2012, നവംബർ 26, തിങ്കളാഴ്‌ച

പൊട്ടിത്തരിച്ച് പൊട്ടിപ്പുറം ഗ്രാമം


നിര്‍ദ്ദിഷ്ട ന്യൂട്രിനോ നിലയം ഗ്രാമീണരുടെ ഉറക്കം കെടുത്തുകയാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ ഓടിക്കളിച്ച അരുവിയും മാന്തോപ്പും നഷ്ടമാകുമോ? ഗ്രാമത്തിന്റെ വിശപ്പകറ്റിയ കൃഷിഭൂമികള്‍ തരിശായിപ്പോകുമോ? പുല്ലും പൂമ്പാറ്റയും കിളികളും നിറഞ്ഞ ഗ്രാമം വിദൂരമായ ഒരു ഓര്‍മ മാത്രമാകുമോ?

യു എച്ച് സിദ്ദീഖ്

''പയര്‍ച്ചി ആലയം വരുമ്പോത് എങ്കളുക്ക് അന്ത അരുവി പക്കത്തുക്ക് കൂടി എത്തിപാക്ക മുടിയാതേ.'' കാലങ്ങളായി തങ്ങള്‍ അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യത്തിനുമേലെ കരിനിഴല്‍ വീഴുന്നതിന്റെ സങ്കടത്തിലാണ് പൊട്ടിപ്പുറം തേവാരം പുതുക്കോട്ട ഗ്രാമത്തിലെ പഞ്ചായത്ത് യൂനിയന്‍ മിഡില്‍ സ്‌കൂളിലെ എട്ടാം ക്ലാസുകാരന്‍ പെരുമാള്‍ രാജ്. ഇവിടെ ന്യൂട്രിനോ പരീക്ഷണശാല വരുന്നതോടെ തങ്ങളുടെ  അരുവി കൈവിട്ടുപോവു               മെന്ന് പെരുമാള്‍രാജും കൂട്ടുകാരും ഭയപ്പെടുന്നു.
അതിര്‍ത്തിയിലെ മതികെട്ടാനില്‍ ശക്തമായ മഴ പെയ്താലും അതിന്റെ എറിച്ചില്‍ പോലും എത്താത്ത ഗ്രാമമാണ് പൊട്ടിപ്പുറം. മഴ നിഴല്‍ പ്രദേശമായ ഈ ഗ്രാമത്തിലേക്ക് അനുഗ്രഹവര്‍ഷവുമായി ഒരു ജലധാര ഒഴുകി എത്തുന്നുണ്ട്. ഒഴിവുസമയങ്ങളില്‍ ഈ അരുവിയിലാണ് കുട്ടികള്‍ കളിക്കാനെത്തുന്നത്. പശ്ചിമഘട്ടത്തിലെ ചതുരംഗപ്പാറയില്‍നിന്ന് ഉദ്ഭവിക്കുന്ന ഈ അരുവിയിലേക്ക് ഇവര്‍ക്കിനി കടന്നുചെല്ലാനാവില്ല. മാന്തോപ്പില്‍ പറവകളെപ്പോലെ ഉല്ലസിക്കാനും മധുരമൂറും കാട്ടുമാമ്പഴത്തിന്റെയും കാട്ടുനെല്ലിയുടെയും രുചി മതിവരുവോളം നുണയാനുമാവില്ല.
ന്യൂട്രിനോ പരീക്ഷണശാല വരുന്നതിനു മുമ്പേ തന്നെ ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിരോധനം വന്നുകഴിഞ്ഞു. ഇതേ കുറിച്ച് ചോദിച്ചാല്‍ ആറാം ക്ലാസുകാരന്‍ മനോജിന്റെയും എട്ടാം ക്ലാസുകാരന്‍ സൂര്യപ്രകാശിന്റെയും മുഖങ്ങള്‍ മ്ലാനമാകും.  ന്യൂട്രിനോ പദ്ധതിക്കായി റവന്യൂ - വനഭൂമികള്‍ കൈമാറിയതോടെ ഇവിടേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഗ്രാമീണര്‍ക്കു നല്‍കിയിട്ടുള്ളത്. വിറകെടുക്കാനും ആടുമാടുകളെ മേക്കാനും വരെ വിലക്കാണ്. 

ഈ പരീക്ഷണശാല എന്തിന്?

എല്ലാ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യനു വേണ്ടിയുള്ളതാണ്. അതില്‍ നിന്ന് നന്‍മയും തിന്‍മയും ഉണ്ടാവും. ന്യൂട്രിനോ കണികാപരീക്ഷണവും അത്തരത്തിലുള്ളതാണ്. ഇതിലെ ശരിയും തെറ്റും ഇനിയും കണെ്ടത്തേണ്ടിയിരിക്കുന്നു. ശാസ്ത്രലോകം പറയുന്നതു വിശ്വസിച്ചാല്‍ കണികാപരീക്ഷണങ്ങള്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും.  പക്ഷേ, നിരക്ഷരരും ദരിദ്രരുമായ ഒരു പറ്റം മനുഷ്യരുടെ സ്വാതന്ത്ര്യത്തിലും സ്വപ്നങ്ങളിലും കരിനിഴല്‍ വീഴ്ത്തിയുള്ള കണ്ടുപിടിത്തങ്ങളായാലോ?
അതാണ് പൊട്ടിപ്പുറം എന്ന തമിഴ്ഗ്രാമത്തില്‍ സംഭവിക്കുന്നത്. ഇന്നിത് പൊട്ടിപ്പുറമല്ല. ന്യൂട്രിനോ ഗ്രാമമാണ്. 2009ല്‍ 960 കോടിയില്‍ തുടങ്ങി 1356 കോടിയില്‍ എത്തിനില്‍ക്കുന്ന പദ്ധതി. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ 8000 കോടിയെങ്കിലും ചെലവു പ്രതീക്ഷിക്കുന്നു. ജൈവസമ്പത്തിന്റെ അക്ഷയഖനിയായ പശ്ചിമഘട്ടത്തില്‍ ഭൂമി കണെ്ടത്തി സര്‍വേ ജോലികളും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായുള്ള നടപടികളും പുരോഗമിക്കുന്നു.
ഇതിനൊപ്പം തന്നെ പൊട്ടിപ്പുറത്തെയും സമീപപ്രദേശങ്ങളിലെയും 12 ഗ്രാമങ്ങളില്‍ അസ്വസ്ഥതയും പുകയുകയാണ്. വൃദ്ധന്‍മാര്‍, മധ്യവയസ്‌കര്‍, യുവതീയുവാക്കള്‍, കുട്ടികള്‍, സ്ത്രീകള്‍ എല്ലാ മനസ്സുകളിലും നാളയെക്കുറിച്ചുള്ള ഭീതിയാണ്. ഈ ഭീതിക്കു വഴിയൊരുക്കിയതില്‍ ഭരണകൂടത്തിനും ശാസ്ത്രലോകത്തിനും തുല്യപങ്കാണ്. വഴങ്ങാത്തവരെ നക്‌സലിസവും തീവ്രവാദബന്ധവും ആരോപിച്ച് അടിച്ചമര്‍ത്താനാണു ശ്രമം. വരുംനാളുകളില്‍ കൂടംകുളത്തിനു പിന്നാലെ തമിഴകം നേരിടാന്‍ പോവുന്ന പുതിയ വെല്ലുവിളികളില്‍ ഒന്നാവും ന്യൂട്രിനോ പരീക്ഷണശാല.

നിമ്മതിയെ വിട്ടുകുടുക്ക മുടിയാത്

''നിമ്മതിയാ വാഴ്‌വതുക്കുള്ള ഉരിമൈ വിട്ടുകൊടുത്ത് എപ്പടി ഇന്ത പയര്‍ച്ചി അറയെ വരവേല്‍ക്ക മുടിയും?'' ചോദ്യം ടി പുതുക്കോട്ട സ്‌കൂളിലെ അധ്യാപകനായ അമര്‍നാഥിന്റേതാണ്. അദ്ദേഹത്തിന് പരീക്ഷണശാലയെ ഒരു തരത്തിലും അനുകൂലിക്കാനാവുന്നില്ല. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഈ സ്‌കൂളു പോലും ഇല്ലാതാവും. പാറ തുരക്കുമ്പോഴുണ്ടാവുന്ന പൊടിയും മാലിന്യങ്ങളും സ്‌കൂളിലെ പഠനം മുടക്കും.  50,000 ടണ്‍ ഭാരമുള്ള ഇലക്ട്രിക് കാന്തം സ്ഥാപിക്കുമെന്നു പറയുന്നു. അതിന്റെ പ്രസരണം ഏതു തരത്തിലാണ് ബാധിക്കുക? കൃഷിയെയും ആടുമാട് വളര്‍ത്തലിനെയും കൂലിപ്പണിയെയും ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണരെ ദുരിതത്തിലാക്കിയിട്ട് എന്തു വികസനം വന്നാലും അതിനെ സ്വീകരിക്കാനാവില്ലെന്ന് അമര്‍നാഥ് പറയുന്നു. മറ്റ് അധ്യാപകരുടെ അഭിപ്രായവും ഇതു തന്നെ. പഞ്ചായത്ത് യൂനിയന്‍ മിഡില്‍ സ്‌കൂളില്‍ 126 കുട്ടികളാണ് എട്ട് ഡിവിഷനുകളിലായി ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്നത്. സ്‌കൂള്‍ ഇല്ലാതായാലും തങ്ങള്‍ക്ക് മറ്റെവിടെയെങ്കിലും ജോലി ലഭിക്കും. പക്ഷേ, ഗ്രാമത്തിലെ                  കുട്ടികളുടെ സ്ഥിതിയെന്താവും? അധ്യാപകര്‍ ആശങ്കപ്പെടുന്നു.

വികസനം സ്വപ്നം കാണുന്ന ജനത

കേരളവുമായി അതിര് പങ്കിടുന്ന മതികെട്ടാന്‍ചോലയുടെ അടിവാരത്തുള്ള ഗ്രാമമാണ് പൊട്ടിപ്പുറം. പരീക്ഷണശാല വരുന്ന പല്ലിളിച്ചാന്‍പാറയോട് ചേര്‍ന്നുകിടക്കുന്ന പുതുക്കോട്ട അടക്കം ആറു ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടതാണു പൊട്ടിപ്പുറം പഞ്ചായത്ത്. ഇതിന് ചുറ്റുമായി ആറു ഗ്രാമങ്ങള്‍ കൂടി വേറെയും. ഇരുപതിനായിരത്തിലേറെ വരുന്ന ജനസംഖ്യ. കള്ളര്‍തേവര്‍, ദലിതര്‍ വിഭാഗങ്ങളാണ് അധികവും. തെലുങ്ക് കലര്‍ന്ന തമിഴ്ഭാഷ സംസാരിക്കുന്ന ജനത. കൃഷിയും കൃഷിപ്പണിയും കന്നുകാലി മേക്കലുമായി ജീവിതം തള്ളിനീക്കുന്ന ഗ്രാമീണര്‍. വിദ്യാഭ്യാസം തീരെ കുറവ്. ആഡംബരങ്ങളൊന്നും കടന്നുചെല്ലാത്ത നാട്. മൊബൈല്‍ ഫോണ്‍ പോലും അപൂര്‍വം. ശക്തമായ കാറ്റു വീശുന്ന ഇവിടെ വൈദ്യുതി ഉല്‍പ്പാദനത്തിനായി അടുത്തിടെ അങ്ങിങ്ങായി തലപൊക്കിയ കൂറ്റന്‍ കാറ്റാടികളുടെ പങ്കകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ടാങ്കര്‍ കുടിവെള്ളവുമായി എത്തിയാല്‍ മാത്രം അടുപ്പില്‍ തീ പുകയുമെന്ന അവസ്ഥ. മഴയ്ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ഗ്രാമീണര്‍. എന്നിട്ടും ടി പുതുക്കോട്ടയിലെയും സമീപ ഗ്രാമങ്ങളിലെയും കര്‍ഷകരും തൊഴിലാളികളും മണ്ണില്‍ പൊന്നു വിളയിച്ചിരുന്നു. പക്ഷേ, ഇന്നിവിടെ കൃഷിയിടങ്ങളില്‍ വിളവിറക്കാന്‍ ആരും താല്‍പ്പര്യം കാട്ടുന്നില്ല. കടലയും പരുത്തിയും ചോളവും സമൃദ്ധമായി വിളഞ്ഞ മണ്ണ് വരണ്ടുണങ്ങി കിടക്കുന്നു.
കാളവണ്ടിയും സൈക്കിളും ട്രാക്്ടറും വല്ലപ്പോഴുമെത്തുന്ന തമിഴ്‌നാട് സര്‍ക്കാര്‍ വക ബസ്സും സഞ്ചരിക്കുന്ന ഗ്രാമീണപാത. ഈ ഗ്രാമീണ പാതയിലൂടെ പൊടിപടലങ്ങള്‍ ഉയര്‍ത്തി  2009 ഡിസംബര്‍ ആദ്യവാരം വിദേശ നിര്‍മിതകാറുകളില്‍ കോട്ടും സൂട്ടുമിട്ട് കുറേ പേര്‍ ഗ്രാമത്തില്‍ വന്നിറങ്ങി. പശ്ചിമഘട്ടത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന പാറക്കൂട്ടമായിരുന്നു അവരുടെ ലക്ഷ്യം. മണിക്കൂറുകള്‍ നീണ്ട പരിശോധന. പിന്നീട് സര്‍വേകളുടെയും പരിശോധനകളുടെയും നാളുകള്‍. പതിയെ ഗ്രാമീണര്‍ അറിഞ്ഞു തുടങ്ങി -''ഇവിടെ എന്തോ വരുന്നു.'' ചിലര്‍ പറഞ്ഞു ആണവനിലയമെന്ന്. വേറെ ചിലര്‍ പറഞ്ഞു പയര്‍ച്ചി (പരീക്ഷണ) ആലയമെന്ന്. ''ന്യൂട്രോണോ ന്യൂട്രിനയോ എന്തോ സാധനം കൊണ്ടു വന്നു പരീക്ഷണത്തിന് വിധേയമാക്കും. ഇതിനായി അരസാങ്കം (സര്‍ക്കാര്‍) കൃഷിഭൂമിയും വാസസ്ഥലങ്ങളും പിടിച്ചെടുത്ത് ആട്ടിപ്പായിക്കും.'' പിന്നീട് ഭീതി നിറച്ച പ്രചാരണങ്ങളുടെ ഒഴുക്കായിരുന്നു. ഗ്രാമീണരെ നിരീക്ഷിക്കാന്‍ ഇതിനിടെ തമിഴ്‌നാട് രഹസ്യപോലിസും രംഗത്തിറങ്ങി.


പ്രതിഷേധത്തിന്റെ നാളുകള്‍

ഭയം പതിയെ പ്രതിഷേധത്തിനു വഴിമാറി. നീലഗിരിയിലെ ശിങ്കാരയില്‍ നിന്ന് ആട്ടിപ്പായിച്ച ന്യൂട്രിനോ പരീക്ഷണശാലയാണ് തേനിയില്‍ പറിച്ചുനടുന്നതെന്ന് വ്യക്തമായി. പരിസ്ഥിതിപ്രവര്‍ത്തകരും പ്രാദേശിക രാഷ്ട്രീയനേതൃത്വവും രംഗത്തിറങ്ങി. ജനങ്ങള്‍ സംഘടിച്ച് സര്‍വേയ്ക്ക് എത്തിയവരെ ആട്ടിയോടിച്ചു. തേനി കലക്ടറേറ്റിലേക്കും പ്രക്ഷോഭത്തിന്റെ ജ്വാല കടന്നെത്തി. ഒടുവില്‍  സര്‍ക്കാര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു.
രഹസ്യമായാണ് പരീക്ഷണശാലയുടെ നിര്‍മാണം തുടങ്ങിയത്. ഇത് സംശയങ്ങള്‍ക്ക് ബലമേകിയിരുന്നു. വിവരങ്ങളന്വേഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് തെറ്റായ വിവരങ്ങളാണ് ലഭിച്ചത്. കൃത്യമായ മറുപടി നല്‍കാന്‍ ശാസ്ത്രസംഘവും തയ്യാറായില്ല. ഈ ലേഖകനും തമിഴ്‌നാട്ടിലെ ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് ഒടുവില്‍ പദ്ധതിയുടെ ചില വിവരങ്ങളെങ്കിലും പുറത്തു കൊണ്ടുവരാനായത്.
പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അധികൃതര്‍ ഗ്രാമീണരെ ബോധവല്‍ക്കരിക്കാനായി തേനി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. ന്യൂട്രിനോ പരീക്ഷണം ഒരു തരത്തിലും ഗ്രാമത്തെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കി. ഗ്രാമീണരെ ശാന്തരാക്കാന്‍ 100 കോടിയുടെ വികസനം പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരില്‍  ചിലര്‍ പ്രലോഭനങ്ങളില്‍ വീണ് സര്‍ക്കാരിനൊപ്പം ചേര്‍ന്നു. തമിഴ് മാധ്യമങ്ങള്‍ പദ്ധതിക്ക് അനുകൂലമായി നിലപാടെടുത്തതോടെ ജനങ്ങളോടൊപ്പം നിന്നിരുന്ന തമിഴ് മാധ്യമപ്രവര്‍ത്തകര്‍ നിസ്സഹായരായി.   ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഭീഷണികൊണ്ടും                      പ്രലോഭനം കൊണ്ടുമാണ് സര്‍ക്കാര്‍  നേരിട്ടത്.

ഭീതി വിതയ്ക്കരുത്

''ന്യൂട്രിനോ പയര്‍ച്ചി നല്ലതാണാല്‍ നടക്കട്ടും. അതിന്‍ പേരിലെ എങ്കളെ എതുക്ക് മിരട്ടണും. നീങ്ക പോവതുക്ക് പിന്നാലെ അവങ്ക വരും. രഹസിയ പോലിസ് വന്ത് മിരട്ടും.''-മന്ത്രിയെന്ന്  പേരുള്ള പുതുക്കോട്ടയിലെ ഗ്രാമീണന്റെ വാക്കുകള്‍. കേരളത്തില്‍ അടുത്തിടെ ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ടി പുതുക്കോട്ട ഗ്രാമത്തിലേക്ക് വീണ്ടും ഞങ്ങള്‍ എത്തുന്നത്. എന്നുമെന്നപോലെ ആലിന്‍ചുവട്ടില്‍ പതിവ് സംഘമുണ്ട്. പക്ഷേ, പരിചിത മുഖങ്ങളില്‍ പോലും സംശയത്തിന്റെ നിഴലുകള്‍. കുടിലുകളില്‍ നിന്ന് സ്ത്രീകള്‍ സംശയത്തോടെ തലനീട്ടുന്നു. ഏറെ പണിപ്പെട്ടാണ് ചിലരെങ്കിലും സംസാരിക്കാന്‍ തയ്യാറായത്.  പുറത്ത് നിന്നെത്തുന്നവരോട് 'പേശാന്‍' പേടിയാണെന്ന് ചിലര്‍ തുറന്നു പറഞ്ഞു. ''എങ്കളുക്ക് എങ്കയിരുന്തും ന്യായം കിടക്കലൈ. എവളവ് എതിര്‍പ്പ് കാട്ടുനാലും പയര്‍ച്ചി നിലയം വന്തിടും. പിറവായില്ലൈ ആനാലും ഇന്ത മണ്ണൈ വിട്ട് പോവമാട്ടോം.' മന്ത്രി തുടര്‍ന്നു. ആ കണ്ണില്‍ ഭീതി തെളിഞ്ഞു കാണാം.
ഇത് തന്നെയാണ് ടി പുതുക്കോട്ടയിലെയും സമീപ ഗ്രാമങ്ങളിലെയും മിക്കവാറും ഗ്രാമവാസികളുടെ സ്ഥിതി. അയ്യാദുരൈ എന്ന ഗ്രാമവാസി എന്തിനെയും നേരിടാനുറച്ച് തന്നെയാണ്. ''ആദ്യം ഞങ്ങളുടെ ഭയപ്പാട് മാറ്റട്ടെ എന്നിട്ട് മതി പരീക്ഷണശാലയും പരീക്ഷണവുമൊക്കെ. തുടക്കത്തിലെ എതിര്‍ക്കാതെ അവസാനം പ്രതിഷേധിച്ചിട്ട് കാര്യമില്ല.  ഇതിന് നേതൃത്വം നല്‍കാന്‍ ആരെങ്കിലും വരും.'' ആ പ്രതീക്ഷയിലാണ് ഗ്രാമീണരില്‍ ഒരു വിഭാഗം. അതേസമയം പരീക്ഷണശാലയെ അനുകൂലിക്കുന്നവരുടെ എണ്ണം മുന്‍കാലങ്ങളിലേക്കാള്‍ കൂടിയിട്ടുണ്ട്. പരീക്ഷണശാല വരുന്നതിലൂടെ ഉണ്ടാവാന്‍ പോവുന്ന നേട്ടം ചിലരെങ്കിലും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.  അത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നാണ് അവരുടെ വിശ്വാസം.
പുതുക്കോട്ടയില്‍ നിന്നു ഞങ്ങള്‍ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ മാനം കറുത്തിരുണ്ടു. മുന്നറിയിപ്പില്ലാതെ ആഞ്ഞുവീശിയ കാറ്റിനൊപ്പം വന്ന മഴ ഞങ്ങളെ നനച്ചപ്പോള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ചു: ഇത് ഒരു പ്രതീക്ഷയുടെ സൂചനയാണോ? അതോ വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പോ?                      

തേജസ് ആഴ്ചവട്ടം (2012 നവംബര്‍ 25)
www.thejasnews.com

2012, നവംബർ 25, ഞായറാഴ്‌ച

ദേശാടനപ്പക്ഷികളും തദ്ദേശീയ ജലപക്ഷികളും നിലനില്‍പ്പിനായി പോരാടുന്നു




കോട്ടയം: ഡോ. സാലിം അലിയുടെ 117ാം ജന്മദിനം ഇന്ന്. ഓര്‍മപ്പെടുത്തലുമായി വീണ്ടുമൊരു ദേശീയ പക്ഷിനിരീക്ഷണ ദിനം കടന്നുവരുമ്പോള്‍ ദേശാടനപ്പക്ഷികളും ജലപക്ഷികളും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും ആഹാര ദൗര്‍ലഭ്യവും ഇവയുടെ നിലനില്‍പ്പിനെ കാര്യമായി ബാധിച്ചിരിക്കുന്നു. പക്ഷിപ്പനിഭീതി പടരുമ്പോള്‍ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത മനുഷ്യനും ഭീഷണിയാവുകയാണ്.
സംസ്ഥാനത്തെ കായലുകള്‍ ഉള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചു നിലനില്‍ക്കുന്ന എരണ്ട, ചോരക്കാലി (റെഡ്‌സാങ്ക്), പച്ചക്കാലി, ചൂളന്‍ എരണ്ട തുടങ്ങിയ ദേശാടനപ്പക്ഷികളും നീര്‍കാക്ക, ചേരക്കോഴി, നീലക്കോഴി, പച്ച എരണ്ട, കുഴി എരണ്ട (മുങ്ങാംകോഴി) തുടങ്ങിയ തദ്ദേശീയ ജലപക്ഷികളുമാണ് സ്വസ്ഥമായ വാസസ്ഥലങ്ങളുടെ അപര്യാപ്തതമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. കായല്‍പ്പരപ്പുകളെ യന്ത്രവല്‍കൃത ഹൗസ്‌ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കൈയടക്കിയതോടെ ജലപക്ഷികളുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്തെ കായല്‍പ്പരപ്പുകളിലേക്ക് ദേശാടനപ്പക്ഷികള്‍ എത്തുന്നത്. എന്നാല്‍ യന്ത്രവല്‍കൃത ഹൗസ് ബോട്ടുകളുടെ പ്രയാണം ഇവയുടെ നാശത്തിനു വഴിയൊരുക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പക്ഷിവേട്ട കുറഞ്ഞിട്ടുണ്ട്. വനംവകുപ്പിന്റെ കര്‍ക്കശ നിലപാടുകള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ നടത്തുന്ന ബോധവല്‍ക്കരണത്തിനും പക്ഷിവേട്ട ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്.
മാറിവരുന്ന ജീവിതസാഹചര്യങ്ങളാണ് പക്ഷികള്‍ കാണാമറയത്താവാന്‍ വഴിയൊരുക്കുന്നതെന്ന് പക്ഷികളെക്കുറിച്ചു പഠനം നടത്തി ഡോക്യുമെന്ററി തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സി റഹീം തേജസിനോട് പറഞ്ഞു. പക്ഷികളുടെ ജീവിതത്തിനു ഓരോ നിമിഷവും ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും റഹീം പറഞ്ഞു. രോഗാണുവാഹകരായാണോ പക്ഷികളെത്തുന്നതെന്നു പരിശോധിക്കാന്‍ നമ്മുടെ നാട്ടില്‍ സംവിധാനമില്ല. ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉണെ്ടങ്കിലും ആരോഗ്യരംഗത്തു മാത്രമാണ് ഇവരുടെ ശ്രദ്ധ. തേക്കടിയും കുമരകവും ഉള്‍പ്പെടെയുള്ള പക്ഷിസങ്കേതങ്ങളില്‍ ജൂണ്‍ മാസങ്ങളില്‍ വംശവര്‍ധനയ്ക്കായി കൂടൊരുക്കാന്‍ നീര്‍പക്ഷികള്‍ ധാരാളമായി എത്തുന്നുണ്ട്.
മരച്ചില്ലകളില്‍ കൂടൊരുക്കാനെത്തുന്ന പക്ഷികള്‍ പ്രകൃതിസംരക്ഷണത്തിന് അനുഗ്രഹമാണ്. കൃഷിയിടങ്ങളിലെ കീടനാശിനികളുടെ പ്രയോഗത്തെ ഒഴിവാക്കാന്‍ ഇവയുടെ കാഷ്്ഠം വളമായി ഉപയോഗിക്കുന്നതിലൂടെ കഴിയും. കൂടൊരുക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് സഹായം പ്രഖ്യാപിച്ചാല്‍ ഒരു പരിധിവരെയെങ്കിലും ഇതിനു മാറ്റമുണ്ടാക്കാനും പക്ഷികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും കഴിയും. ഇതിനു പക്ഷേ മുന്‍കൈയെടുക്കേണ്ടതു വനംവകുപ്പാണ്.





(2012 നവംബര്‍ 12 ന് തേജസില്‍ പ്രസിദ്ദീകരിച്ചത് )

പൊട്ടിത്തരിച്ച് പൊട്ടിപ്പുറം...