2012, മേയ് 5, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ വാദങ്ങള്‍ സമര്‍ഥിക്കാനാവാത്തത് തിരിച്ചടിയായി





 പുതിയ ഡാമിനു പിന്നാലെ കേരളം പാഞ്ഞപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും കരാറും ബലമുള്ളതെന്ന് തെളിയിച്ചു തമിഴ്‌നാട്. കേസ് നടത്തിപ്പിനു ചുക്കാന്‍പിടിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ തൊഴുത്തില്‍ക്കുത്തും തിരിച്ചടിയായി.

അണക്കെട്ട് ബലക്ഷയമാണെന്നു കൈയിലുള്ള രേഖകള്‍ ഉദ്ധരിച്ച് സമിതിക്കുമുന്നില്‍ വാദിക്കാന്‍ നില്‍ക്കാതെ പുതിയ ഡാമെന്ന ആവശ്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതാണ് വീണ്ടും തിരിച്ചടിക്കു കാരണമെന്ന് മുല്ലപ്പെരിയാര്‍സെല്‍ അംഗമായിരുന്ന കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ എസ് ശശിധരന്‍ തേജസിനോടു പറഞ്ഞു.

സമിതി നടത്തിയ സിറ്റിങുകളില്‍ ഒന്നില്‍പ്പോലും കേരളത്തിന്റെ അഭിഭാഷകരോ മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധരോ ബലക്ഷയം സംബന്ധിച്ച വാദം ഫലപ്രദമായി ഉന്നയിച്ചില്ല.കേരളം പുതിയ ഡാമിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മാത്രം മുന്നോട്ടുപോയപ്പോള്‍ തമിഴ്‌നാട് അണക്കെട്ട് സുരക്ഷിതമാണെന്നു വരുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയായിരുന്നു.

കൂടാതെ, ഉന്നതാധികാരസമിതിയിലെ സാങ്കേതികസമിതി അംഗങ്ങളായ സി ഡി തട്ടേയുടെയും ഡി കെ മേത്തയുടെയും ഇടപെടലുകളും ഇപ്പോഴത്തെ തിരിച്ചടിക്കു വഴിയൊരുക്കി. സി ഡി തട്ടേയുടെ നേതൃത്വത്തില്‍ നടത്തിയ സാങ്കേതിക പരിശോധനാ സമയത്ത് കേരളത്തിന്റെ പ്രതിനിധികളായ മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധര്‍ ഉന്നയിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ പോലുമുള്ള സന്‍മനസ്സ് ഉന്നതാധികാരസമിതി കാട്ടിയില്ല.

എല്ലാം നിസ്സംഗതയോടെ നോക്കിക്കണ്ട കേരളത്തിന്റെ പ്രതിനിധികള്‍ കേസ് സുപ്രിംകോടതിയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ ഉന്നയിക്കാമെന്ന നിലപാടിലായിരുന്നു. ഇനി ഇതുള്‍െപ്പടെയുള്ള കാര്യങ്ങള്‍ എങ്ങനെ സുപ്രിംകോടതിയുടെ മുന്നിലെത്തിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു കേരളത്തിന്റെ വിധി.

 മുല്ലപ്പെരിയാര്‍ സെല്ലില്‍ ഉടലെടുത്ത അധികാരത്തര്‍ക്കവും തൊഴുത്തില്‍ക്കുത്തും കേസില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നതിന് തടസ്സമായിട്ടുണ്ട്. അണക്കെട്ടില്‍ 1200 അടി നീളത്തില്‍ വിള്ളല്‍ വീണതായി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതോടെ സെല്‍ അംഗമായിരുന്ന എം ശശിധരനെ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിദഗ്ധസംഘത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. പലപ്പോഴും സുപ്രിംകോടതി ഉന്നതാധികാര സമിതിയുടെ നിലപാടുകളെ പരസ്യമായിത്തന്നെ ചോദ്യംചെയ്തു വന്നത് ശശിധരനായിരുന്നു.

പിന്നീട് അണക്കെട്ടില്‍ നടന്ന പരിശോധനകളിലെ ഏകപക്ഷീയ തീരുമാനങ്ങളെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരും ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ പി ലതികയും കാഴ്ചക്കാര്‍ മാത്രമായി മാറുന്ന കാഴ്ചയാണു കണ്ടത്.






ഡാം സുരക്ഷിതമെന്നത് ആശ്വാസകരം: ജസ്റ്റിസ് കെ ടി തോമസ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയംഗം ജസ്റ്റിസ് കെ ടി തോമസ്. അണക്കെട്ട് സംബന്ധിച്ചു വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത്തരമൊരു കണെ്ടത്തല്‍ നടത്തിയിരിക്കുന്നത്.

അതു തെറ്റാണെന്നു പറയാനുള്ള വൈദഗ്ധ്യം തനിക്കില്ല. അവരുടെ അഭിപ്രായത്തോട് തനിക്കു വിയോജിക്കാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന തന്റെ ആവശ്യം റിപോര്‍ട്ടില്‍ അംഗീകരിച്ചിട്ടുണ്ട്. റിപോര്‍ട്ടിലെ ഈ ഭാഗം ചൂണ്ടിക്കാട്ടി വേണം ഇനി കേരളം സുപ്രിംകോടതിയില്‍ വാദിക്കേണ്ടതെന്നും തോമസ് പറഞ്ഞു.

പുതിയ അണക്കെട്ട് സംബന്ധിച്ച കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന പരാമര്‍ശം കേരളത്തിന് അനുകൂലമാണ്. പുതിയ ഡാം വേണെ്ടന്ന് ഉന്നതാധികാര സമിതി പറഞ്ഞിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നു വിദഗ്ധ സമിതി റിപോര്‍ട്ടില്‍ വിലയിരുത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും തോമസ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ