2011, മേയ് 30, തിങ്കളാഴ്‌ച

ദേശീയ ഗെയിംസിലെ സുവര്‍ണതാരത്തിനു നനയാതെ കിടക്കാന്‍ ഒരു കൂര വേണം

ആലപ്പുഴ: മഴക്കാലം തുടങ്ങിയതോടെ ദേശീയ ഗെയിംസിലെ സുവര്‍ണതാരം നനയാതെ കിടക്കാനൊരിടം തേടുന്നു. ദേശീയ ഗെയിംസില്‍ 1500 മീറ്റര്‍ കോക്‌സ്്‌ലസ് ഫോര്‍ മല്‍സരത്തില്‍ തുഴയെറിഞ്ഞ് കേരളത്തിന് ആദ്യ സ്വര്‍ണ്ണം സമ്മാനിച്ച എടത്വ പരമ്പത്ത് ലിബിനമറിയം വര്‍ഗീസാണ് പണിതീരാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം  പ്ലാസ്റ്റിക്ക്ചാക്കില്‍ തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ നനഞ്ഞൊലിച്ചു കഴിയുന്നത്. കൂലിപ്പണിക്കാരായ ബാബു -  മേരി ദമ്പതികളുടെ മകളായ ലിബിനിയ്ക്ക് എട്ടാം ക്ലാസില്‍ പഠയിക്കുമ്പോഴാണ് സായിയില്‍ പ്രവേശനം ലഭിച്ചത്. പൂനയിലും ഹൈദ്രാബാദിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ലഭിച്ച വെള്ളി മെഡലുകള്‍ ഉള്‍പ്പടെ 15 ഓളം മെഡലുകള്‍ ലിബിന നേടിയിട്ടുണ്ട്.ആലപ്പുഴ സെന്റ് ജോസഫ് വനിത കോളജില്‍ ബി.കോം കഴിഞ്ഞ ശേഷം കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ ലിബിന ഇപ്പോള്‍ തുഴച്ചിലില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഹൈദ്രാബാദിലെ നാഷണല്‍ ക്യംപില്‍ പങ്കെടുക്കുകയാണ്. സഹോദരി ലിബി കയാക്കിങ് താരവും പിതാവ് ബാബു പഴയകാല സ്‌പോര്‍ട്‌സ് താരവുമാണ്. ബാബുവിന് കുടിക്കിടപ്പ് കിട്ടിയ ഏഴ ‌സെന്റ് ഭൂമിയില്‍ ഉണ്ടായിരുന്ന കുടില്‍ 2009 ലെ മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നിരുന്നു. ഇതിനു ശേഷം ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച തുക ഉപയോഗിച്ച് വീടു പണി ആരംഭിച്ചെങ്കിലും മക്കളുടെ പഠനത്തെ തുടര്‍ന്ന് പകുതി പോലും പൂര്‍ത്തിയാക്കാനായില്ല. വീടു പണി പാതിവഴിയില്‍ നിലച്ചതോടെ രണ്ടു വര്‍ഷമായി പ്ലാസ്റ്റിക്ക് ചാക്കു കൊണ്ട് കൂരക്കെട്ടി അതിലാണ് താമസം. ഈ സുവര്‍ണ താരത്തിന്റെ വീടെന്ന സ്വപ്‌നം പൂവണിയിക്കാന്‍ സംസ്ഥാന ജില്ലാ ഭരണകൂടങ്ങളൊന്നും തന്നെ കാര്യമായി സഹായിക്കാന്‍ തയ്യാറായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ