2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

മഹാത്മാ അയ്യങ്കാളിയെ ഇപ്പോഴും ഭയക്കുന്നവര്‍


മഹാത്മാ അയ്യങ്കാളിയെ ഇപ്പോഴും ഭയക്കുന്നവര്‍

സ്വാതന്ത്ര്യത്തിന്റെ 66 പൊന്‍പുലരികള്‍ വിരിഞ്ഞിട്ടും പ്രബുദ്ധകേരളത്തില്‍ ഉച്ചനീചത്വങ്ങള്‍ വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മഹാത്മാ അയ്യങ്കാളി മാറുന്നു. അധഃസ്ഥിത-ദലിത് സമൂഹത്തിന്റെ വഴിനടക്കാനുള്ള അവകാശത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ധീരനായ സാമൂഹികപരിഷ്‌കര്‍ത്താവാണ് അയ്യങ്കാളി.
1863 ആഗസ്ത് 28ന് വെങ്ങാന്നൂരിലെ പുലയകുടുംബത്തില്‍ അയ്യന്റെ മകനായാണ് അയ്യങ്കാളി ജനിച്ചത്. ജാതിവ്യവസ്ഥയും ജന്മിത്തവും കൊടികുത്തിവാണ കാലഘട്ടം. പുലയനായി ജനിച്ചതിന്റെ പേരില്‍ അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടുവെങ്കിലും ചെറുപ്രായത്തില്‍ തന്നെ ഒരു ജനതയുടെ മോചനത്തിനായി ഒപ്പമുള്ളവരെ സംഘടിപ്പിക്കാന്‍ അയ്യങ്കാളിക്കു കഴിഞ്ഞു. പൊതുനിരത്തുകള്‍ സവര്‍ണര്‍ക്കു മാത്രമായിരുന്ന അക്കാലത്ത് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യപോരാട്ടം. ദലിതര്‍ക്കും പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശം പിടിച്ചുവാങ്ങാന്‍ ആ പോരാട്ടത്തിനായി. യാഥാസ്ഥിതികശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ 1893ല്‍ സുപ്രസിദ്ധമായ വില്ലുവണ്ടി സമരവുമായി അയ്യങ്കാളി രംഗത്തുവന്നു. സവര്‍ണര്‍ക്ക് അനുവദിക്കപ്പെട്ട പൊതുനിരത്തിലൂടെ സ്വന്തം വില്ലുവണ്ടിയുമായി അയ്യങ്കാളി സഞ്ചരിച്ചപ്പോള്‍ വണ്ടി തടഞ്ഞ സവര്‍ണരെ കായികമായി തന്നെ നേരിട്ടു. അവകാശങ്ങള്‍ ആരും തരില്ല, പിടിച്ചുവാങ്ങണമെന്ന പ്രഖ്യാപനവുമായി 1912ല്‍ നെടുമങ്ങാട് ചന്തയിലേക്കു കടന്നുചെന്ന് വില ചോദിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചത് ലഹളയ്ക്ക് ഇടയാക്കി. ഈ പോരാട്ടത്തിലൂടെ ദലിതര്‍ക്ക് ചന്തയില്‍ പോയി സാധനങ്ങള്‍ വാങ്ങാനുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനായി. ദലിത്കുട്ടികള്‍ക്ക് അക്ഷരജ്ഞാനം നിഷേധിച്ചപ്പോള്‍ അതിനെതിരേ പോരാടി അധഃസ്ഥിതര്‍ക്ക് ആദ്യമായി കുടിപ്പള്ളിക്കൂടം കെട്ടിപ്പടുത്തതും അയ്യങ്കാളി തന്നെ.
ഇത്തരത്തിലുള്ള കീഴാളജനതയുടെ പോരാട്ടത്തിന്റെ നേര്‍രേഖ വരച്ചുകാട്ടുന്ന ചിത്രമാണ് മഹാത്മാ അയ്യങ്കാളി. അതുകൊണ്ടുതന്നെയാണ് ഇന്നും മനസ്സില്‍നിന്ന് അയിത്തം ഒഴിഞ്ഞുപോവാത്ത ചില സവര്‍ണതമ്പുരാക്കള്‍ അയ്യങ്കാളി പെട്ടിയിലിരുന്ന് നശിക്കാന്‍ ചരടുവലികള്‍ നടത്തിക്കൊണേ്ടയിരിക്കുന്നത്. കീഴാളജനതയുടെ ഉയിര്‍പ്പിന് വഴിയൊരുക്കിയ അയ്യങ്കാളിയെന്ന മഹാനെക്കുറിച്ചു സിനിമ ഒരുക്കിയത് സൂര്യദേവയെന്ന നായര്‍സമുദായാംഗമാണ്. ദൂരദര്‍ശനുവേണ്ടി ശ്രീനാരായണഗുരു പരമ്പര ഉള്‍പ്പെടെ പ്രമുഖ ചാനലുകളിലായി 14 സീരിയലുകളും രണ്ടു തമിഴ് സിനിമകളും സംവിധാനം ചെയ്തു പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയാണു സൂര്യദേവ. അയ്യങ്കാളിയുടെ ജീവചരിത്രം മഹാത്മാ അയ്യങ്കാളിയെന്ന ചലച്ചിത്രമാക്കിയ അന്നുതൊട്ട് അതു പ്രദര്‍ശിപ്പിക്കാനുള്ള ഇടം തേടി സംവിധായകനും അണിയറപ്രവര്‍ത്തകരും അലയാന്‍ തുടങ്ങിയതാണ്. മന്ത്രിമാരുടെ ഓഫിസുകളുടെ തിണ്ണനിരങ്ങി അപേക്ഷയുമായി കാത്തുനിന്നിട്ടും ഉച്ചനീചത്വം മായാതെനില്‍ക്കുന്ന മനസ്സുകള്‍ സൂര്യദേവയുടെ ആവശ്യത്തിന് നേരെ കണ്ണടച്ചുനില്‍ക്കുന്നു. തിയേറ്റര്‍ ഉടമകളുടെ പിറകെ നടന്നും ചെരിപ്പു തേഞ്ഞതല്ലാതെ അനുഭാവപൂര്‍വമായ സമീപനം ഉണ്ടായില്ല. ലാഭം മാത്രം കണക്കുപുസ്തകത്താളില്‍ എഴുതിച്ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന സ്വകാര്യ തിയേറ്റര്‍ ഉടമകള്‍ കണ്ണടയ്ക്കുന്നത് മനസ്സിലാവും. പക്ഷേ, നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാട്ടുകാരുടെ നികുതിപ്പണംകൊണ്ട് കെട്ടിപ്പൊക്കിയ സര്‍ക്കാര്‍വക കൊട്ടകകളില്‍ എന്തിന് മഹാത്മാ അയ്യങ്കാളിക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നു? അവിടെയാണു സിനിമാമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെയും ചലച്ചിത്ര വികസന കോര്‍പറേഷന്‍ വൈസ് ചെയര്‍മാന്‍ ഇടവേള ബാബു അടക്കമുള്ളവരുടെയും സവര്‍ണമനസ്സ് പുറത്തുചാടുന്നത്. 2009ലാണ് മഹാത്മാ അയ്യങ്കാളിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ എടുത്തത് 45 ദിവസം മാത്രമാണ്. പക്ഷേ, അതിനായി മൂന്നുവര്‍ഷം ജോലിചെയ്യേണ്ടിവന്നു. ഷൂട്ടിങ് ആരംഭിച്ച 2011 ഫെബ്രുവരിയില്‍ പാറശ്ശാലയില്‍ 2.5 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച ചിത്രത്തിന്റെ സെറ്റ് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. 2011 സപ്തംബറില്‍ ഇടിച്ചക്ക പ്ലാമൂട്ടില്‍ 14 ലക്ഷം മുടക്കി നിര്‍മിച്ച സെറ്റ് തീയിട്ടുനശിപ്പിച്ചു. പ്രതികളെ ഇന്നുവരെ കണെ്ടത്താന്‍ നമ്മുടെ നിയമപാലകര്‍ക്കായിട്ടില്ല. പ്രതിസന്ധികളെല്ലാം മറികടന്ന് 1.25 കോടി മുടക്കി ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം നേടിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒടുവില്‍ തിയേറ്റര്‍ ഉടമകളാരും തയ്യാറാവുന്നില്ല. മഹാത്മാ അയ്യങ്കാളിക്ക് കലക്ഷന്‍ ലഭിക്കില്ലെന്ന ഭീതി സൃഷ്ടിച്ചാണ് പ്രദര്‍ശനം നടത്തുന്നതില്‍നിന്നു തിയേറ്റര്‍ ഉടമകളെ പിന്തിരിപ്പിക്കുന്നത്. ഏറെ പരിശ്രമത്തിനുശേഷം പ്രദര്‍ശനത്തിന് അനുമതി ലഭിച്ച തിരുവനന്തപുരത്തെ സര്‍ക്കാര്‍ വക കൊട്ടകയായ നിളയില്‍ 50 ശതമാനത്തിലേറെ കാണികള്‍ സിനിമ കാണാനെത്തി. എന്നാല്‍, ഒരാഴ്ചപോലും തികയ്ക്കുന്നതിന് മുമ്പേ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. വൈസ് ചെയര്‍മാന്‍ ഇടവേള ബാബുവിന്റെ ഇടപെടലാണത്രേ കാരണം. നല്ല സിനിമകള്‍ക്കു വിനോദനികുതി ഒഴിവാക്കിക്കൊടുക്കുന്ന പതിവ് സര്‍ക്കാരിനുണ്ട്. മഹാത്മാ അയ്യങ്കാളിക്കും വിനോദനികുതി ഒഴിവാക്കിക്കിട്ടാന്‍ സിനിമാമന്ത്രിയും പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍ വഴിയും സര്‍ക്കാരിനെ സമീപിച്ചു. അപേക്ഷ ഇപ്പോഴും ചുവപ്പുനാടയുടെ കെട്ടഴിക്കാനാവാതെ സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ചുകിടക്കുന്നു. പരാതി കൊടുക്കാന്‍ സിനിമാമന്ത്രിയെ കാണാന്‍ പോലും കഴിയുന്നില്ലെന്ന് സംവിധായകന്‍ പരിതപിക്കുന്നു. മഹാത്മാ അയ്യങ്കാളി നല്‍കുന്ന സന്ദേശം പുതുതലമുറയ്ക്കു മുന്നിലെത്തേണ്ടതുണ്ട്. ഡോ. അംബേദ്കര്‍ സിനിമയ്ക്കു സംഭവിച്ച ഗതി തന്നെ ഇതിനും വരണമെന്ന് വാശിപിടിക്കുന്നവരാണു കേരളത്തിലുള്ളത്.