ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫി തങ്ങള്‍ വരാന്‍ സാധ്യത
എം.കെ.മുനീര്‍ മന്ത്രിയാകുന്നതിനു വേണ്ടി രാജിവെച്ച ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫി തങ്ങള്‍ വരാന്‍ സാധ്യത. ഹസീബ് തങ്ങളെ ഇന്ത്യാവിഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് മുനീര്‍ രാജിവെച്ചത്. മുനീറിന്റെ പേരിലുള്ള ഓഹരികളില്‍ ഒരു ഭാഗം അദ്ദേഹത്തിനു കൈമാറിതായും സൂചനയുണ്ട്. തങ്ങള്‍ കുടുംബത്തിലും അധികാരത്തോടും പദവിയോടും താല്പര്യം ജനിച്ചതിന്റെ ഭാഗമാണ് ഹസീബ് തങ്ങളുടെ രംഗപ്രവേശം. ഇതു മുതലെടുത്താണ് മന്ത്രിസഭയിലേക്കുള്ള തന്റെ പ്രവേശനം മുനീര്‍ ഉറപ്പാക്കിയതെന്നും വ്യക്തമായി. ചരിത്രത്തില്‍ ആദ്യമായി ലീഗ് പ്രസിഡന്റ് സ്ഥാനത്തുള്ള തങ്ങള്‍ പാണക്കാട്ടുനിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കാണാന്‍ കോട്ടയത്ത് എത്തിയതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. മുനീര്‍ മന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് ഇല്ലാതാക്കുകയായിരുന്നു തങ്ങളുടെ കോട്ടയം യാത്രയുടെ ലക്ഷ്യം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെ മറികടന്നു മുനീര്‍ നടത്തിയ നീക്കം തിരിച്ചറിഞ്ഞിട്ടും അദ്ദേഹം കൂടെനിന്നു. ടി.എ അഹമ്മദ് കബീറിനു പകരം വി.കെ.ഇബ്രാഹിംകുഞ്ഞിനെ മന്ത്രിയാക്കുന്നതിന് സാഹചര്യം അനുകൂലമാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. അതോടെ, മഞ്ഞളാംകുഴി അലിക്കും അഹമ്മദ് കബീറിനും പകരം മുനീറും ഇബ്രാഹിംകുഞ്ഞും മന്ത്രി സ്ഥാനം ഉറപ്പാക്കി. പി.കെ.അബ്ദു റബ്ബിനു മാത്രമാണ് മാറ്റമുണ്ടാകാതിരുന്നത്. കുഞ്ഞാലിക്കുട്ടിയെക്കൂടാതെ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി. അബ്ദു റബ്ബ് എന്നിവരെയാണ് പരിഗണിച്ചിരുന്നത്. അഹമ്മദ് കബീറിനു വിദ്യാഭ്യാസം, അലിക്ക് പൊതുമരാമത്ത് , അബ്ദു റബ്ബിന് തദ്ദേശ സ്വയംഭരണം എന്നായിരുന്നു ധാരണയും. തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജനം ആ ഘട്ടത്തില്‍ പരിഗണനയില്‍ ഉണ്ടായിരുന്നുമില്ല. എന്നാല്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം വിടാന്‍ തയ്യാറാകാതിരുന്ന മുനീര്‍ അത് തങ്ങള്‍ കുടുംബത്തില്‍ നിന്നൊരാള്‍ക്കു നല്‍കി രാജിവെക്കാമെന്ന വ്ഗ്ദാനം നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആദ്യം ഡയറക്ടറാക്കുക, പിന്നെ ചെയര്‍മാനാക്കുക എന്നാണ് അജണ്ട. മുനീര്‍ പ്രതിയായ ചെക്ക് കേസുകളില്‍ ഒന്നിന്റെ വാദിയായിരുന്നു ഹസീബ്. ചെക്ക് കൊടുത്ത് മുനീര്‍ ഹസീബിനോട് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് പറഞ്ഞ കാലാവധിക്കുള്ളില്‍ തിരിച്ചുകൊടുക്കാതിരുന്നചിനെ തുടര്‍ന്നാണ് കേസ് കൊടുത്തത്. എന്നാല്‍ ഈ തുകയുടെ ഒരു വിഹിതം മാത്രം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി.
നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയായ മുനീറിനെ മന്ത്രിയാക്കുന്നതിനോട് കോണ്‍ഗ്രസിനു യോജിപ്പുണ്ടായിരുന്നില്ല. അത് ഉമ്മന്‍ ചാണ്ടി തന്നെ തങ്ങളോടും കുഞ്ഞാലിക്കുട്ടിയോടും പറയുകയും ചെയ്തിരുന്നു. തങ്ങളെ നേരിട്ട് ഇറക്കി മുനീര്‍ നടത്തിയ നീക്കത്തോടെയാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും നിലപാടു മാറ്റിയത്. എന്നാല്‍ തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത് കുഞ്ഞാലിക്കുട്ടിക്ക് എതിരേയാണെന്നു മാത്രം.
മുനീറിനെ മന്ത്രിയാക്കാന്‍ കോട്ടയം ചര്‍ച്ചയില്‍ ഉണ്ടായ ധാരണയുടെ ഭാഗമായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പു വിഭജനവും. പഞ്ചായത്ത് വകുപ്പും അതിനൊപ്പം സാമൂഹിക ക്ഷേമ വകുപ്പും കൂടി മുനീറിനു നല്‍കുക, നഗരസഭകള്‍ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുക, ഗ്രാമ വികസനം കെ.സി.ജോസഫിന് എന്ന ധാരണ പിന്നീട് നടപ്പാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും എല്ലാ ചര്‍ച്ചകളിലും മുന്നില്‍തന്നെയുണ്ടായിരുന്ന ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി ഇക്കാര്യങ്ങളൊന്നും അറിഞ്ഞതേയില്ല. അതേ സമയം, അഴിമതിക്കേസുകളില്‍ പ്രതിയായ മുനീറിനെ മന്ത്രിയാക്കാന്‍ ഹസീബ് തങ്ങളെ മുന്നില്‍ നിര്‍ത്തി നടത്തിയ നീക്കം ഫലം കണ്ടെങ്കിലും ഇന്ത്യാവിഷനിലെ ഓഹരി ഉടമകള്‍ എങ്ങനെ തുടര്‍ നീക്കങ്ങളോടു പ്രതികരിക്കും എന്നതു പ്രധാനമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ