2013, ജൂലൈ 23, ചൊവ്വാഴ്ച

അഭയമില്ലാതെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ അഴിക്കുള്ളില്‍



കൊച്ചി: ആസ്‌ത്രേലിയ സ്വപ്നംകണ്ട് അഴിക്കുള്ളിലാവുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. ആസ്‌ത്രേലിയ സ്വപ്നംകണ്ട് വീടുവിട്ടിറങ്ങി ജയിലിലായ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ മാലിനിയെന്ന ശ്രീലങ്കന്‍ സ്ത്രീ അഭയാര്‍ഥികളുടെ ദുരിതപൂര്‍ണമായ ജീവിതമാണു തുറന്നുകാട്ടിയത്.

പിറന്ന നാടും വീടും ഉപേക്ഷിച്ച് 13ാം വയസ്സില്‍ ഇന്ത്യയില്‍ എത്തിയതാണ് മാലിനി. 25 വര്‍ഷം പിന്നിടുമ്പോഴും പൂര്‍വികരുടെ ജന്മദേശത്ത് അഭയാര്‍ഥിയായ മാലിനിയുടെ ദുരിതജീവിതത്തിന് അറുതിയില്ല. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശ്രീലങ്കന്‍ അഭയാര്‍ഥിയെന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ബലത്തിലാണ് ജീവിതം. ഇത്തരം ആയിരക്കണക്കിനു ജീവിതങ്ങളാണു തമിഴ്‌നാട്ടിലെ വിവിധ ശ്രീലങ്കന്‍ അഭയാര്‍ഥിക്യാംപുകളില്‍ കഴിഞ്ഞുകൂടുന്നത്.

മധുരയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെ ആണയൂര്‍ ക്യാംപിലാണ് തയ്യല്‍ത്തൊഴിലാളിയായ മാലിനിയും ഭര്‍ത്താവും രണ്ടു കുട്ടികളും കഴിഞ്ഞത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നു ശ്രീലങ്കയിലെ ജാഫ്‌നയിലേക്കു കുടിയേറിയതാണു മാലിനിയുടെ പൂര്‍വികര്‍. ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും തമ്മില്‍ പോരാട്ടം രൂക്ഷമായതോടെ 1990ലാണ് മാലിനിയും കുടുംബവും ജാഫ്‌നയിലെ മാന്നാറില്‍നിന്നു പലായനം ചെയ്തത്.

പോരാട്ടത്തിനു ശമനം വന്നാല്‍ ഒരുവര്‍ഷത്തിനകം തിരിച്ചുപോവാമെന്ന വിശ്വാസത്തിലാണ് എല്ലാം ഉപേക്ഷിച്ച് ഇവര്‍ തമിഴ്‌നാട്ടിലെത്തിയത്. പക്ഷേ, 23 വര്‍ഷം പിന്നിടുമ്പോഴും മാലിനിക്ക് ജന്മനാട്ടിലേക്കു മടങ്ങാനായിട്ടില്ല. ഇതിനിടെ അഭയാര്‍ഥിക്യാംപിലെ തിരുശെല്‍വവുമായി വിവാഹം നടന്നു.

ക്യാംപിലെ ദുരിതത്തില്‍നിന്നു കുടുംബത്തെ രക്ഷപ്പെടുത്താനുള്ള വഴി തേടിയാണ് തിരുശെല്‍വം ആസ്‌ത്രേലിയയിലേക്കു പോവാന്‍ നാടുവിട്ടത്. മനുഷ്യക്കടത്ത് മാഫിയയുടെ വലയില്‍ വീണാണ് പത്തംഗസംഘത്തിനൊപ്പം തിരുശെല്‍വവും ആലുവയില്‍ എത്തിയത്. ആലുവയില്‍ താമസിക്കുന്നതിനിടെ പോലിസ് പിടികൂടി ജയിലിലടച്ചു. കൂടെയുണ്ടായിരുന്ന എട്ടുപേര്‍ക്കും കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചു. തിരുശെല്‍വവും പ്രേമാനന്ദും ജയിലിലാണ്. സൗജന്യ നിയമസഹായം നല്‍കി അഭിഭാഷകരായ വി എസ് സലീം, എച്ച് നജ്മുദ്ദീന്‍ എന്നിവരാണ് ഇരുവര്‍ക്കുംവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. ജാമ്യം ലഭിച്ചെങ്കിലും ജാമ്യക്കാരെ കണെ്ടത്താനാവാതെ വന്നതോടെ മോചനം നീളുകയായിരുന്നു.

ഇന്നലെയാണ് ജാമ്യക്കാരെ ആലുവ കോടതിയില്‍ ഹാജരാക്കി തിരുശെല്‍വത്തിന്റെയും പ്രേമാനന്ദിന്റെയും മോചനത്തിനു വഴിതുറന്നത്. ജാഫ്‌നയില്‍ പോരാട്ടം നിലച്ചെങ്കിലും മടങ്ങിപ്പോവാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നു മാലിനി തേജസിനോട് പറഞ്ഞു. തമിഴ് വംശജരായ തങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ആഗ്രഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ