2012, ജൂൺ 3, ഞായറാഴ്‌ച

ലൈറ്റര്‍ വിതച്ച ദുരന്തം; അഞ്ജലി കരുണയുടെ കരങ്ങള്‍ക്കായി കാത്തിരിക്കുന്നു




വിധി കശക്കിയെറിഞ്ഞ ദുരന്ത മുഖങ്ങളോടു മല്ലടിച്ച് സ്വഭാവിക ജീവിതയ്യിലേക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുകയാണ് അഞ്ജലി എന്ന എട്ടു വയസുകാരി. സിഗരറ്റ് ലൈറ്റര്‍ പൊട്ടിത്തെറിച്ച് വസ്ത്രത്തിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ ശരീരമാസകലം പൊള്ളിക്കറിഞ്ഞ അഞ്ജലിയ്ക്ക് ചികിത്സ നടത്താന്‍ വകയില്ലാതെ നെട്ടോട്ടമോടുകയാണ് കൂലിപ്പണിക്കാരായ അച്ഛനും അമ്മയും. 2011 ജനുവരി ഒന്‍പതിനായിരുന്നു നാടിനെ നടുക്കിയ സംഭവം. സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ചു കളിച്ചുകൊണ്ടിരുന്ന അഞ്ജലിയുടെ കൈയിലിരുന്ന് ലൈറ്റര്‍ എങ്ങനെയോ പൊട്ടിത്തെറിക്കുകയായിരുന്നു. വസ്ത്രത്തിലേക്ക് പടര്‍ന്ന തീ അണയ്ക്കാന്‍ അഞ്ജലി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അലര്‍ച്ച കേട്ട് അമ്മ ലക്ഷ്മി ഓടിയെത്തിയപ്പോഴേയ്ക്കും അഞ്ജലിയുടെ ശരീരമാകെ പൊള്ളിക്കരിഞ്ഞിരുന്നു. കഴുത്തും നെഞ്ചും വയറുമെല്ലാം പൊള്ളിയ നിലയിലാണ് അഞ്ജലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അഞ്ജലി. സ്ലേറ്റും പെന്‍സിലുമായി അനിയത്തി അംഗന്‍വാടിയില്‍ പോകുമ്പോള്‍ അഞ്ജലിയുടെ കണ്ണുകള്‍ ഈറനണിയും. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജലിയ്ക്ക് സംഭവ ശേഷം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം ഇ.എസ്.ഐയില്‍ മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മെയിലാണ് അഞ്ജലി വീട്ടിലെത്തിയത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ നടക്കുന്നത്. ആരംഭത്തില്‍ 15 ദിവസം കൂടുമ്പോള്‍ ആശുപത്രിയിലേക്ക് പോകണമായിരുന്നുവെങ്കിലും ഇപ്പോള്‍ അത് മാസത്തില്‍ ഒന്നാക്കി. തുടയില്‍ നിന്നും തൊലിയെടുത്ത് പൊള്ളലേറ്റ ഭാഗങ്ങളില്‍ വച്ചുപിടിക്കുകയാണ് ഇപ്പോള്‍. എട്ട് വയസ് മാത്രം പ്രായമുള്ളതിനാല്‍ തൊലി വളരാന്‍ ഉണ്ടാകുന്ന കാലതാമസം മൂലമാണ് ഒരു മാസത്തെ ഇടവേള നിര്‍ദേശിച്ചിരിക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റതിനാല്‍ വസ്ത്രം അണിയുന്നതിനോ പുറത്ത് പോകുന്നതിനോ അഞ്ജലിയ്ക്ക് കഴിയില്ല. പൊടിയും കാറ്റുമടിച്ചാല്‍ താങ്ങാനുള്ള ശേഷിയില്ല. ഇടതുകൈ ഇതുവരെയും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചികിത്സ സഹായത്തിനായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും വില്ലേജില്‍ നല്‍കിക്കോളൂവെന്ന പതിവു മറുപടിയാണ് ലഭിച്ചത്. ഇ.എസ്.ഐയിലെ ചികിത്സകള്‍ക്കു മാത്രം മൂന്നു ലക്ഷം രൂപ ചെലവുവന്നു. എല്ലാ മാസവും മെഡിക്കല്‍ കോളജിലേക്കുള്ള പോക്കിലും പതിനായിരങ്ങള്‍ ചെലവാകുന്നുണ്ട്. ബസില്‍ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ വണ്ടി വിളിച്ചാണ് എല്ലാ മാസവും ആശുപത്രിയിലെത്തിക്കുന്നത്. കൂലിപ്പണിക്കാരനായ കുഞ്ഞുമോനും വീട്ടമ്മയായ ലക്ഷ്മിയും തുടര്‍ന്നുള്ള മകളുടെ ചികിത്സയ്ക്ക് എന്തുചെയ്യണമെന്നറിയാതെ നെടുവീര്‍പ്പെടുകയാണ്. കുഞ്ഞുമോനും ലക്ഷ്മിയും കടം വാങ്ങിയും പലരുടെയും സഹായത്താലും ഇത്രയും നാള്‍ ചികിത്സിച്ചെങ്കിലും തുടര്‍ന്നുള്ള ചികിത്സകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. അടിയന്തിരമായി മൂന്നു ശസ്ത്രക്രിയകള്‍ കൂടി നടത്തണമെന്നിരിക്കെ നല്ല മനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അഞ്ജലിയും മാതാപിതാക്കളും. അംഗന്‍വാടിയില്‍ പഠിക്കുന്ന അഞ്ജന, കൈക്കുഞ്ഞുങ്ങളായ അജല, അജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്. യൂണിയന്‍ ബാങ്ക് കട്ടപ്പന ബ്രാഞ്ചില്‍ അമ്മ ലക്ഷ്മിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 352802010027066. ഫോണ്‍: 8606199597.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ