2013, ജൂലൈ 20, ശനിയാഴ്‌ച

കേരളാ കോണ്‍ഗ്രസ് എം- ഇടത് ചര്‍ച്ച അണിയറയില്‍ സജീവമാവുന്നു





കൊച്ചി: പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം)- ഇടതുമുന്നണി ചര്‍ച്ച അണിയറയില്‍ വീണ്ടും സജീവമാകുന്നു. സോളാര്‍ വിവാദത്തിന്റെയും സംസ്ഥാന കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലാപത്തിന്റെയും മറപിടിച്ചാണ് യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തി സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണെന്ന വിലയിരുത്തലിലാണ് മാണി ഗ്രൂപ്പ്. തങ്ങള്‍ക്ക് ആരോടും വിധേയത്വമില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ആ നിമിഷം പിരിയാമെന്ന് തീരുമാനിക്കുമെന്നുമാണു മാണി മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സിന് നല്ല ആത്മധൈര്യം ഉണെ്ടന്നും ഒറ്റയ്ക്ക് നിന്ന് ശക്തിതെളിയിച്ചവരാണ് തങ്ങളെന്നും കെ എം മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇടതുമുന്നണിയിലേക്കു ചിലര്‍ ക്ഷണിച്ചത് തങ്ങളുടെ ശക്തി കണ്ടിട്ടാണ്. എത്ര ഉപദേശിച്ചിട്ടും യു.ഡി.എഫ്. നന്നാവുന്നില്ലെങ്കില്‍ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും മാണി മുന്നറിയിപ്പുനല്‍കിയിട്ടുണ്ടായിരുന്നു.

കേരളാ കോണ്‍ഗ്രസ് ശക്തിതെളിയിച്ചു കഴിഞ്ഞപ്പോഴാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരെല്ലാം തങ്ങളെ സ്വീകരിക്കാന്‍ തയ്യാറായതെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ ആരുടെയും വാലാട്ടിയാവാനില്ലെന്ന പി സി ജോര്‍ജിന്റെ നിലപാടും ഇടതുപാളയത്തിലേക്ക് കേരള കോണ്‍ഗ്രസ് (എം) അടുക്കുന്നുവെന്ന സൂചനകളാണു നല്‍കുന്നത്. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലാണു കേരള കോണ്‍ഗ്രസ്സിനുള്ളത്.

ജോസ് കെ മാണി എം.പിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കം സംബന്ധിച്ച് കെ എം മാണിക്ക് വ്യക്തമായ സൂചന മുമ്പു ലഭിച്ചിരുന്നു. സി.പി.എമ്മിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ കെ എം മാണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ചര്‍ച്ചകളാണു വിവിധ കേന്ദ്രങ്ങളില്‍ അനൗദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. യു.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന പുതിയ സര്‍ക്കാരില്‍ പങ്കാളിയാവാനില്ലെന്ന പാര്‍ട്ടിയുടെ നിലപാടാണു വ്യക്തമാക്കുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കുന്ന പല നിലപാടുകളും സി.പി.എമ്മിന് തുടര്‍ച്ചയായ തലവേദനകള്‍ സൃഷ്ടിക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് വി എസിനെ ഒതുക്കുകയെന്ന ലക്ഷ്യവും പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ആലോചനകള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സി.പി. എം. ഔദ്യോഗിക പക്ഷത്തെ നിര്‍ബന്ധിതരാക്കുന്നു. മധ്യകേരളത്തില്‍ നിര്‍ണായക ശക്തിയായ കേരള കോണ്‍ഗ്രസ്സിന്റെ സ്വാധീനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലും മാണിയുമായുള്ള ചങ്ങാത്തത്തിന് സി.പി.എമ്മിന് പ്രേരണ നല്‍കുന്നുണ്ട്. സര്‍ക്കാരിലെ അനൈക്യവും കോ ണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും പരിഹരിക്കുന്നതില്‍ ഹൈക്കമാന്‍ ഡ് സ്വീകരിച്ചിരിക്കുന്ന മെല്ലപ്പോക്കും മാണി ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. മാണിയുടെ ഇപ്പോഴത്തെ നിലപാട് പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ചില ഒളിയമ്പുകളാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 20ന് സി.പി.എം. പോളിറ്റ്ബ്യൂറോ യോഗം ചേരുന്നുണ്ട്. കേരള കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചകളെ സംബന്ധിച്ച് പോളിറ്റ്ബ്യൂറോ കൈക്കൊള്ളുന്ന തീരുമാനമാവും പുതിയ രാഷ്ട്രീയ സഖ്യത്തിന് വേഗം കൂട്ടുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ