കൊച്ചി: ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കുന്ന രാജ്യത്ത് അഭയാര്‍ഥി നിയമം ഇല്ലാത്തതു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണമാവുന്നു. അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന, 1951ല്‍ ഐക്യരാഷ്ട്രസഭ പാസാക്കിയ റെഫ്യൂജി ആക്റ്റ് ഇന്ത്യ അംഗീകരിച്ചിട്ടുണെ്ടങ്കിലും ഇതു സംബന്ധിച്ച് പോലിസ് ഉള്‍പ്പെടെയുള്ളവരുടെ അജ്ഞതയാണ് അഭയാര്‍ഥികള്‍ക്കു തിരിച്ചടിയാവുന്നത്.
ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, തിബത്ത് അടക്കമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണു കാലങ്ങളായി ഇന്ത്യ അഭയംനല്‍കിയത്. ഐക്യരാഷ്ട്രസഭയുടെ നിയമം അംഗീകരിച്ചു തന്നെയാണു വിദേശപൗരന്‍മാരായ അഭയാര്‍ഥികള്‍ക്കു രാജ്യത്ത് പുനരധിവാസം ഒരുക്കിയിട്ടുള്ളത്. എന്നാല്‍, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ ഇരകളാവുന്ന അഭയാര്‍ഥികള്‍ക്കെതിരേ വിദേശപൗരന്‍മാര്‍ക്കെതിരേയുള്ള നിയമമാണ് ഇപ്പോഴും പ്രയോഗിക്കുന്നതെന്നു ഹൈക്കോടതി അഭിഭാഷകന്‍ വി എസ് സലീം തേജസിനോട് പറഞ്ഞു.
റെഫ്യൂജി നിയമം രാജ്യത്തു പാസാക്കാതെവന്നതും യു.എന്‍. നിയമം സംബന്ധിച്ച നിയമപാലകരുടെ അജ്ഞതയുമാണ് ഇതിനു കാരണം. യു.എന്‍. നിയമത്തിന്റെ ചുവടുപിടിച്ച് നിരവധി രാജ്യങ്ങള്‍ സ്വന്തംനാട്ടില്‍ റെഫ്യൂജി നിയമം പാസാക്കിയിരുന്നു. അഭയാര്‍ഥികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഈ നിയമത്തിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ജാതിമത, വംശീയ വിവേചനത്തിന് എതിരേയുള്ളതാണു നിയമം. തൊഴില്‍ സ്വാതന്ത്ര്യത്തിനൊപ്പം ആഗ്രഹിക്കുന്ന കാലത്തോളം അഭയം നല്‍കിയ രാജ്യത്തു താമസിക്കാനുള്ള സ്വാതന്ത്ര്യവും നിയമത്തിലൂടെ നല്‍കിയിട്ടുണ്ട്. ഒരിക്കലും അഭയാര്‍ഥികളുടെ സമ്മതമില്ലാതെ അവരെ തിരിച്ചയക്കാനാവില്ല. നിയന്ത്രണവിധേയമായ സഞ്ചാരസ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കേണ്ടതാണ്. അഭയാര്‍ഥികള്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കണമെന്നും ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നടപടികളിലൊഴികെ എല്ലാവിധ സ്വാതന്ത്ര്യവും നല്‍കണമെന്നും റെഫ്യൂജി നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതു സംബന്ധിച്ച നിയമ നിര്‍മാണം നടത്താന്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ തയ്യാറാവാത്തതാണു മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടു ജയിലിലാവുന്ന ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതത്തിനു കാരണം. സിംഹളരല്ലാത്ത ശ്രീലങ്കന്‍ അഭയാര്‍ഥികളെ പോലും വിദേശികളായാണു കണക്കാക്കുന്നത്. ഇതുകൊണ്ടുതന്നെ പോലിസ് അടക്കമുള്ള നിയമപാലകര്‍ ഇവര്‍ക്കെതിരേ പ്രയോഗിക്കുന്നതു ഫോറിനേഴ്‌സ് ആക്റ്റ് ആണ്.
അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്തിയാല്‍ ഇവര്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കാനാവും. ഈ രേഖ ഉപയോഗിച്ച് അഭയാര്‍ഥികള്‍ക്കു വിസ സംഘടിപ്പിച്ചു മറ്റു രാജ്യങ്ങളിലേക്കു യാത്ര നടത്താം. നിയമനിര്‍മാണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്ന വിധിയായിരുന്നു ഈയിടെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മനുഷ്യക്കടത്തു കേസില്‍ പ്രതിയാക്കപ്പെട്ട ശ്രീലങ്കന്‍ അഭയാര്‍ഥികളായ തിരുശെല്‍വം, പ്രേമാനന്ദ് എന്നിവരുടെ ജാമ്യഹരജിയില്‍ വിധിപറയവേയാണ് അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോടതി എടുത്തുകാട്ടിയത്. അഭിഭാഷകരായ വി എസ് സലീം, എച്ച് നജ്മുദ്ദീന്‍ എന്നിവരായിരുന്നു കേസില്‍ ഐക്യരാഷ്്ട്രസഭയുടെ നിയമം ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ഹാജരായത്. പാസ്‌പോര്‍ട്ടും യാത്രാരേഖകളുമില്ലാതെ രാജ്യത്ത് പിടിയിലാവുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ മനുഷ്യാവകാശ വശം കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അഭയാര്‍ഥി നിയമം ഇന്ത്യയില്‍ നിലവിലില്ലാത്തതിനാലാണു വിദേശി നിയമ പ്രകാരം കേസെടുത്തതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതുകൊണ്ടുതന്നെ അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ആക്റ്റ് സംബന്ധിച്ച നിയമനിര്‍മാണം രാജ്യത്ത് അനിവാര്യമാണെന്നു നിയമവിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ