2011, മേയ് 30, തിങ്കളാഴ്‌ച

തര്‍ക്കം തുടരുന്നു; തര്‍ക്കമില്ലെന്നു നേതാക്കള്‍

ഡെപ്യൂട്ടിസ്പീക്കര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പദവികളുടെ കാര്യ്തതില്‍ യുഡിഎഫിലെ അനിശ്ചിതത്വം നീങ്ങിയില്ല. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചെങ്കിലും മറ്റുരണ്ട് പദവികള്‍ ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. ഈ വിഷയം ചര്‍ച്ച ചെയ്യാനായി ജൂണ്‍ 22ന് വീണ്ടും യു ഡി എഫ് യോഗം ചേരും. യോഗത്തിന് മുമ്പ് നടന്ന ഉഭയകകക്ഷി ചര്‍ച്ചകളില്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗങ്ങള്‍ തയ്യാറായില്ല. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് എടുക്കുകയാണെങ്കില്‍ ഒരു മന്ത്രി പദവി കൂടി വേണമെന്ന് കേരളാകോണ്‍ഗ്രസും പാര്‍ലമെന്ററികാര്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുസ്‌ലിംലീഗും അറിയിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിന് മൂന്നാമതൊരു മന്ത്രിസ്ഥാനം ലഭിക്കാതായപ്പോഴാണ് സ്പീക്കര്‍ സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ആദ്യം പാര്‍ലമെന്ററികാര്യ മന്ത്രിസ്ഥാനമാണ് അവര്‍ ആവശ്യപ്പെട്ടതെങ്കിലും ലീഗ് ഈ സ്ഥാനത്തേക്ക് പേര് പ്രഖ്യാപിച്ചപ്പോള്‍ സ്പീക്കര്‍ പദവി വേണമെന്നതിലേക്ക് കേരള കോണ്‍ഗ്രസ് മാറുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതോടെ സ്പീക്കര്‍ സ്ഥാനം മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് നല്‍കാന്‍ ലീഗും കേരളാ കോണ്‍ഗ്രസും സമ്മതിച്ചു. പലവട്ടം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പാര്‍ലമെന്ററി കാര്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങള്‍ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും 22ന് ചേരുന്ന മുന്നണി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്പീക്കര്‍, ഡെപ്യുട്ടീ സ്പീക്കര്‍ സ്ഥാനത്തേക്ക് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റെടുത്ത് സത്യപ്രതിജ്ഞയും വകുപ്പ് വിഭജനവും നടത്തിയപ്പോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി എന്നീകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. മൂന്നും നിയമസഭയുമായി ബന്ധപ്പെട്ട കാര്യമായതിനാലായിരുന്നു അത്. നിയമസഭചേരുന്നതിന് തീയതി നിശ്ചയിച്ച അന്നുതന്നെ യു ഡി എഫ് യോഗം 30ന് ചേരാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചത്. ഒരു കാര്യത്തിലും അനിശ്ചിതത്വമില്ല. തീരുമാനം നീട്ടി കൊണ്ടുപോകുകയുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു ഡി എഫില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, പി കെകുഞ്ഞാലിക്കുട്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാര്‍, കെ ആര്‍ ഗൗരിയമ്മ, ടി എം ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ