2011, മേയ് 30, തിങ്കളാഴ്‌ച

സര്‍ക്കാരിനെ നയിക്കുന്നത് ബാഹ്യശക്തികളെന്നു തെളിഞ്ഞു

ആലപ്പുഴ: മന്ത്രിമാരെയും വകുപ്പുകളും സ്വയം പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ നടപടി ഭരണ ഘടന ലംഘനമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം ആലപ്പുഴ ഏരിയാ കമ്മിറ്റി നടത്തിയ നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രിസഭയെ ബാഹ്യശക്തികളാണ് നയിക്കുന്നതെന്നതിന് തെളിവാണ് പാണക്കാട് തങ്ങള്‍ നടത്തിയ ഭരണഘടന ലഘനം. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നതിന് പകരം തങ്ങളാണ് തീരുമാനിച്ചത്. തങ്ങള്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയതിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതികരിക്കാന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു. ഭരണം നടത്തുന്നത് പാണക്കാട് തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ യു.ഡി.എഫ് യോഗത്തില്‍ സ്പീക്കറെ മാത്രം തീരുമാനിച്ചത് കെ എം മാണിയെ ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പറ്റിക്കുന്നതിന്റെ തെളിവാണ്. 21 ാം മത്തെ മന്ത്രിയെയും ലീഗ് തന്നെയെടുക്കും. ഇതു കൊണ്ടാണ് ഈ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യാതിരുന്നതെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പലനേതാക്കള്‍ക്കും മന്ത്രി സ്ഥാനം ലഭിയ്ക്കാതെ പോയത് അവരുടെ സമുദായം ആവശ്യപ്പെടാത്തതിനാലാണെന്നും. കോഴിക്ക് ഒരു മന്ത്രി കോഴിമുട്ടയ്ക്ക് മറ്റൊരു മന്ത്രി എന്നതാണ് യു.ഡി.എഫ് മന്ത്രിസഭയുടെ സ്ഥിതിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ