2012, ജനുവരി 12, വ്യാഴാഴ്‌ച

അണപൊട്ടുന്ന രാഷ്ട്രീയം...




തേജസ് ദിനപത്രത്തില്‍ 2011 ഡിസംബര്‍ 09 മുതല്‍ 15 വരെ പ്രസിദ്ദീകരിച്ചത്

മുല്ലപ്പെരിയാര്‍ എവിടെയും ചര്‍ച്ച ചോര്‍ച്ചയും തകര്‍ച്ചയും തന്നെ. അണക്കെട്ട് പൊട്ടിത്തകരുമോ എന്ന ഭീതിയിലൊരു ജനത; ഭീതിസൃഷ്ടിച്ച് മറ്റൊരു അണക്കെട്ട് പണിയുന്നതിന്റെ കോടികളില്‍ കണ്ണുനട്ട് കുറേ ഷൈലോക്കുമാര്‍ മറുവശത്ത്. ഇതിനിടയില്‍ എവിടെ, എന്തൊക്കെയാണ് വസ്തുതകള്‍. വിവാദങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യങ്ങളിലേക്ക് തേജസ് പ്രതിനിധി യു എച്ച് സിദ്ദീഖ് നടത്തിയ അന്വേഷണ പരമ്പര
1മുല്ലപ്പെരിയാര്‍: ഭീതി അണപൊട്ടുന്നു

ഇടുക്കി മേഖലയില്‍ തീവ്രത കുറഞ്ഞതെങ്കിലും ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. ഈ പ്രതിഭാസം 115 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ അസ്ഥിരപ്പെടുത്തുമെന്ന് വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ്, സെന്റര്‍ ഓഫ് റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളിലും പഠനങ്ങളിലും കേരളത്തിലൊട്ടാകെ റിക്റ്റര്‍ സ്‌കെയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങളുണ്ടാവാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പസാധ്യതാപ്രദേശങ്ങളില്‍ മൂന്നാംമേഖലയിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിലെ ഭ്രംശമേഖലകളില്‍ പ്രധാനപ്പെട്ടത് ഇടമലയാര്‍, പെരിയാര്‍, അച്ചന്‍കോവില്‍, തെന്‍മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുന്‍സൂര്‍, മാട്ടുപ്പെട്ടി, കാവേരി, കണ്ണന്‍കുഴിത്തോട് എന്നിവയാണ്. ഇതിനു പുറമെ നിരവധി ചെറുവിള്ളലുകളും നിലനില്‍ക്കുന്നു. ഈ വിള്ളലുകള്‍ മിക്കവയും പരസ്പരം ബന്ധപ്പെട്ടവയായതിനാല്‍ ഏതെങ്കിലുമൊന്നില്‍ താരതമ്യേന തീവ്രതയുള്ള ഒരു ചലനമുണ്ടായാല്‍പ്പോലും അതിന്റെ പ്രതിഫലനം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജോണ്‍ മത്തായി പറയുന്നു. മുല്ലപ്പെരിയാറിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നവയാണ് കുമളി, കമ്പം, ബോഡിനായ്ക്കനൂര്‍, തേനി വഴി തമിഴ്‌നാട്ടിലേക്കു വ്യാപിച്ചുകിടക്കുന്ന കമ്പം ഭ്രംശമേഖല. അനവധി ഭ്രംശമേഖലകളുടെ സാമിപ്യവും അവയിലെ വിള്ളലുകളും റിക്റ്റര്‍ സ്‌കെയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വരാനുള്ള സാധ്യതയും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുകയാണ്. ഇടയ്ക്കിടെ ചെറിയതോതില്‍ ഭൂമി കുലുങ്ങുന്നത് പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ്. മുല്ലപ്പെരിയാറിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രധാനപ്പെട്ട 22 ഭ്രംശമേഖലകളുണ്ടെന്ന് റൂര്‍ക്കി ഐ.ഐ.ടിയിലെ ഭൗമശാസ്ത്രവിഭാഗം മേധാവി ഡി കെ പോളിന്റെ നേതൃത്വത്തില്‍ 2007ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകള്‍ നിലനില്‍ക്കെ പുതിയൊരു അണക്കെട്ട് എത്രമാത്രം അഭികാമ്യമാണ്. മുല്ലപ്പെരിയാറിന് 1,300 അടി അകലത്തില്‍ പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥലത്ത് പലഭാഗത്തും പാറയുടെ ഘടന ഉറപ്പുള്ളതല്ലെന്നു കണ്ടെത്തി. ഇനിയും പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍.

1920ല്‍ രവീന്ദ്രനാഥ ടാഗൂറിന്റെ നാടകം അണക്കെട്ടുകള്‍ക്കെതിരേയുള്ള വികാരം രാജ്യത്ത് ഉയര്‍ത്തിവിട്ടതായി പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനായ സിവിക് ചന്ദ്രന്‍ പറയുന്നു. സ്വച്ഛന്ദമായി ഒഴുകിയിരുന്ന പുഴകളെ തടഞ്ഞുനിര്‍ത്തി വാണിജ്യവല്‍ക്കരിച്ച വെള്ളക്കാരുടെ തന്ത്രം, അതിന്റെ തുടര്‍ച്ചയെന്നോണം സ്വാതന്ത്ര്യത്തിനിപ്പുറം 1950ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭക്രാനംഗല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തതിലൂടെ വീണ്ടും രാജ്യത്ത് സജീവമാക്കി.(തുടരും)

2.എല്ലാവരുടെയും കണ്ണ് ജലത്തില്‍
വെള്ളത്തിനുള്ള ആവശ്യങ്ങള്‍ ഓരോ ദിവസം കഴിയും തോറും വര്‍ധിച്ചുവരികയാണ്. ഇരു സംസ്ഥാനങ്ങളിലെയും ജലാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതരത്തിലുള്ള പുതിയ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാവേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ജൈവവന്യമൃഗ സമ്പന്നമായ പെരിയാര്‍ കടുവസങ്കേതത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുകൊണ്ടുമുള്ള പരിഹാരമാണ് ഉണ്ടാവേണ്ടത്.

നിലവില്‍ ഒരു ഘനമീറ്റര്‍ വെള്ളം കൃഷിക്ക് ഉപയോഗിക്കുമ്പോള്‍ അതിലൂടെ 34 രൂപയുടെ മൂല്യവര്‍ധനവാണ് ഉണ്ടാവുന്നത്. ഇതേ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായി ഉപയോഗിച്ചാല്‍ 1012 രൂപവരെ മൂല്യം ഉയരുന്നു. കേരളം നല്‍കുന്ന വെള്ളത്തിന്റെ മൂല്യം തമിഴ്‌നാടിന് നന്നായി അറിയാം. ഒരു കിലോഗ്രാം പച്ചമുളക് വിളയിച്ചെടുക്കാന്‍ 42 ലിറ്റര്‍ ജലം വേണം. നെല്ല് വിളയിച്ച് ഒരു കിലോ അരി ഉല്‍പ്പാദിപ്പിക്കാന്‍ 290 ലിറ്ററാണ് തമിഴ്‌നാട്ടിലെ ജലത്തിന്റെ ഉപയോഗമെന്ന് കര്‍ഷകസംഘം നേതാവ് കെ എം അബ്ബാസ് പറയുന്നു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമില്ലാതെ തെക്കന്‍ തമിഴ്‌നാടിന് നിലനില്‍പ്പില്ല. അതിനാലാണ് അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് 2006ല്‍ അനുകൂല വിധി നേടിയത്.

എന്നാല്‍, സാങ്കേതികജ്ഞാനം ശൈശവ ദിശയിലായിരുന്ന കാലത്താണ് ഉയരവും വലിപ്പവുമേറിയ അണക്കെട്ട് നിര്‍മിച്ചത്. കാലപ്പഴക്കവും ഭൂകമ്പഭീഷണിയും വര്‍ധിച്ചതോടെ സുര്‍ക്കി നിര്‍മിത അണക്കെട്ട് ദുര്‍ബലമായി. നിര്‍മാണത്തിന് ഉപയോഗിച്ച ഏതാണ്ട് 40 ശതമാനത്തോളം സുര്‍ക്കിയും നഷ്ടപ്പെട്ടുകഴിഞ്ഞതായി കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറും കേരളത്തിന്റെ മുല്ലപ്പെരിയാര്‍ വിദഗ്ധസംഘത്തില്‍ അംഗവുമായ എം ശശിധരന്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സെന്റര്‍ ഫോര്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷന്‍ (സി.എസ്.എം.ആര്‍.എസ്) സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം പഠനം നടത്തിയിരുന്നു. ജലാന്തര്‍ഭാഗത്ത് റിമോട്ട് സെന്‍സറിങ് കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരമാണു ലഭിച്ചതെന്ന് എം ശശിധരന്‍ പറഞ്ഞു. അണക്കെട്ടില്‍ 1200 അടി നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയതായി അദ്ദേഹം സംസ്ഥാനസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശശിധരനെ ഒഴിച്ചുനിര്‍ത്തുന്ന നിലപാടാണ് പിന്നീട് സ്വീകരിച്ചത്.

എന്നാല്‍ തമിഴ്‌നാട് വാദിക്കുന്നത് അണക്കെട്ട് സുരക്ഷിതമെന്നുതന്നെയാണ്. 193032 കാലത്ത് നടത്തിയ സിമന്റ് ഗ്രൗട്ടിങും 1935ല്‍ മര്‍ദ്ദമുപയോഗിച്ച് സിമന്റ് ചാന്ത് അടിച്ചു പിടിപ്പിച്ച ഗുണൈറ്റിങും 1979നു ശേഷവും ഹ്രസ്വകാല നടപടിയെന്ന നിലയില്‍ നടത്തി. പിന്നീട് കേബിള്‍ ആങ്കറിങും ഗ്രൗട്ട് നിറയ്ക്കലും, പുറംഭിത്തിയില്‍ ജലനിരപ്പ് കുറയുന്ന അവസരത്തില്‍ സിമന്റ് പ്ലാസ്റ്ററിങും തുടര്‍ന്നുവരുന്നു. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ നടപ്പാക്കിയ കോണ്‍ക്രീറ്റ് താങ്ങിനെ ഒരു ഭൂകമ്പത്തിനും ഉലയ്ക്കാനാവില്ലെന്നാണ് അബ്ബാസിനെ പോലുള്ളവര്‍ വാദിക്കുന്നത്. ഇവ തെറ്റാണെന്ന് തെളിയിച്ചു വേണം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം കണ്ടെത്താന്‍.

(തുടരും)

3.നിലപാടുകളിലെ മലക്കം മറിച്ചിലുകള്‍ക്ക് പിന്നില്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാലങ്ങളായി കേരളം സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ കോടതികളിലും പുറത്തും ഉത്തരവാദപ്പെട്ടവര്‍ മലക്കംമറിയുന്ന കാഴ്ചയാണ് ദുരൂഹം. 2007ല്‍ അണക്കെട്ടിന്റെ ദുരവസ്ഥ തുറന്നുകാട്ടുന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ച മുല്ലപ്പെരിയാര്‍ സെല്‍ തലവന്‍ എം കെ പരമേശ്വരന്‍നായര്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തന്റെ മുന്‍ നിലപാട് തിരുത്തി.

അണക്കെട്ടിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ കേരളം പ്രളയജലത്തില്‍ മുങ്ങിപ്പോവുന്ന ഭീകരാവസ്ഥ സംജാതമാവുമെന്നാണ് അദേഹം മുമ്പ് വ്യക്തമാക്കിയത്. വള്ളക്കടവ് മുതല്‍ ഉപ്പുതറവരെയുള്ള പ്രദേശങ്ങളിലെ ദുരന്തസ്ഥിതി മറച്ചുപിടിച്ചാണ് അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി താങ്ങിക്കൊള്ളുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ എം ശശിധരന്റെ വാക്കുകള്‍. കുത്തിയൊലിച്ചെത്തുന്ന മഹാജലപ്രവാഹത്തെ തടയുന്ന തരത്തിലല്ല ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി, കുളമാവ് അണക്കെട്ടുകളും നിര്‍മിച്ചിരിക്കുന്നത്. ഭൂചലനത്തെയും മെല്ലെ ഒഴുകിയെത്തുന്ന വെള്ളത്തെയും തടഞ്ഞുനിര്‍ത്താനാവുന്ന തരത്തിലാണു നിര്‍മാണം. ഇനി ഇടുക്കി അണക്കെട്ട് മുല്ലപ്പെരിയാറിലെ വെള്ളത്തെയും അവശിഷ്ടങ്ങളെയും തടഞ്ഞുനിര്‍ത്തിയെന്നുതന്നെ വയ്ക്കുക. എന്നാലും കരിങ്കല്ലില്‍ പണിതുയര്‍ത്തിയിട്ടുള്ള കുളമാവ് ഡാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്ന് ശശിധരന്‍ പറയുന്നു.

ഇടുക്കിയില്‍ വെള്ളം താഴ്ത്തിനിര്‍ത്തിയാല്‍ പോലും ഇതു തന്നെയാവും ദുരവസ്ഥ. വെള്ളമില്ലാതെ ആര്‍ച്ച് ഡാം നില നിന്നിട്ടു പിന്നെന്തുകാര്യം. മുല്ലപ്പെരിയാറും ഇടുക്കിയും ഉള്‍പ്പെടെ ഒരു ഡസനിലേറെ അണക്കെട്ടുകളുള്ള ജില്ലയില്‍ ഇതുവരെ ഡാം ബ്രേക്കിങ് അനാലിസിസ് നടത്താനായിട്ടില്ലഓരോ ദിവസവും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന മന്ത്രിമാരും ജനനേതാക്കളും.

മുല്ലപ്പെരിയാറിന്റെ പേരില്‍ കണ്ണീര്‍ വാര്‍ത്ത ജലവിഭവ മന്ത്രി പി ജെ ജോസഫ് പോലും ഓരോ ദിവസവും വ്യത്യസ്ത രീതിയിലാണ് സംസാരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ തഴച്ചുവളര്‍ന്ന തേനി ജില്ലയിലെ ഏക്കര്‍ കണക്കിന് മുന്തിരിപ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും ബന്ധുക്കളുടേതുമായതിനാലാണോ ജനനേതാക്കളുടെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങള്‍. തേനി ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ മലയാളി ചേട്ടന്‍മാരുടെ ഫാം ഹൗസുകളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാട്ടിത്തരും.

അതുകൊണ്ടുതന്നെയാണ് അഞ്ചു ജില്ലകളിലെ ജനങ്ങള്‍ നേരിടുന്ന ദുരന്തഭീതിയെ ഉള്‍ക്കൊള്ളാന്‍ ജനനേതാക്കള്‍ക്കു കഴിയാത്തതും. തേനിയില്‍ മലയാളികള്‍ സമ്പാദിച്ചുകൂട്ടിയ ഭൂസ്വത്തുക്കളുടെ കണക്കെടുപ്പ് സംസ്ഥാനത്തെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. കോണ്‍ഗ്രസ്‌കേരളകോണ്‍ഗ്രസ് പോര് താഴ്്‌വരയില്‍ ഒന്നിച്ചൊരു പ്രക്ഷോഭമുയര്‍ത്താനുള്ള കെല്‍പ്പ് യു.ഡി.എഫിന് ഇല്ലാതാക്കി. കേരള കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം യൂത്ത് കോണ്‍ഗ്രസ്സിനെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ തമിഴ് മലയാളി സംഘത്തിന്റെ വിത്തു പാകാനാണ് നേതാക്കളെ പ്രേരിപ്പിച്ചത്.

ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞ് മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ കേരള കോണ്‍ഗ്രസ് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പകച്ചു. ചപ്പാത്തിലെ പ്രക്ഷോഭപ്പന്തല്‍ വിട്ട് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ്സ് അഭയം തേടി. സി.പി.ഐ ചപ്പാത്തിലെ സമരത്തില്‍ പങ്കുചേര്‍ന്നതോടെ സി.പി.എം വണ്ടിപ്പെരിയാറില്‍ സമരമുഖം തുറക്കുകയായിരുന്നു.

(നാളെ: മരണം മലമുകളില്‍)
4. മരണം മലമുകളില്‍; ജനം ഭീതിയില്‍
ഏതുനിമിഷവും മരണംവിതയ്ക്കാന്‍ കാത്തുനില്‍ക്കുന്ന അണയ്ക്കു കീഴെ പച്ചപ്പട്ട് പുതച്ച മലകളുടെ നടുവില്‍ മനോഹാരിത തുളുമ്പുന്ന വള്ളക്കടവ് ഗ്രാമം. ഇവിടെ ഉയര്‍ന്ന സമരപ്പന്തലിലേക്ക് പക്ഷേ, രാഷ്ട്രീയകക്ഷികളുടെ നേതാക്കളാരും കടന്നുവരുന്നില്ല. ലൈവ് സംപ്രേഷണവും മാധ്യമപ്പടയുടെ എത്തി നോട്ടവുമില്ല. വള്ളക്കടവിന്റെ ഹൃദയവികാരം തൊട്ടറിയാന്‍ ആരുമില്ല. മുല്ലപ്പെരിയാറില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലം മാത്രമുള്ള വള്ളക്കടവില്‍ നിന്നാല്‍ അണക്കെട്ടെങ്ങാനും പൊട്ടിയെങ്കിലോ എന്ന ഭീതിമൂലമാണ് ഇവര്‍ വരാന്‍ മടിക്കുന്നതെന്ന് സമരസമിതി നേതാവ് കെ കെ തങ്കച്ചന്‍ പറയുന്നു. ഇവിടെ പെരിയാറിന്റെ തീരത്തോട് തൊട്ടുരുമ്മിനില്‍ക്കുന്ന നിരവധി വീടുകളാണുള്ളത്. ഈ ഭവനങ്ങളില്‍ കഴിയുന്നത് ഉറക്കവും സമാധാനവും ജീവിതവും നഷ്ടമായവരാണെന്ന് കേരളം അറിയുന്നത് മുല്ലപ്പെരിയാര്‍ നിറഞ്ഞ് പരിധിവിടുമ്പോള്‍ മാത്രമാണ്.

ഡെയ്‌സി ഭവനില്‍ അരുള്‍മണിപുഷ്പ ദമ്പതികളുടെ ഉറക്കം നഷ്ടമായിട്ട് വര്‍ഷങ്ങള്‍ പലതുകടന്നു. ജലനിരപ്പ് അണക്കെട്ടില്‍ കുറഞ്ഞാല്‍പ്പോലും ഇവര്‍ക്കു പേടിയില്ലാതെ ഉറങ്ങാനാവില്ല. പെരിയാറില്‍ നിന്ന് വെറും അഞ്ചടി ഉയരത്തില്‍ മാത്രമാണ് ഇവരുടെ വീട്. തുടരെത്തുടരെ ഭൂചലനങ്ങള്‍ വന്നതോടെ അരുള്‍മണിയുടെയും കുടുംബത്തിന്റെയും ഉറക്കം പൂര്‍ണമായും നഷ്ടമായി. പ്ലസ്ടുവിന് പഠിക്കുന്ന മൂത്തമകള്‍ ഡെയ്‌സി റാണിയും എട്ടാംക്ലാസ് വിദ്യാര്‍ഥി ഡിയോളമേരിയും മകന്‍ പീറ്റര്‍ മൈക്കിളും സ്‌കൂളില്‍ പോയിട്ട് ആഴ്ചകളായി. ജീവന്‍ കവരാനെത്തുന്ന അണക്കെട്ടിലെ ജലപ്രവാഹത്തെ കാത്തിരിപ്പാണിവര്‍. ഒഴുകിയെത്തുന്ന വെള്ളം അപ്പയെയും അമ്മയെയും കൊണ്ടുപോവില്ലേ. മരിക്കുകയാണെങ്കില്‍ ഒന്നിച്ചുതന്നെ ആവാം. ഇത് ഈ കുട്ടികളുടെ മാത്രം വാക്കുകളല്ല. വള്ളക്കടവ് മുതല്‍ ഉപ്പുതറവരെ പെരിയാര്‍ തീരത്ത് ജീവിക്കുന്നവരുടെ വാക്കുകളിലെല്ലാം മരണഭീതിയുണ്ട്. ഇതിനിടെയാണ് 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മന്ത്രി പ്രഖ്യാപനവും നടത്തി. പക്ഷേ, ഈ തീരം വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് ഓരോ കുടുംബവും. ജനിച്ചുവീണ മണ്ണില്‍ നിന്നു വേരോടെ പിഴുതെറിയാനുള്ള ഭരണകൂടനീക്കത്തിന്റെ ഭാഗമായാണ് ഈ പുനരധിവാസത്തെ ഇവര്‍ കാണുന്നത്. പുതിയ അണക്കെട്ട് വേണമെന്ന താഴ്‌വരയുടെ ആവശ്യത്തില്‍ നിന്ന് ഒളിച്ചോടാനാണു സര്‍ക്കാരിന്റെ പുനരധിവാസപ്രഖ്യാപനമെന്ന് ഇവര്‍ വിശ്വസിക്കുന്നു. വള്ളക്കടവ് മുതല്‍ ചപ്പാത്ത് പാലം വരെ 90 കുടുംബങ്ങള്‍ പെരിയാറിന്റെ തീരത്തായി താമസിക്കുന്നുണ്ട്. അഞ്ചും പത്തും സെന്റ് ഭൂമിയില്‍ വീടു വച്ച് താമസിക്കുന്ന സാധാരണക്കാര്‍. ഒരുദിവസം അടുപ്പില്‍ തീപുകയണമെങ്കില്‍ കൂലിവേല ചെയ്യേണ്ടവരാണു ഭൂരിപക്ഷവും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലേക്ക് ഉയര്‍ന്നുതുടങ്ങിയാല്‍ ഭാര്യയെയും മക്കളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി ജോലിക്കുപോവാനാവാതെ ഗൃഹനാഥന്‍മാര്‍ വീട്ടില്‍ തന്നെയാണ്. മുല്ലപ്പെരിയാര്‍ ദുരന്തഭീതിമൂലം കാഞ്ഞിരപ്പള്ളിയില്‍ കെട്ടിടംപണി ചെയ്തിരുന്ന കുരിശുമൂട് സ്വദേശി മൂലയില്‍ മണി ജോലി ഉപക്ഷേിച്ചു നാട്ടില്‍ മടങ്ങിയെത്തി. തുടരെത്തുടരെ ഉണ്ടായ ഭൂചലനമാണ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്താന്‍ മണിയെ പ്രേരിപ്പിച്ചത്. വേറെയും നിരവധിപേര്‍ മുല്ലപ്പെരിയാര്‍ താഴ്‌വരയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ഗള്‍ഫില്‍ പോയ പലരും മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. അവധിക്കായി നാട്ടിലെത്തിയ ചിലര്‍ തിരികെ പോവാന്‍ മടിച്ചുനില്‍ക്കുകയാണ്. കുട്ടികളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. വീടു വിട്ടിറങ്ങാന്‍ മടി. സ്‌കൂളിലെത്തിയാല്‍ തന്നെ ഇടയ്ക്കിടെ പേടിച്ചുകരയുന്നു. എല്‍.പി വിഭാഗം കുട്ടികളിലാണു ഭീതി കൂടുതലുള്ളതെന്ന് വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂളിലെ അധ്യാപകന്‍ അജി വര്‍ഗീസ് പറയുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. 2006ല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് കുട്ടികള്‍ ബോധംകെട്ടുവീണിരുന്നു. ഭയത്തിന്റെ മുള്‍മുനയില്‍ കഴിഞ്ഞ കുട്ടികളെ കൗണ്‍സലിങിലൂടെയാണ് ജീവിതത്തിലേക്കും പഠനത്തിന്റെ ലോകത്തേക്കും മടക്കിക്കൊണ്ടുവന്നത്. അണക്കെട്ട് തകരില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി കുട്ടികളെ മുല്ലപ്പെരിയാര്‍ ഡാം കൊണ്ടുപോയി കാണിച്ചിരുന്നു.

താഴ്‌വരയുടെ രോദനത്തിന് ഇത്തവണയെങ്കിലും ഫലംകണ്ടേ മതിയാവൂ. സര്‍ക്കാരിന്റെ താല്‍ക്കാലിക നടപടികള്‍ ഭയപ്പാടിന് അറുതിവരുത്തില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്ത് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നല്‍കുക. അതിനായി മരണംവരെ സമരത്തില്‍ നിന്നു പിന്നോട്ടില്ല. ഉപ്പുതറ മുതല്‍ വള്ളക്കടവ് വരെ മുഴങ്ങുന്നത് ഈ മുദ്രാവാക്യമാണ്. ഈ അതിജീവനപ്രക്ഷോഭത്തിന് കേരള മനസ്സാക്ഷി കാതോര്‍ത്തുവെന്നതിന്റെ തെളിവാണ് സമരപ്പന്തലുകളിലേക്ക് ഒഴുകിയെത്തുന്നവരുടെ തിക്കുംതിരക്കും.

(അവസാനിക്കുന്നില്ല.)
5 വൈഗയില്‍ പച്ചപ്പ് വിരിഞ്ഞു; മലനാട്ടില്‍ ദുരന്തഭീതി ചിറകുവിടര്‍ത്തി

വൈഗാ മഴനിഴല്‍ പ്രദേശത്തെ ഇന്നു കാണുന്ന ഹരിതഭൂമിയാക്കി മാറ്റാന്‍ 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ശ്രമം വിജയംകണ്ടതാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെയെല്ലാം കാതല്‍. പശ്ചിമഘട്ടം കനിഞ്ഞു നല്‍കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ അനുഗ്രഹത്താല്‍ ഒഴുകുന്ന പെരിയാറിനെ പിടിച്ചുകെട്ടി കിഴക്കോട്ട് തിരിച്ചൊഴുക്കിയാല്‍ ഊഷരഭൂമിയായ വൈഗ പ്രദേശത്ത് പച്ചവിരിക്കാമെന്ന അതിമോഹത്തില്‍ നിന്നാണ് മുല്ലപ്പെരിയാര്‍ ഉദിച്ചത്.

കനത്ത ക്ഷാമവും വരള്‍ച്ചയും വൈഗ പ്രദേശത്തെ ജനങ്ങളെ അലട്ടിക്കൊണ്ടിരുന്നു. കൃഷിക്കായി ജലം സംഭരിക്കാനുള്ള ചെറുസംഭരണികള്‍ ഉണങ്ങുന്നതോടെ നാട്ടുകാര്‍ കന്നുകാലികളുമായി ആഹാരവും വെള്ളവും തേടി അയല്‍ ജില്ലകളിലേക്കു പ്രയാണമാരംഭിക്കും. മദിരാശിയുടെ അതിര്‍ത്തിയില്‍ തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാര്‍ ജലസമ്പത്ത് വൈഗ പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് ഐന്നന്നേക്കും പരിഹാരമാവുമെന്ന ബ്രിട്ടീഷ് ചിന്ത 1895ല്‍ മുല്ലപ്പെരിയാര്‍ ഡാം പണിയുന്നതില്‍ എത്തിച്ചേര്‍ന്നു. ആദ്യം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആവശ്യത്തിനു മുന്നില്‍ വഴങ്ങാതെനിന്ന തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ 1886 ഒക്‌ടോബര്‍ 25ന് പെരിയാര്‍ പാട്ടക്കരാറിന് തുല്ല്യംചാര്‍ത്തിനല്‍കി. അവിടുന്നങ്ങോട്ട് പെരിയാറിന്റെ തെളിനീര്‍ തെക്കന്‍ തമിഴ്‌നാട്ടിലെ തേനി, ഡിണ്ടികല്‍, മധുര, രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍ പച്ചത്തുരുത്തുകള്‍ വിരിയിച്ചു. വര്‍ഷങ്ങക്കുശേഷം അണക്കെട്ടിന്റെ തകര്‍ച്ച കേരളത്തിനു മാത്രമല്ല തമിഴ്‌നാടിനും ദുരന്തം വിതയ്ക്കും. 19ാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കായിരിക്കുമിത്. തേനിയും മധുരയും ഡിണ്ടികലും രാമനാഥപുരവും ശിവഗംഗയും വീണ്ടും മരുഭൂമിയായി മാറും. കുടിനീരിനായി അവര്‍ പലായനം നടത്തേണ്ടിവരും. ഈ സത്യം തമിഴകത്തെ ബോധ്യപ്പെടുത്താന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. വെള്ളം തരാം; പകരം പുതിയ അണക്കെട്ട് പണിയാന്‍ സമ്മതിക്കൂ. എന്ന ആവശ്യം തുടര്‍ച്ചയായി മുഴങ്ങിയിട്ടും ജീവജലം നല്‍കി ഊഷരഭൂമി പച്ചപ്പാക്കി മാറ്റിയ കേരളീയനോട് തമിഴ് ഭരണാധികാരികള്‍ മുഖംതിരിക്കുകയാണ്. മിഴ്‌നാട് ഭരിച്ച കക്ഷികള്‍ പ്രശ്‌നം കോടതികളില്‍ കെട്ടിയിട്ട് താഴ്‌വരയുടെ നിലവിളി കാണാതെപോവുകയാണ്.

1970ല്‍ കേരളാമുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ മൂല്യം കൂട്ടിനല്‍കിയ കരാറിന്റെ പിന്‍ബലവും അതിന് അകമ്പടിനല്‍കുന്നു. ഇച്ഛാശക്തി നഷ്ടമായ ദേശീയപാര്‍ട്ടികള്‍ ദ്രാവിഡ കക്ഷികള്‍ക്കു മുമ്പില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. ഉന്നതാധികാരസമിതി വിദഗ്ധ സമിതികളെക്കൊണ്ട് അണക്കെട്ടിന്റെ ബലക്ഷയം പഠിച്ചിട്ടുണ്ട്. അവിടെയും മുമ്പെന്നപോലെ വിദഗ്ധരെ സ്വന്തം ചെലവിലെത്തിച്ച് സുഖസൗകര്യങ്ങളൊരുക്കി തമിഴ്‌നാട് കാര്യനേട്ടത്തിന് ഉപയോഗിച്ചുവെന്നത് ഏവര്‍ക്കും അറിയാവുന്ന സത്യം. നമ്മുടെ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികള്‍ മാത്രമായി. തങ്ങളെ അറിയിച്ചില്ല, വിളിച്ചില്ല, കണ്ടില്ല എന്ന നിലപാടില്‍ മുറുമുറുപ്പുമായി നടന്നതല്ലാതെ കാര്യമായ ഇടപെടലുകള്‍ അവര്‍ക്ക് നടത്താനായില്ല. ഉന്നതാധികാരസമിതി ജനുവരിയില്‍ റിപോര്‍ട്ട് സുപ്രിംകോടതിക്ക് സമര്‍പ്പിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ അണക്കെട്ടിന് എന്തുസംഭവിക്കുമെന്ന് അറിയില്ല. നാലു ജില്ലകളിലെ 35 ലക്ഷം പേര്‍ക്ക് ദുരന്തവിധി വന്നേക്കാം. 999 വര്‍ഷത്തേക്കു തുല്ല്യം ചാര്‍ത്തിക്കിട്ടിയ കരാറനുസരിച്ച് 883 വര്‍ഷം കൂടി അണക്കെട്ട് നിലനില്‍ക്കുമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തമിഴ്‌നാട്. പക്ഷേ അണക്കെട്ട് ഇത്രയും കാലം നിലനില്‍ക്കുമെന്ന് ആരും ഉറപ്പിച്ചുപറയുന്നില്ല. 99 വര്‍ഷത്തേക്കായിരുന്നു യദാര്‍ഥത്തില്‍ മുല്ലപ്പെരിയാറെന്നും ഒരു ഒമ്പതുകൂടി സൂത്രത്തില്‍ എഴുതിച്ചേര്‍ത്തതാണെന്നു മറ്റൊരു വാദവുമുണ്ട്.

രാജ്യം സ്വാതന്ത്ര്യമാവുന്നതിന് മുമ്പ് 1947 ജൂലൈ 21ന് ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നാട്ടുരാജ്യങ്ങളുടെ ലയനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യോഗംവിളിച്ചിരുന്നു. തിരുവിതാംകൂറിന്റെ പ്രതിനിധിയായി എത്തിയ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ പ്രധാനമായും ഉന്നയിച്ചത് മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണമെന്നായിരുന്നു. തമിഴ്‌നാട്ടുകാരനായ സര്‍ സി പിയുടെ വാദത്തോട് മൗണ്ട്ബാറ്റണ്‍ പോലും യോജിച്ചു. 999 വര്‍ഷത്തെ വിചിത്ര കരാര്‍ പുനപ്പരിശോധിക്കാമെന്ന ഉറപ്പും നല്‍കി. പക്ഷേ, തിരിച്ചെത്തിയ സി പി വെട്ടേറ്റ് മുറിമൂക്കനായി മലയാളനാടിനോട് വിടപറഞ്ഞു. മുല്ലപ്പെരിയാര്‍ പക്ഷേ, ഇന്നും പേടിപ്പിച്ചുകൊണ്ട് സഹ്യസാനുവില്‍ നിലകൊള്ളുന്നു.
(അവസാനിക്കുന്നില്ല)
6 പുതിയ അണക്കെട്ട്; ആവശ്യത്തിനു പിന്നില്‍ രാഷ്ട്രീയതന്ത്രങ്ങള്‍

മുല്ലപ്പെരിയാറിന്റെ പിറവിക്കു മുമ്പേ 1893 മുതല്‍ വൈദ്യുതിക്കുള്ള ആസൂത്രണം തമിഴ്‌നാട് ആരംഭിച്ചിരുന്നു. 1909ല്‍ വ്യവസായവകുപ്പ് മേധാവിയായ എ ചാറ്റര്‍ടണ്‍ ഇതിനു രൂപംനല്‍കി. മദിരാശി സര്‍ക്കാരിന്റെ ആവശ്യത്തിനു വഴങ്ങാതെ വന്നതോടെ പ്രശ്‌നം മധ്യസ്ഥതയ്ക്കു വിട്ടു.

മദിരാശി ഹൈക്കോടതി ജഡ്ജിയായിരുന്ന ഡേവിഡ് ദേവദാസും തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ വി എസ് സുബ്രഹ്്മണ്യഅയ്യരുമായിരുന്നു മധ്യസ്ഥര്‍. സര്‍ നളിനിരഞ്ജന്‍ ചാറ്റര്‍ജിയായിരുന്നു അമ്പയര്‍. മദിരാശി സര്‍ക്കാര്‍ നടത്തുന്ന നീക്കം നിയമവിരുദ്ധമാണെന്ന് 1941 മെയില്‍ അമ്പയര്‍ വിധിച്ചു. വെള്ളക്കാരന്റെ കാലത്തും ഇക്കാലത്തും തമിഴകം ഭരിച്ചവര്‍ക്ക് ഒരേ മനസ്സു തന്നെയാണ്. കോടതിവിധികളും കരാര്‍വ്യവസ്ഥയും മാനിക്കാനുള്ള വിമുഖത. അവര്‍ വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള നീക്കം ശക്തമാക്കി. തുരങ്കത്തിന്റെ വിസ്തീര്‍ണവും ഫോര്‍ബേ അണക്കെട്ടും സര്‍ജര്‍ഷാഫ്റ്റും പെന്‍സ്‌റ്റോക്ക് പൈപ്പുകളും വൈദ്യുതിനിലയവും തിരക്കിട്ടു സ്ഥാപിച്ചു. ഇപ്പോള്‍ നിലയത്തിന്റെ ശേഷി വര്‍ധിപ്പിക്കാനും ഒരു ഡസനിലേറെ വൈദ്യുതിനിലയങ്ങള്‍ പടുത്തുയര്‍ത്താനും കോടികള്‍ ചെലവഴിക്കുന്നു.

രാജ്യം സ്വതന്ത്രമായതിനു ശേഷം 195865 വരെയുള്ള കാലത്ത് 35 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകള്‍ സ്ഥാപിച്ച് പ്രതിവര്‍ഷം 500 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. പച്ചയായ ഈ കരാര്‍ലംഘനത്തെ നിയമപരമായി നേരിടാതെയാണ് 1970 മെയ് 29ന് പുതിയ കരാര്‍ ഉണ്ടാക്കി മുഖ്യമന്ത്രി അച്യുതമേനോന്‍ തമിഴ്‌നാടിന് ഒപ്പിട്ടുനല്‍കിയത്. 1964ല്‍ മുല്ലപ്പെരിയാറില്‍ ചോര്‍ച്ച കണ്ടെത്തി. കേരളത്തിനുണ്ടായ നേട്ടം എക്കറൊന്നിന് അഞ്ചുരൂപയായിരുന്ന പാട്ടത്തുക 30 രൂപയായി വര്‍ധിച്ചുവെന്നതു മാത്രം. പ്രതിവര്‍ഷം 8100 ഏക്കര്‍ ഭൂമിയുടെ പാട്ടമായി 2.43 ലക്ഷവും വൈദ്യുതി ഉല്‍പ്പാദനത്തിന്റെ പേരില്‍ 7.87 ലക്ഷവുമാണു ലഭിക്കുന്നത്. തമിഴ്‌നാടാവട്ടെ 1,200 കോടിയിലേറെയാണു നേടുന്നത്. പുതിയ കരാറും പുതിയ ഡാമും വന്നാല്‍ പ്രതിവര്‍ഷം കേരളത്തിന് 500 കോടിയിലേറെ വരുമാനം ലഭിക്കും. നിലവിലെ കരാര്‍പ്രകാരം 1895 മുതല്‍ 2006 വരെ കേരളം തമിഴ്‌നാടിന് നല്‍കിയ വെള്ളത്തിന്റെ മൂല്യം 77,000 കോടിയാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ പുതിയൊരു അണക്കെട്ട് പ്രശ്‌നപരിഹാരമാവുമോ. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്റേതാണ് ചോദ്യം. പുതിയ ഡാം ഒരിക്കലും പ്രശ്‌നപരിഹാരമല്ല. അടിയന്തരമായി ജലനിരപ്പ് 120 അടിയിലേക്കു താഴ്ത്തണം. മുല്ലപ്പെരിയാറില്‍ പുതിയ ഡാമും പുതിയ കരാറുമെന്ന ആവശ്യം ഉന്നയിച്ച് 2006 ഡിസംബര്‍ 25ന് ചപ്പാത്തില്‍ സമരം ആരംഭിച്ചു. പിന്നെ രാഷ്ട്രീയക്കാര്‍ ഈ സമരത്തെ റാഞ്ചി. പുതിയ അണക്കെട്ടിന്റെ പേരില്‍ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഉയരുന്നത്. അതുസംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ല. പുതിയ ഡാമിനായി രാഷ്ട്രീയ തീരുമാനങ്ങളും പരിസ്ഥിതി അനുമതിയും കിട്ടുന്നതുവരെ നിലവിലെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ഉറപ്പില്ല. ഭൂകമ്പമേഖലയില്‍ നിലനില്‍ക്കുന്ന ഒരു അണക്കെട്ടും സുരക്ഷിതമല്ല.

ജലനിരപ്പ് 142 അടി ഉയര്‍ത്തിയാല്‍ 11 ഹെക്റ്റര്‍ വനപ്രദേശം തകരും. പെരിയാര്‍ കടുവസങ്കേതത്തിലെ 50 ഹെക്റ്റര്‍ വനപ്രദേശം പുതിയ അണക്കെട്ടിന്റെ പേരില്‍ നശിപ്പിക്കേണ്ടിവരും. 136 അടിക്കു മുകളില്‍ ജലനിരപ്പുയര്‍ത്താന്‍ കോടതിവിധി ഉണ്ടായാലും കേരളം സമ്മതിക്കില്ലെന്ന് തമിഴ്‌നാടിനറിയാം. മുല്ലപ്പെരിയാറിലെ അണക്കെട്ട് തമിഴ്‌നാട് പണിയട്ടെയെന്നു പറയിക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് രാഷ്ട്രീയകക്ഷികള്‍ നടത്തുന്നതെന്ന് സി ആര്‍ നീലകണ്ഠന്‍ പറയുന്നു. പിറവം ഉപതിരഞ്ഞെടുപ്പും പുതിയ ഡാം നിര്‍മാണത്തില്‍ ലഭിക്കാന്‍പോവുന്ന സാമ്പത്തികനേട്ടവും രാഷ്ട്രീയക്കാരെ ആകര്‍ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(അവസാനിക്കുന്നില്ല)
7 അണ തകരുമെന്ന് കേരളം; ഇല്ലെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ തകരുമെന്ന് കേരളം. ഇല്ലെന്ന് തമിഴ്‌നാട്. 193032 വര്‍ഷത്തില്‍ ഉയര്‍ന്ന തര്‍ക്കം ഇന്നും തുടരുന്നു. ഭരണകൂടങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുടെ തെളിവ്.

1930 മുതല്‍ തമിഴ്‌നാട് അണക്കെട്ട് ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയിട്ടുണ്ടെന്നും അണക്കെട്ട് സുരക്ഷിതമാണെന്നും കാവേരി സെല്‍ അംഗവും തമിഴ്‌നാട്ടിലെ മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിക്കു നേതൃത്വംകൊടുക്കുന്ന ചീഫ് എന്‍ജിനീയറുമായ സി സുബ്രഹ്മണ്യം പറഞ്ഞു.

ഇതിന് ബലമേകാന്‍ നിരവധി കാരണങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. കേന്ദ്രജല കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം മൂന്നു വിഭാഗങ്ങളിലായി തങ്ങള്‍ കോടികള്‍ ചെലവിട്ട് ബലപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഒഴുകിപ്പോയ സുര്‍ക്കി മിശ്രിതത്തിനു പകരമായി ഡാമിന്റെ മുകളില്‍ ദ്വാരം സൃഷ്ടിച്ച് ഗ്രൗട്ട് ചെയ്ത് വിള്ളലുകള്‍ അടച്ചിട്ടുണ്ട്. ഇത്തരത്തില്‍ അടിവശത്തെ പാറവരെ ഗ്രൗട്ട് എത്തിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.

അടിത്തട്ടിലെ പാറയില്‍ ദ്വാരങ്ങളുണ്ടാക്കി അവയിലൂടെ ബലമുള്ള കമ്പി നാട്ടി ഗ്രൗട്ട് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്. കമ്പികളുടെ മുകളറ്റം ബലത്തില്‍ വലിച്ച് ആങ്കര്‍ ചെയ്തിട്ടുണ്ട്. ദീര്‍ഘകാല നടപടിയെന്ന നിലയില്‍ ഡാമിന്റെ പിന്‍ഭാഗത്ത് കോണ്‍ക്രീറ്റ് താങ്ങ് നിര്‍മിച്ച് പിന്‍ഭാഗത്തെ ചരിവ് പരത്തി. 10, 40 അടികളിയായി രണ്ട് ഡ്രെയ്‌നേജ് ഗ്യാലറികള്‍ നിര്‍മിച്ചു. ഈ സപ്പോര്‍ട്ട് ഡാമിന്റെ ബലം മതി അണക്കെട്ട് തകരാതെ നില്‍ക്കാനെന്ന് സുബ്രഹ്മണ്യം വാദിക്കുന്നു.

ഇതുതന്നെയാണ് തമിഴ്‌നാട് സര്‍ക്കാരും പ്രദേശിക കക്ഷി നേതാക്കളും ഉരുവിടുന്നത്. തമിഴ്‌നാടിന്റെ ഈ വാദമുഖങ്ങളെ കണക്കുകളും തെളിവുകളും ഉന്നയിച്ചാണ് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍ ഖണ്ഡിക്കുന്നത്. കേബിള്‍ ആങ്കറുകള്‍ വഴിയുള്ള ബലപ്പെടുത്തല്‍ കാലപ്പഴക്കം ചെന്ന ഭാരാശ്രിത അണക്കെട്ടില്‍ പ്രായോഗികമല്ല.

കോണ്‍ക്രീറ്റ് കവചത്തിനിടയില്‍ ഗ്രൗട്ട് ചെയ്ത് അടയ്ക്കാതെ നേരിയ വിടവ് തുറന്ന് കിടക്കുകയാണ്. ബലത്തിലും സ്വഭാവത്തിലും വിഭിന്നങ്ങളായ രണ്ടു നിര്‍മാണവസ്തുക്കള്‍ കൊണ്ട് മധ്യഭാഗത്ത് വിടവോടു കൂടി നിര്‍മിച്ച ഇപ്പോഴത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമായതല്ല. ഓരോ വര്‍ഷം ഓടിമറയുമ്പോഴും അണക്കെട്ടിന്റെ പുറംഭിത്തിയിലും ജലമുഖത്തും വിള്ളലുകള്‍ കൂടുതല്‍ രൂപപ്പെടുകയാണ്. ഇതിലൂടെ ചോര്‍ച്ചയുടെ അളവും. അടിത്തട്ടിലൂടെയുള്ള ചോര്‍ച്ചയുടെ ശക്തിയും വര്‍ധിച്ചിട്ടുണ്ടെന്ന് എം കെ പരമേശ്വരന്‍നായര്‍ പറയുന്നു. പക്ഷേ, തമിഴ്‌നാട് സുപ്രിംകോടതിയില്‍ നല്‍കിയ കേസില്‍ കേരളത്തിന്റെ വാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ജലനിരപ്പ് 142 അടിയും പിന്നീട് 152 അടിയും ഉയര്‍ത്താന്‍ അനുമതി നേടിയത്.

കേരളത്തിന്റെ പഠന റിപോര്‍ട്ടുകള്‍ ഒന്നുപോലും അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. ഒടുവില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി കെ മിത്തലിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ ശുപാര്‍ശയും അണക്കെട്ട് ബലമുള്ളതെന്നായിരുന്നു. ഒരു റിപോര്‍ട്ട് പോലും ഇതുവരെ അണക്കെട്ട് ബലക്ഷയമുള്ളതാണെന്നു തെളിയിക്കുന്നതരത്തില്‍ രൂപപ്പെട്ടിട്ടില്ല. ഇവിടെയാണു തമിഴ്‌നാടിന്റെ നയതന്ത്രജ്ഞതയും നമ്മുടെ പിടിപ്പുകേടും വെളിവാകുന്നത്.

മാര്‍ച്ച് അഞ്ചുമുതല്‍ 28 ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായതായാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാരിന് മുന്നിലേക്ക് വിശദമായ റിപോര്‍ട്ടുകള്‍ എത്തി. അണക്കെട്ടിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വിശദമായ പഠനം ആവശ്യമാണ്. ആറിനു മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു കാട്ടി ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ജോണ്‍ മത്തായി സര്‍ക്കാരിന് റിപോര്‍ട്ട് കൈമാറി.

അദേഹം ഒരു കാര്യംകൂടി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടും വളകോടും ഉപ്പുതറയും അടക്കം ഭൂകമ്പസാധ്യത നിലനില്‍ക്കുന്നതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കരുതെന്ന്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ പുതിയൊരു അണക്കെട്ട് നിര്‍മിക്കുന്നത് അഭികാമ്യമാവുമോ?.

തേക്കടിയിലെ ബോട്ട് സവാരി നടത്തുന്ന കേരളം സുരക്ഷയുടെ കാര്യത്തില്‍ കള്ളംപറയുകയാണെന്നു തമിഴ്‌നാട് പൊതുമരാമത്ത് മുന്‍ ചീഫ് എന്‍ജിനീയര്‍ വിജയകുമാര്‍ പറയുന്നു. ഇവിടെയാണ് ആരെയും വിശ്വസിപ്പിക്കാനാവാതെ കുറേ തെളിവുകളും സംശയകരമായ നിലപാടുകളുമായി സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളും അണക്കെട്ട് തകരുമെന്ന വാദങ്ങള്‍ നിരത്തുന്നത്. രാജ്യാന്തര തലങ്ങളിലെ വിദഗ്ധരെ എത്തിച്ച് വിശദമായ പരിശോധന നടത്തട്ടെ. ഈ വിദഗ്ധ സമിതി കണ്ടെത്തട്ടെ മുല്ലപ്പെരിയാര്‍ സുരക്ഷിതമോ അല്ലയോ എന്ന്.

(അവസാനിച്ചു.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ