ഒന്നും ഓര്‍ക്കാനാവുന്നില്ല-ചിത്രങ്ങളൊന്നും
മനസ്സില്‍ തെളിഞ്ഞുവരുന്നില്ല. ഭൂതവും വര്‍ത്തമാനവും ഒന്നും തലയില്‍
ഇരമ്പിമറിയുന്നില്ല. ഭാവി ശൂന്യമായ ഒരു ബ്ളാക്ബോര്‍ഡായി ഇടയ്ക്കിടെ
മിന്നിമറയുന്നതൊഴിച്ചാല്‍ ആകെ ഒരു മരവിപ്പ്- മരവിപ്പു മാത്രം. എല്ലാം
അവളായിരുന്നു. കുട്ടികളെ നോക്കുന്നതും പഠിപ്പിക്കുന്നതും പഴി പറയുന്നതും
ചിരിപ്പിക്കുന്നതും സ്നേഹിക്കുന്നതുമെല്ലാം. ഒന്നും
ശ്രദ്ധിക്കുന്നില്ലെന്ന പഴി മാത്രം കേട്ടാല്‍ മതിയായിരുന്നു എനിക്ക്.
സ്നേഹവചനങ്ങളുടേയും സഹതാപമൊഴികളുടേയും സമാശ്വാസങ്ങള്‍ക്കിടയില്‍
പൊങ്ങുതടിപോലെ നീങ്ങുകയാണ് ഒരു ഭര്‍ത്താവ്. കടമകള്‍ നിര്‍വഹിക്കാന്‍
കഴിയാത്ത ഭര്‍ത്താവുദ്യോഗസ്ഥനെന്ന കടുത്ത കുറ്റബോധം. പിന്നീടാവട്ടെയെന്ന്
എല്ലാം നാളേക്കു നീട്ടിവച്ച് നാടുനന്നാക്കാന്‍ നടക്കുന്ന നിന്നെ പലവട്ടം
അവള്‍ ഓര്‍മിപ്പിക്കുകയുണ്ടായി. കുറച്ചു സമയം കുട്ടികള്‍ക്കും കൂടി. അടുത്ത
തവണയാവട്ടെ എന്ന നീരസം കലര്‍ന്ന മറുപടികളുമായി അവളുടെ വായടച്ചു നീ
പടിയിറങ്ങുന്നു. നിന്റെ ശരീരത്തിലെ ഒരു കൊച്ചു പോറല്‍ കണ്ട് ആധിപ്പെടുന്ന
അവളുടെ വലിയരോഗങ്ങള്‍ക്കു വേണ്ടത്ര വില കല്‍പ്പിക്കാന്‍ നിനക്കായോ? നിന്റെ
നൈറ്റ് ഡ്യൂട്ടി തീരാന്‍ ഉറക്കൊഴിഞ്ഞ് കാത്തിരിക്കുകയും പുലര്‍ച്ചെ നീ
കൂര്‍ക്കംവലിച്ചുറങ്ങുമ്പോള്‍
കുട്ടികളെ പഠിപ്പിക്കാനായി ധൃതിപിടിച്ച് ദീര്‍ഘദൂരബസ്സുകളുടെ പിന്നാലെ
ഓടിച്ചാടിക്കയറുകയും ചാടിയിറങ്ങുകയും നില്‍ക്കാന്‍ വയ്യാത്ത കാലത്തും
തിക്കിത്തിരക്കി നിന്നു യാത്ര ചെയ്യുകയും ചെയ്യുന്ന അവള്‍ മരിച്ചിട്ടില്ല.
അങ്ങനെ വിശ്വസിക്കാന്‍ നിനക്കാവുകയുമില്ല. നിന്നെ കളിപ്പിക്കാന്‍ എവിടെയോ
മറഞ്ഞിരിക്കുകയാണവള്‍. എപ്പോഴെങ്കിലും തിരിച്ചുവന്ന് 'ഇയാള്‍ പഠിച്ചില്ലേ'
എന്ന ഭാവം കാട്ടുമെന്ന പ്രതീക്ഷ തുടരുകയാണു നീ. കുട്ടികളുടെ
കാര്യങ്ങളെല്ലാം അവള്‍ നോക്കിക്കൊള്ളുമെന്ന അഹന്തയുമായി
പാഞ്ഞുനടക്കുകയായിരുന്നില്ലേ?
ഇപ്പോഴെങ്ങനെയുണ്ട് എന്ന് അവള്‍ ചോദിക്കുന്നില്ല. പക്ഷേ, ആ നോട്ടം- ആ
നോട്ടത്തില്‍ എല്ലാമുണ്ട്. ചിലപ്പോഴൊക്കെ വേണ്ടത്ര
സാമൂഹികപ്രതിബദ്ധതയില്ലാത്തവളെന്ന്
അവളെ കുറ്റപ്പെടുത്തും. എന്നിട്ടോ? എന്തുണ്ടായി? എല്ലാം അവള്‍ കൊണ്ടുപോയി.
വര്‍ഷങ്ങളായി സാമൂഹികസേവനരംഗത്തു പ്രവര്‍ത്തിക്കുന്നെന്ന നിന്റെ ഊറ്റം
തരിപ്പണമായി. മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ മരിച്ചാലും
വേണ്ടില്ല എന്നൊക്കെയുള്ള നിന്റെ ഗീര്‍വാണങ്ങള്‍ അവളുടെ
ദിവ്യരക്തസാക്ഷിത്വത്തിനു മുന്നില്‍ വട്ടപ്പൂജ്യമായി. നൂറുകണക്കിന്
കുട്ടികളെ ഫിസിക്സിന്റെ സങ്കീര്‍ണമായ ആന്തരാര്‍ഥങ്ങളിലേക്ക് കൈ പിടിച്ചു
കൊണ്ടുപോയ വെറുമൊരു നാടന്‍ പെണ്ണ്. കോളജില്‍നിന്നു മടങ്ങിയെത്തിയാല്‍
എന്നും പറയുന്ന കഥ ഒന്നായിരിക്കും. നിന്നെ കൈയില്‍ കിട്ടുന്ന അപൂര്‍വം
രാത്രികളില്‍ അവളതു തന്നെ പറയും. ദിവസവും കാണുന്ന വാഹനാപകടങ്ങള്‍.
ബസ്സിടിച്ചത്, ലോറി തലകുത്തനെ കിടക്കുന്നത് മീഞ്ചന്തയില്‍നിന്നു
തിരൂരങ്ങാടിയിലേക്കും തിരിച്ചുമുള്ള ഹൈവേ യാത്രയ്ക്കിടയില്‍ ഒന്നോ രണ്േടാ
അപകടം കാണാതിരിക്കില്ല. അതവളുടെ മനസ്സില്‍ ഉടക്കിനില്‍ക്കുന്നുണ്ടായിരുന്നു.
അതിനിടെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിടാന്‍ മകന്റെ കൂടെ സ്കൂട്ടറില്‍
കോളജിലേക്കു വരുകയായിരുന്ന പ്രഫസറുടെ മരണം അവളെ വല്ലാതെ ഉലച്ചു.
സ്കൂട്ടറോടിച്ചിരുന്ന പ്രഫസറുടെ മകന് കഴിഞ്ഞ മെഡിക്കല്‍
പ്രവേശനപ്പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് അവള്‍ എത്രയോ തവണ നിന്നോട്
ആവര്‍ത്തിച്ചുകൊണ്ടിരുന്നത്
എന്തിനായിരുന്നു. അതിവേഗ ബസ്സുകളിലുള്ള സ്വന്തം യാത്രയുടെ
ആപത്തിനെക്കുറിച്ച് അവള്‍ ബോധവതിയായിരുന്നു. അതു പക്ഷേ, ഹൈവേയിലെ
വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെടുപ്പിക്കാന്‍ സ്വന്തം രക്തവും
ജീവനും ദാനം ചെയ്തു കൊണ്ടായിരിക്കുമെന്ന് കരുതാനായില്ല. എങ്കിലും,
രക്തസാക്ഷ്യം അവള്‍ക്കാണു ദൈവം നല്‍കിയത്. മാസത്തില്‍ 40 അപകടങ്ങള്‍
നടക്കുന്ന തലപ്പാറ പ്രദേശത്ത് ഉയരത്തില്‍നിന്നു ബസ്സ് താഴെ വയലിലേക്കു
മറിഞ്ഞപ്പോള്‍ മരിച്ചത് അവള്‍ മാത്രം. അവളുടെ ബലി വേണ്ടിവന്നു അധികൃതരുടെ
കണ്ണുതുറപ്പിക്കാന്‍. പിറ്റേന്നവിടെ പ്രക്ഷോഭം. അതിന്റെയും പിറ്റേന്ന്
മുന്നറിയിപ്പു ബോര്‍ഡുകള്‍; അതിന്റെയും പിറ്റേന്ന് റോഡിനിരുവശവും
വീതികൂട്ടി കല്ലിട്ട് കെട്ടാന്‍ തുടങ്ങിയിരിക്കുന്നു. പ്രഫസര്‍ ഉമ്മു
സുബൈദയെ ശരിക്കും അറിഞ്ഞതപ്പോഴാണ്? നാട്ടുകാര്‍ മാത്രമല്ല, ഞാനും. ഈ
മരണാനന്തരബഹുമതിയോടെയാണു പോക്കര്‍ സാഹിബ് മെമ്മോറിയല്‍ കോളജിലെ അസോഷ്യേറ്റ്
പ്രഫസറെ ഭര്‍ത്താവും തിരിച്ചറിയുന്നത്. അവള്‍ പോയി. സത്യമായിട്ടും പോയി.
വിശ്വസിക്കാനാവുന്നില്ല. അതെങ്ങനെ സംഭവിച്ചു? അത്തരമൊരു വിധി ദൈവമേ; നീ
എനിക്കുവേണ്ടി മാറ്റിവച്ചു? എന്റെ അഹങ്കാരത്തിന്റെ മണ്ടയ്ക്കു തന്നെ നീ
തന്നു ഊക്കനൊരു ഇടി. വിമാനത്തിനകത്തിരുന്നു കരഞ്ഞുതീര്‍ക്കാമെന്നായിരുന്നു
വിചാരിച്ചത്. പക്ഷേ, ഒരൊറ്റ തുള്ളി കണ്ണുനീര്‍ പുറത്തേക്കു വരുന്നില്ല.
എല്ലാം കരഞ്ഞുതീര്‍ത്താല്‍ ആശ്വാസമാകുമെന്ന തെറ്റിദ്ധാരണയും പാളി. എങ്കിലും
പതറിയ മനസ്സോടെ ബന്ധുമിത്രാദികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൂടാ എന്ന്
ഉള്ളിലിരുന്ന് ആരോ ഉപദേശിച്ചു. കരിപ്പൂരിലെത്തുമ്പോഴേക്കും
ഞാനെന്നെ പാകപ്പെടുത്തി. പുറത്തുകാത്തിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും
കരയുന്നു. 'പതറരുത്-പതറിയാല്‍' എന്നൊരു ആത്മസുഹൃത്തിന്റെ താക്കീത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെളുക്കുംമുമ്പെ എത്തുമ്പോഴേക്കും
നിരവധി പേര്‍ അവിടെ ഉറക്കമിളച്ചു കാത്തിരിക്കുന്നതു കണ്ടപ്പോഴാണ് ടീച്ചറെ
യഥാര്‍ഥത്തില്‍ ഞാനറിയാന്‍ തുടങ്ങിയത്. ഭര്‍ത്താവ് എത്തും മുമ്പേ
ആയിരക്കണക്കിനാളുകള്‍ മോര്‍ച്ചറിക്കു മുമ്പിലെത്തിയിരുന്നു.
പൊട്ടിക്കരയുന്ന ശിഷ്യഗണങ്ങളും തിരൂരങ്ങാടി പ്രദേശത്തെ നാട്ടുകാരും അവള്‍
മാറിമാറി താമസിച്ചിരുന്ന മൂന്നു വീടുകളുടെ പരിസരങ്ങളിലുള്ള ആബാലവൃദ്ധം
ജനങ്ങളും. അമ്പരപ്പിക്കുന്നതായിരുന്നു
ആ കാഴ്ച. ഇത്രയും സ്നേഹം പിടിച്ചുപറ്റിയിരുന്ന മഹതിയോ എന്റെ വെറുമൊരു
ഭാര്യ. ടീച്ചറുടെ മുഖമൊന്നു കാണാതെ വീട്ടില്‍ പോവില്ലെന്നു വാശിപിടിച്ച്
വാവിട്ടുകരയുന്ന ശിഷ്യഗണങ്ങളെക്കുറിച്ചുള്ള വിവരണമാണെന്നെ ഈറനണിയിച്ചത്.
അതുവരെ പുറത്തേക്കു വരാന്‍ മടിച്ച കണ്ണുനീര്‍ ചാടിപ്പുറപ്പെട്ടു.
മോര്‍ച്ചറിക്കകത്ത് ഫ്രീസറില്‍ തണുത്തുറഞ്ഞു കിടക്കുന്ന അവളുടെ മുഖം
നിനക്കു തിരിച്ചറിയാന്‍ കഴിഞ്ഞോ? തീര്‍ത്തും പ്രശാന്തമായിരുന്നു ആ മുഖം.
പതിവായി മുഖത്തു പടരുന്ന വിക്ഷോഭങ്ങളോ ആധിയോ അസ്വസ്ഥതകളോ ഇല്ലാതെ
അവളുറങ്ങുന്നു. മകന്‍ തോളത്ത് പിടിച്ചമര്‍ത്തിയപ്പോള്‍ നഷ്ടമെന്തെന്ന് നീ
തിരിച്ചറിയുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ വീട്ടിലേക്കു കയറിയ എനിക്ക് മകളോട്
ഒന്നും പറയാനായില്ല. വിതുമ്പലുകള്‍ക്കിടയില്‍ ഒരു പതിനാലുകാരിയുടെ
സ്വകാര്യദുഃഖങ്ങളെ അടക്കിനിര്‍ത്താനാവില്ല. അവളുടെ ചുണ്ടുകളില്‍നിന്നു
വായിച്ചെടുത്തത് വല്ലാത്തൊരു വാചകം: 'എനിക്കു പേടിയാവുന്നു' അവളെ
കൈപ്പിടിയിലൊതുക്കി സുരക്ഷിതത്വം ബോധ്യപ്പെടുത്താനുള്ള എന്റെ ശ്രമം
വെറുതെയായി. അത് അമ്മയ്ക്കു മാത്രം സാധിക്കുന്ന കാര്യം. മാതൃശ്രദ്ധ
അനിവാര്യമായ പ്രായം; അവരോ കൂട്ടുകാരികള്‍. ഞാനെപ്പോഴും കളിയാക്കാറുണ്ട്.
മോളാണ് ഉമ്മയെന്ന്. ഉമ്മയാണു മോളെന്നും. മകളുടെ സ്കൂള്‍ബസ്
വട്ടക്കിണറിലെത്തും മുമ്പേ അവിടെയെത്തിച്ചേരണം. അത്രയ്ക്ക് ആശങ്കയാണു
മകളുടെ സുരക്ഷയില്‍. കാലം ശരിയല്ല. അതിന്റെ വെപ്രാളവും
പിരിമുറുക്കവുമായിരുന്നു അവളുടെ അകംനിറയെ. വട്ടക്കിണറിലെത്തുന്ന ഉമ്മയെ
കാണാതെ അവള്‍ അരീക്കാട് തേജസിന്റെ ഓഫിസിലെത്തി. കോയിന്‍ ബോക്സില്‍ നിന്ന്
ഉമ്മയുടെ മൊബൈലിലേക്ക് വിളിച്ചുകൊണ്േടയിരിക്കുകയായിരുന്നു.
മൊബൈല്‍ റിങ് ചെയ്യുന്നതല്ലാതെ ആരുമെടുക്കുന്നില്ല. ഉമ്മ ഇനി ഫോണ്‍
എടുക്കുകയില്ലെന്ന് അവള്‍ അറിയാതിരിക്കെ, സഹപ്രവര്‍ത്തകര്‍
നെട്ടോട്ടത്തിലായിരുന്നു. എന്തെന്നറിയാതെ പകച്ച് മോളും; അവളോട്
എന്തുപറയണമെന്നറിയാതെ മറ്റുള്ളവരും. എങ്ങനയോ അവളെ വീട്ടിലെത്തിച്ചപ്പോള്‍
എല്ലാവരും പൊട്ടിക്കരഞ്ഞുപോയെന്ന് പറയുമ്പോള്‍; ഇപ്പോള്‍ എന്റെ സമനില
തെറ്റുന്നു. ഭാര്യയെ ഇട്ടേച്ചു വിദേശത്തു പോയ നീ ചെയ്തത് ശരിയോ? അവളെ
ദിവസവും തിരക്കിട്ട ഹൈവേ യാത്രയ്ക്കു വിട്ട നീ ചെയ്തത് ശരിയോ? ഒരു
മിന്നല്‍പ്പിണര്‍ ഹൃദയത്തിലൂടെ പാഞ്ഞുപോയതാരും കണ്ടില്ല. ജൂണ്‍
എട്ടിനായിരുന്നു ഞാന്‍ റിയാദിലേക്കു പുറപ്പെട്ടത്. 10നു രാവിലെ തുടങ്ങിയ
പത്രത്തിന്റെ സുപ്രധാന യോഗം കഴിഞ്ഞ് ഓഫിസിലെത്തി
കസേരയിലേക്കിരുന്നതേയുണ്ടായിരുന്നുള്ളൂ- എം.ഡിയും ഡയരക്ടറും അടുത്തുവന്നു. എന്തോ അപകടമുണ്ടായിരിക്കുന്നു. വിശദവിവരങ്ങളൊന്നുമറിയില്ല.
അന്വേഷിച്ചുവരുന്നു. അവിശ്വാസ്യതയോടെ അവരുടെ മുഖത്തുനോക്കിയ എന്നില്‍
നിന്നും എന്തോ കാര്യമായി ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് എളുപ്പം
വായിച്ചെടുക്കാമായിരുന്നു. അപ്രതീക്ഷിതവും ആഘാതകരവുമായ ഒരു വാര്‍ത്ത? എടോ
കഴുതേ നൂറുകണക്കിന് അപകടവാര്‍ത്തകളെഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്ത
മൃത്യുവുമായി മുഖാമുഖം നിന്ന അനുഭവമുള്ള, മുംബൈയിലെ
മനുഷ്യശവക്കൂമ്പാരങ്ങള്‍ മനംപുരട്ടാതെ നോക്കി നെടുവീര്‍പ്പിട്ട തനിക്ക്
സ്വന്തം ഭാര്യ എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു എന്ന്
വിശ്വസിക്കാനാവുന്നില്ലേ. മനസ്സാകെ ഒരു ശൂന്യത മൂടുകയായി. മനോരമ ഓഫിസില്‍
നിന്നും മറ്റൊരു അടിയന്തര വിളി. താങ്കളെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നു
നാട്ടില്‍ നിന്നും അറിയിപ്പ്. അടിയന്തരമായി നാട്ടിലേക്ക് വിളിക്കണം.
ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ടി.വിയില്‍ ഫ്ളാഷ് ന്യൂസ്. മലപ്പുറത്തു ബസ്സ്
വയലിലേക്കു മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ചേര്‍ത്തുവായിക്കുകയാണിപ്പോള്‍ ഞാന്‍; കാര്യങ്ങള്‍ ഏതാണ്ട് വ്യക്തം. എല്ലാം കൈവിട്ടു എന്നെനിക്കു തീര്‍ച്ചയാവുന്നു. എയര്‍പോര്‍ട്ടിലെത്തിയിട്ടും
മരവിപ്പ് മാറിയില്ല. ഖത്തറില്‍ നിന്നു സബാഹിനെയും ദുബയില്‍നിന്നു
വാസിലിനേയും നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാട് നടന്നുകഴിഞ്ഞിരുന്നു.
സ്നേഹിക്കാന്‍ പിശുക്കിയെന്ന് നീ ആക്ഷേപിക്കുന്ന അവള്‍ എന്തുമാത്രം
സ്നേഹനിധിയായിരുന്നെന്ന് ശിഷ്യര്‍ കാണിച്ചു തന്നില്ലേ. നിന്റെ പദവിയും
ശിഷ്യഗണങ്ങളിലുള്ള മഹദ്സ്ഥാനവും നീ വാങ്ങുന്ന ശമ്പളം എത്രയെന്നു പോലും
അറിയാത്ത വിഡ്ഢിയായിരുന്നു ഇവന്‍. ഇതെല്ലാം ഇവനെ ബോധ്യപ്പെടുത്താന്‍ നീ
സ്വയം ബലിയായി. നിന്റെ നിര്‍ബന്ധവും ആക്ഷേപങ്ങളും കേട്ടുകേട്ടാണ് നമ്മുടെ
വീടിന്റെ ഓരോ പടവുകളുടെ പണികളും നടന്നത്. എന്നിട്ടതിലൊരുനാള്‍
കിടന്നുറങ്ങാനാവാതെ ആറടി മണ്ണിലേക്കുള്ള നിന്റെ തിരോധാനം ഇപ്പോഴും
പ്രഹേളികയായി അവശേഷിക്കുന്നു. മൂന്നു മക്കളെ തനിച്ചാക്കിപ്പോയതിലുള്ള
വ്യസനം; നീയിത്ര ദുര്‍ബലനോ എന്ന് ആളുകള്‍ പറയുമെന്ന ഭീതിയില്‍ കരയാനാവാതെ
ദുഃഖം ഉള്ളിലൊതുക്കി എല്ലാവരോടും ചിരിക്കുന്ന ഈ കാപട്യം ഇനി വയ്യ.
അലംഘനീയമായ ദൈവനിശ്ചയമെന്ന് സമാധാനിക്കട്ടെ ഞാന്‍. ഇപ്പോഴെങ്കിലും
നിങ്ങളൊന്ന് വീട്ടിലിരുന്നല്ലോ എന്ന് നീ ആശ്വസിക്കുന്നുണ്ടാവും-വീടിന്റെ
പണി പൂര്‍ത്തിയായിരിക്കുന്നു. ഒരു അപൂര്‍ണത അവിടെയിപ്പോഴും
നിഴലിക്കുകയാണ്. വീടിനേക്കാള്‍ സുരക്ഷിതം ആറടിമണ്ണിലെ കല്ലറയാണെന്ന് നീ
തീരുമാനിച്ചു.പക്ഷേ, എന്റെ ഉറക്കം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ജൂണ്‍ എട്ടിന് റിയാദിലേക്ക് പോവാനായി ധൃതിപിടിച്ചു പടിയിറങ്ങുമ്പോള്‍
വാതില്‍പ്പടിയിലെ നിന്റെ നില്‍പ്പ് കണ്ണടയ്ക്കുമ്പോഴേക്കും
തെളിഞ്ഞുവരുന്നു. ശരിക്കും യാത്ര പോലും പറയാതെയുള്ള ആ വൈകിയോട്ടം നോക്കി
പതിവില്ലാത്ത പന്തികേട് നിറഞ്ഞ നിന്റെ അസ്വസ്ഥവദനം മരിക്കാത്ത
നിശ്ചലദൃശ്യമായി അവശേഷിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ മരവിപ്പ് ഇപ്പോഴും
മാറിയിട്ടില്ല. അതിനാല്‍ സമാശ്വാസത്തിന്റെ കൈതാങ്ങുകളുമായി സമീപിച്ച
എല്ലാവര്‍ക്കും വളരെ വൈകിയെങ്കിലും നന്ദി എന്ന രണ്ടക്ഷരമല്ലാതെ മറ്റൊന്നും
പകുത്തുതരാനില്ലാത്ത ഇവനെ പഴിക്കരുതേയെന്നു മാത്രമാണ് അപേക്ഷ.
തേജസ് റസിഡന്റ് എഡിറ്റര്‍ പി അഹ്മദ് ശെരീഫിന്റെ ഓര്‍മ കുറിപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ