2011, മേയ് 26, വ്യാഴാഴ്‌ച

വേമ്പനാട്ടു കായലില്‍ മീനുകള്‍ ഇല്ലാതാകുന്ന കാലം അടുത്തെന്നു സര്‍വേ

ആലപ്പുഴ: വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വീണ്ടും കുറഞ്ഞതായി അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (ഏട്രീ)യുടെ ആഭിമുഖ്യത്തില്‍ ഇന്നലെ നടത്തിയ ഫിഷ് സര്‍വേയില്‍ കണ്ടെത്തി. 45 ഇനം മത്സ്യങ്ങളെ മാത്രമേ വേമ്പനാട്ടുകായലില്‍ കണ്ടെത്താനായുള്ളൂ. കക്കാ, കൊഞ്ച് വിഭാഗത്തില്‍ ഒമ്പതിനങ്ങളെ മാത്രമാണ് കണ്ടെത്താനായത്. 2008 മുതല്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് ഇനങ്ങള്‍ കണ്ടത് ഇപ്രാവശ്യമാണ്. 2008ല്‍ 50 ഇനം മത്സ്യങ്ങളെയും 10 ഇനം കക്ക കൊഞ്ച് വിഭാഗങ്ങളെയും കണ്ടെത്തിയിരുന്നു. 2009ല്‍ ഇത് 61,14 എന്ന രീതിയില്‍ ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 53ഇനം മത്സ്യങ്ങളെയും കക്കാ, കൊഞ്ച് വിഭാഗത്തില്‍ 14 ഇനങ്ങളെയും കണ്ടെത്തിയിരുന്നു. തണ്ണീര്‍മുക്കം ബണ്ട് യഥാസമയം തുറക്കാതിരുന്നതാണ് മത്സ്യവൈവിധ്യത്തില്‍ കുറവു വരാന്‍ കാരണമെന്ന് സര്‍വേ കണ്ടെത്തി. ഉപ്പുവെള്ളം കയറാതിരിക്കുന്നത് കായലിന്റെ ജൈവാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സര്‍വേയൊടൊപ്പം നടത്തിയ ജലപരിശോധനയില്‍ വ്യക്തമായി. ഉപ്പിന്റെ അംശമില്ലാത്ത ജലത്തില്‍ ശുദ്ധജലമത്സ്യങ്ങള്‍ മാത്രമാണുള്ളത്. കായല്‍ അശുദ്ധമായിരിക്കുന്നത് ജൈവ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സര്‍വേ കണ്ടെത്തി. തണ്ണീര്‍മുക്കം ബണ്ട്് യഥാസമയം തുറന്നിടുക എന്നതുമാത്രമാണ് ഇതിനു പോംവഴിയെന്നും സര്‍വേ കണ്ടെത്തി.
1985കളില്‍ തന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളില്‍ 150 ഇനം മത്സ്യജാതികളെ കണ്ടെത്തിയിരുന്നതായി ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. ശുദ്ധജലമേഖലയില്‍ 60 ഇനം മത്സ്യങ്ങളുള്ളതായി രേഖപ്പെടുത്തിയിരുന്നത് 50ല്‍ താഴെയായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കായലിന്റെ ദയനീയാവസ്ഥയും മത്സ്യസമ്പത്തിന്റെ ശോഷണവും തുറന്നുകാണിക്കുന്നതാണ് സര്‍വേയെന്ന് കാര്‍ഷിക കോളജിലെ ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ ശോച്യാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്ന സര്‍വേയുടെ കണ്ടെത്തലുകള്‍ കണക്കിലെടുത്ത് ആവശ്യമായ നടപടിയുണ്ടാകണമെന്ന് ഡോ. ആര്‍.വി. വര്‍മ്മ പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ട് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് ഡോ. പ്രിയദര്‍ശനന്‍ ധര്‍മരാജന്‍ പറഞ്ഞു. ഏട്രീയുടെ ആഭിമുഖ്യത്തില്‍ കേരള സ്‌റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്, റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, കേരളയൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്- എംജി യൂണ്ിവേഴ്‌സിറ്റി, വേമ്പനാട് കായല്‍ സംരക്ഷണസമിതികള്‍, നേച്ചര്‍ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് സര്‍വേ നടത്തിയത്. 150 പേര്‍ നാല് ബോട്ടുകളിലായി കായലിന്റെ വിവിധഭാഗങ്ങളില്‍ സര്‍വേയില്‍ പങ്കാളികളായി. രാവിലെ ആറിന് ആരംഭിച്ച സര്‍വേ പുന്നമടയില്‍ വൈകുന്നേരം സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ