2011, മേയ് 30, തിങ്കളാഴ്‌ച

കാവ്യാ മാധവന്‍ വിവാഹ മോചിതയായി

നടി കാവ്യാ മാധവന്‍ വിവാഹമോചിതയായി. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹബന്ധം  ഔപചാരികമായി വേര്‍പെടുത്തിക്കൊണ്ട് എറണാകുളം കുടുംബകോടതിയാണ് ഇന്നു വിധിച്ചത്. കഴിഞ്ഞ ശനിയാഴ്ച അന്തിമ വിധി പറയാന്‍  വെച്ചിരുന്ന കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇനിയൊരു കൂടിച്ചേരല്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ഇരുവരും എറണാകുളം കുടുംബക്കോടതിയില്‍ ബുധനാഴ്ചയാണ് സത്യവാങ്മൂലം നല്‍കിയത്.  കാവ്യയില്‍ നിന്ന് സ്ത്രീധനമായി വാങ്ങിയ പണവും സ്വര്‍ണവും നിഷാല്‍ തിരിച്ചുനല്‍കുകയും ചെയ്തിരുന്നു.
കുടുംബക്കോടതി ജഡ്ജി ജോസഫ് തെക്കേകുരുവിനാല്‍ ആണ് കേസ് വിധി പ്രസ്താവിച്ചത്. ഇരുവരെയും ഒന്നിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഒരിക്കല്‍കൂടി ഇരുവരെയും കൗണ്‍സിലിങ് നടത്തിയെങ്കിലും പിരിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ നിന്നു രണ്ടുപേരും പിന്‍മാറിയില്ല. പരസ്പരം ബാധ്യതകളില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. നിഷാല്‍ചന്ദ്ര ജോലി ചെയ്യുന്ന കുവൈറ്റിലേയ്ക്ക് ഇരുവരും പോയെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധം വേര്‍പെടുത്തുന്നതായി വാര്‍ത്തകള്‍ വന്നു. തൊട്ടുപിന്നാലെ കാവ്യ ഒറ്റയ്ക്കു കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. നിഷാലും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് കാവ്യ കുടുംബ കോടതിയില്‍ ഹര്‍ജിയും നല്‍കി. ഇത് പിന്‍വലിച്ച് പിന്നീട് ഇരുവരും പരസ്പരം സമ്മതിച്ച് സംയുക്തമായി ഹര്‍ജി കൊടുത്തു. അനുരഞ്ജന ശ്രമങ്ങള്‍ പലതും നടന്നെങ്കിലും ദാമ്പത്യജീവിതം ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കാവ്യയും നിഷാലും സംയുക്തഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനം തേടാന്‍ തീരുമാനിച്ചശേഷം കാവ്യ സിനിമയില്‍ സജീവമായിരുന്നു. ഗ്ദ്ദാമ എന്ന ചിത്രത്തിന് കഴിഞ്ഞവര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും കാവ്യ നേടി. കാവ്യയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പാലാരിവട്ടം പോലീസ് ഗാര്‍ഹിക പീഡന കേസ്സെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ്  കോടതിയുടെ പരിഗണനയിലുള്ള ഈ കേസ് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി റദ്ദാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ