2013, മാർച്ച് 16, ശനിയാഴ്‌ച

കാടിറങ്ങിയ ഇല്ലിമുളം കാടുകള്‍്; വിസ്‌ഫോടനത്തിന് കാതോര്‍ത്ത് വയനാട്






കുറുവ (വയനാട്): നൂറ്റാണ്ടുകളോളം ജൈവസമ്പന്നതയെ കാത്തു സൂക്ഷിച്ച വയനാടന്‍ കാടുകളിലെ മുളംകൂട്ടങ്ങള്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു. ഒരു തീ പൊട്ടു കൊണ്ട് വയനാടന്‍ കാടുകള്‍ വിസ്‌ഫോടനം സൃഷ്ടിക്കുന്ന തരത്തിലാണ് മുളംകൂട്ടങ്ങള്‍ ഉണങ്ങി നില്‍ക്കുന്നത്. പച്ചപ്പിന്റെ കുളിര്‍മ തേടി കുറുവ, മുത്തങ്ങ, തിരുനെല്ലി വനമേഖലയിലൂടെ സഞ്ചരിക്കുന്ന പ്രകൃതി സ്‌നേഹികള്‍ക്കും സഞ്ചാരികള്‍ക്കും നീറുന്ന നോവാണ് വയനാട് വന്യജീവി സങ്കേതത്തിലെ മുളംകാടുകള്‍ സമ്മാനിക്കുന്നത്. വയനാട്ടിലെ മുളംകൂട്ടങ്ങള്‍ കൂട്ടത്തോടെയാണ് പൂത്തുണങ്ങിയത്. വയനാടന്‍ കാടുകളിലെ പ്രധാന ഭക്ഷണം മുളകളായിരുന്നു. മുളംകാടുകള്‍ ഉണങ്ങി കരിഞ്ഞതോടെ കാട്ടനകള്‍ കടുത്ത ഭക്ഷ്യ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന്റെ നേര്‍കാഴ്ചകള്‍ മുത്തങ്ങ വനമേഖലയിലൂടെ സഞ്ചരിച്ചാല്‍ നേരില്‍ കാണാനാവും. ഭക്ഷണ പ്രതിസന്ധിയും ജലദൗര്‍ലഭ്യവും മൂലം എല്ലും തോലുമായ കാട്ടാനകള്‍ വയനാടന്‍ കാടുകളുടെ നേര്‍ചിത്രം നമുക്കു മുന്നില്‍ വരച്ചു കാട്ടുന്നു. ആളി പടര്‍ന്നെത്തുന്ന കാട്ടു തീയുടെ വരവ് മുന്നില്‍ കണ്ടാണ് കര്‍ഷകരും ആദിവാസികളും ഓരോ നിമിഷവും ഇവിടെ തള്ളി നീക്കുന്നത്. കരിഞ്ഞുണങ്ങി നില്‍ക്കുന്ന അടിക്കാടുകള്‍ക്ക് തീ പിടിച്ചാലുണ്ടാവുന്ന നഷ്്ടങ്ങളേക്കാള്‍ ഭയാനകമാണ് ഉണങ്ങി നില്‍ക്കുന്ന മുളംകൂട്ടങ്ങളിലേക്ക് അഗ്നി പടര്‍ന്നാല്‍ സംഭവിക്കുക.  കൊടും വേനലില്‍ കരിഞ്ഞു നില്‍ക്കുന്ന മുളംകൂട്ടങ്ങള്‍ക്ക് സമീപം താമസിക്കുന്ന മനുഷ്യരുടെ ചിന്തകളില്‍ ഇപ്പോള്‍ ഏതു നിമിഷവും എത്താവുന്ന കാട്ടുതീ മാത്രമാണ്. ഭയപ്പാടിന്റെ ദിനങ്ങളിലൂടെയാണ് വയനാട്ടിലെ കര്‍ഷകരും ആദിവാസികളും കഴിഞ്ഞു കൂടുന്നത്. ഇടയ്ക്ക് ലഭിച്ച വേനല്‍ മഴ കുറച്ച് ആശ്വാസത്തിന് വക നല്‍കുന്നുണ്ടെങ്കിലും കനത്ത ചൂട് അകം പൊള്ളിക്കുകയാണ്. അപ്രതീക്ഷിതമായി കടന്നു വരുന്ന തീയെ പ്രതിരോധിക്കാനുള്ള സംവിധാനമില്ലാതെ കാഴ്ചക്കാരുടെ റോള്‍ മാത്രമാണ് അഗ്നിശമന സേനയ്ക്കും വനപാലകര്‍ക്കും വഹിക്കാനാവുക. 30- 40 വര്‍ഷത്തിലൊരിക്കലാണ് മുളകള്‍ പൂക്കുന്നത്. ഇതിന് പിന്നാലെ സ്വാഭിക പരിണാമമായി മുളകള്‍ ഉണങ്ങി നശിക്കും. പുല്ലുവംശത്തിലെ ഏറ്റവും വലിയ ചെടിയായ മുള ഏക പുഷ്പിയാണ്. ചിലയിനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്്പിക്കുമെങ്കിലും ചിലത് ആയുസില്‍ ഒരിക്കല്‍ മാത്രമേ പൂവിടാറുള്ളൂ. വയനാട്ടിലെ മുളകള്‍ ഇത്തരത്തില്‍ പൂവിട്ട് ഉണങ്ങിയതാണ്. വയനാട്ടിലെ കാടിനും വന്യമൃഗ സമ്പത്തിനും മനുഷ്യനും ഭീഷണി സൃഷ്ടിച്ച് ഉണങ്ങി നില്‍ക്കുന്ന മുളകള്‍ മുറിച്ചു നീക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് വനം മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപനം നടപ്പായിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വൈകുന്നതാണ് മുളകള്‍ മുറിച്ചു നീക്കാന്‍ കഴിയാത്തതിന് കാരണമായി വനം വകുപ്പ് പറയുന്നത്. വിസ്മൃതിയിലേക്ക് പോവുന്ന മുളംകൂട്ടങ്ങള്‍ക്കു പകരം പുതിയ മുളംകാടുകള്‍ നട്ടുപിടിപ്പിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതിയും ഇഴഞ്ഞു നീങ്ങുകയാണ്. സ്വകാര്യ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മുളംകാടുകളുടെ വീണ്ടെടുപ്പിന് വേണ്ടി ഇവിടെ പ്രവര്‍ത്തനം. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും ബേഗൂര്‍ വനത്തിലും പുതിയ മുളംതൈകള്‍ കാണാനേയില്ല. അതു കൊണ്ടു തന്നെ വനനിബിഡതയെ വിസ്മൃതിയിലാക്കി മുളം കാടുകള്‍ അരങ്ങൊഴിയുന്നതിന്റെ ആകുലതകളാണ് വയനാട്ടില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.  


മുളയരിയും മുളംകൂമ്പും

കുറുവ: ഗോത്ര സംസ്‌കാരം ഉള്‍കൊണ്ടു ജീവിക്കുന്ന ആദിവാസികളും മുളയും തമ്മിലുള്ളത് മുറിച്ചു മാറ്റാനാവാത്ത അഭേദ്യ ബന്ധമാണ്. ജനനം മുതല്‍ മരണം വരെ മുള ഗോത്ര വര്‍ഗങ്ങളെ അനുഗമിക്കുന്നു. മുള കൂമ്പുകള്‍ മുതല്‍ മുളയരി വരെ. വയനാടന്‍ കാടുകളിലെ ആദിവാസികളുടെ വര്‍ഷത്തില്‍ പകുതി ദിനങ്ങളിലെ ഭക്ഷണ ഇനമായിരുന്നു മുളകൂമ്പുകള്‍. പ്രോട്ടീനും ഇരുമ്പ് സത്തും അടങ്ങിയ സസ്യാഹാരം. ആന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആഹാരവും മുളംകൂമ്പുകള്‍ തന്നെ. സമൃദ്ധിയുടെ നിറപറ ഒരുക്കിയാണ് മുളംകൂട്ടങ്ങളുടെ ജീവിതം അവസാനിക്കുന്നത്. പൂത്തുലഞ്ഞ മുളംകാടുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നതോടെ പരിസരങ്ങള്‍ മുഴുവന്‍ വെട്ടിത്തെളിച്ച് മുറ്റം പോലെ ആദിവാസികള്‍ വൃത്തിയാക്കും. വിളഞ്ഞു പാകമായി ഉണങ്ങി വീഴുന്ന നെല്ല് രൂപത്തിലുള്ള മുളവിത്തുകള്‍ വാരിയെടുത്ത് ഉരലില്‍ കുത്തി പാകപ്പെടുത്തുകയാണ് പതിവ്.  സാധാരണ അരികൊണ്ട് ഉണ്ടാക്കാവുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളും ഇവകൊണ്ടു ഉണ്ടാക്കാം. പ്രമേഹ വാത രോഗികള്‍ക്ക് ഉത്തമമാണ് മുള അരി വിഭവങ്ങള്‍. 40 മുതല്‍ 70 വരെ വിലയുണ്ടായിരുന്ന മുളയരിയുടെ വില ഇപ്പോള്‍ കിലോയ്ക്ക് 300 കടന്നു. ഈ വിലയ്ക്കും കിട്ടാനില്ലാത്ത അവസ്ഥ. വയനാടന്‍ കാടുകളില്‍ നിന്ന് മുളയരി കിട്ടണമെങ്കില്‍ 40 വര്‍ഷമെങ്കിലും കാത്തിരിക്കണം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ