2013, ജൂലൈ 30, ചൊവ്വാഴ്ച

കടുവകള്‍ വംശനാശഭീഷണിയില്‍; 18 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1025 എണ്ണം




കൊച്ചി: ആവാസവ്യവസ്ഥയുടെയും ഭക്ഷ്യശൃംഖലയുടെയും തകര്‍ച്ച കടുവകളുടെ കൂട്ടമരണത്തിനിടയാക്കുന്നതായി ഓര്‍മപ്പെടുത്തി ഇന്നു ലോക കടുവാദിനം. വംശനാശഭീഷണി നേരിടുന്ന കടുവകള്‍ മനുഷ്യന്റെ ആയുധശക്തിക്കു മുമ്പില്‍ ചത്തൊടുങ്ങുകയാണെന്ന കണക്കുകളാണു പുറത്തുവരുന്നത്.

കോടികള്‍ ഒഴുക്കുന്ന രാജ്യത്തെ കടുവാ സംരക്ഷണകേന്ദ്രങ്ങളില്‍പ്പോലും അവ സുരക്ഷിതരല്ല. 1994 മുതല്‍ 2012 വരെയുള്ള 18 വര്‍ഷത്തിനിടെ 1,025 കടുവകള്‍ കൊല്ലപ്പെട്ടതായാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ അന്വേഷണത്തില്‍ കണെ്ടത്തിയത്. രാജ്യത്ത് കഴിഞ്ഞ ഏഴുമാസത്തിനിടെ കൊല്ലപ്പെട്ടത് 48 കടുവകളാണ്. കടുവാസംരക്ഷണത്തിനായി 1972ല്‍ നടപ്പാക്കിയ 'പ്രൊജക്റ്റ് ടൈഗര്‍' കടുവാസംരക്ഷണത്തില്‍ കാര്യമായ പുരോഗതി നല്‍കിയിട്ടില്ല. 1972ലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 40,000ത്തില്‍നിന്ന് 4,000 ആയി കുറഞ്ഞെന്ന് കണെ്ടത്തിയതിനെ തുടര്‍ന്നായിരുന്നു പ്രൊജക്റ്റ് ടൈഗര്‍ പദ്ധതി ആരംഭിച്ചത്. 41 വര്‍ഷമായിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വനംകൈയേറ്റവും കടുവയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നു. 2011ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കടുവകള്‍ 1,706 എണ്ണമാണ്. 2012ലും ഈ വര്‍ഷം ആദ്യവും കണക്കെടുപ്പു നടത്തിയെങ്കിലും റിപോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 2008ല്‍ 1,411 കടുവകള്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് വംശവര്‍ധനയാണ് 2011ലെ പഠനത്തില്‍ രേഖപ്പെടുത്തിയത്. 2011ല്‍ 11 കടുവകള്‍ മാത്രം ചത്തിടത്ത് 2012 ആയപ്പോഴേക്കും കൊല്ലപ്പെട്ട കടുവകളുടെ എണ്ണത്തില്‍ ഏഴിരട്ടിയിലേറെ വര്‍ധന  ഉണ്ടായി. 2012ല്‍ 89 എണ്ണം ചത്തപ്പോള്‍ ജനുവരി മുതല്‍ കഴിഞ്ഞ 16 വരെ 48 കടുവകളാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ 19 മാസത്തിനിടെ ഏറ്റവും കൂടുതല്‍ കടുവകള്‍ ചത്തത് കര്‍ണാടകയിലാണ്. 26 കടുവകളാണ് കര്‍ണാടകയില്‍ ചത്തുവീണത്. മഹാരാഷ്ട്രയില്‍ 22ഉം ഉത്തരാഖണ്ഡില്‍ 21 കടുവകളും ചത്തു. കേരളത്തില്‍ എട്ടു കടുവകള്‍ വിവിധ കാരണങ്ങളാല്‍ ചത്തതായിട്ടാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ കണക്ക്. അവസാനമായി കഴിഞ്ഞ 16ന് പറമ്പിക്കുളം കടുവാസങ്കേതത്തിലെ നെന്മാറയിലാണ് കടുവയെ ചത്തനിലയില്‍ കണ്ടത്. 2012ല്‍ കൊല്ലപ്പെട്ടവയില്‍ 58 എണ്ണത്തിന്റെ മരണകാരണം കണെ്ടത്തിയിട്ടില്ല.

എന്നാല്‍, 89ല്‍ 31 എണ്ണം വേട്ടയാടലിലൂടെയാണു കൊല്ലപ്പെട്ടതെന്നാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി കണെ്ടത്തിയത്. ഈ വര്‍ഷം ഇതുവരെ 54 കടുവകളാണ് ചത്തതെന്നും ഇതില്‍ 25 എണ്ണം വേട്ടയാടലിലൂടെ കൊല്ലപ്പെട്ടപ്പോള്‍ 29ന്റെ മരണകാരണം കണെ്ടത്താനായിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി വ്യക്തമാക്കുന്നു. വന്യമൃഗവേട്ട തടയുന്നതിന് ടാസ്‌ക്‌ഫോഴ്‌സിനും സ്‌പെഷ്യല്‍ വൈല്‍ഡ് ലൈഫ് ക്രൈം സെല്ലിനും രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവിധ ഏജന്‍സികള്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുമ്പോഴും കടുവകള്‍ ചത്തുവീഴുന്നത് തുടരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ