്ങളാണ് ഇവര്‍ക്ക് മുന്നില്‍ അധികൃതര്‍ നിരത്തുന്നത്. പ്രതിഷേധങ്ങള്‍ക്ക് ആദ്യം പിന്തുണ നല്‍കിയ തമിഴ് മാധ്യമങ്ങള്‍ പിന്നീട് പാലിച്ചുവരുന്ന കനത്ത മൗനം, വരാനിരിക്കുന്നത് അശാന്തിയുടെ ദിനങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പായി ഇവര്‍ കരുതുന്നു.



വാര്‍ത്തകള്‍  തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ