2013, ജൂലൈ 20, ശനിയാഴ്‌ച

സഭ പിരിച്ചു വിടുമെന്ന ഭീഷണി മൂലം സി.പി.എം -മാണി നീക്കം പൊളിഞ്ഞു



കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുമെന്ന ഉമ്മന്‍ചാണ്ടിയുടെ ഭീഷണിയില്‍ മാണിയുടെ അട്ടിമറി നീക്കം പൊളിഞ്ഞു. കെ എം മാണിക്കൊപ്പം ഇടതുപക്ഷവും ഉമ്മന്‍ചാണ്ടിയുടെ വിരട്ടലില്‍ വീണതോടെയാണ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടി കെ എം മാണിയെ തീരുമാനം അറിയിച്ചത്. ഇതോടെ ഇടതുപക്ഷവുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്നും കെ എം മാണി പിന്നോട്ടു പോയത്. ചെവ്വാഴ്ച രാവിലെ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കെ എം മാണിക്ക് അനുകൂലമായി പ്രതികരിച്ചിരുന്നു. ഏതാണ്ട് എല്ലാ ഇടതുകക്ഷികളും മാണിയെ സ്വാഗതം ചെയ്യുന്ന സമീപനം സ്വീകരിച്ചതോടെ കെ എം മാണി യു.ഡി.എഫ് മന്ത്രിസയെ അട്ടിമറിക്കുമെന്ന സ്ഥിതിയായി. എന്നാല്‍, ഈ നീക്കം പൊളിക്കാന്‍ കോണ്‍ഗ്രസ്- ലീഗ് നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷം മുഖ്യമന്ത്രി മാണിയെ തീരുമാനം അറിയിക്കുകയായിരുന്നു. 1980 ല്‍ നായനാര്‍ മന്ത്രിസഭയെ അട്ടിമറിച്ചപ്പോഴുണ്ടായ അനുഭവം ഉണ്ടാവുമെന്ന് തിരിച്ചറിഞ്ഞ കെ എം മാണി തന്റെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. പിണറായി- പന്ന്യന്‍ ചര്‍ച്ചയ്ക്ക് മുമ്പ് വരെ ഇടതുപക്ഷത്തിന്റെ നീക്കത്തിന് അനുകൂല സമീപനം സ്വീകരിച്ചു നിന്നിരുന്ന കെ എം മാണി ഉമ്മന്‍ചാണ്ടി തീരുമാനം അറിയിച്ചതോടെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. ഈ വിവരം സി.പി.എം അടക്കമുള്ള ഇടതു കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ്  യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പി.എം പിന്തിരിഞ്ഞത്. കെ എം മാണിയും സി.പി.എമ്മും അടക്കം ഒരു കക്ഷികളും നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ ആഗ്രഹിക്കുന്നില്ല. മന്ത്രിസഭ വീഴുമെന്ന് കണ്ടാല്‍ അവസാന തന്ത്രവും ഉമ്മന്‍ചാണ്ടി സ്വീകരിക്കുമെന്നറിയാവുന്ന കെ എം മാണി സി.പി.എമ്മിന് നല്‍കിയ ഗ്രീന്‍ സിഗ്നല്‍ പിന്‍വലിച്ചു. ഇടതുപക്ഷവും മന്ത്രിസഭ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ധാര്‍മികതയിലേക്ക് മടങ്ങാന്‍ തയ്യാറായി. നിലവിലെ സാഹചര്യത്തില്‍ നഷ്ടകച്ചവടമായി മാറുന്ന നിലപാടു സ്വീകരിക്കുന്നത് രാഷ്ട്രീയപരമായി കനത്ത തിരിച്ചടിയാവുമെന്ന് സി.പി.എമ്മും കണക്കുക്കൂട്ടി. ഇതോടെയാണ്  പന്ന്യന്‍ രവീന്ദ്രന്‍ മുന്‍നിലപാട് നിന്നും പിന്‍വലിഞ്ഞത്. 1989 ല്‍ ഇടതുപക്ഷത്തായിരുന്ന കെ എം മാണി നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മുന്നണി വിട്ടു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു നായനാര്‍ സര്‍ക്കാരിനെ അട്ടിമറിച്ചത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നായനാര്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതേ തന്ത്രമാണ് ഇത്തവണ കെ എം മാണിക്കും ഇടതുപക്ഷത്തിനും മുമ്പില്‍ ഉമ്മന്‍ചാണ്ടി പയറ്റിയത്. ഈ തന്ത്രത്തില്‍ ഇരുപക്ഷവും വീണതോടെ യു.ഡി.എഫ് മന്ത്രിസഭയ്ക്കുണ്ടായ ഭീഷണി ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ വ്യക്തമായ സന്ദേശം ലഭിച്ചതോടെയാണ് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞത്. ഏതാണ്ട് മുന്നണി വിടാനുള്ള തീരുമാനം അരക്കിട്ടുറപ്പിച്ച നിലയിലാണ് ചൊവ്വാഴ്ച രാവിലെ മാണി യോഗം വിളിച്ചത്. ഈ യോഗത്തില്‍ വെച്ച് മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, നീക്കം മുന്‍കൂട്ടി കണ്ട ഉമ്മന്‍ചാണ്ടി ആവനാഴിയിലെ പ്രധാന അസ്ത്രം തൊടുത്തതോടെ കെ എം മാണിയും സി.പി.എം അടക്കമുള്ള ഇടത് കക്ഷികളും മന്ത്രിസഭ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് തടിയൂരി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാന്‍ പ്രമുഖനായ സാമുദായിക നേതാവിന്റെ ആശിര്‍വാദത്തോടെ ഒമ്പതു മാസം മുമ്പാണ് കേരളാ കോണ്‍ഗ്രസ് (എം) രംഗത്തിറങ്ങിയത്. കരിമണല്‍ വ്യവസായിയാണ് കേരള കോണ്‍ഗ്രസിനെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി ആദ്യം രംഗത്തു വന്നത്. എന്നാല്‍ പലതലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ വിജയത്തിന്റെ വക്കിലെത്തിയ സമയത്താണ് ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ ഉമ്മന്‍ചാണ്ടി നീക്കത്തെ തകര്‍ത്തത്. ഇതോടെ തല്‍ക്കാലത്തേക്കെങ്കിലും മന്ത്രിസഭയ്ക്ക് മാണി ഗ്രൂപ്പ് ഉയര്‍ത്തിയ ഭീഷണി ഒഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ