2011, മേയ് 22, ഞായറാഴ്‌ച

സലിംകുമാറിന്റെ പ്രകടനത്തില്‍ അന്തംവിട്ട് ബുദ്ധദേവ് ദാസ് ഗുപ്ത....

ആലപ്പുഴ:എനിക്ക് വിശ്വസിക്കാനായില്ല. ഒരുചിത്രത്തില്‍ ഹാസ്യനടനായി അഭിനയിച്ച ആള്‍ മറ്റൊരു ചിത്രത്തില്‍ വളരെ സീരിയസ്സായ കഥാപാത്രമായി ജീവിക്കുന്നു…”. ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണ സമിതി അധ്യക്ഷന്‍ ബുദ്ധദേവ് ദാസ് ഗുപ്ത നടന്‍ സലിംകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. സലിം കുമാറിന്റെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ അബുവായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നും ബുദ്ധദേവ് ദാസ് ഗുപ്ത പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേളയിലാണ് അദ്ദേഹം സലിംകുമാറിന്റെ അഭിനയ കഴിവിനെ വിലയിരുത്തിയത്.
ഇത്തവണ ചലച്ചിത്ര അവാര്‍ഡിന് 39 കഥാചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. അതില്‍ സലിംകുമാര്‍ കോമഡി വേഷത്തില്‍ തകര്‍ത്തഭിനയിച്ച ചിത്രങ്ങളുമുണ്ടായിരുന്നു. എല്ലാ ചിത്രങ്ങളിലെയും സലീംകുമാറിന്റെ അഭിനയം വിലയിരുത്തിയ ശേഷമാണ് ജൂറി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. സലീം കുമാരിന് ബംഗാളി സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനവും ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത നടത്തി. ഒപ്പം മന്ത്രി ഗണേശ്കുമാറിനും ബംഗാളി സിനിമയില്‍ അവസരം നല്‍കും. ഛായാഗ്രഹണം, ചിത്രസംയോജനം, ശബ്ദലേഖനം, സംസ്‌കരണം എന്നീ മേഖലകളില്‍ അവാര്‍ഡിനായി ജൂറിക്കു മുന്നിലെത്തിയ എല്ലാ ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തിയതായി ജൂറി അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഡ്രാമ, രാഷ്ട്രീയം, മതം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങള്‍ കാണാന്‍ സാധിച്ചെങ്കിലം ഇതെല്ലാം മികച്ചതാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, വിവിധങ്ങളായ വിഷയങ്ങളും അവയുടം അവതരണവും അടങ്ങിയ ചലച്ചിത്രാംശങ്ങളിലൂടെ നവാഗത ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. മലയാള സിനിമയ്ക്ക് ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത മുന്‍ഗാമികളുടെ പാരമ്പര്യത്തെ മുന്നോട്ടു നയിക്കുന്ന ഒരു വലിയ പ്രതീക്ഷ അടയാളപ്പെടുത്തുവാന്‍ നവാഗത സംവിധായകര്‍ക്ക് കഴിയുമെന്ന് ജൂറി വിലയിരുത്തി.
ഇത്തവണത്തെ പ്രധാന പുരസ്‌കാരങ്ങള്‍ പലതും നവാഗതര്‍ക്കും അവരുടെ സിനിമകള്‍ക്കുമാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സഹായവും പിന്തുണയുമുണ്ടെങ്കില്‍ പുതുമുഖങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ചലച്ചിത്ര രംഗത്ത മികവിലൂടെ പ്രേക്ഷകരുടെ അംഗീകാരം നേടാനും കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ജൂറി അഭിപ്രായപ്പെട്ടു.
കുട്ടികളഉടെ സിനിമ വിഭാഗത്തില്‍ ഈ വര്‍ഷം ഒരു ചിത്രം പോലും പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ടില്ല. ഇത് ആരോഗ്യകരമല്ലെന്ന് ജൂറി വിലയിരുത്തി. സര്‍ക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും ഗൗരവകരമായി ഈ പ്രശ്‌നത്തെ കുറിച്ച് ചിന്തിക്കണം. കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ പലപ്പോഴും കരുതലും മൂല്യങ്ങളും അഭിലാഷങ്ങളും പുലര്‍ത്തുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരികയും നാളത്തെ നല്ല മനുഷ്യരായി കുട്ടികളെ വളര്‍ത്തുകയും ചെയ്യാന്‍ ഉപകരിക്കുമെന്നും ജൂറി തങ്ങളുടെ നിരീക്ഷണത്തില്‍ വിലയിരുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ