2013, മേയ് 24, വെള്ളിയാഴ്‌ച

കരിമീനുകള്‍ക്ക് ഭീഷണിയായി പരാന്നഭോജി; വേമ്പനാട്ട് കായലിലെ മല്‍സ്യ സമ്പത്ത് കുറയുന്നു



കൊച്ചി: വേമ്പനാട്ട് കായലിലെ മല്‍സ്യ സമ്പത്ത് വീണ്ടും കുറഞ്ഞതായി പഠന റിപോര്‍ട്ട്. കരിമീന്‍ കുഞ്ഞുങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി പരാന്നഭോജിയുടെ ആക്രമണം രൂക്ഷമാതായും കണ്ടെത്തല്‍. വംശനാശ ഭീഷണി നേരിടുന്ന വേമ്പനാട് കായലിലെ തദ്ധേശിയ മല്‍സ്യ സമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ മല്‍സ്യ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. പരിസ്ഥിതി സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കേളജി ആന്റ് ദി എന്‍വയോണ്‍മെന്റല്‍ (എട്രി)യുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി വേമ്പനാട്ട് കായലിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വേയിലാണ് 58 ഇനം മല്‍സ്യജനുസുകളെ  കണ്ടെത്തിയത്. ഇതില്‍ 44 ഇനം മല്‍സ്യങ്ങളും 10 തരം ചിപ്പിയിനങ്ങളും നാല് തരം മൊള്ളസ്‌കുകളെയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ 62 ജാതി മല്‍സ്യങ്ങളെ കണ്ടെത്തിയിരുന്നു. കായലില്‍ ഉപ്പിന്റെ അംശം കൂടിയതോടെ ശുദ്ധജല മല്‍സ്യങ്ങള്‍ നദികളിലേക്ക് വാസം മാറിയതാവാം കുറവിന് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സക്കര്‍ക്യാറ്റ് ഫിഷ്, മഞ്ഞക്കൂരി, ജെല്ലിഫിഷ് എന്നീ മല്‍സ്യങ്ങളുടെ സാനിധ്യം വര്‍ധിച്ചപ്പോള്‍, പൂണ്ടിയസ് ജനുസില്‍പ്പെട്ട മല്‍സ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് തന്നെയാണ് കാലയിന്റെ എല്ലാ മേഖലയിലും രേഖപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കായലില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചതോടെ മാലിന്യ ഭീഷണി കുറഞ്ഞിട്ടുണ്ട്. മല്‍സ്യ സമ്പത്തില്‍ കുറവുണ്ടായപ്പോഴും കരിമീനിന്റെ ലഭ്യത വേമ്പനാട്ട് കായലില്‍ കൂടുതലായി കണ്ടെത്തി. എങ്കിലും അശാസ്ത്രീയമായ വലകള്‍ ഉപയോഗിച്ചുള്ള  മല്‍സ്യബന്ധനം കരീമീനുകളുടെ നിലനില്‍പ്പിന് തിരിച്ചടിയാവുന്നുണ്ട്. ഇതിന് പുറമെ കരിമീന്‍ കുഞ്ഞുങ്ങളെ പരാന്നഭോജിയായ അലിട്രോപസ് വ്യാപകമായി നശിപ്പിക്കുന്നതായും കണ്ടെത്തി. കരിമീന്‍കുഞ്ഞുങ്ങളുടെ ചെകളകള്‍ക്കുള്ളില്‍ നിന്നാണ് ഇവയെ ധാരാളമായി കണ്ടെത്തിയത്. മല്‍സ്യസമ്പത്തിന് ഭീഷണി നിലനില്‍ക്കുമ്പോഴും അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന സന്ധ്യാമയങ്ങി (ഇലിയോട്രിസ് ഫസ്‌ക) മല്‍സ്യത്തെ ഇത്തവണയും സര്‍വേയില്‍ കണ്ടെത്താനായി. ഇതിന് പുറമെ പൂളല്‍ (ഗ്ലോസ്സോഗോബിയസ് ഗൈറസ്) വീണ്ടും കണ്ടെത്താനായത് കായലില്‍ മാലിന്യ തോത് കുറയുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതിനിടെയും കായലും മല്‍സ്യ സമ്പത്തും നാശോന്‍മുഖമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് സര്‍വേയില്‍ കണ്ടെത്താനായതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ എട്രി പ്രൊജക്്ട് കോ ഓര്‍ഡിനേറ്റര്‍ ടി ഡി ജോജോ പറഞ്ഞു.  കായലിനെയും മല്‍സ്യ സമ്പത്തിനെയും സംരക്ഷിക്കാന്‍ അടിയന്തിര നടപടികളും പദ്ധതികളും ഉണ്ടായില്ലെങ്കില്‍ വേമ്പനാട് കായല്‍ ഓര്‍മയായി മാറുമെന്ന് മല്‍സ്യസര്‍വേയ്ക്ക് നേതൃത്വം നല്‍കിയ വിദഗ്ധരും പറഞ്ഞു. വേമ്പനാട്ട് കായലിലെ തണ്ണീര്‍മുക്കം, കുമരകം, പാതിരാമണല്‍, മുഹമ്മ, വെച്ചൂര്‍, ആര്‍ ബ്ലോക്ക്, പുന്നമട, ആലപ്പുഴ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സര്‍വേ നടത്തിയത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ