2011, മേയ് 23, തിങ്കളാഴ്‌ച

എം കെ മുനീര്നു എതിരെ സി പി എം കേസ് നല്കാന്‍ തയ്യാറെടുക്കുന്നു



 
   അനിശ്‌ചിതത്വത്തിന്‌ ഒടുവില്‍ മന്ത്രിയായെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ആരോപിച്ച്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ എം.കെ.മുനീറിനെതിരേ ഇടതുമുന്നണി നിയമനടപടിക്ക്‌ ഒരുങ്ങുന്നു. വൈകാതെ ഹര്‍ജിയുമായി കോടതിയെ സമീപിക്കും. ഇന്ത്യാവിഷന്‍ ചെയര്‍മാനായിരിക്കെ എം കെ മുനീര്‍ തന്റെയും ഭാര്യയുടെയും പേരില്‍ ഉണ്ടാക്കിയ സ്വകാര്യ കമ്പനിയിലേക്ക്‌ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന്‌ 8.2 കോടി രൂപയുടെ ഓഹരി മാറ്റിയതുമായി ബന്ധപ്പെട്ടാണു പരാതി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു നാമനിര്‍ദേശ പത്രികയോടൊപ്പം മുനീര്‍ തിരഞ്ഞെടുപ്പ്‌ കമീഷന്‌ നല്‍കിയ ആസ്‌തിയുടെ കണക്കില്‍ പുതിയ കമ്പനിയിലുള്ള ഓഹരി പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ യഥാര്‍ഥ നിക്ഷേപം മറച്ചുവച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ്‌ കോടതിയെ സമീപിക്കുന്നത്‌.
മുനീറും ഭാര്യയും ചേര്‍ന്നുണ്ടാക്കിയ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുടെ പേര്‌ 'ഇന്ത്യാവിഷന്‍ ടെലികാസ്റ്റിങ്‌ എന്റര്‍െ്രെപസസ്‌' എന്നാണ്‌. മുനീര്‍ ചെയര്‍മാനായിരുന്ന പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയുടെ പേര്‌ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്‍സ്‌. ഇവരാണ്‌ ഇന്ത്യാവിഷന്‍ ചാനലിന്റെ നടത്തിപ്പുകാര്‍. മുനീര്‍, ഭാര്യ നഫീസ തോട്ടത്തില്‍, ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരാണ്‌ പുതിയ കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഇതില്‍ മുനീറിന്‌ 75 ശതമാനവും നഫീസക്ക്‌ 20 ശതമാനവും മുനീറിന്റെ സുഹൃത്തും ഇന്ത്യാവിഷന്റെ റസിഡന്റ്‌ ഡയറക്ടറുമായ ജമാലുദ്ദീന്‍ ഫാറൂഖിക്ക്‌ 5 ശതമാനവും ഓഹരിയുണ്ട്‌. ഇന്ത്യാവിഷന്‍ 2000ല്‍ രൂപീകരിക്കുമ്പോള്‍ മുനീറിന്‌ 6.1 ലക്ഷത്തിന്റെ ഓഹരിയാണുണ്ടായിരുന്നത്‌. 10 രൂപ മുഖവിലയുള്ള 6,100 ഓഹരികകള്‍. അതിന്‌ ശേഷം മുനീറിന്‌ ഇന്ത്യാവിഷനില്‍ എങ്ങനെ ഇത്രയധികം ഓഹരി ഉണ്ടായി എന്നതാണ്‌ ദുരൂഹം. അതുകൊണ്ടുതന്നെയാണ്‌ അത്‌ തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നു മറച്ചുവെച്ചതും. ഇന്ത്യാവിഷന്റെ രേഖകള്‍ പ്രകാരം, 2010 മാര്‍ച്ച്‌ 30ന്‌ മുന്‍പ്‌ തവണയായി 55 ലക്ഷം ഓഹരിയാണ്‌ മുനീറിന്റെ പുതിയ കമ്പനിയിലേക്ക്‌ മാറ്റിയത്‌. പിറ്റേ ദിവസം 27,04,195 ഓഹരി കൂടി മാറ്റി. മൊത്തം 82.04 ലക്ഷം ഓഹരികള്‍. 10 രൂപ മുഖവിലയനുസരിച്ച്‌ 8.2 കോടി രൂപയുടെ നിക്ഷേപം. ഇത്രയും തുക മുനീറിന്‌ എവിടെ നിന്ന്‌ കിട്ടിയെന്ന്‌ വ്യക്തമല്ല. 2010 മാര്‍ച്ചിന്‌ ശേഷം മുനീര്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനും എംഡിയും മാത്രമായിരുന്നു. വലിയ ഓഹരിയുള്ള രണ്ടോ മൂന്നോ പേരില്‍ ഒരാള്‍. കഴിഞ്ഞ യു.ഡി.എഫ്‌ മന്ത്രിസഭയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന കാലത്താണ്‌ മുനീര്‍ ഇന്ത്യാവിഷനില്‍ വലിയ തുക നിക്ഷേപിക്കുന്നത്‌. അതിന്‌ കണക്ക്‌ സൂക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ്‌ പിന്നീട്‌ വിയര്‍പ്പ്‌ ഓഹരി എന്ന നിലയില്‍ 8 കോടിയോളം രൂപയുടെ ഓഹരി മുനീറിന്‌ കൈമാറാന്‍ ഏതാനും വര്‍ഷം മുമ്പ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചത്‌. ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും പിരിച്ചുണ്ടാക്കിയ ചെറിയ നിക്ഷേപം കൊണ്ടാണ്‌ ഇന്ത്യാവിഷന്റെ തുടക്കം. മുവായിരം ചെറുകിട നിക്ഷേപകരുണ്ടെന്നാണ്‌ കണക്ക്‌. അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ്‌ മുനീര്‍ 8.2 കോടി രൂപയുടെ ഓഹരി കൈവശപ്പെടുത്തിയത്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌ നേരത്തേ മുനീറിന്റെ ദുരൂഹ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്‌. ഇത്രയും നിക്ഷേപം നടത്താന്‍ എവിടെ നിന്ന്‌ പണം കിട്ടിയെന്ന്‌ മുനീര്‍ വ്യക്തമാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുനീര്‍ പ്രതികരിച്ചിട്ടില്ല. മുനീറിനും ഭാര്യക്കും കൂടി 7.5 കോടിയിലധികം രൂപയുടെ (ജമാലുദ്ദീന്‍ ഫാറൂഖിയുടെ 5 ശതമാനം കിഴിച്ചാണ്‌) ഓഹരിയുണ്ടെങ്കിലും 45 ലക്ഷം രൂപയുടെ ഓഹരി മാത്രമാണ്‌ കാണിച്ചത്‌. കമ്പനി റജിസ്‌ട്രാര്‍ക്ക്‌ നല്‍കിയ രേഖകളില്‍ മുനീറിന്റെ ഭാര്യ നഫീസയുടെ വിലാസം തിരുവനന്തപുരത്ത്‌ മന്ത്രിമന്ദിരത്തിന്റേതാണ്‌. എന്നാല്‍, കമ്പനി രജിസ്റ്റര്‍ ചെയ്‌ത 2008 ല്‍ മുനീര്‍ മന്ത്രിയല്ല. 2006 മേയില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ മാറി ഇടതുമുന്നണി സര്‍ക്കാര്‍ വന്നിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ