2011, മേയ് 27, വെള്ളിയാഴ്‌ച

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്തി

 കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനം പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡി(എച്ച്‌ഐഎല്‍)ന് എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിനായി നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കി. എന്നാല്‍ എച്ച്‌ഐഎല്ലിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഉപാധികളോടെ തുടരാന്‍ അനുമതി നല്‍കി. പൊതുമേഖലാസ്ഥാപനമായ എച്ച്‌ഐഎല്ലില്‍ എന്‍ഡോസള്‍ഫാന്‍ കൂടാതെ  ഡിഡിറ്റി, ഡൈകോഫോള്‍, മാന്‍കോസെബ് ഫോര്‍മുലാഷന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് 2012 ജൂണ്‍ 30വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. കമ്പനിയില്‍ മുന്‍കാല്യങ്ങളില്‍ രണ്ടു ലഗൂണുകളില്‍ നിക്ഷേപിച്ചിട്ടുള്ള  അപകടഖരമാലിന്യങ്ങള്‍ അമ്പലമേടില്‍ ഹസാര്‍ഡ്‌സ് വേസ്റ്റ് നിര്‍മാര്‍ജ്ജനം ചെയ്യാനായി  നിര്‍മിച്ചിട്ടുള്ള പൊതുസംവിധാനത്തില്‍ 2010ജൂണ്‍ 30ന് മുമ്പ് നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശം വകവയ്ക്കാതെ  കമ്പനി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കീടനാശിനി ഖരമാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനെത്തുടര്‍ന്ന് എച്ച്‌ഐഎല്‍ന് നേരത്തെ  നല്‍കിയിരുന്ന അടച്ചുപൂട്ടല്‍ നോട്ടീസ് ഉപാധികളോടെ പിന്‍വലിച്ചു. ഖരമാലിന്യങ്ങളുടെ ആദ്യഘട്ടം നീക്കം ചെയ്യല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. രണ്ടാംഘട്ടനീക്കം ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഈ വ്യവസ്ഥകളോടെയാണ് എച്ച്‌ഐഎല്ലിന് തുടര്‍പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ബോര്‍ഡ് നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കാത്തതിന് കഴിഞ്ഞവര്‍ഷം നവംബര്‍ 12ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം ഈ വര്‍ഷം ഏപ്രില്‍ 30ന് മുമ്പ് നീക്കാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 18നും മേയ് രണ്ടിനും ഉദ്യോഗസ്ഥ സംഘം ഫാക്റ്ററിയില്‍ പരിശോധന നടത്തിയെങ്കിലും മാലിന്യം നീക്കം ചെയ്തതായി കണ്ടെത്തിയില്ല. ഏകദേശം 3500ടണ്‍ ഖരമാലിന്യം എര്‍ത്തേണ്‍ ലഗൂണിന്‍ നിക്ഷേപിച്ചിരുക്കുന്നതായി കണ്ടെത്തി. ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 25ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടാന്‍ മേയ് 10ന് ഉത്തരവ് നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ