2011, നവംബർ 30, ബുധനാഴ്‌ച

20ം നൂറ്റാണ്ടില്‍ തകര്‍ന്നത് 200 അണക്കെട്ടുകള്‍




ഇന്ത്യയിലെ നാലെണ്ണം ഉള്‍പ്പെടെ ചെറുതും വലുതുമായ 200 അണക്കെട്ടുകള്‍ 20ം നൂറ്റാണ്ടില്‍ ലോകത്താകെ തകര്‍ന്നു വീണപ്പോള്‍ മരണത്തിന് കീഴടങ്ങിയത് 10 ലക്ഷത്തിലേറെ പേര്‍. ദുരന്തത്തിന് കാതോര്‍ത്തിരിക്കുന്ന കേരളത്തിനും രാജ്യം ഭരിക്കുന്നവര്‍ക്കും പക്ഷേ ഈ ദുരന്തങ്ങളൊന്നും പാഠമല്ല.
മുല്ലപ്പെരിയാര്‍ നിര്‍മിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ് പണിത അമേരിക്കയിലെ കെല്ലിബാന്‍ അണക്കെട്ട് ഇന്ന് ഓര്‍മ മാത്രമാണ്. 1899ല്‍ നിര്‍മിച്ച കെല്ലിബാന്‍ 1937 മുതല്‍ മുല്ലപ്പെരിയാര്‍ ബലപ്പെടുത്തിയ പോലെ തന്നെ പുതുക്കി പണിത് ബലപ്പെടുത്തിയതാണ്. എന്നാല്‍ ഡാമിന്റെ ചോര്‍ച്ച തടഞ്ഞു നിര്‍ത്താന്‍ സാങ്കേതിക വിദ്യകള്‍ക്കായില്ല. 1977ല്‍ ദുരന്തമായി കെല്ലിബാന്‍ ചരിത്രത്തിലേക്ക് മാഞ്ഞു പോയി.
അയല്‍രാജ്യമായ ചൈനയില്‍ 1975 ആഗസ്തില്‍ ഷട്ടറുകള്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന് ബാങ്കിയാവോ അണക്കെട്ട് പൊട്ടി 26,000 പേരാണ് മരണം വരിച്ചത്. ഇതിന് പിന്നാലെ അണക്കെട്ട് തകര്‍ന്നത് മൂലമുണ്ടായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ച് 1.45 ലക്ഷം പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ബാങ്കിയാവോ ഡാമിന്റെ തകര്‍ച്ചയെ തുടര്‍ന്ന് 24 അടി ഉയരത്തിലുള്ള തിരമാലകള്‍ രൂപം കൊണ്ടതായി ചരിത്രം പറയുന്നു.
1928 മാര്‍ച്ച് 12ന് അര്‍ധ രാത്രിയിലാണ് അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് പട്ടണത്തെ ഞെട്ടിച്ച് സെന്റ് ഫ്രാന്‍സിസ് അണക്കെട്ട് തകര്‍ന്നു വീണത്. സ്ഥലത്തെ ശിലകളെ കുറിച്ച് കാര്യമായ പഠനം നടത്താതെയാണ് സാന്‍ഫ്രാന്‍സിസ്‌കോ വിള്ളലിന് മുകളില്‍ അണക്കെട്ട് നിര്‍മിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത് കമ്പം വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്നിടത്താണ്.
ഇതിന് തൊട്ടുതന്നെ കടയനല്ലൂര്‍തേക്കടി വിള്ളലുകള്‍ സ്ഥിതി ചെയ്യുന്നതും. വേണ്ടത്ര ഭൗമശാസ്ത്ര പഠനങ്ങള്‍ നടത്താതെ നിര്‍മിച്ച സെന്റ് ഫ്രാന്‍സിസ് അണക്കെട്ടിനും മുലപ്പെരിയാറിലേത് പോലെ തന്നെ നിര്‍മാണ ജോയിന്റുകളോ ഡ്രെയിനേജ് ഗാലറികളോ ഉണ്ടായിരുന്നില്ല. ബലപ്പെടുത്തലിന്റെ ഭാഗമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 45, 10 അടിയിലായി രണ്ട് ഗാലറികള്‍ 1979 ന് ശേഷം നിര്‍മിച്ചത്. ഇത് കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല.
സെന്റ് ഫ്രാന്‍സിസ് അണക്കെട്ട് തകര്‍ന്നു വീണപ്പോള്‍ 36180 എക്കറടി ജലം 55 മൈല്‍ കുതിച്ച് ശാന്ത സമുദ്രത്തില്‍ പതിക്കുകയായിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇതിന്റെ 27 ഇരട്ടി വെള്ളമാണ് കെട്ടിനിര്‍ത്തിയിരിക്കുന്നത്. ഇടുക്കി അണക്കെട്ടും കൂടി ചേരുമ്പോള്‍ സെന്റ് ഫ്രാന്‍സിസ് അണക്കെട്ടിലേതിനേക്കാള്‍ 150 ഇരട്ടി വെള്ളം കുത്തിയൊഴുകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
1975 ജൂണില്‍ അമേരിക്കയിലെ ടെറ്റാണ്‍ അണക്കെട്ട് തകര്‍ന്ന് വീണ് 25000 പേരാണ് ഭവനരഹിതരായത്. 1000 ദശലക്ഷം ഡോളറിന്റെ നാശനഷ്്ടമാണ് അമേരിക്ക അന്നു നേരിട്ടത്.
ഇവിടെയും നിര്‍മാണത്തിലെ അപാകതയായിരുന്നു നാശം വിതച്ചത്. ഇന്ത്യയിലാവട്ടെ 1917ല്‍ ടൈഗ്രയും 1961ല്‍ ഘടക് വാസല, 1967ല്‍ നാക്ക് സാഗര്‍ചാപ്പ, 1979ല്‍ മാച്ചു അണക്കെട്ടുകളാണ് തകര്‍ന്നു വീണത്.


ഒരുനൂറ്റാണ്ട് പിന്നിട്ട ദുരന്തഭീതി; 1909 മുതല്‍ അശാന്തി തുടങ്ങി

മുല്ലപ്പെരിയാര്‍ അണക്കെട്ട് താഴ്‌വരയിലെ ജനങ്ങളില്‍ അശാന്തി വിതച്ചുതുടങ്ങിയത് ഒരുനൂറ്റാണ്ട് മുമ്പേ.
1896ല്‍ നിര്‍മിച്ച അണക്കെട്ട് 1909ല്‍ മണ്‍സൂണില്‍ അന്നത്തെ സംഭരണശേഷിയായ 152 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് വള്ളക്കടവ് മുതലുള്ള ജനവാസമേഖലയില്‍ ഭീതിവിതച്ചത്. 1909 മുതല്‍ 1911 വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷം ജലനിരപ്പ് പരമാവധി സംഭരണശേഷിയും കവിഞ്ഞ് 154 അടി വരെ എത്തിയിരുന്നെന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭരണശേഷി കവിഞ്ഞുള്ള ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ അണക്കെട്ടിന്റെ വലതുഭാഗത്തായാണ് 144 അടി ഉയരത്തില്‍ സ്പില്‍വേ നിര്‍മിച്ചത്. വര്‍ഷപാതത്തില്‍ മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയെത്തുന്ന മലവെള്ളപ്പാച്ചിലിന്റെ ദുരിതംപേറിയ താഴ്‌വരവാസികളില്‍ നിന്നുയര്‍ന്ന പ്രതിഷേധവും അമര്‍ഷവുമാണ് 1911ല്‍ ബ്രിട്ടീഷ് ഭരണാധികാരികളെ സ്പില്‍വേയുടെ ഉയരം 144 അടിയില്‍ നിന്ന് ഇന്നത്തെ 136 അടിയിലേക്കു കുറച്ച് നിയന്ത്രണകവാടങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്.
സംഭരണശേഷിയും കവിഞ്ഞെത്തുന്ന വെള്ളം എത്രമാത്രം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയാമെന്ന നിഗമനം പിഴച്ചതാണ് അണക്കെട്ടിനെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പേ അപകടത്തിലെത്തിച്ചത്. 1909നും 1979നും ഇടയില്‍ 42 വര്‍ഷം താഴ്‌വരയില്‍ അശാന്തി വിതച്ച് മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകി. കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശപ്രകാരം ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയ 1979നു ശേഷം ഇന്നുവരെ 15 തവണയാണു പെരിയാറിലൂടെ മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം ഒഴുകിയത്.
ഇതിനിടെ എത്രയോ ഭൂകമ്പങ്ങള്‍ മേഖലയില്‍ സംഭവിച്ചു. ഈ കാലയളവിലും ജലനിരപ്പ് 152 അടി കവിഞ്ഞിരുന്നു. 1922, 1924 വര്‍ഷങ്ങളില്‍ ജലനിരപ്പ് 152 അടിക്ക് മുകളിലേക്കുയര്‍ന്നതായി തെളിയിക്കുന്ന രേഖകളുമുണ്ട്. 1979നു മുമ്പ് അണക്കെട്ടിന്റെ കവിഞ്ഞൊഴുക്ക് വര്‍ഷത്തില്‍ ശരാശരി 18 ദിവസം വരെ നീണ്ടുനിന്നിരുന്നു. ഒരിക്കല്‍പ്പോലും അധികമെത്തിയ വെള്ളം കൊണ്ടുപോവാന്‍ തമിഴ്‌നാടിനു കഴിഞ്ഞില്ല.
ഈ കാലയളവിലും അധികജലം കൊണ്ടുപോയി അണക്കെട്ടിനുണ്ടാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞിട്ടില്ല. 79നു ശേഷം വര്‍ഷത്തില്‍ ശരാശരി 8 ദിവസമാണ് ഇടുക്കിയിലേക്ക് നീരൊഴുകിയത്.