2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

മുല്ലപ്പെരിയാര്‍: കോടികള്‍ ഒഴുക്കിയിട്ടും കേരളത്തിന്റെ ആശങ്ക ഒഴിയുന്നില്ല




മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക ഒഴിയുന്നില്ല. ഉന്നതാധികാരസമിതി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെക്കുറിച്ച് പുറത്തുവന്ന സൂചനകള്‍ അനുസരിച്ച് 2006ലെ കോടതി വിധിയെ മറികടക്കാന്‍ കേരളത്തിനു കഴിഞ്ഞില്ലെന്നതാണ് വ്യക്തമാക്കുന്നത്.

കേരളം പ്രധാനമായും ഉന്നയിച്ച അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കയ്ക്ക് സമിതി കാര്യമായ പരിഗണന നല്‍കിയില്ല എന്നതാണ് ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന നിര്‍ദേശം. 2006 ഫെബ്രുവരി 27ന് സുപ്രിംകോടതി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് വിധിച്ചിരുന്നു. ഇതു മറികടക്കാനാണ് കേരളം ഡാം സുരക്ഷാനിയമം കൊണ്ടുവന്നത്. പക്ഷേ, സുപ്രിംകോടതിയുടെ അതേ വിധി തന്നെയാണ് റിപോര്‍ട്ടില്‍ ഉന്നതാധികാരസമിതിയും ഉള്‍പ്പെടുത്തിയതെന്ന വിവരം കേരളത്തിന് കനത്ത തിരിച്ചടിയാണ്.

 പുതിയ അണക്കെട്ടിന് സമിതി ശുപാര്‍ശ നല്‍കിയെന്നത് നേട്ടമായി എടുത്തുകാട്ടുമ്പോഴും യഥാര്‍ഥ പ്രശ്‌നം അതേപടി നിലനില്‍ക്കുകയാണ്. അണക്കെട്ടിന് ബലക്ഷയമുണെ്ടന്നും ഭൂകമ്പ സാധ്യത ദുരന്തത്തിനു വഴിയൊരുക്കുമെന്നും സംസ്ഥാനം കാലങ്ങളായി ഉന്നയിച്ച വാദമുഖങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികളിലെ വിദഗ്ധരെ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തി റിപോര്‍ട്ട് തയ്യാറാക്കിയത്. സുപ്രിംകോടതി ഉന്നതാധികാരസമിതിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ടുകള്‍ തള്ളിയത് അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദത്തിനു ബലമേകുന്നതായി. ലക്ഷങ്ങളാണ് ഐ.ഐ.ടികളുടെ പഠനത്തിനായി മാത്രം കേരളം ഖജനാവില്‍നിന്നു ചെലവിട്ടത്.

 ഇതിനുപുറമെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയാണ് ഓരോ സിറ്റിങിനും മുതിര്‍ന്ന അഭിഭാഷകരെത്തന്നെ ഉന്നതാധികാരസമിതിക്ക് എത്തിച്ചത്. കൂടാതെ കേസ് നടത്തിപ്പിനായി മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധര്‍ ഡല്‍ഹി വിമാനയാത്ര നടത്തിയതിലൂടെയും മറ്റുചെലവുകളുമായി ലക്ഷങ്ങളാണ് രണ്ടുവര്‍ഷത്തിനിടെ തുലച്ചത്.

കേന്ദ്ര ജലകമ്മീഷന്റെ പ്രതിനിധികളെ ഉന്നതാധികാരസമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതു തന്നെയാണ് വീണ്ടും തിരിച്ചടിക്കു കാരണമായതെന്ന് മുല്ലപ്പെരിയാര്‍ സെല്‍ മുന്‍അംഗവും മുന്‍ ചീഫ് എന്‍ജിനീയറുമായ എം ശശിധരന്‍ തേജസിനോടു പറഞ്ഞു. ആദ്യം മുല്ലപ്പെരിയാറിന്റെ സ്ഥിതിസംബന്ധിച്ചു പഠിച്ച സമിതിക്ക് നേതൃത്വം നല്‍കിയത് അന്ന് കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷനായിരുന്ന സി ഡി തട്ടേയായിരുന്നു.

ഈ സമിതിയിലെ അംഗമായിരുന്നു ഡി കെ മേത്ത. ഇവര്‍ നല്‍കിയ റിപോര്‍ട്ടും കൂടി പരിഗണിച്ചാണ് അണക്കെട്ട് സുരക്ഷിതമെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും സുപ്രിംകോടതി വിധിച്ചത്. അതേ രണ്ടുപേര്‍ തന്നെ ഉന്നതാധികാരസമിതി അംഗങ്ങളായി എത്തിയതിനെ കേരളത്തിന് എതിര്‍ക്കാനായില്ല.

ഇരുവരുടെയും നേതൃത്വത്തില്‍ വിദഗ്ധ പരിശോധനകള്‍ നടന്നപ്പോള്‍ തന്നെ റിപോര്‍ട്ട് എതിരാവുമെന്ന് സര്‍ക്കാരിന് എം ശശിധരന്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. സി ഡി തട്ടേ, ഡി കെ മേത്ത എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് കേരളം എതിര്‍പ്പുന്നയിച്ചെങ്കിലും പിന്നീട്  പിന്‍മാറുകയായിരുന്നു.