2012, നവംബർ 26, തിങ്കളാഴ്‌ച

പൊട്ടിത്തരിച്ച് പൊട്ടിപ്പുറം ഗ്രാമം


നിര്‍ദ്ദിഷ്ട ന്യൂട്രിനോ നിലയം ഗ്രാമീണരുടെ ഉറക്കം കെടുത്തുകയാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ ഓടിക്കളിച്ച അരുവിയും മാന്തോപ്പും നഷ്ടമാകുമോ? ഗ്രാമത്തിന്റെ വിശപ്പകറ്റിയ കൃഷിഭൂമികള്‍ തരിശായിപ്പോകുമോ? പുല്ലും പൂമ്പാറ്റയും കിളികളും നിറഞ്ഞ ഗ്രാമം വിദൂരമായ ഒരു ഓര്‍മ മാത്രമാകുമോ?

യു എച്ച് സിദ്ദീഖ്

''പയര്‍ച്ചി ആലയം വരുമ്പോത് എങ്കളുക്ക് അന്ത അരുവി പക്കത്തുക്ക് കൂടി എത്തിപാക്ക മുടിയാതേ.'' കാലങ്ങളായി തങ്ങള്‍ അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യത്തിനുമേലെ കരിനിഴല്‍ വീഴുന്നതിന്റെ സങ്കടത്തിലാണ് പൊട്ടിപ്പുറം തേവാരം പുതുക്കോട്ട ഗ്രാമത്തിലെ പഞ്ചായത്ത് യൂനിയന്‍ മിഡില്‍ സ്‌കൂളിലെ എട്ടാം ക്ലാസുകാരന്‍ പെരുമാള്‍ രാജ്. ഇവിടെ ന്യൂട്രിനോ പരീക്ഷണശാല വരുന്നതോടെ തങ്ങളുടെ  അരുവി കൈവിട്ടുപോവു               മെന്ന് പെരുമാള്‍രാജും കൂട്ടുകാരും ഭയപ്പെടുന്നു.
അതിര്‍ത്തിയിലെ മതികെട്ടാനില്‍ ശക്തമായ മഴ പെയ്താലും അതിന്റെ എറിച്ചില്‍ പോലും എത്താത്ത ഗ്രാമമാണ് പൊട്ടിപ്പുറം. മഴ നിഴല്‍ പ്രദേശമായ ഈ ഗ്രാമത്തിലേക്ക് അനുഗ്രഹവര്‍ഷവുമായി ഒരു ജലധാര ഒഴുകി എത്തുന്നുണ്ട്. ഒഴിവുസമയങ്ങളില്‍ ഈ അരുവിയിലാണ് കുട്ടികള്‍ കളിക്കാനെത്തുന്നത്. പശ്ചിമഘട്ടത്തിലെ ചതുരംഗപ്പാറയില്‍നിന്ന് ഉദ്ഭവിക്കുന്ന ഈ അരുവിയിലേക്ക് ഇവര്‍ക്കിനി കടന്നുചെല്ലാനാവില്ല. മാന്തോപ്പില്‍ പറവകളെപ്പോലെ ഉല്ലസിക്കാനും മധുരമൂറും കാട്ടുമാമ്പഴത്തിന്റെയും കാട്ടുനെല്ലിയുടെയും രുചി മതിവരുവോളം നുണയാനുമാവില്ല.
ന്യൂട്രിനോ പരീക്ഷണശാല വരുന്നതിനു മുമ്പേ തന്നെ ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിരോധനം വന്നുകഴിഞ്ഞു. ഇതേ കുറിച്ച് ചോദിച്ചാല്‍ ആറാം ക്ലാസുകാരന്‍ മനോജിന്റെയും എട്ടാം ക്ലാസുകാരന്‍ സൂര്യപ്രകാശിന്റെയും മുഖങ്ങള്‍ മ്ലാനമാകും.  ന്യൂട്രിനോ പദ്ധതിക്കായി റവന്യൂ - വനഭൂമികള്‍ കൈമാറിയതോടെ ഇവിടേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഗ്രാമീണര്‍ക്കു നല്‍കിയിട്ടുള്ളത്. വിറകെടുക്കാനും ആടുമാടുകളെ മേക്കാനും വരെ വിലക്കാണ്. 

ഈ പരീക്ഷണശാല എന്തിന്?

എല്ലാ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യനു വേണ്ടിയുള്ളതാണ്. അതില്‍ നിന്ന് നന്‍മയും തിന്‍മയും ഉണ്ടാവും. ന്യൂട്രിനോ കണികാപരീക്ഷണവും അത്തരത്തിലുള്ളതാണ്. ഇതിലെ ശരിയും തെറ്റും ഇനിയും കണെ്ടത്തേണ്ടിയിരിക്കുന്നു. ശാസ്ത്രലോകം പറയുന്നതു വിശ്വസിച്ചാല്‍ കണികാപരീക്ഷണങ്ങള്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും.  പക്ഷേ, നിരക്ഷരരും ദരിദ്രരുമായ ഒരു പറ്റം മനുഷ്യരുടെ സ്വാതന്ത്ര്യത്തിലും സ്വപ്നങ്ങളിലും കരിനിഴല്‍ വീഴ്ത്തിയുള്ള കണ്ടുപിടിത്തങ്ങളായാലോ?
അതാണ് പൊട്ടിപ്പുറം എന്ന തമിഴ്ഗ്രാമത്തില്‍ സംഭവിക്കുന്നത്. ഇന്നിത് പൊട്ടിപ്പുറമല്ല. ന്യൂട്രിനോ ഗ്രാമമാണ്. 2009ല്‍ 960 കോടിയില്‍ തുടങ്ങി 1356 കോടിയില്‍ എത്തിനില്‍ക്കുന്ന പദ്ധതി. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ 8000 കോടിയെങ്കിലും ചെലവു പ്രതീക്ഷിക്കുന്നു. ജൈവസമ്പത്തിന്റെ അക്ഷയഖനിയായ പശ്ചിമഘട്ടത്തില്‍ ഭൂമി കണെ്ടത്തി സര്‍വേ ജോലികളും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായുള്ള നടപടികളും പുരോഗമിക്കുന്നു.
ഇതിനൊപ്പം തന്നെ പൊട്ടിപ്പുറത്തെയും സമീപപ്രദേശങ്ങളിലെയും 12 ഗ്രാമങ്ങളില്‍ അസ്വസ്ഥതയും പുകയുകയാണ്. വൃദ്ധന്‍മാര്‍, മധ്യവയസ്‌കര്‍, യുവതീയുവാക്കള്‍, കുട്ടികള്‍, സ്ത്രീകള്‍ എല്ലാ മനസ്സുകളിലും നാളയെക്കുറിച്ചുള്ള ഭീതിയാണ്. ഈ ഭീതിക്കു വഴിയൊരുക്കിയതില്‍ ഭരണകൂടത്തിനും ശാസ്ത്രലോകത്തിനും തുല്യപങ്കാണ്. വഴങ്ങാത്തവരെ നക്‌സലിസവും തീവ്രവാദബന്ധവും ആരോപിച്ച് അടിച്ചമര്‍ത്താനാണു ശ്രമം. വരുംനാളുകളില്‍ കൂടംകുളത്തിനു പിന്നാലെ തമിഴകം നേരിടാന്‍ പോവുന്ന പുതിയ വെല്ലുവിളികളില്‍ ഒന്നാവും ന്യൂട്രിനോ പരീക്ഷണശാല.

നിമ്മതിയെ വിട്ടുകുടുക്ക മുടിയാത്

''നിമ്മതിയാ വാഴ്‌വതുക്കുള്ള ഉരിമൈ വിട്ടുകൊടുത്ത് എപ്പടി ഇന്ത പയര്‍ച്ചി അറയെ വരവേല്‍ക്ക മുടിയും?'' ചോദ്യം ടി പുതുക്കോട്ട സ്‌കൂളിലെ അധ്യാപകനായ അമര്‍നാഥിന്റേതാണ്. അദ്ദേഹത്തിന് പരീക്ഷണശാലയെ ഒരു തരത്തിലും അനുകൂലിക്കാനാവുന്നില്ല. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഈ സ്‌കൂളു പോലും ഇല്ലാതാവും. പാറ തുരക്കുമ്പോഴുണ്ടാവുന്ന പൊടിയും മാലിന്യങ്ങളും സ്‌കൂളിലെ പഠനം മുടക്കും.  50,000 ടണ്‍ ഭാരമുള്ള ഇലക്ട്രിക് കാന്തം സ്ഥാപിക്കുമെന്നു പറയുന്നു. അതിന്റെ പ്രസരണം ഏതു തരത്തിലാണ് ബാധിക്കുക? കൃഷിയെയും ആടുമാട് വളര്‍ത്തലിനെയും കൂലിപ്പണിയെയും ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണരെ ദുരിതത്തിലാക്കിയിട്ട് എന്തു വികസനം വന്നാലും അതിനെ സ്വീകരിക്കാനാവില്ലെന്ന് അമര്‍നാഥ് പറയുന്നു. മറ്റ് അധ്യാപകരുടെ അഭിപ്രായവും ഇതു തന്നെ. പഞ്ചായത്ത് യൂനിയന്‍ മിഡില്‍ സ്‌കൂളില്‍ 126 കുട്ടികളാണ് എട്ട് ഡിവിഷനുകളിലായി ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്നത്. സ്‌കൂള്‍ ഇല്ലാതായാലും തങ്ങള്‍ക്ക് മറ്റെവിടെയെങ്കിലും ജോലി ലഭിക്കും. പക്ഷേ, ഗ്രാമത്തിലെ                  കുട്ടികളുടെ സ്ഥിതിയെന്താവും? അധ്യാപകര്‍ ആശങ്കപ്പെടുന്നു.

വികസനം സ്വപ്നം കാണുന്ന ജനത

കേരളവുമായി അതിര് പങ്കിടുന്ന മതികെട്ടാന്‍ചോലയുടെ അടിവാരത്തുള്ള ഗ്രാമമാണ് പൊട്ടിപ്പുറം. പരീക്ഷണശാല വരുന്ന പല്ലിളിച്ചാന്‍പാറയോട് ചേര്‍ന്നുകിടക്കുന്ന പുതുക്കോട്ട അടക്കം ആറു ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടതാണു പൊട്ടിപ്പുറം പഞ്ചായത്ത്. ഇതിന് ചുറ്റുമായി ആറു ഗ്രാമങ്ങള്‍ കൂടി വേറെയും. ഇരുപതിനായിരത്തിലേറെ വരുന്ന ജനസംഖ്യ. കള്ളര്‍തേവര്‍, ദലിതര്‍ വിഭാഗങ്ങളാണ് അധികവും. തെലുങ്ക് കലര്‍ന്ന തമിഴ്ഭാഷ സംസാരിക്കുന്ന ജനത. കൃഷിയും കൃഷിപ്പണിയും കന്നുകാലി മേക്കലുമായി ജീവിതം തള്ളിനീക്കുന്ന ഗ്രാമീണര്‍. വിദ്യാഭ്യാസം തീരെ കുറവ്. ആഡംബരങ്ങളൊന്നും കടന്നുചെല്ലാത്ത നാട്. മൊബൈല്‍ ഫോണ്‍ പോലും അപൂര്‍വം. ശക്തമായ കാറ്റു വീശുന്ന ഇവിടെ വൈദ്യുതി ഉല്‍പ്പാദനത്തിനായി അടുത്തിടെ അങ്ങിങ്ങായി തലപൊക്കിയ കൂറ്റന്‍ കാറ്റാടികളുടെ പങ്കകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ടാങ്കര്‍ കുടിവെള്ളവുമായി എത്തിയാല്‍ മാത്രം അടുപ്പില്‍ തീ പുകയുമെന്ന അവസ്ഥ. മഴയ്ക്കായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന ഗ്രാമീണര്‍. എന്നിട്ടും ടി പുതുക്കോട്ടയിലെയും സമീപ ഗ്രാമങ്ങളിലെയും കര്‍ഷകരും തൊഴിലാളികളും മണ്ണില്‍ പൊന്നു വിളയിച്ചിരുന്നു. പക്ഷേ, ഇന്നിവിടെ കൃഷിയിടങ്ങളില്‍ വിളവിറക്കാന്‍ ആരും താല്‍പ്പര്യം കാട്ടുന്നില്ല. കടലയും പരുത്തിയും ചോളവും സമൃദ്ധമായി വിളഞ്ഞ മണ്ണ് വരണ്ടുണങ്ങി കിടക്കുന്നു.
കാളവണ്ടിയും സൈക്കിളും ട്രാക്്ടറും വല്ലപ്പോഴുമെത്തുന്ന തമിഴ്‌നാട് സര്‍ക്കാര്‍ വക ബസ്സും സഞ്ചരിക്കുന്ന ഗ്രാമീണപാത. ഈ ഗ്രാമീണ പാതയിലൂടെ പൊടിപടലങ്ങള്‍ ഉയര്‍ത്തി  2009 ഡിസംബര്‍ ആദ്യവാരം വിദേശ നിര്‍മിതകാറുകളില്‍ കോട്ടും സൂട്ടുമിട്ട് കുറേ പേര്‍ ഗ്രാമത്തില്‍ വന്നിറങ്ങി. പശ്ചിമഘട്ടത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന പാറക്കൂട്ടമായിരുന്നു അവരുടെ ലക്ഷ്യം. മണിക്കൂറുകള്‍ നീണ്ട പരിശോധന. പിന്നീട് സര്‍വേകളുടെയും പരിശോധനകളുടെയും നാളുകള്‍. പതിയെ ഗ്രാമീണര്‍ അറിഞ്ഞു തുടങ്ങി -''ഇവിടെ എന്തോ വരുന്നു.'' ചിലര്‍ പറഞ്ഞു ആണവനിലയമെന്ന്. വേറെ ചിലര്‍ പറഞ്ഞു പയര്‍ച്ചി (പരീക്ഷണ) ആലയമെന്ന്. ''ന്യൂട്രോണോ ന്യൂട്രിനയോ എന്തോ സാധനം കൊണ്ടു വന്നു പരീക്ഷണത്തിന് വിധേയമാക്കും. ഇതിനായി അരസാങ്കം (സര്‍ക്കാര്‍) കൃഷിഭൂമിയും വാസസ്ഥലങ്ങളും പിടിച്ചെടുത്ത് ആട്ടിപ്പായിക്കും.'' പിന്നീട് ഭീതി നിറച്ച പ്രചാരണങ്ങളുടെ ഒഴുക്കായിരുന്നു. ഗ്രാമീണരെ നിരീക്ഷിക്കാന്‍ ഇതിനിടെ തമിഴ്‌നാട് രഹസ്യപോലിസും രംഗത്തിറങ്ങി.


പ്രതിഷേധത്തിന്റെ നാളുകള്‍

ഭയം പതിയെ പ്രതിഷേധത്തിനു വഴിമാറി. നീലഗിരിയിലെ ശിങ്കാരയില്‍ നിന്ന് ആട്ടിപ്പായിച്ച ന്യൂട്രിനോ പരീക്ഷണശാലയാണ് തേനിയില്‍ പറിച്ചുനടുന്നതെന്ന് വ്യക്തമായി. പരിസ്ഥിതിപ്രവര്‍ത്തകരും പ്രാദേശിക രാഷ്ട്രീയനേതൃത്വവും രംഗത്തിറങ്ങി. ജനങ്ങള്‍ സംഘടിച്ച് സര്‍വേയ്ക്ക് എത്തിയവരെ ആട്ടിയോടിച്ചു. തേനി കലക്ടറേറ്റിലേക്കും പ്രക്ഷോഭത്തിന്റെ ജ്വാല കടന്നെത്തി. ഒടുവില്‍  സര്‍ക്കാര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു.
രഹസ്യമായാണ് പരീക്ഷണശാലയുടെ നിര്‍മാണം തുടങ്ങിയത്. ഇത് സംശയങ്ങള്‍ക്ക് ബലമേകിയിരുന്നു. വിവരങ്ങളന്വേഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് തെറ്റായ വിവരങ്ങളാണ് ലഭിച്ചത്. കൃത്യമായ മറുപടി നല്‍കാന്‍ ശാസ്ത്രസംഘവും തയ്യാറായില്ല. ഈ ലേഖകനും തമിഴ്‌നാട്ടിലെ ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് ഒടുവില്‍ പദ്ധതിയുടെ ചില വിവരങ്ങളെങ്കിലും പുറത്തു കൊണ്ടുവരാനായത്.
പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അധികൃതര്‍ ഗ്രാമീണരെ ബോധവല്‍ക്കരിക്കാനായി തേനി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. ന്യൂട്രിനോ പരീക്ഷണം ഒരു തരത്തിലും ഗ്രാമത്തെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കി. ഗ്രാമീണരെ ശാന്തരാക്കാന്‍ 100 കോടിയുടെ വികസനം പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരില്‍  ചിലര്‍ പ്രലോഭനങ്ങളില്‍ വീണ് സര്‍ക്കാരിനൊപ്പം ചേര്‍ന്നു. തമിഴ് മാധ്യമങ്ങള്‍ പദ്ധതിക്ക് അനുകൂലമായി നിലപാടെടുത്തതോടെ ജനങ്ങളോടൊപ്പം നിന്നിരുന്ന തമിഴ് മാധ്യമപ്രവര്‍ത്തകര്‍ നിസ്സഹായരായി.   ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഭീഷണികൊണ്ടും                      പ്രലോഭനം കൊണ്ടുമാണ് സര്‍ക്കാര്‍  നേരിട്ടത്.

ഭീതി വിതയ്ക്കരുത്

''ന്യൂട്രിനോ പയര്‍ച്ചി നല്ലതാണാല്‍ നടക്കട്ടും. അതിന്‍ പേരിലെ എങ്കളെ എതുക്ക് മിരട്ടണും. നീങ്ക പോവതുക്ക് പിന്നാലെ അവങ്ക വരും. രഹസിയ പോലിസ് വന്ത് മിരട്ടും.''-മന്ത്രിയെന്ന്  പേരുള്ള പുതുക്കോട്ടയിലെ ഗ്രാമീണന്റെ വാക്കുകള്‍. കേരളത്തില്‍ അടുത്തിടെ ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ടി പുതുക്കോട്ട ഗ്രാമത്തിലേക്ക് വീണ്ടും ഞങ്ങള്‍ എത്തുന്നത്. എന്നുമെന്നപോലെ ആലിന്‍ചുവട്ടില്‍ പതിവ് സംഘമുണ്ട്. പക്ഷേ, പരിചിത മുഖങ്ങളില്‍ പോലും സംശയത്തിന്റെ നിഴലുകള്‍. കുടിലുകളില്‍ നിന്ന് സ്ത്രീകള്‍ സംശയത്തോടെ തലനീട്ടുന്നു. ഏറെ പണിപ്പെട്ടാണ് ചിലരെങ്കിലും സംസാരിക്കാന്‍ തയ്യാറായത്.  പുറത്ത് നിന്നെത്തുന്നവരോട് 'പേശാന്‍' പേടിയാണെന്ന് ചിലര്‍ തുറന്നു പറഞ്ഞു. ''എങ്കളുക്ക് എങ്കയിരുന്തും ന്യായം കിടക്കലൈ. എവളവ് എതിര്‍പ്പ് കാട്ടുനാലും പയര്‍ച്ചി നിലയം വന്തിടും. പിറവായില്ലൈ ആനാലും ഇന്ത മണ്ണൈ വിട്ട് പോവമാട്ടോം.' മന്ത്രി തുടര്‍ന്നു. ആ കണ്ണില്‍ ഭീതി തെളിഞ്ഞു കാണാം.
ഇത് തന്നെയാണ് ടി പുതുക്കോട്ടയിലെയും സമീപ ഗ്രാമങ്ങളിലെയും മിക്കവാറും ഗ്രാമവാസികളുടെ സ്ഥിതി. അയ്യാദുരൈ എന്ന ഗ്രാമവാസി എന്തിനെയും നേരിടാനുറച്ച് തന്നെയാണ്. ''ആദ്യം ഞങ്ങളുടെ ഭയപ്പാട് മാറ്റട്ടെ എന്നിട്ട് മതി പരീക്ഷണശാലയും പരീക്ഷണവുമൊക്കെ. തുടക്കത്തിലെ എതിര്‍ക്കാതെ അവസാനം പ്രതിഷേധിച്ചിട്ട് കാര്യമില്ല.  ഇതിന് നേതൃത്വം നല്‍കാന്‍ ആരെങ്കിലും വരും.'' ആ പ്രതീക്ഷയിലാണ് ഗ്രാമീണരില്‍ ഒരു വിഭാഗം. അതേസമയം പരീക്ഷണശാലയെ അനുകൂലിക്കുന്നവരുടെ എണ്ണം മുന്‍കാലങ്ങളിലേക്കാള്‍ കൂടിയിട്ടുണ്ട്. പരീക്ഷണശാല വരുന്നതിലൂടെ ഉണ്ടാവാന്‍ പോവുന്ന നേട്ടം ചിലരെങ്കിലും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു.  അത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നാണ് അവരുടെ വിശ്വാസം.
പുതുക്കോട്ടയില്‍ നിന്നു ഞങ്ങള്‍ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ മാനം കറുത്തിരുണ്ടു. മുന്നറിയിപ്പില്ലാതെ ആഞ്ഞുവീശിയ കാറ്റിനൊപ്പം വന്ന മഴ ഞങ്ങളെ നനച്ചപ്പോള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ചു: ഇത് ഒരു പ്രതീക്ഷയുടെ സൂചനയാണോ? അതോ വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പോ?                      

തേജസ് ആഴ്ചവട്ടം (2012 നവംബര്‍ 25)
www.thejasnews.com

2012, നവംബർ 25, ഞായറാഴ്‌ച

ദേശാടനപ്പക്ഷികളും തദ്ദേശീയ ജലപക്ഷികളും നിലനില്‍പ്പിനായി പോരാടുന്നു




കോട്ടയം: ഡോ. സാലിം അലിയുടെ 117ാം ജന്മദിനം ഇന്ന്. ഓര്‍മപ്പെടുത്തലുമായി വീണ്ടുമൊരു ദേശീയ പക്ഷിനിരീക്ഷണ ദിനം കടന്നുവരുമ്പോള്‍ ദേശാടനപ്പക്ഷികളും ജലപക്ഷികളും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും ആഹാര ദൗര്‍ലഭ്യവും ഇവയുടെ നിലനില്‍പ്പിനെ കാര്യമായി ബാധിച്ചിരിക്കുന്നു. പക്ഷിപ്പനിഭീതി പടരുമ്പോള്‍ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത മനുഷ്യനും ഭീഷണിയാവുകയാണ്.
സംസ്ഥാനത്തെ കായലുകള്‍ ഉള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചു നിലനില്‍ക്കുന്ന എരണ്ട, ചോരക്കാലി (റെഡ്‌സാങ്ക്), പച്ചക്കാലി, ചൂളന്‍ എരണ്ട തുടങ്ങിയ ദേശാടനപ്പക്ഷികളും നീര്‍കാക്ക, ചേരക്കോഴി, നീലക്കോഴി, പച്ച എരണ്ട, കുഴി എരണ്ട (മുങ്ങാംകോഴി) തുടങ്ങിയ തദ്ദേശീയ ജലപക്ഷികളുമാണ് സ്വസ്ഥമായ വാസസ്ഥലങ്ങളുടെ അപര്യാപ്തതമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. കായല്‍പ്പരപ്പുകളെ യന്ത്രവല്‍കൃത ഹൗസ്‌ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കൈയടക്കിയതോടെ ജലപക്ഷികളുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്തെ കായല്‍പ്പരപ്പുകളിലേക്ക് ദേശാടനപ്പക്ഷികള്‍ എത്തുന്നത്. എന്നാല്‍ യന്ത്രവല്‍കൃത ഹൗസ് ബോട്ടുകളുടെ പ്രയാണം ഇവയുടെ നാശത്തിനു വഴിയൊരുക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പക്ഷിവേട്ട കുറഞ്ഞിട്ടുണ്ട്. വനംവകുപ്പിന്റെ കര്‍ക്കശ നിലപാടുകള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ നടത്തുന്ന ബോധവല്‍ക്കരണത്തിനും പക്ഷിവേട്ട ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ട്.
മാറിവരുന്ന ജീവിതസാഹചര്യങ്ങളാണ് പക്ഷികള്‍ കാണാമറയത്താവാന്‍ വഴിയൊരുക്കുന്നതെന്ന് പക്ഷികളെക്കുറിച്ചു പഠനം നടത്തി ഡോക്യുമെന്ററി തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സി റഹീം തേജസിനോട് പറഞ്ഞു. പക്ഷികളുടെ ജീവിതത്തിനു ഓരോ നിമിഷവും ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും റഹീം പറഞ്ഞു. രോഗാണുവാഹകരായാണോ പക്ഷികളെത്തുന്നതെന്നു പരിശോധിക്കാന്‍ നമ്മുടെ നാട്ടില്‍ സംവിധാനമില്ല. ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഉണെ്ടങ്കിലും ആരോഗ്യരംഗത്തു മാത്രമാണ് ഇവരുടെ ശ്രദ്ധ. തേക്കടിയും കുമരകവും ഉള്‍പ്പെടെയുള്ള പക്ഷിസങ്കേതങ്ങളില്‍ ജൂണ്‍ മാസങ്ങളില്‍ വംശവര്‍ധനയ്ക്കായി കൂടൊരുക്കാന്‍ നീര്‍പക്ഷികള്‍ ധാരാളമായി എത്തുന്നുണ്ട്.
മരച്ചില്ലകളില്‍ കൂടൊരുക്കാനെത്തുന്ന പക്ഷികള്‍ പ്രകൃതിസംരക്ഷണത്തിന് അനുഗ്രഹമാണ്. കൃഷിയിടങ്ങളിലെ കീടനാശിനികളുടെ പ്രയോഗത്തെ ഒഴിവാക്കാന്‍ ഇവയുടെ കാഷ്്ഠം വളമായി ഉപയോഗിക്കുന്നതിലൂടെ കഴിയും. കൂടൊരുക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് സഹായം പ്രഖ്യാപിച്ചാല്‍ ഒരു പരിധിവരെയെങ്കിലും ഇതിനു മാറ്റമുണ്ടാക്കാനും പക്ഷികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും കഴിയും. ഇതിനു പക്ഷേ മുന്‍കൈയെടുക്കേണ്ടതു വനംവകുപ്പാണ്.





(2012 നവംബര്‍ 12 ന് തേജസില്‍ പ്രസിദ്ദീകരിച്ചത് )

പൊട്ടിത്തരിച്ച് പൊട്ടിപ്പുറം...




2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

പശ്ചിമഘട്ടത്തിലെ ന്യൂട്രിനോ പരീക്ഷണശാല...



ന്യൂട്രിനോ പരീക്ഷണം: വി എസിന്റേത് വൈകിവന്ന വിവേകം

2012 സെപ്തംബര്‍ 18

കോട്ടയം: ദേശീയോദ്യാനമായ മതികെട്ടാന്‍ചോലയുമായി അതിരുപങ്കിടുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനു സമീപം പൊട്ടിപ്പുറത്ത് ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ. കണികാ പരീക്ഷണത്തിന് എതിരേയുള്ള വി എസിന്റെ പ്രഖ്യാപനം വൈകിയുദിച്ച വിവേകം.

2009 നവംബറിലാണു പരീക്ഷണശാല സ്ഥാപിക്കാനുള്ള സ്ഥലം കണെ്ടത്താന്‍ അന്നത്തെ ഡി.എം.കെ സര്‍ക്കാരിന്റെ പിന്തുണയോടെ കേന്ദ്രം ശ്രമംതുടങ്ങിയത്. അമേരിക്കയിലെ നാസ അടക്കമുള്ള വിദേശ ഏജന്‍സികളുടെ സഹായത്തോടെ സ്ഥാപിക്കാന്‍ പോവുന്ന കണികാപരീക്ഷണപദ്ധതി സംബന്ധിച്ചു തേജസ് ആണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഇടുക്കി ജില്ലയില്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെയും പശ്ചിമഘട്ടത്തിന്റെ ഭാഗമായ മതികെട്ടാന്‍ചോലയെയും ഗുരുതരമായി ബാധിക്കുന്ന പദ്ധതി സംബന്ധിച്ചു വാര്‍ത്ത പുറത്തുവന്നിട്ടും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വമോ ഒരു പ്രതികരണത്തിനും തയ്യാറായിരുന്നില്ല. പദ്ധതിക്കെതിരേ തമിഴ്‌നാട്ടില്‍ ശക്തമായ ജനവികാരമാണ് അന്നുയര്‍ന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും കണികാപരീക്ഷണത്തിനെതിരേ പ്രചാരണവുമായി രംഗത്തുവരുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായിരുന്ന ഡി.എം.കെ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് അന്നുയര്‍ന്നുവന്ന പ്രതിഷേധത്തെ ഇല്ലാതാക്കിയത്. പരീക്ഷണശാല നിര്‍മിക്കാന്‍ കണെ്ടത്തിയ പശ്ചിമഘട്ടത്തിലെ കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ പല്ലിളിച്ചാന്‍ പാറയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നാട്ടുകാരെ പദ്ധതിക്ക് അനുകൂലമാക്കാനായി നിരവധി പ്രചാരണയോഗങ്ങളും സംഘടിപ്പിച്ചിരുന്നു.

എതിര്‍പ്പ് കുറഞ്ഞതോടെ ആദ്യകാലത്തു രഹസ്യമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി ആരംഭിക്കുകയും ചെയ്തു. പദ്ധതി വരുമെന്ന് ഉറപ്പായതോടെയാണ് കണികാപരീക്ഷണം സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, ഈ സമയത്തും പദ്ധതിസംബന്ധിച്ച പ്രതികരണത്തിനു വി എസ് തയ്യാറായില്ല. വി എസ് സര്‍ക്കാരിന്റെ അവസാനകാലത്താണ് കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന കണികാപരീക്ഷണശാലയ്ക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. 1060 കോടി മുടക്കി പശ്ചിമഘട്ടത്തില്‍ 1300 അടി താഴ്ചയില്‍ കരിമ്പാറ തുരന്ന് രണ്ടര കിലോ മീറ്റര്‍ നീളത്തിലാണു തുരങ്കം നിര്‍മിക്കുന്നത്. 132 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും 30 മീറ്റര്‍ ഉയരവുമുള്ള പ്രത്യേക അറയിലായാണു പരീക്ഷണശാല നിര്‍മിക്കുന്നത്. ഇതിനായി 2.25 ലക്ഷം ഘനമീറ്റര്‍ പാറ പശ്ചിമഘട്ടത്തില്‍ നിന്ന് പൊട്ടിച്ചു മാറ്റേണ്ടിവരും. ന്യൂട്രിനോ കണികാപരീക്ഷണത്തിനു കേന്ദ്ര ആണവോര്‍ജവകുപ്പും ശാസ്ത്രസാങ്കേതിക മന്ത്രാലയവും സംയുക്തമായാണു പദ്ധതി തയ്യാറാക്കിയത്. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ ഡോ. നബോമണ്ഡല്‍ ചെയര്‍മാനും ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍സിലെ ശാസ്ത്രജ്ഞ ഡോ. ഡി ഇന്ദുമതി കണ്‍വീനറുമായ ഐ.എന്‍.ഒ സെല്ലാണു പരീക്ഷണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഇന്ത്യ ബെയ്‌സ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്ലിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പരീക്ഷണശാല സ്ഥാപിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുന്നതു മധുരയിലെ അമേരിക്കന്‍ കോളജ് അധികൃതരാണ്. അമേരിക്കന്‍ ഏജന്‍സികളുമായി അടുത്ത ബന്ധമുള്ള സ്ഥാപനാണ് അമേരിക്കന്‍ കോളജ്.


ന്യൂട്രിനോ:രഹസ്യാന്വേഷണ റിപോര്‍ട്ട് വി എസ് സര്‍ക്കാര്‍ അവഗണിച്ചു

പശ്ചിമഘട്ടം നേരിടേണ്ടി വരിക ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തെ

2012 സെപ്തബര്‍ 19
കോട്ടയം:  കണികാ പരീക്ഷണശാല സ്ഥാപിക്കുന്നതിനെ കുറിച്ച് പോലിസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപോര്‍ട്ട് വി എസ് സര്‍ക്കാര്‍ അവഗണിച്ചു. പരീക്ഷണശാല സ്ഥാപിക്കുന്നതിലൂടെ പശ്ചിമഘട്ടം നേരിടാന്‍ പോവുന്നത് ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തെയാവും. 2009 ഡിസംബര്‍ 20 ന് തേജസ് ന്യൂട്രിനോ പദ്ധതി സംബന്ധിച്ച് വാര്‍ത്ത പുറത്ത് കൊണ്ടു വന്നതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് പദ്ധതിയുടെ ഓരോ നീക്കങ്ങളും സംബന്ധിച്ച് അതാത് സമയങ്ങളില്‍ പോലിസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ ഈ റിപോര്‍ട്ടുകള്‍ അവഗണിക്കുകയാണ് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭ ചെയ്തത്. മതിക്കെട്ടാന്‍ച്ചോലയുമായി അതിര്‍ത്തി പങ്കിടുന്ന പല്ലിളിച്ചാന്‍പാറയില്‍ കണികാ പരീക്ഷണശാല സ്ഥാപിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക പഠനം തന്നെ തട്ടികൂട്ടായിരുന്നു. ഇത് സംബന്ധിച്ചും തേജസ് റിപോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഇതിന് ശേഷം മറ്റ് മാധ്യമങ്ങളും പദ്ധതി സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിട്ടും അക്കാലത്തൊന്നും വി എസ് അച്യുതാനന്ദന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിസംഗതാ മനോഭാവമാണ് കേരളത്തെ അറിയിക്കാതെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയത്. അതിര്‍ത്തികളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളെ അറിയിക്കണമെന്നാണ് നിയമം. പക്ഷെ, ഇത്തരം നടപടികള്‍ പദ്ധതിയുടെ ഒരു ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. ആദ്യഘട്ടത്തില്‍ രഹസ്യമായി തന്നെയായിരുന്നു പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍. പിന്നീട് പരസ്യമായി പദ്ധിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയപ്പോഴും വി എസ് മന്ത്രിസഭ മൗനം പാലിക്കുകയും ചെയ്തു. സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ച നിസംഗതയ്ക്ക് വരും നാളുകളില്‍ വലിയ വിലയാവും കേരലം നല്‍കേണ്ടി വരിക. പ്രകൃതിയും സൂര്യനും നക്ഷത്രങ്ങളും മനുഷ്യശരീരവും പോലും പുറപ്പെടുവിക്കുന്ന ന്യൂട്രീനോ കണികയെ  അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ കലരാതെ ശുദ്ധമായി പരീക്ഷണശാലയില്‍ എത്തിച്ചു  ഇലക്‌ട്രോ മാഗ്നറ്റിലൂടെ കടത്തി വിട്ടശേഷം കണികയെ പരിശോധന വിധേയമാക്കി മാറ്റുകയാണു ചെയ്യുന്നതെന്നാണ് ശാത്രജ്ഞര്‍ പറയുന്നത്. ന്യൂട്രീനോ കണിക പരീക്ഷണം വിജയിച്ചാല്‍ സുനാമിയും ഭൂകമ്പവും അടക്കം ശാസ്ത്ര ലോകത്തു ഉത്തരം കണ്ടെത്താനാവാത്ത നിരവധി ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കുമെന്നും പരീക്ഷണത്തിനു ചുക്കാന്‍ പിടിക്കുന്ന മുംബൈയിലെ ടാറ്റാ ഫണ്ടമെന്റല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. നബകുമാര്‍മണ്ഡല്‍ പറഞ്ഞു. എന്നാല്‍, പരീക്ഷണശാലയില്‍ സ്ഥാപിക്കുന്ന 50,000 ടണ്‍ ഭാരം വരുന്ന ലോകത്തെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന ഇലക്‌ട്രോ മാഗ്നറ്റിക്ക് പുറത്ത് വിടുന്ന വികിരണവും, പരീക്ഷണത്തിലൂടെ പുറത്തു വരുന്ന മാലിന്യങ്ങളും  ഏത് രീതിയില്‍ മനുഷ്യനെയും ജീവജാലങ്ങളെയും ബാധിക്കുമെന്നതിന് ഉത്തരം നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. പരീക്ഷണശാല നിര്‍മിക്കാനായി കരിമ്പാറക്കെട്ട് തുരക്കുന്നതിലൂടെ പുറത്തെടുക്കുന്ന 2.25 ലക്ഷം ഘനമീറ്റര്‍ പാറകളും മറ്റ് അവശിഷ്ടങ്ങളും ഉയര്‍ത്തിയേക്കാവുന്ന മാലിന്യ ഭീഷണിയും വളരെ വലുതാണ്. തമിഴ്‌നാടിന്റെ ഭൂമിയിലാണ് പരീക്ഷണശാല സ്ഥാപിക്കുന്നതെന്നാണ് കേന്ദ്രം വാദിക്കുന്നതെങ്കിലും ഇതുമൂലം ഉണ്ടാകാവുന്ന ദുരന്തം കേരളത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. പ്രധാനമായും ചതുരംഗ പാറമെട്ട് ഭാഗത്തെ ജനങ്ങളും ദേശീയോദ്യാനമായ മതിക്കെട്ടാന്‍ച്ചോലയുമാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടേണ്ടി വരിക.


ന്യൂട്രിനോ പരീക്ഷണം: മുഖ്യമന്ത്രി ആവര്‍ത്തിച്ചത് കേന്ദ്രനിലപാട്

2012 സെപ്തബര്‍, 20

മതികെട്ടാന്‍ പാരിസ്ഥിതിക ഭീഷണിയില്‍; വിദഗ്ധ പഠന ആവശ്യം ശക്തം

കോട്ടയം: ന്യൂട്രിനോ പദ്ധതി ഏതുതരത്തില്‍ കേരളത്തെ ബാധിക്കുമെന്നതു സംബന്ധിച്ച പഠനങ്ങള്‍ക്കു മുമ്പേ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം കേന്ദ്രനിലപാട് ആവര്‍ത്തിക്കല്‍ മാത്രം. ലോകപൈതൃക പട്ടികയില്‍ ഇടംനേടിയ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട ദേശീയോദ്യാനമായ മതികെട്ടാന്‍ചോലയെയും അതിര്‍ത്തി പ്രദേശങ്ങളെയും കാത്തിരിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക ഭീഷണി മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തെ ഒരു തരത്തിലും പരീക്ഷണം ബാധിക്കില്ലെന്ന് ഉറപ്പുനല്‍കിയത്. പരീക്ഷണശാല സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിക്കാതെ ഓഫിസിലിരുന്ന് ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥരും കലക്ടറും നല്‍കിയ മറുപടി അതേപടി മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.

പരീക്ഷണശാല സ്ഥാപിക്കാനായി അതിര്‍ത്തിയിലെ കരിമ്പാറ തുരക്കുന്നതിലൂടെ ഉയരുന്ന പ്രത്യാഘാതങ്ങള്‍ ഏതു തരത്തിലുള്ള പാരിസ്ഥിതിക പ്രതിസന്ധിയാണു മതികെട്ടാന്‍ചോലയെയും സമീപപ്രദേശങ്ങളെയും ബാധിക്കുകയെന്നതു പ്രവചനാതീതമാണ്. 2.25 ലക്ഷം ഘനമീറ്റര്‍ പാറയാണു ടണല്‍ നിര്‍മാണത്തിനായി തുരക്കാന്‍ പോവുന്നത്. 2.5 കിലോമീറ്റര്‍ നീളമുള്ള ടണല്‍ നിര്‍മാണത്തിനു കണെ്ടത്തിയ സ്ഥലത്തെ ഒരു കിലോമീറ്റര്‍ മാത്രമാണു തമിഴ്‌നാടിന്റെ കൈവശമുള്ള വനമേഖല. മതികെട്ടാന്‍ചോലയും കടന്നു ചതുരംഗപ്പാറമേട്ടില്‍ എത്തുന്ന തരത്തിലേ ടണല്‍ നിര്‍മിക്കാനാവൂ. അതുകൊണ്ടുതന്നെ കേരള വനമേഖലയിലെ ഭൂഗര്‍ഭത്തില്‍ കരിമ്പാറ തുരന്നെടുക്കുന്നതിലൂടെ മതിക്കെട്ടാനിലെ ജീവജാലങ്ങളെയും പരിസ്ഥിതിയെയും ഏതു തരത്തില്‍ ബാധിക്കുമെന്നത് വിശദമായ പഠനത്തിനു വിധേയമാക്കേണ്ടതാണ്.

പോലിസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തി ചൊവ്വാഴ്ച സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള നിരവധി റിപോര്‍ട്ടുകള്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്്. ഒരു പഠനമെങ്കിലും ഇതുസംബന്ധിച്ചു നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്ര ആണവോര്‍ജ-ശാസ്ത്രസാങ്കേതിക മന്ത്രാലയങ്ങളുടെ സംയുക്ത പദ്ധതിയെ കണ്ണടച്ച് അനുകൂലിക്കുന്ന സമീപനമാണു നിലവില്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ന്യൂട്രിനോ പരീക്ഷണം എന്തെന്ന പ്രാഥമിക അറിവുപോലും ഇല്ലാതെയാണ് ഇടുക്കി എം.പി പി ടി തോമസ് അടക്കമുള്ളവര്‍ പദ്ധതിയെ അനുകൂലിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ചതും. പദ്ധതി കേരളത്തെ ഏതു തരത്തില്‍ ബാധിക്കുമെന്ന പഠനങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

ഇതിനു തയ്യാറാവാതെ മുഖ്യമന്ത്രി അടക്കം പ്രശ്‌നങ്ങളില്ലെന്നു വാദിക്കുന്നത് ഒരെതിര്‍പ്പുമില്ലാതെ പരീക്ഷണശാല സ്ഥാപിക്കുന്നതില്‍ എത്തിക്കും. നൂറ്റാണ്ടുകള്‍ പഴക്കമേറിയ കരിമ്പാറ തകര്‍ക്കപ്പെടുന്നതിലൂടെ ഉയരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഡോ. സാലിം അലി ഫൗണേ്ടഷന്‍ നടത്തിയ പാരിസ്ഥിതിക പ്രത്യാഘാത പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തമിഴ്‌നാടിന്റെ ഭാഗമായ വനഭൂമിക്ക് എന്തെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമോയെന്നതു സംബന്ധിച്ചു മാത്രമായിരുന്നു പഠനം. ഇത് അംഗീകരിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. ഇതാവട്ടെ അയല്‍സംസ്ഥാനമായ കേരളത്തോട് അഭിപ്രായം തേടാതെയും. തുടക്കം മുതലേ രഹസ്യസ്വഭാവം പുലര്‍ത്തി തന്നെയാണ് ന്യൂട്രിനോ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോയത്. പദ്ധതിയും പരീക്ഷണവും സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാതെ തുടക്കം മുതലേ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം ഇന്ത്യാ ബെയിസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്ലും തമിഴ്‌നാട് സര്‍ക്കാരും ശ്രമിച്ചിരുന്നു. അത് ഇപ്പോഴും നിലനിര്‍ത്തി തന്നെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.


തമിഴ്‌നാട് രഹസ്യപ്പോലിസ് നിരീക്ഷണം ശക്തമാക്കി

2012 സെപ്തബര്‍ 19
കോട്ടയം: പുറത്തുനിന്ന് പരീക്ഷണശാല സ്ഥാപിക്കുന്ന പ്രദേശത്ത് എത്തുന്നവരെ നിരീക്ഷിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് പോലിസ്. കേരളത്തില്‍ ന്യൂട്രിനോ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമായതോടെയാണ് തമിഴ്‌നാട് പോലിസ് രഹസ്യാന്വേഷണ വിഭാഗമായ ക്യൂബ്രാഞ്ച് നിരീക്ഷണം ശക്തമാക്കിയത്. പരീക്ഷണശാല സ്ഥാപിക്കാന്‍ കണെ്ടത്തിയ മലനിരയോടു തൊട്ടുകിടക്കുന്ന പൊട്ടിപ്പുറം ഗ്രാമത്തില്‍ എത്തുന്നവരെയാണ് നിരീക്ഷിക്കുന്നത്. ഇവിടെ എത്തുന്ന അപരിചിതരെയും പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ജനപ്രതിനിധികളെയും സാമൂഹിക പ്രവര്‍ത്തകരെയും അവരുമായി ബന്ധപ്പെടുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന പോലിസ് സംഘം മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുണ്ട്.

ന്യൂട്രിനോ: ഫണ്ട് കൈമാറ്റം വൈകുന്നതില്‍ ഐ.എന്‍.ഒ സെല്ലിന് നിരാശ


2012 സെപ്തബര്‍, 21
കോട്ടയം: വിവാദം വീണ്ടും ഉയരുമ്പോഴും ന്യൂട്രിനോ പരീക്ഷണത്തിനുവേണ്ട മാസീവ് ഡിറ്റക്റ്ററുകളുടെയും ഇലക്‌ട്രോ മാഗ്‌നറ്റിന്റെയും നിര്‍മാണം പുരോഗമിക്കുന്നു. പദ്ധതി അംഗീകരിച്ചിട്ടും ഫണ്ട് കൈമാറ്റം വൈകുന്നതില്‍ ശാസ്ത്രജ്ഞര്‍ക്കു നിരാശ.

മുംബൈ ടാറ്റാ ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. നബകുമാര്‍ മണ്ഡലിന്റെ നേതൃത്വത്തിലാണ് മാസീവ് ഡിറ്റക്റ്ററുകളുടെയും ഇലക്‌ട്രോ മാഗ്‌നറ്റിന്റെയും നിര്‍മാണം പുരോഗമിക്കുന്നത്. അന്തരീക്ഷത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ന്യൂട്രിനോ കണികകളെ കടത്തിവിട്ട് പരിണാമത്തിനു വിധേയമാക്കാനായി 17,000 ടണ്‍ വീതം ഭാരമുള്ള മൂന്ന് ഡിറ്റക്റ്ററുകളാണ് നിര്‍മിക്കുന്നത്. പദ്ധതിക്കു സ്ഥലം കണെ്ടത്തുന്നതിനു ശ്രമംതുടങ്ങിയ 2009 നവംബറിനു മുമ്പുതന്നെ ഇവയുടെ നിര്‍മാണം ആരംഭിച്ചിരുന്നു. ശാസ്ത്രസാങ്കേതിക ആണവോര്‍ജ മന്ത്രാലയമാണ് ഇതിനുള്ള പണം മുടക്കുന്നത്.

ഇതിനുപുറമെ ഡിറ്റക്റ്ററുകള്‍ ഭൂഗര്‍ഭ അറയില്‍ സുരക്ഷിതമാക്കാനുള്ള ഇരുമ്പ് ആവരണവും വൈദ്യുതകാന്തത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. 50,000 ടണ്‍ ഭാരമുള്ള ഇലക്‌ട്രോ മാഗ്‌നറ്റാണ് നിര്‍മിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാന്തികവലയമാണ് ഇവിടെ ഒരുക്കുന്നതെന്നാണു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ശാസ്ത്രസാങ്കേതിക ആണവോര്‍ജമന്ത്രാലയം മുഖേന 1356 കോടിയുടെ പദ്ധതി റിപോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യാ ബെയ്‌സ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി സെല്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയത്. പദ്ധതി അംഗീകരിച്ചെങ്കിലും കേന്ദ്രം ഫണ്ട് ലഭ്യമാക്കിയിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പദ്ധതിയോടുള്ള താല്‍പ്പര്യമില്ലായ്മയാണ് ഫണ്ട് കൈമാറ്റം വൈകുന്നത്. നിലവില്‍ ശാസ്ത്രസാങ്കേതിക ആണവോര്‍ജ മന്ത്രാലയം നല്‍കിയ പണം ഉപയോഗിച്ചാണു പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഐ.എന്‍.ഒ സെല്‍ കോ-ഓര്‍ഡിനേറ്ററും ചെന്നൈ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞയുമായ ഡോ. ഇന്ദുമതി തേജസിനോട് പറഞ്ഞു.

ശാസ്ത്ര സാങ്കേതിക ആണവോര്‍ജ മന്ത്രാലയം വഴിയാണ് 1356 കോടി പരീക്ഷണത്തിനായി കേന്ദ്രം ഐ.എന്‍.ഒ സെല്ലിന് നല്‍കുകയെന്നാണു പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ ഭരണമാറ്റം പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ വേഗത കുറച്ചിട്ടുണ്ട്. ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഒരു പദ്ധതിക്കും ജയലളിത കാര്യമായ പരിഗണന നല്‍കിയിട്ടില്ല. ഇതാണ് ഫണ്ട് കൈമാറ്റം വൈകുന്നതിനു പിന്നിലെ പ്രധാന കാരണം.

പരീക്ഷണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഉന്നത ഡി.എം.കെ നേതാക്കളാണ് അനുകൂല സമീപനവുമായി രംഗത്തുവന്നിരുന്നത്. ഭൂഗര്‍ഭ തുരങ്ക നിര്‍മാണത്തിന്റെ ഭാഗമായി ഖനനം ചെയ്യുന്ന ഗ്രാനൈറ്റ് കച്ചവടമായിരുന്നു ഇവരുടെ ലക്ഷ്യം.

പദ്ധതിക്കെതിരേ രംഗത്തുവന്ന ഡി.എം.കെ പ്രാദേശിക നേതൃത്വത്തെ പ്രലോഭിപ്പിച്ചും എ.ഡി.എം.കെ നേതാക്കളെ ഭീഷണിപ്പെടുത്തി എതിര്‍പ്പ് ഇല്ലാതാക്കാന്‍ ഉന്നത നേതാക്കള്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നു. ഭരണം മാറിയതോടെ എ.ഡി.എം.കെ നേതാക്കള്‍ ജയലളിതയെ കണ്ട് പദ്ധതിയോടുള്ള എതിര്‍പ്പ് അറിയിച്ചു. ഇതോടെയാണ് കാര്യമായ പിന്തുണ ഇതുവരെ കണികാ പരീക്ഷണത്തിനു നല്‍കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി തയ്യാറായില്ല.


ന്യൂട്രിനോ : ദുരൂഹത നീങ്ങാതെ അമേരിക്കന്‍ കോളജ്

2012 സെപ്തബര്‍, 21
കോട്ടയം: ദുരൂഹത വര്‍ധിപ്പിച്ച് മധുര അമേരിക്കന്‍ കോളജിന്റെ പങ്കാളിത്തം. പൊതുപരിപാടികളിലൊന്നും ഒരിക്കലും പങ്കാളിത്തം വഹിക്കാത്ത ഒന്നരനൂറ്റാണ്ട് പഴക്കമുള്ള മധുര അമേരിക്കന്‍ കോളജ് പ്രത്യേക ന്യൂട്രിനോ സെല്‍ തന്നെ രൂപീകരിച്ചാണ് പദ്ധതിക്ക് അനുകൂലമായ പ്രചാരണവുമായി 2009ല്‍ രംഗത്തുവന്നത്.

തേനി ജില്ലയില്‍ പരീക്ഷണശാല സ്ഥാപിക്കുന്നതിനു ജനപ്രതിനിധികളെയും പരിസ്ഥിതിവാദികളെയും സാമൂഹിക പ്രവര്‍ത്തകരെയും കോളജ് അധികൃതര്‍ സമീപിച്ചു. പൊതുസമൂഹവുമായി ഒരിക്കലും കാര്യമായ ബന്ധമില്ലാത്ത ഇവരുടെ പെട്ടെന്നുള്ള കടന്നുവരവ് പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ സാന്നിധ്യം ഉറപ്പിക്കുന്നതാണ്. അമേരിക്കന്‍ ഏജന്‍സികളുമായുള്ള കോളജ് അധികൃതരുടെ ബന്ധമാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.

തേനി ജില്ലയിലെ വനമേഖലയില്‍ ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ സെമിനാറുകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ കാംപസില്‍ നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിക്കളും ഉള്‍പ്പടെയുള്ളവര്‍ പഠനം നടത്തിയ കലാലയമായ അമേരിക്കന്‍ കോളജിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്.


ഭീതിവിതച്ച് പോലിസും ലാന്റ് മാഫിയയും; പൊട്ടിപ്പുറം കൂടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍  (പടം)


2012 സെപ്തബര്‍ 22

പൊട്ടിപ്പുറം (തമിഴ്‌നാട്): ന്യൂട്രിനോ പരീക്ഷണശാലയുടെ പേരില്‍ പോലിസും ലാന്റ് മാഫിയയും നടത്തുന്ന ഭീഷണിയില്‍ പൊട്ടിപ്പുറം ഗ്രാമവാസികള്‍ കൂടൊഴിയാന്‍ ഒരുങ്ങുന്നു. പരീക്ഷണശാല സ്ഥാപിക്കുന്ന പല്ലിളിച്ചാന്‍പാറ വനമേഖലയുടെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുടുംബങ്ങളാണ് അസ്ഥിത്വം നഷ്ടപ്പെടുന്നത് മുന്നില്‍ കണ്ട് തുശ്ചവിലയ്ക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി അയല്‍ ജില്ലകളിലേക്ക് പോവാന്‍ ശ്രമിക്കുന്നത്. എന്നാല്‍,  അമേരിക്കന്‍ - ഇന്ത്യാ സംയുക്ത പദ്ധതിയായ പരീക്ഷണശാലയെ ജീവന്‍ നല്‍കിയും എതിര്‍ക്കുമെന്ന് പറയുന്നവരും ഏറെയാണ്. ആടുമേച്ചും കൂലിപ്പണിയെടുത്തും അന്നാന്നുള്ള അന്നത്തിന് വക കണ്ടെത്തുന്ന ഗ്രാമീണരുടെ എല്ലാം ഉള്ളില്‍ നിന്ന് ഭീതി മാത്രമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായാണ് മലയാള മാധ്യമങ്ങളുടെ ശ്രദ്ധ പൊട്ടിപ്പുറത്തേക്ക് തിരിഞ്ഞത്. ഇതോടെ പൊട്ടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ആറ് ഗ്രാമങ്ങളില്‍ വീണ്ടും ഭീതി നിഴലിച്ചു തുടങ്ങി. പരീക്ഷണശാല സ്ഥാപിക്കുന്ന സ്ഥലത്ത് നിന്നും ഒരു കിലോ മീറ്റര്‍ ഉള്ളില്‍ തൊട്ടു കിടക്കുന്ന ടി പുതുക്കോട്ടയില്‍ തേജസ് വാര്‍ത്താ സംഘം എത്തുമ്പോള്‍ ആലിന്‍ച്ചുവട്ടില്‍ സൊറ പറഞ്ഞിരുന്ന ഗ്രാമീണര്‍ പെട്ടെന്ന് ജാഗരൂഗരായി. ന്യൂട്രിനോ പദ്ധതി സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ നിസംഗ മനോഭാവത്തിലായിരുന്നു അവര്‍. ചിലര്‍ ശ്രദ്ധിക്കാന്‍ േപാലും തയ്യാറായില്ല. ഒടുവില്‍ വളരെ നിര്‍ബന്ധിച്ച ശേഷമായിയിരുന്നു പ്രതികരണം. അമേരിക്ക - ഇന്ത്യന്‍ സംയുക്ത പദ്ധതിയായ പരീക്ഷണശാല വരുമെന്ന് ഉറപ്പിച്ച് തന്നെ അവര്‍ പറഞ്ഞു. അതേ സമയം, ഗ്രാമീണരെ ഭയപ്പെടുത്തി കൂടൊഴിപ്പിക്കാന്‍ ലാന്റ് മാഫിയയും രംഗത്തുണ്ട്. പരീക്ഷണശാല വരുന്നതിലൂടെ ഉണ്ടാവാന്‍ പോവുന്ന നേട്ടം മൂന്നില്‍ കണ്ടുള്ള വിളവെടുപ്പ്. 600 കുടുംബങ്ങളാണ് ടി പുതുക്കോട്ടയിലുള്ളത്. ഇവരില്‍ ഭൂരിപക്ഷവും ജനിച്ച മണ്ണ് വിട്ട് പോവാന്‍ തയ്യാറല്ല. പക്ഷെ, പോലിസിന്റെ ഭീഷണിയും ഭയം വിതച്ച് ഭൂമി തട്ടാനുള്ള മാഫിയയുടെ ശ്രമവും ഒരു പോലെ തരണം ചെയ്ത് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. കിട്ടുന്ന തുകയ്ക്ക് വിറ്റു പോയില്ലെങ്കില്‍ ഒരു നാള്‍ ന്യൂട്രിനോയ്ക്ക് വേണ്ടി ഉള്ള ഒരു തുണ്ടു ഭൂമിക്കൂടി ഭരണകൂടം പിടിച്ചെടുക്കുമെന്ന് ഗ്രാമീണര്‍ ഭയപ്പെടുന്നു. എങ്കിലും പൊരുതാനുറച്ച് നില്‍ക്കുന്ന യുവാക്കളും വൃദ്ധരും ഇവിടെയുണ്ട്. എന്തിനെയും തങ്ങള്‍ നേരിടും. അസ്ഥിത്വം നഷ്ടപ്പെടുത്തിയുള്ള ഒന്നിനോടും സമരസപ്പെടാന്‍ തങ്ങള്‍ തയ്യാറല്ല. കൂടംകുളത്തെ സമരത്തെ ഇവരില്‍ ചിലര്‍ അനുകൂലിക്കുന്നില്ല. പദ്ധതി പ്രഖ്യാപിച്ച നാള്‍ തന്നെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തേണ്ടതായിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ശേഷമുള്ള സമരം പ്രഹസനമായി. ഇതൊരു പാഠമായി ഞങ്ങള്‍ കരുതും. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനത്തിലാണ്. ആദ്യകാലത്ത് എതിര്‍പ്പിന് നേതൃത്വം നല്‍കിയവരും ഗ്രാമീണരെ കൈയൊഴിഞ്ഞ് ഐ.എന്‍.ഒ സെല്ലിനൊപ്പം നിലയുറപ്പിച്ചു. പൊട്ടിപ്പുറം ഗ്രാമത്തിലെ ഭൂരിപക്ഷവും ദലിത് വംശജരാണ്. അതും പരസ്പരം തെലുങ്ക് സംസാരിക്കുന്നവര്‍. ഇവര്‍ക്ക് പ്രതിരോധ ശബ്ദമുയര്‍ത്താന്‍ ഒരു നേതൃത്വമില്ല. വിഭ്യാഭ്യാസം കുറഞ്ഞ പൊട്ടിപ്പുറം ഗ്രാമത്തിന്റെ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ആരുമില്ലാത്തതാണ് ലാന്റ് മാഫിയയും രഹസ്യ പോലിസും ജനങ്ങളെ ഭയപ്പെടുത്തി ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നത്.



പോരാട്ടമാ, ടെററിസ്റ്റാക്കി ഉള്ളപ്പോടുവേം

2012 സെപ്തബര്‍ 22

പൊട്ടിപ്പുറം (തമിഴ്‌നാട്): പോരാട്ടമാ, ടെററിസ്‌റ്റെന്ന് കേസ് പോട്ട് ഉള്ളേ തള്ളിടുവേ, ജീവിക്കാനുള്ള അവകാശത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി ന്യുട്രീനോ പരീക്ഷണ ശാല നിര്‍മിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ നേരിയ പ്രതിഷേധം ഉയര്‍ത്തിയ പൊട്ടിപ്പുറം ഗ്രാമവാസികളുടെ നെഞ്ചില്‍ കൂരമ്പായി പതിച്ച വാക്കുകളാണിത്. നുട്രീനോ പരീക്ഷണ ശാലയ്‌ക്കെതിരേ ശബ്ദിക്കുന്നവരെ ദേശദ്രോഹിയാക്കി കേസ്സെടുത്ത് ഒരിക്കലും പുറത്തുവരാത്തവിധം ജയിലില്‍ അടയ്ക്കുമെന്ന ഭരണാധികാരികളുടെ ഭീഷണയില്‍ ഒന്നുറക്കെ അഭിപ്രായം പോലും പറയാനാവാതെ ഭീതിയിലാണ്ട് കഴിയുകയാണിവര്‍. 2009 ഡിസംബറില്‍ പരീക്ഷണ ശാല തങ്ങളുടെ വിളിപ്പാടകലെ വരാന്‍ പോവുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പൊട്ടിപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഉന്നത ഭരണസമിതിക്കു മുന്നില്‍ ആശങ്കയുമായി എത്തിയിരുന്നു ഈ പാവങ്ങള്‍. ഇതിന്റെ ഭാഗമായി 2010ല്‍ പൊട്ടിപ്പുറം, പുത്തൂര്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ജില്ലാ കലക്്ടര്‍ക്കും മറ്റും ഭീമഹരജി നല്‍കി. എന്നാല്‍ തങ്ങള്‍ ആശ്രയം തേടി സമീപിച്ചവരെല്ലാം കൈയൊഴികയായിരുന്നെന്ന് പരീക്ഷണശാല ആരംഭിക്കുന്ന മലനിരയ്ക്ക് അടിവാരത്ത് കൃഷി നടത്തി ഉപജീവനം നടത്തുന്ന ദുരൈരാജ് പറഞ്ഞു. എന്നാല്‍, പരീക്ഷണ ശാലയുടെ നിര്‍മാണത്തിന് അനുകൂലമായ അടിത്തറയൊരുക്കാന്‍ ആരുടെയൊക്കെയോ കര്‍ശന നിര്‍ദേശം പോലെ ജില്ലാ ഭരണകൂടം കൃത്യമായ നടപടികള്‍ സ്വീകരിച്ചെന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ അനുഭവം മുന്‍നിര്‍ത്തി പ്രദേശവാസിയായ ഉദയകുമാര്‍ സാക്ഷ്യം വഹിക്കുന്നു. 2010ല്‍ ജനങ്ങളെ അണിനിരത്തി തേനിയിലും പാളയത്തും നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവരെ തേടി ജില്ലാ ഭരണകൂടവും പോലിസും രഹസ്യാന്വേഷണ വിഭാഗവുമെല്ലാം കൃത്യമായ ഇടവേളകളിലെത്തി. ആദ്യം പ്രലോഭനങ്ങളായിരുന്നു, പിന്നീട് ഭീഷണികളായപ്പോഴാണ് പ്രശ്‌നത്തിന്റെ സങ്കീര്‍ണത ഈ തമിഴ്മക്കള്‍ തിരിച്ചറിഞ്ഞത്. ഒടുക്കം പരീക്ഷണ ശാലയ്‌ക്കെതിരേ ഒരു വാക്ക് പോലും ഉരിയാടാനാവാത്ത വിധം ഇവരുടെ നാക്കിന് പൂട്ടിടുന്നതില്‍ ഭരണകൂടം വിജയിച്ചെന്ന് തെളിയിക്കാന്‍ പോന്ന കാരണങ്ങള്‍ ഇന്ന് ഇവിടെ ലഭ്യമാവും. കൂടംകുളം പദ്ധതിയ്‌ക്കെതിരേ പ്രതിഷേധിച്ചവര്‍ നേരിടുന്ന പീഢനങ്ങളാണ് ഇവര്‍ക്ക് മുന്നില്‍ അധികൃതര്‍ നിരത്തുന്നത്. പ്രതിഷേധങ്ങള്‍ക്ക് ആദ്യം പിന്തുണ നല്‍കിയ തമിഴ് മാധ്യമങ്ങള്‍ പിന്നീട് പാലിച്ചുവരുന്ന കനത്ത മൗനം, വരാനിരിക്കുന്നത് അശാന്തിയുടെ ദിനങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പായി ഇവര്‍ കരുതുന്നു.



വാര്‍ത്തകള്‍  തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌


2012, ജൂലൈ 2, തിങ്കളാഴ്‌ച

മീനില്ലാക്കാലം...



യു.എച്ച്. സിദ്ദീഖ്

''ഉറക്കമൊഴിച്ച് 12 മണിക്കൂറിലേറെ കറങ്ങിനടന്നിട്ടു കിട്ടിയത്  ഈ പൊടിമീന്‍ മാത്രമാണ്. 10 കിലോ മീന്‍ തികച്ചു കണ്ടിട്ടു തന്നെ ഏറെ നാളായി. എന്തു ചെയ്യാനാ? അറിയാവുന്ന തൊഴില്‍ ഇതുമാത്രമാ. അതുകൊണ്ടാ കുടുംബം പോറ്റാനായി മീന്‍ പിടിക്കാന്‍ പോവുന്നത്''- 50 വര്‍ഷത്തിലേറെയായി വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പില്‍ വലയെറിഞ്ഞു ജീവിതം കരുപ്പിടിപ്പിക്കുന്ന കുമരകം വട്ടക്കളം നാരായണന്‍ കഴിഞ്ഞകാലത്തെ ചാകരയെ ഓര്‍ത്തു നെടുവീര്‍പ്പിടുന്നു.


പതിനാറാമത്തെ വയസ്സില്‍ ഇറങ്ങിയതാണ് കൊതുമ്പുവള്ളവുമായി വേമ്പനാട്ടുകായലില്‍ വലയെറിയാന്‍. ഇപ്പോള്‍ വയസ്സ് 66. മകന്‍ സന്തോഷും ഇപ്പോള്‍ കൂട്ടിനുണ്ട്. ചില ദിവസങ്ങളില്‍ രണ്ടു കിലോ ഗ്രാം മീന്‍ പോലും ലഭിക്കാറില്ല. ഒരുകാലത്തു വേമ്പനാട്ടുകായലില്‍ വലയുമായി ഇറങ്ങിയാല്‍ വള്ളം നിറയെ കരിമീനും പള്ളത്തിയും ഉള്‍പ്പെടെ വ്യത്യസ്തമായ മീനുകളുമായിട്ടാണ് മടങ്ങിയിരുന്നതെന്നു നാരായണന്‍ ഓര്‍ത്തെടുക്കുന്നു. എന്നാലിപ്പോള്‍ കരിമീന്‍ മൂന്നാലെണ്ണം തികച്ചുകിട്ടിയാല്‍ത്തന്നെ ഭാഗ്യം. കരയ്ക്കിറക്കിവച്ച വലയില്‍ നിന്ന് എടുക്കുന്നതു കുഞ്ഞുപള്ളത്തി, ചില്ലാകൂരി, പരല്‍, തുടങ്ങിയ പരല്‍മീനുകള്‍ മാത്രം.  മീന്‍പിടിത്തക്കാര്‍ എത്തിയതറിഞ്ഞ് പതിവുകാരായ ചില വീട്ടമ്മമാര്‍ വള്ളത്തിനടുത്തേക്കെത്തി. പാത്രത്തില്‍ പൊടിമീനുകളെ കണ്ടതോടെ മുഖത്തു നിരാശ പരന്നു. നല്ല മീന്‍ കിട്ടുന്നതു തന്നെ അപൂര്‍വമായെന്നു വീട്ടമ്മയായ ഓമന പറഞ്ഞു. വലിയ വില നല്‍കി വാങ്ങിയാല്‍ത്തന്നെ കരിമീനിനും പള്ളത്തിക്കും പഴയ രുചിയൊന്നുമില്ല. ചേറും മണ്ണെണ്ണയും കലര്‍ന്ന വല്ലാത്തൊരു രുചിയാണിന്നു മീനിന്.
നിത്യേന ആയിരത്തിലേറെ മോട്ടോര്‍ ബോട്ടുകളും യന്ത്രവല്‍കൃത കെട്ടുവള്ളങ്ങളുമാണ് കായലിലൂടെ ഒഴുകിനടക്കുന്നത്. ഇവ പുറംതള്ളുന്ന എണ്ണപ്പാടകളും മനുഷ്യവിസര്‍ജ്യവും കൊണ്ടു കായലിലെ വെള്ളമെല്ലാം മലിനമാണ്. കായലില്‍ മല്‍സ്യങ്ങള്‍ കുറഞ്ഞതോടെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളില്‍ ഭൂരിപക്ഷവും മറ്റു ജോലികള്‍ തേടി പോയിക്കഴിഞ്ഞു. കുമരകത്തു മാത്രം നാല്‍പ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴും മല്‍സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്നത്. മല്‍സ്യബന്ധനം ഉപേക്ഷിച്ച് മറ്റു തൊഴിലുകളിലേക്കു തിരിഞ്ഞവരുടെ എണ്ണം മറ്റു പ്രദേശങ്ങളിലും വര്‍ധിച്ചു വരുന്നു.


മല്‍സ്യസമ്പത്തിനു വംശനാശം

രാജ്യത്തെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ വേമ്പനാട്ടുകായലില്‍ മല്‍സ്യസമ്പത്തു കുറയുന്നതായി അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയണ്‍മെന്റ് (ഏട്രീ) 2008 മുതല്‍ നടത്തിയ പഠനത്തില്‍ കണെ്ടത്തിയിട്ടുണ്ട്. അനുദിനം വര്‍ധിക്കുന്ന മലിനീകരണം അശാസ്ത്രീയമായ മല്‍സ്യബന്ധനം, കണ്ടല്‍ക്കാടുകളുടെ നശീകരണം തുടങ്ങി മല്‍സ്യസമ്പത്തിന്റെ നാശത്തിനു വഴിയൊരുക്കുന്ന കാരണങ്ങള്‍ നിരവധിയാണ്.
2008 മുതല്‍ 2012 മെയ് 24 വരെ വിവിധഘട്ടങ്ങളിലായിട്ടാണ് സര്‍വേ നടന്നത്.  2009ല്‍ 61 മല്‍സ്യയിനങ്ങളുണ്ടായിരുന്നത് ഒരു വര്‍ഷം കൊണ്ട് 53 മല്‍സ്യയിനങ്ങളായും 2011ല്‍ 44 ഇനമായും കുറഞ്ഞു. എന്നാല്‍, കക്ക, കൊഞ്ച് ഇനങ്ങള്‍ മൂന്നുവര്‍ഷവും 14 തന്നെയായി തുടര്‍ന്നു.
കഴിഞ്ഞ മെയില്‍ നടന്ന സര്‍വേയില്‍ 60 ഇനം മല്‍സ്യങ്ങളെ കണെ്ടത്തിയപ്പോള്‍ ഇവയില്‍ ഏഴിനം പുതിയ മല്‍സ്യങ്ങളായിരുന്നു. വേമ്പനാട്ടുകായലിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന പരിസ്ഥിതിസ്‌നേഹികള്‍ക്കും കായലിന്റെ ഖനിയില്‍നിന്നു ജീവിതം കരുപ്പിടിപ്പിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കും നേരിയ പ്രതീക്ഷ നല്‍കുന്നു. മാലിന്യത്തിനു പുറമെ കട്ട്‌ളയും ആഫ്രിക്കന്‍ മുഷിയും പോലുള്ള വിദേശിമല്‍സ്യങ്ങളുടെ സാന്നിധ്യം അവശേഷിക്കുന്ന മല്‍സ്യങ്ങളുടെ നിലനില്‍പ്പിനു ഭീഷണി തന്നെയാണ്.
കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ കൈത്തോടുകളിലും നീരൊഴുക്കുള്ള ചാലുകളിലും വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന നദികളിലും ഒരുകാലത്ത് ധാരാളമായി മല്‍സ്യങ്ങളുണ്ടായിരുന്നു. ഒന്നു വെറുതേ വലവീശിയാല്‍, ചൂണ്ടയിട്ടാല്‍ മീനുകള്‍ ധാരാളമായി ലഭിക്കുമായിരുന്നു. ഇന്നതെല്ലാം പോയെന്ന് അര നൂറ്റാണ്ടിലേറെയായി മല്‍സ്യബന്ധനം തൊഴിലാക്കിയ കുമരകം പൊയ്ക്കാട്ടുശ്ശേരിയില്‍ ശിവന്‍ പറയുന്നു. കായലിലും വരമ്പുകളിലും വയലിലും തോടുകളിലും മീന്‍പിടിച്ചു ജീവിതം കെട്ടിപ്പടുത്ത നല്ല കാലം ശിവന് ഇന്നു സ്വപ്നം മാത്രമാണ്. ''പരല്‍, പള്ളത്തി, ചില്ലാന്‍കൂരി, മഞ്ഞകൂരി, വരാല്‍,  കരിമീന്‍, കല്ലട, വാള, ചെമ്മീന്‍, കൊഞ്ച്, കണമ്പ്- തന്റെ കൈകൊണ്ട് വലയെറിഞ്ഞും ചൂണ്ടയിട്ടും വാരിയെടുത്ത മീനുകള്‍ക്കു കണക്കില്ല. ഇന്ന് ഒരു ദിവസം മുഴുവന്‍ അലഞ്ഞുനടന്നാലും ഒരുകിലോ മീന്‍ തികച്ചു കിട്ടുന്നില്ല''- ശിവന്‍ പറയുന്നു.
വേമ്പനാട്ടുകായലില്‍ ആറ്റുകൊഞ്ചിന്റെ എണ്ണം ഭീമമായി കുറയുന്നതായി ഏട്രിയുടെ പഠനം തെളിയിക്കുന്നു. കക്കയടക്കമുള്ള ചിപ്പി മല്‍സ്യ (ഷെല്‍ ഫിഷ്) ഇനങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 14 ഇനം ഷെല്‍ ഫിഷുകളെ കണെ്ടത്തിയിരുന്നു. എന്നാലിത്തവണത്തെ സര്‍വേയിലൂടെ പുറത്തുവന്ന വിവരം ഒട്ടും ആശാവഹമല്ല. ആറിനങ്ങള്‍ മാത്രമാണു കണെ്ടത്തിയത്. ആറ്റുകൊഞ്ചിന്റെ താവളമായിരുന്ന വേമ്പനാട്ടില്‍ ഇതിന്റെ എണ്ണത്തില്‍ വന്ന കുറവ് ആശങ്കയുയര്‍ത്തുന്നതു തന്നെയാണ്. ആറ്റുകൊഞ്ചിന് മുട്ടയിടാന്‍ വേണ്ടത്ര ഉപ്പുവെള്ളം ലഭിക്കാത്തതാണു ചിപ്പിമല്‍സ്യങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നത്. 


വില്ലനായി തണ്ണീര്‍മുക്കം ബണ്ട്

കുട്ടനാടന്‍ പാടശേഖരങ്ങളിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയുമാണ് മല്‍സ്യസമ്പത്തിന്റെയും വേമ്പനാട്ടുകായലിന്റെയും അന്തകരായി മാറിയിരിക്കുന്നത്. ഡിസംബറില്‍ അടച്ചിടുന്ന ഷട്ടറുകള്‍ മെയിലാണു തുറക്കേണ്ടത്. എന്നാലിത് കൃത്യമായി പാലിക്കപ്പെടാറില്ല. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും കുട്ടനാടന്‍ കര്‍ഷകരുടെ സാമ്പത്തികസ്ഥിതി ഉയര്‍ത്തിയെങ്കിലും ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങളാണ് ഇവ സൃഷ്ടിച്ചത്. ഓരുവെള്ളം യഥാസമയത്ത് കയറാതായതോടെ കായല്‍ശുദ്ധീകരണം നിലച്ചു.
ബണ്ട് നിര്‍മാണത്തിനു മുമ്പ് കുട്ടനാട്ടിലെ കായലുകളില്‍ ധാരാളം മല്‍സ്യസമ്പത്തുണ്ടായിരുന്നു. ഈ മല്‍സ്യങ്ങളുടെ പ്രജനനത്തിന് ഉപ്പുവെള്ളം ആവശ്യമായിരുന്നു. ബണ്ട് നിര്‍മാണത്തോടെ കായലിലെ മല്‍സ്യങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞു. കായലും കടലുമായുള്ള ഒന്നുചേരല്‍ ബണ്ട് തടയുന്നതു മൂലമാണ് കായലുകളില്‍ ആഫ്രിക്കന്‍ പായല്‍ വ്യാപകമായത്.  മുമ്പ് കടല്‍വെള്ളത്തില്‍ നിന്നുള്ള ഉപ്പ് കായലിനെ ശുദ്ധീകരിച്ചിരുന്നു. ഇന്ന് കായലുകളും കായലോരവും പായല്‍ കൊണ്ട് മൂടിയിരിക്കുന്നു. കൂടാതെ, ഒഴുക്കു തടഞ്ഞതിനെ തുടര്‍ന്നു കായലില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്നു മലിനപ്പെടാനും തുടങ്ങി. മനുഷ്യര്‍ കായലിലേക്കു തള്ളുന്ന ജൈവപ്ലാസ്റ്റിക് മാലിന്യങ്ങളും മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണ്. ഇതിനു പുറമെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കായലില്‍ കലരുന്നതും ബണ്ടു മൂലം ഇവ കായലില്‍ത്തന്നെ നിലനില്‍ക്കുന്നതും മറ്റൊരു പ്രശ്‌നമാണ്. ഇത് കായലുകളിലെ സസ്യങ്ങളുടെയും ജലജീവികളുടെയും ജനിതകഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു കാരണമായിട്ടുണ്ട്. കായലുകളില്‍ ഒഴുകിനടക്കുന്ന ധാരാളം ഹൗസ്‌ബോട്ടുകളുടെ ശബ്ദം മൂലം കായല്‍മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായും പഠനങ്ങളില്‍നിന്നു വ്യക്തമാവുന്നു.


നാറുന്ന കായല്‍

കുമരകം, പുന്നമടക്കായല്‍, തണ്ണീര്‍മുക്കം പ്രദേശങ്ങളിലെ കായല്‍ജലത്തില്‍നിന്നുയരുന്നത്  വല്ലാത്തൊരു രൂക്ഷഗന്ധമാണ്. വെള്ളം വീണ ഭാഗത്ത് ചൊറിച്ചില്‍ വരുമെന്ന് ഉറപ്പാണ്. പച്ച നിറമുള്ള കൊഴുത്ത വെള്ളമാണു പലയിടത്തും. പായല്‍ പോലെയുള്ള ജൈവ സൂക്ഷ്മസസ്യങ്ങള്‍ പെരുകിയിരിക്കുന്നു. രാസമൂലകങ്ങള്‍ ക്രമാതീതമായി കൂടി, വെള്ളത്തിന്റെ സുതാര്യത കുറഞ്ഞു, നദികളിലൂടെ നഗരമാലിന്യങ്ങളുടെ കുത്തൊഴുക്കാണ് കായലിലേക്ക്. വലകളില്‍ പുഴുക്കള്‍ കുടുങ്ങുന്നതു പതിവുകാഴ്ചയാണിന്ന്. ഹൗസ്‌ബോട്ട് മാലിന്യങ്ങള്‍ തള്ളുന്നതില്‍ ഒരു നിയന്ത്രണവുമില്ല. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഒന്നാം കൃഷിക്ക് ഉപയോഗിക്കുന്ന 10,000 ടണ്ണിലേറെ രാസവളം ഒടുവില്‍ അടിഞ്ഞുകൂടുന്നത് വേമ്പനാട്ടുകായലിലാണ്. ഇതു വേമ്പനാട്ടുകായലിലെ വെള്ളം  കൊഴുക്കാനും മല്‍സ്യങ്ങളുടെ വംശനാശത്തിനും കാരണമാവുന്നു.
തെക്കന്‍ കേരളത്തിലെ തീന്‍മേശകളെ സമ്പന്നമാക്കാറുള്ള കരിമീനിനാണ് പ്രധാനമായും പ്രശ്‌നം സൃഷ്്ടിക്കുന്നത്. തെളിഞ്ഞ വെള്ളം ഇവയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മാലിന്യം സൃഷ്്ടിച്ച പ്രത്യാഘാതത്തില്‍ വേമ്പനാട്ടുകായലില്‍ നിന്നും കോല, പൂമീന്‍, തിരുത, കണമ്പ് പോലുള്ള മല്‍സ്യങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. മാലിന്യത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ ഒന്നുമാത്രമേ ഇന്നു പരിഹാരമുള്ളൂ. യഥാസമയം തണ്ണീര്‍മുക്കം ബണ്ട് തുറന്ന് ഓരുവെള്ളം കയറ്റുക. പക്ഷേ, ആരു കേള്‍ക്കാന്‍ വേമ്പനാടിന്റെ വിലാപം?

പുതിയ അതിഥികള്‍

പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ കെ.വി. ദയാലിന്റെ നേതൃത്വത്തില്‍ മൂന്നു സംഘമായി തിരിഞ്ഞാണ് വേമ്പനാട് ഫിഷ് കൗണ്ടിന് പുലര്‍ച്ചെ ആറിനു കായലിന്റെ വശ്യതയിലേക്ക് ഇറങ്ങിയത്. കുമരകം, ആര്യാട്, ആലപ്പുഴ, മുഹമ്മ തുടങ്ങിയ കായല്‍പ്രദേശങ്ങളില്‍നിന്നു മല്‍സ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തപ്പോള്‍ ഏഴിനം പുതിയ  മല്‍സ്യങ്ങള്‍ പഠനത്തില്‍ കണെ്ടത്തി. കായല്‍ ചളിയില്‍ പുതഞ്ഞു ജീവിക്കുന്ന ബംഗാള്‍ മലഞ്ഞില്‍ (ഓഫിസ്റ്റര്‍ നോണ്‍ ബംഗാളന്‍സ്) ഇന്ത്യയിലെ ഏറ്റവും ചെറിയ മല്‍സ്യങ്ങളില്‍ ഒന്നായ ഹൊറഡാണ്ടിയ ആറ്റുകൊറളി കോട്ടയം ജില്ലയിലെ മണിമലയാറ്റില്‍ നിന്നും ഏട്രീ ഗവേഷകര്‍ അടുത്തിടെ കണെ്ടത്തിയ പുതിയ ജാതി മല്‍സ്യമായ പുന്‍ഡിയസ് മധുസൂദനി, അപൂര്‍വമായി മാത്രം കാണപ്പെടുന്ന സന്ധ്യമയങ്ങി (ഇലിയോട്രിസ് ഫസ്‌ക്ക) തുടങ്ങിയ വേനല്‍മഴയിലൂടെ സൃഷ്ടിക്കപ്പെട്ട ശക്തമായ നീരൊഴുക്കാണ് ഇതിനു വഴിതെളിച്ചതെന്ന് കോ- ഓഡിനേറ്റര്‍ ടി.ഡി. ജോജോ പറഞ്ഞു. ഭക്ഷണമായും അലങ്കാരമല്‍സ്യമായും ഉപയോഗിക്കുന്ന പൂവാലിപരലിനെയും നന്ദന്‍, വയമ്പ് എന്നീ മല്‍സ്യങ്ങളെയും ധാരാളമായി കണെ്ടത്തിയിട്ടുണ്ട്.  വേമ്പനാട് ഫിഷ്‌കൗണ്ട് നല്‍കുന്ന പ്രത്യാശ ഈ കണെ്ടത്തല്‍ മാത്രമാണ്.
തെക്കന്‍ മലയാളിയുടെ തീന്‍മേശകളെ പ്രൗഢമാക്കുന്ന വിലപിടിച്ച കരിമീന്‍ താമസിയാതെ ഓര്‍മ മാത്രമാവുമോ? സ്വാദിഷ്ടമായ തിരുതയും ആറ്റുകൊഞ്ചും കണമ്പും പൂമീനുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മല്‍സ്യസമ്പത്തു തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ വൈവിധ്യമില്ലായ്മയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം !


ജൂലൈ 1
തേജസ് ആഴ്ചവട്ടം

2012, ജൂൺ 10, ഞായറാഴ്‌ച

ഒരു ബലിയുടെ ഓര്‍മ...



പി. അഹ്മദ് ശരീഫ്

ഒന്നും ഓര്‍ക്കാനാവുന്നില്ല-ചിത്രങ്ങളൊന്നും മനസ്സില്‍ തെളിഞ്ഞുവരുന്നില്ല. ഭൂതവും വര്‍ത്തമാനവും ഒന്നും തലയില്‍ ഇരമ്പിമറിയുന്നില്ല. ഭാവി ശൂന്യമായ ഒരു ബ്ളാക്ബോര്‍ഡായി ഇടയ്ക്കിടെ മിന്നിമറയുന്നതൊഴിച്ചാല്‍ ആകെ ഒരു മരവിപ്പ്- മരവിപ്പു മാത്രം. എല്ലാം അവളായിരുന്നു. കുട്ടികളെ നോക്കുന്നതും പഠിപ്പിക്കുന്നതും പഴി പറയുന്നതും ചിരിപ്പിക്കുന്നതും സ്നേഹിക്കുന്നതുമെല്ലാം. ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന പഴി മാത്രം കേട്ടാല്‍ മതിയായിരുന്നു എനിക്ക്. സ്നേഹവചനങ്ങളുടേയും സഹതാപമൊഴികളുടേയും സമാശ്വാസങ്ങള്‍ക്കിടയില്‍ പൊങ്ങുതടിപോലെ നീങ്ങുകയാണ് ഒരു ഭര്‍ത്താവ്. കടമകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ഭര്‍ത്താവുദ്യോഗസ്ഥനെന്ന കടുത്ത കുറ്റബോധം. പിന്നീടാവട്ടെയെന്ന് എല്ലാം നാളേക്കു നീട്ടിവച്ച് നാടുനന്നാക്കാന്‍ നടക്കുന്ന നിന്നെ പലവട്ടം അവള്‍ ഓര്‍മിപ്പിക്കുകയുണ്ടായി. കുറച്ചു സമയം കുട്ടികള്‍ക്കും കൂടി. അടുത്ത തവണയാവട്ടെ എന്ന നീരസം കലര്‍ന്ന മറുപടികളുമായി അവളുടെ വായടച്ചു നീ പടിയിറങ്ങുന്നു. നിന്റെ ശരീരത്തിലെ ഒരു കൊച്ചു പോറല്‍ കണ്ട് ആധിപ്പെടുന്ന അവളുടെ വലിയരോഗങ്ങള്‍ക്കു വേണ്ടത്ര വില കല്‍പ്പിക്കാന്‍ നിനക്കായോ? നിന്റെ നൈറ്റ് ഡ്യൂട്ടി തീരാന്‍ ഉറക്കൊഴിഞ്ഞ് കാത്തിരിക്കുകയും പുലര്‍ച്ചെ നീ കൂര്‍ക്കംവലിച്ചുറങ്ങുമ്പോള്‍ കുട്ടികളെ പഠിപ്പിക്കാനായി ധൃതിപിടിച്ച് ദീര്‍ഘദൂരബസ്സുകളുടെ പിന്നാലെ ഓടിച്ചാടിക്കയറുകയും ചാടിയിറങ്ങുകയും നില്‍ക്കാന്‍ വയ്യാത്ത കാലത്തും തിക്കിത്തിരക്കി നിന്നു യാത്ര ചെയ്യുകയും ചെയ്യുന്ന അവള്‍ മരിച്ചിട്ടില്ല. അങ്ങനെ വിശ്വസിക്കാന്‍ നിനക്കാവുകയുമില്ല. നിന്നെ കളിപ്പിക്കാന്‍ എവിടെയോ മറഞ്ഞിരിക്കുകയാണവള്‍. എപ്പോഴെങ്കിലും തിരിച്ചുവന്ന് 'ഇയാള്‍ പഠിച്ചില്ലേ' എന്ന ഭാവം കാട്ടുമെന്ന പ്രതീക്ഷ തുടരുകയാണു നീ. കുട്ടികളുടെ കാര്യങ്ങളെല്ലാം അവള്‍ നോക്കിക്കൊള്ളുമെന്ന അഹന്തയുമായി പാഞ്ഞുനടക്കുകയായിരുന്നില്ലേ? ഇപ്പോഴെങ്ങനെയുണ്ട് എന്ന് അവള്‍ ചോദിക്കുന്നില്ല. പക്ഷേ, ആ നോട്ടം- ആ നോട്ടത്തില്‍ എല്ലാമുണ്ട്. ചിലപ്പോഴൊക്കെ വേണ്ടത്ര സാമൂഹികപ്രതിബദ്ധതയില്ലാത്തവളെന്ന് അവളെ കുറ്റപ്പെടുത്തും. എന്നിട്ടോ? എന്തുണ്ടായി? എല്ലാം അവള്‍ കൊണ്ടുപോയി. വര്‍ഷങ്ങളായി സാമൂഹികസേവനരംഗത്തു പ്രവര്‍ത്തിക്കുന്നെന്ന നിന്റെ ഊറ്റം തരിപ്പണമായി. മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ മരിച്ചാലും വേണ്ടില്ല എന്നൊക്കെയുള്ള നിന്റെ ഗീര്‍വാണങ്ങള്‍ അവളുടെ ദിവ്യരക്തസാക്ഷിത്വത്തിനു മുന്നില്‍ വട്ടപ്പൂജ്യമായി. നൂറുകണക്കിന് കുട്ടികളെ ഫിസിക്സിന്റെ സങ്കീര്‍ണമായ ആന്തരാര്‍ഥങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയ വെറുമൊരു നാടന്‍ പെണ്ണ്. കോളജില്‍നിന്നു മടങ്ങിയെത്തിയാല്‍ എന്നും പറയുന്ന കഥ ഒന്നായിരിക്കും. നിന്നെ കൈയില്‍ കിട്ടുന്ന അപൂര്‍വം രാത്രികളില്‍ അവളതു തന്നെ പറയും. ദിവസവും കാണുന്ന വാഹനാപകടങ്ങള്‍. ബസ്സിടിച്ചത്, ലോറി തലകുത്തനെ കിടക്കുന്നത് മീഞ്ചന്തയില്‍നിന്നു തിരൂരങ്ങാടിയിലേക്കും തിരിച്ചുമുള്ള ഹൈവേ യാത്രയ്ക്കിടയില്‍ ഒന്നോ രണ്േടാ അപകടം കാണാതിരിക്കില്ല. അതവളുടെ മനസ്സില്‍ ഉടക്കിനില്‍ക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിടാന്‍ മകന്റെ കൂടെ സ്കൂട്ടറില്‍ കോളജിലേക്കു വരുകയായിരുന്ന പ്രഫസറുടെ മരണം അവളെ വല്ലാതെ ഉലച്ചു. സ്കൂട്ടറോടിച്ചിരുന്ന പ്രഫസറുടെ മകന് കഴിഞ്ഞ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് അവള്‍ എത്രയോ തവണ നിന്നോട് ആവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു. അതിവേഗ ബസ്സുകളിലുള്ള സ്വന്തം യാത്രയുടെ ആപത്തിനെക്കുറിച്ച് അവള്‍ ബോധവതിയായിരുന്നു. അതു പക്ഷേ, ഹൈവേയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെടുപ്പിക്കാന്‍ സ്വന്തം രക്തവും ജീവനും ദാനം ചെയ്തു കൊണ്ടായിരിക്കുമെന്ന് കരുതാനായില്ല. എങ്കിലും, രക്തസാക്ഷ്യം അവള്‍ക്കാണു ദൈവം നല്‍കിയത്. മാസത്തില്‍ 40 അപകടങ്ങള്‍ നടക്കുന്ന തലപ്പാറ പ്രദേശത്ത് ഉയരത്തില്‍നിന്നു ബസ്സ് താഴെ വയലിലേക്കു മറിഞ്ഞപ്പോള്‍ മരിച്ചത് അവള്‍ മാത്രം. അവളുടെ ബലി വേണ്ടിവന്നു അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍. പിറ്റേന്നവിടെ പ്രക്ഷോഭം. അതിന്റെയും പിറ്റേന്ന് മുന്നറിയിപ്പു ബോര്‍ഡുകള്‍; അതിന്റെയും പിറ്റേന്ന് റോഡിനിരുവശവും വീതികൂട്ടി കല്ലിട്ട് കെട്ടാന്‍ തുടങ്ങിയിരിക്കുന്നു. പ്രഫസര്‍ ഉമ്മു സുബൈദയെ ശരിക്കും അറിഞ്ഞതപ്പോഴാണ്? നാട്ടുകാര്‍ മാത്രമല്ല, ഞാനും. ഈ മരണാനന്തരബഹുമതിയോടെയാണു പോക്കര്‍ സാഹിബ് മെമ്മോറിയല്‍ കോളജിലെ അസോഷ്യേറ്റ് പ്രഫസറെ ഭര്‍ത്താവും തിരിച്ചറിയുന്നത്. അവള്‍ പോയി. സത്യമായിട്ടും പോയി. വിശ്വസിക്കാനാവുന്നില്ല. അതെങ്ങനെ സംഭവിച്ചു? അത്തരമൊരു വിധി ദൈവമേ; നീ എനിക്കുവേണ്ടി മാറ്റിവച്ചു? എന്റെ അഹങ്കാരത്തിന്റെ മണ്ടയ്ക്കു തന്നെ നീ തന്നു ഊക്കനൊരു ഇടി. വിമാനത്തിനകത്തിരുന്നു കരഞ്ഞുതീര്‍ക്കാമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, ഒരൊറ്റ തുള്ളി കണ്ണുനീര്‍ പുറത്തേക്കു വരുന്നില്ല. എല്ലാം കരഞ്ഞുതീര്‍ത്താല്‍ ആശ്വാസമാകുമെന്ന തെറ്റിദ്ധാരണയും പാളി. എങ്കിലും പതറിയ മനസ്സോടെ ബന്ധുമിത്രാദികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൂടാ എന്ന് ഉള്ളിലിരുന്ന് ആരോ ഉപദേശിച്ചു. കരിപ്പൂരിലെത്തുമ്പോഴേക്കും ഞാനെന്നെ പാകപ്പെടുത്തി. പുറത്തുകാത്തിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും കരയുന്നു. 'പതറരുത്-പതറിയാല്‍' എന്നൊരു ആത്മസുഹൃത്തിന്റെ താക്കീത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെളുക്കുംമുമ്പെ എത്തുമ്പോഴേക്കും നിരവധി പേര്‍ അവിടെ ഉറക്കമിളച്ചു കാത്തിരിക്കുന്നതു കണ്ടപ്പോഴാണ് ടീച്ചറെ യഥാര്‍ഥത്തില്‍ ഞാനറിയാന്‍ തുടങ്ങിയത്. ഭര്‍ത്താവ് എത്തും മുമ്പേ ആയിരക്കണക്കിനാളുകള്‍ മോര്‍ച്ചറിക്കു മുമ്പിലെത്തിയിരുന്നു. പൊട്ടിക്കരയുന്ന ശിഷ്യഗണങ്ങളും തിരൂരങ്ങാടി പ്രദേശത്തെ നാട്ടുകാരും അവള്‍ മാറിമാറി താമസിച്ചിരുന്ന മൂന്നു വീടുകളുടെ പരിസരങ്ങളിലുള്ള ആബാലവൃദ്ധം ജനങ്ങളും. അമ്പരപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ഇത്രയും സ്നേഹം പിടിച്ചുപറ്റിയിരുന്ന മഹതിയോ എന്റെ വെറുമൊരു ഭാര്യ. ടീച്ചറുടെ മുഖമൊന്നു കാണാതെ വീട്ടില്‍ പോവില്ലെന്നു വാശിപിടിച്ച് വാവിട്ടുകരയുന്ന ശിഷ്യഗണങ്ങളെക്കുറിച്ചുള്ള വിവരണമാണെന്നെ ഈറനണിയിച്ചത്. അതുവരെ പുറത്തേക്കു വരാന്‍ മടിച്ച കണ്ണുനീര്‍ ചാടിപ്പുറപ്പെട്ടു. മോര്‍ച്ചറിക്കകത്ത് ഫ്രീസറില്‍ തണുത്തുറഞ്ഞു കിടക്കുന്ന അവളുടെ മുഖം നിനക്കു തിരിച്ചറിയാന്‍ കഴിഞ്ഞോ? തീര്‍ത്തും പ്രശാന്തമായിരുന്നു ആ മുഖം. പതിവായി മുഖത്തു പടരുന്ന വിക്ഷോഭങ്ങളോ ആധിയോ അസ്വസ്ഥതകളോ ഇല്ലാതെ അവളുറങ്ങുന്നു. മകന്‍ തോളത്ത് പിടിച്ചമര്‍ത്തിയപ്പോള്‍ നഷ്ടമെന്തെന്ന് നീ തിരിച്ചറിയുന്നു. ആളുകള്‍ തിങ്ങിനിറഞ്ഞ വീട്ടിലേക്കു കയറിയ എനിക്ക് മകളോട് ഒന്നും പറയാനായില്ല. വിതുമ്പലുകള്‍ക്കിടയില്‍ ഒരു പതിനാലുകാരിയുടെ സ്വകാര്യദുഃഖങ്ങളെ അടക്കിനിര്‍ത്താനാവില്ല. അവളുടെ ചുണ്ടുകളില്‍നിന്നു വായിച്ചെടുത്തത് വല്ലാത്തൊരു വാചകം: 'എനിക്കു പേടിയാവുന്നു' അവളെ കൈപ്പിടിയിലൊതുക്കി സുരക്ഷിതത്വം ബോധ്യപ്പെടുത്താനുള്ള എന്റെ ശ്രമം വെറുതെയായി. അത് അമ്മയ്ക്കു മാത്രം സാധിക്കുന്ന കാര്യം. മാതൃശ്രദ്ധ അനിവാര്യമായ പ്രായം; അവരോ കൂട്ടുകാരികള്‍. ഞാനെപ്പോഴും കളിയാക്കാറുണ്ട്. മോളാണ് ഉമ്മയെന്ന്. ഉമ്മയാണു മോളെന്നും. മകളുടെ സ്കൂള്‍ബസ് വട്ടക്കിണറിലെത്തും മുമ്പേ അവിടെയെത്തിച്ചേരണം. അത്രയ്ക്ക് ആശങ്കയാണു മകളുടെ സുരക്ഷയില്‍. കാലം ശരിയല്ല. അതിന്റെ വെപ്രാളവും പിരിമുറുക്കവുമായിരുന്നു അവളുടെ അകംനിറയെ. വട്ടക്കിണറിലെത്തുന്ന ഉമ്മയെ കാണാതെ അവള്‍ അരീക്കാട് തേജസിന്റെ ഓഫിസിലെത്തി. കോയിന്‍ ബോക്സില്‍ നിന്ന് ഉമ്മയുടെ മൊബൈലിലേക്ക് വിളിച്ചുകൊണ്േടയിരിക്കുകയായിരുന്നു. മൊബൈല്‍ റിങ് ചെയ്യുന്നതല്ലാതെ ആരുമെടുക്കുന്നില്ല. ഉമ്മ ഇനി ഫോണ്‍ എടുക്കുകയില്ലെന്ന് അവള്‍ അറിയാതിരിക്കെ, സഹപ്രവര്‍ത്തകര്‍ നെട്ടോട്ടത്തിലായിരുന്നു. എന്തെന്നറിയാതെ പകച്ച് മോളും; അവളോട് എന്തുപറയണമെന്നറിയാതെ മറ്റുള്ളവരും. എങ്ങനയോ അവളെ വീട്ടിലെത്തിച്ചപ്പോള്‍ എല്ലാവരും പൊട്ടിക്കരഞ്ഞുപോയെന്ന് പറയുമ്പോള്‍; ഇപ്പോള്‍ എന്റെ സമനില തെറ്റുന്നു. ഭാര്യയെ ഇട്ടേച്ചു വിദേശത്തു പോയ നീ ചെയ്തത് ശരിയോ? അവളെ ദിവസവും തിരക്കിട്ട ഹൈവേ യാത്രയ്ക്കു വിട്ട നീ ചെയ്തത് ശരിയോ? ഒരു മിന്നല്‍പ്പിണര്‍ ഹൃദയത്തിലൂടെ പാഞ്ഞുപോയതാരും കണ്ടില്ല. ജൂണ്‍ എട്ടിനായിരുന്നു ഞാന്‍ റിയാദിലേക്കു പുറപ്പെട്ടത്. 10നു രാവിലെ തുടങ്ങിയ പത്രത്തിന്റെ സുപ്രധാന യോഗം കഴിഞ്ഞ് ഓഫിസിലെത്തി കസേരയിലേക്കിരുന്നതേയുണ്ടായിരുന്നുള്ളൂ- എം.ഡിയും ഡയരക്ടറും അടുത്തുവന്നു. എന്തോ അപകടമുണ്ടായിരിക്കുന്നു. വിശദവിവരങ്ങളൊന്നുമറിയില്ല. അന്വേഷിച്ചുവരുന്നു. അവിശ്വാസ്യതയോടെ അവരുടെ മുഖത്തുനോക്കിയ എന്നില്‍ നിന്നും എന്തോ കാര്യമായി ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് എളുപ്പം വായിച്ചെടുക്കാമായിരുന്നു. അപ്രതീക്ഷിതവും ആഘാതകരവുമായ ഒരു വാര്‍ത്ത? എടോ കഴുതേ നൂറുകണക്കിന് അപകടവാര്‍ത്തകളെഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്ത മൃത്യുവുമായി മുഖാമുഖം നിന്ന അനുഭവമുള്ള, മുംബൈയിലെ മനുഷ്യശവക്കൂമ്പാരങ്ങള്‍ മനംപുരട്ടാതെ നോക്കി നെടുവീര്‍പ്പിട്ട തനിക്ക് സ്വന്തം ഭാര്യ എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കാനാവുന്നില്ലേ. മനസ്സാകെ ഒരു ശൂന്യത മൂടുകയായി. മനോരമ ഓഫിസില്‍ നിന്നും മറ്റൊരു അടിയന്തര വിളി. താങ്കളെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നു നാട്ടില്‍ നിന്നും അറിയിപ്പ്. അടിയന്തരമായി നാട്ടിലേക്ക് വിളിക്കണം. ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ ടി.വിയില്‍ ഫ്ളാഷ് ന്യൂസ്. മലപ്പുറത്തു ബസ്സ് വയലിലേക്കു മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ചേര്‍ത്തുവായിക്കുകയാണിപ്പോള്‍ ഞാന്‍; കാര്യങ്ങള്‍ ഏതാണ്ട് വ്യക്തം. എല്ലാം കൈവിട്ടു എന്നെനിക്കു തീര്‍ച്ചയാവുന്നു. എയര്‍പോര്‍ട്ടിലെത്തിയിട്ടും മരവിപ്പ് മാറിയില്ല. ഖത്തറില്‍ നിന്നു സബാഹിനെയും ദുബയില്‍നിന്നു വാസിലിനേയും നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാട് നടന്നുകഴിഞ്ഞിരുന്നു. സ്നേഹിക്കാന്‍ പിശുക്കിയെന്ന് നീ ആക്ഷേപിക്കുന്ന അവള്‍ എന്തുമാത്രം സ്നേഹനിധിയായിരുന്നെന്ന് ശിഷ്യര്‍ കാണിച്ചു തന്നില്ലേ. നിന്റെ പദവിയും ശിഷ്യഗണങ്ങളിലുള്ള മഹദ്സ്ഥാനവും നീ വാങ്ങുന്ന ശമ്പളം എത്രയെന്നു പോലും അറിയാത്ത വിഡ്ഢിയായിരുന്നു ഇവന്‍. ഇതെല്ലാം ഇവനെ ബോധ്യപ്പെടുത്താന്‍ നീ സ്വയം ബലിയായി. നിന്റെ നിര്‍ബന്ധവും ആക്ഷേപങ്ങളും കേട്ടുകേട്ടാണ് നമ്മുടെ വീടിന്റെ ഓരോ പടവുകളുടെ പണികളും നടന്നത്. എന്നിട്ടതിലൊരുനാള്‍ കിടന്നുറങ്ങാനാവാതെ ആറടി മണ്ണിലേക്കുള്ള നിന്റെ തിരോധാനം ഇപ്പോഴും പ്രഹേളികയായി അവശേഷിക്കുന്നു. മൂന്നു മക്കളെ തനിച്ചാക്കിപ്പോയതിലുള്ള വ്യസനം; നീയിത്ര ദുര്‍ബലനോ എന്ന് ആളുകള്‍ പറയുമെന്ന ഭീതിയില്‍ കരയാനാവാതെ ദുഃഖം ഉള്ളിലൊതുക്കി എല്ലാവരോടും ചിരിക്കുന്ന ഈ കാപട്യം ഇനി വയ്യ. അലംഘനീയമായ ദൈവനിശ്ചയമെന്ന് സമാധാനിക്കട്ടെ ഞാന്‍. ഇപ്പോഴെങ്കിലും നിങ്ങളൊന്ന് വീട്ടിലിരുന്നല്ലോ എന്ന് നീ ആശ്വസിക്കുന്നുണ്ടാവും-വീടിന്റെ പണി പൂര്‍ത്തിയായിരിക്കുന്നു. ഒരു അപൂര്‍ണത അവിടെയിപ്പോഴും നിഴലിക്കുകയാണ്. വീടിനേക്കാള്‍ സുരക്ഷിതം ആറടിമണ്ണിലെ കല്ലറയാണെന്ന് നീ തീരുമാനിച്ചു.പക്ഷേ, എന്റെ ഉറക്കം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ജൂണ്‍ എട്ടിന് റിയാദിലേക്ക് പോവാനായി ധൃതിപിടിച്ചു പടിയിറങ്ങുമ്പോള്‍ വാതില്‍പ്പടിയിലെ നിന്റെ നില്‍പ്പ് കണ്ണടയ്ക്കുമ്പോഴേക്കും തെളിഞ്ഞുവരുന്നു. ശരിക്കും യാത്ര പോലും പറയാതെയുള്ള ആ വൈകിയോട്ടം നോക്കി പതിവില്ലാത്ത പന്തികേട് നിറഞ്ഞ നിന്റെ അസ്വസ്ഥവദനം മരിക്കാത്ത നിശ്ചലദൃശ്യമായി അവശേഷിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല. അതിനാല്‍ സമാശ്വാസത്തിന്റെ കൈതാങ്ങുകളുമായി സമീപിച്ച എല്ലാവര്‍ക്കും വളരെ വൈകിയെങ്കിലും നന്ദി എന്ന രണ്ടക്ഷരമല്ലാതെ മറ്റൊന്നും പകുത്തുതരാനില്ലാത്ത ഇവനെ പഴിക്കരുതേയെന്നു മാത്രമാണ് അപേക്ഷ.




തേജസ് റസിഡന്റ് എഡിറ്റര്‍ പി അഹ്മദ് ശെരീഫിന്റെ ഓര്‍മ കുറിപ്പ്



കടപ്പാട്:
ആഴ്ചവട്ടം
തേജസ് ദിനപത്രം

 

2012, ജൂൺ 3, ഞായറാഴ്‌ച

ലൈറ്റര്‍ വിതച്ച ദുരന്തം; അഞ്ജലി കരുണയുടെ കരങ്ങള്‍ക്കായി കാത്തിരിക്കുന്നു




വിധി കശക്കിയെറിഞ്ഞ ദുരന്ത മുഖങ്ങളോടു മല്ലടിച്ച് സ്വഭാവിക ജീവിതയ്യിലേക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുകയാണ് അഞ്ജലി എന്ന എട്ടു വയസുകാരി. സിഗരറ്റ് ലൈറ്റര്‍ പൊട്ടിത്തെറിച്ച് വസ്ത്രത്തിനു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ ശരീരമാസകലം പൊള്ളിക്കറിഞ്ഞ അഞ്ജലിയ്ക്ക് ചികിത്സ നടത്താന്‍ വകയില്ലാതെ നെട്ടോട്ടമോടുകയാണ് കൂലിപ്പണിക്കാരായ അച്ഛനും അമ്മയും. 2011 ജനുവരി ഒന്‍പതിനായിരുന്നു നാടിനെ നടുക്കിയ സംഭവം. സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ചു കളിച്ചുകൊണ്ടിരുന്ന അഞ്ജലിയുടെ കൈയിലിരുന്ന് ലൈറ്റര്‍ എങ്ങനെയോ പൊട്ടിത്തെറിക്കുകയായിരുന്നു. വസ്ത്രത്തിലേക്ക് പടര്‍ന്ന തീ അണയ്ക്കാന്‍ അഞ്ജലി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അലര്‍ച്ച കേട്ട് അമ്മ ലക്ഷ്മി ഓടിയെത്തിയപ്പോഴേയ്ക്കും അഞ്ജലിയുടെ ശരീരമാകെ പൊള്ളിക്കരിഞ്ഞിരുന്നു. കഴുത്തും നെഞ്ചും വയറുമെല്ലാം പൊള്ളിയ നിലയിലാണ് അഞ്ജലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അഞ്ജലി. സ്ലേറ്റും പെന്‍സിലുമായി അനിയത്തി അംഗന്‍വാടിയില്‍ പോകുമ്പോള്‍ അഞ്ജലിയുടെ കണ്ണുകള്‍ ഈറനണിയും. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജലിയ്ക്ക് സംഭവ ശേഷം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം ഇ.എസ്.ഐയില്‍ മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മെയിലാണ് അഞ്ജലി വീട്ടിലെത്തിയത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് ചികിത്സ നടക്കുന്നത്. ആരംഭത്തില്‍ 15 ദിവസം കൂടുമ്പോള്‍ ആശുപത്രിയിലേക്ക് പോകണമായിരുന്നുവെങ്കിലും ഇപ്പോള്‍ അത് മാസത്തില്‍ ഒന്നാക്കി. തുടയില്‍ നിന്നും തൊലിയെടുത്ത് പൊള്ളലേറ്റ ഭാഗങ്ങളില്‍ വച്ചുപിടിക്കുകയാണ് ഇപ്പോള്‍. എട്ട് വയസ് മാത്രം പ്രായമുള്ളതിനാല്‍ തൊലി വളരാന്‍ ഉണ്ടാകുന്ന കാലതാമസം മൂലമാണ് ഒരു മാസത്തെ ഇടവേള നിര്‍ദേശിച്ചിരിക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റതിനാല്‍ വസ്ത്രം അണിയുന്നതിനോ പുറത്ത് പോകുന്നതിനോ അഞ്ജലിയ്ക്ക് കഴിയില്ല. പൊടിയും കാറ്റുമടിച്ചാല്‍ താങ്ങാനുള്ള ശേഷിയില്ല. ഇടതുകൈ ഇതുവരെയും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചികിത്സ സഹായത്തിനായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും വില്ലേജില്‍ നല്‍കിക്കോളൂവെന്ന പതിവു മറുപടിയാണ് ലഭിച്ചത്. ഇ.എസ്.ഐയിലെ ചികിത്സകള്‍ക്കു മാത്രം മൂന്നു ലക്ഷം രൂപ ചെലവുവന്നു. എല്ലാ മാസവും മെഡിക്കല്‍ കോളജിലേക്കുള്ള പോക്കിലും പതിനായിരങ്ങള്‍ ചെലവാകുന്നുണ്ട്. ബസില്‍ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ വണ്ടി വിളിച്ചാണ് എല്ലാ മാസവും ആശുപത്രിയിലെത്തിക്കുന്നത്. കൂലിപ്പണിക്കാരനായ കുഞ്ഞുമോനും വീട്ടമ്മയായ ലക്ഷ്മിയും തുടര്‍ന്നുള്ള മകളുടെ ചികിത്സയ്ക്ക് എന്തുചെയ്യണമെന്നറിയാതെ നെടുവീര്‍പ്പെടുകയാണ്. കുഞ്ഞുമോനും ലക്ഷ്മിയും കടം വാങ്ങിയും പലരുടെയും സഹായത്താലും ഇത്രയും നാള്‍ ചികിത്സിച്ചെങ്കിലും തുടര്‍ന്നുള്ള ചികിത്സകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. അടിയന്തിരമായി മൂന്നു ശസ്ത്രക്രിയകള്‍ കൂടി നടത്തണമെന്നിരിക്കെ നല്ല മനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അഞ്ജലിയും മാതാപിതാക്കളും. അംഗന്‍വാടിയില്‍ പഠിക്കുന്ന അഞ്ജന, കൈക്കുഞ്ഞുങ്ങളായ അജല, അജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്. യൂണിയന്‍ ബാങ്ക് കട്ടപ്പന ബ്രാഞ്ചില്‍ അമ്മ ലക്ഷ്മിയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 352802010027066. ഫോണ്‍: 8606199597.

2012, മേയ് 5, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ വാദങ്ങള്‍ സമര്‍ഥിക്കാനാവാത്തത് തിരിച്ചടിയായി





 പുതിയ ഡാമിനു പിന്നാലെ കേരളം പാഞ്ഞപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും കരാറും ബലമുള്ളതെന്ന് തെളിയിച്ചു തമിഴ്‌നാട്. കേസ് നടത്തിപ്പിനു ചുക്കാന്‍പിടിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ തൊഴുത്തില്‍ക്കുത്തും തിരിച്ചടിയായി.

അണക്കെട്ട് ബലക്ഷയമാണെന്നു കൈയിലുള്ള രേഖകള്‍ ഉദ്ധരിച്ച് സമിതിക്കുമുന്നില്‍ വാദിക്കാന്‍ നില്‍ക്കാതെ പുതിയ ഡാമെന്ന ആവശ്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതാണ് വീണ്ടും തിരിച്ചടിക്കു കാരണമെന്ന് മുല്ലപ്പെരിയാര്‍സെല്‍ അംഗമായിരുന്ന കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ എസ് ശശിധരന്‍ തേജസിനോടു പറഞ്ഞു.

സമിതി നടത്തിയ സിറ്റിങുകളില്‍ ഒന്നില്‍പ്പോലും കേരളത്തിന്റെ അഭിഭാഷകരോ മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധരോ ബലക്ഷയം സംബന്ധിച്ച വാദം ഫലപ്രദമായി ഉന്നയിച്ചില്ല.കേരളം പുതിയ ഡാമിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മാത്രം മുന്നോട്ടുപോയപ്പോള്‍ തമിഴ്‌നാട് അണക്കെട്ട് സുരക്ഷിതമാണെന്നു വരുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയായിരുന്നു.

കൂടാതെ, ഉന്നതാധികാരസമിതിയിലെ സാങ്കേതികസമിതി അംഗങ്ങളായ സി ഡി തട്ടേയുടെയും ഡി കെ മേത്തയുടെയും ഇടപെടലുകളും ഇപ്പോഴത്തെ തിരിച്ചടിക്കു വഴിയൊരുക്കി. സി ഡി തട്ടേയുടെ നേതൃത്വത്തില്‍ നടത്തിയ സാങ്കേതിക പരിശോധനാ സമയത്ത് കേരളത്തിന്റെ പ്രതിനിധികളായ മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധര്‍ ഉന്നയിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ പോലുമുള്ള സന്‍മനസ്സ് ഉന്നതാധികാരസമിതി കാട്ടിയില്ല.

എല്ലാം നിസ്സംഗതയോടെ നോക്കിക്കണ്ട കേരളത്തിന്റെ പ്രതിനിധികള്‍ കേസ് സുപ്രിംകോടതിയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ ഉന്നയിക്കാമെന്ന നിലപാടിലായിരുന്നു. ഇനി ഇതുള്‍െപ്പടെയുള്ള കാര്യങ്ങള്‍ എങ്ങനെ സുപ്രിംകോടതിയുടെ മുന്നിലെത്തിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു കേരളത്തിന്റെ വിധി.

 മുല്ലപ്പെരിയാര്‍ സെല്ലില്‍ ഉടലെടുത്ത അധികാരത്തര്‍ക്കവും തൊഴുത്തില്‍ക്കുത്തും കേസില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നതിന് തടസ്സമായിട്ടുണ്ട്. അണക്കെട്ടില്‍ 1200 അടി നീളത്തില്‍ വിള്ളല്‍ വീണതായി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതോടെ സെല്‍ അംഗമായിരുന്ന എം ശശിധരനെ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിദഗ്ധസംഘത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. പലപ്പോഴും സുപ്രിംകോടതി ഉന്നതാധികാര സമിതിയുടെ നിലപാടുകളെ പരസ്യമായിത്തന്നെ ചോദ്യംചെയ്തു വന്നത് ശശിധരനായിരുന്നു.

പിന്നീട് അണക്കെട്ടില്‍ നടന്ന പരിശോധനകളിലെ ഏകപക്ഷീയ തീരുമാനങ്ങളെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍നായരും ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ പി ലതികയും കാഴ്ചക്കാര്‍ മാത്രമായി മാറുന്ന കാഴ്ചയാണു കണ്ടത്.






ഡാം സുരക്ഷിതമെന്നത് ആശ്വാസകരം: ജസ്റ്റിസ് കെ ടി തോമസ്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നു സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയംഗം ജസ്റ്റിസ് കെ ടി തോമസ്. അണക്കെട്ട് സംബന്ധിച്ചു വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത്തരമൊരു കണെ്ടത്തല്‍ നടത്തിയിരിക്കുന്നത്.

അതു തെറ്റാണെന്നു പറയാനുള്ള വൈദഗ്ധ്യം തനിക്കില്ല. അവരുടെ അഭിപ്രായത്തോട് തനിക്കു വിയോജിക്കാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന തന്റെ ആവശ്യം റിപോര്‍ട്ടില്‍ അംഗീകരിച്ചിട്ടുണ്ട്. റിപോര്‍ട്ടിലെ ഈ ഭാഗം ചൂണ്ടിക്കാട്ടി വേണം ഇനി കേരളം സുപ്രിംകോടതിയില്‍ വാദിക്കേണ്ടതെന്നും തോമസ് പറഞ്ഞു.

പുതിയ അണക്കെട്ട് സംബന്ധിച്ച കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന പരാമര്‍ശം കേരളത്തിന് അനുകൂലമാണ്. പുതിയ ഡാം വേണെ്ടന്ന് ഉന്നതാധികാര സമിതി പറഞ്ഞിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നു വിദഗ്ധ സമിതി റിപോര്‍ട്ടില്‍ വിലയിരുത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും തോമസ് പറഞ്ഞു.

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

മുല്ലപ്പെരിയാര്‍: കോടികള്‍ ഒഴുക്കിയിട്ടും കേരളത്തിന്റെ ആശങ്ക ഒഴിയുന്നില്ല




മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക ഒഴിയുന്നില്ല. ഉന്നതാധികാരസമിതി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെക്കുറിച്ച് പുറത്തുവന്ന സൂചനകള്‍ അനുസരിച്ച് 2006ലെ കോടതി വിധിയെ മറികടക്കാന്‍ കേരളത്തിനു കഴിഞ്ഞില്ലെന്നതാണ് വ്യക്തമാക്കുന്നത്.

കേരളം പ്രധാനമായും ഉന്നയിച്ച അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കയ്ക്ക് സമിതി കാര്യമായ പരിഗണന നല്‍കിയില്ല എന്നതാണ് ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന നിര്‍ദേശം. 2006 ഫെബ്രുവരി 27ന് സുപ്രിംകോടതി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് വിധിച്ചിരുന്നു. ഇതു മറികടക്കാനാണ് കേരളം ഡാം സുരക്ഷാനിയമം കൊണ്ടുവന്നത്. പക്ഷേ, സുപ്രിംകോടതിയുടെ അതേ വിധി തന്നെയാണ് റിപോര്‍ട്ടില്‍ ഉന്നതാധികാരസമിതിയും ഉള്‍പ്പെടുത്തിയതെന്ന വിവരം കേരളത്തിന് കനത്ത തിരിച്ചടിയാണ്.

 പുതിയ അണക്കെട്ടിന് സമിതി ശുപാര്‍ശ നല്‍കിയെന്നത് നേട്ടമായി എടുത്തുകാട്ടുമ്പോഴും യഥാര്‍ഥ പ്രശ്‌നം അതേപടി നിലനില്‍ക്കുകയാണ്. അണക്കെട്ടിന് ബലക്ഷയമുണെ്ടന്നും ഭൂകമ്പ സാധ്യത ദുരന്തത്തിനു വഴിയൊരുക്കുമെന്നും സംസ്ഥാനം കാലങ്ങളായി ഉന്നയിച്ച വാദമുഖങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികളിലെ വിദഗ്ധരെ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തി റിപോര്‍ട്ട് തയ്യാറാക്കിയത്. സുപ്രിംകോടതി ഉന്നതാധികാരസമിതിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ടുകള്‍ തള്ളിയത് അണക്കെട്ട് സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ വാദത്തിനു ബലമേകുന്നതായി. ലക്ഷങ്ങളാണ് ഐ.ഐ.ടികളുടെ പഠനത്തിനായി മാത്രം കേരളം ഖജനാവില്‍നിന്നു ചെലവിട്ടത്.

 ഇതിനുപുറമെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയാണ് ഓരോ സിറ്റിങിനും മുതിര്‍ന്ന അഭിഭാഷകരെത്തന്നെ ഉന്നതാധികാരസമിതിക്ക് എത്തിച്ചത്. കൂടാതെ കേസ് നടത്തിപ്പിനായി മുല്ലപ്പെരിയാര്‍ സെല്ലിലെ വിദഗ്ധര്‍ ഡല്‍ഹി വിമാനയാത്ര നടത്തിയതിലൂടെയും മറ്റുചെലവുകളുമായി ലക്ഷങ്ങളാണ് രണ്ടുവര്‍ഷത്തിനിടെ തുലച്ചത്.

കേന്ദ്ര ജലകമ്മീഷന്റെ പ്രതിനിധികളെ ഉന്നതാധികാരസമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതു തന്നെയാണ് വീണ്ടും തിരിച്ചടിക്കു കാരണമായതെന്ന് മുല്ലപ്പെരിയാര്‍ സെല്‍ മുന്‍അംഗവും മുന്‍ ചീഫ് എന്‍ജിനീയറുമായ എം ശശിധരന്‍ തേജസിനോടു പറഞ്ഞു. ആദ്യം മുല്ലപ്പെരിയാറിന്റെ സ്ഥിതിസംബന്ധിച്ചു പഠിച്ച സമിതിക്ക് നേതൃത്വം നല്‍കിയത് അന്ന് കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷനായിരുന്ന സി ഡി തട്ടേയായിരുന്നു.

ഈ സമിതിയിലെ അംഗമായിരുന്നു ഡി കെ മേത്ത. ഇവര്‍ നല്‍കിയ റിപോര്‍ട്ടും കൂടി പരിഗണിച്ചാണ് അണക്കെട്ട് സുരക്ഷിതമെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നും സുപ്രിംകോടതി വിധിച്ചത്. അതേ രണ്ടുപേര്‍ തന്നെ ഉന്നതാധികാരസമിതി അംഗങ്ങളായി എത്തിയതിനെ കേരളത്തിന് എതിര്‍ക്കാനായില്ല.

ഇരുവരുടെയും നേതൃത്വത്തില്‍ വിദഗ്ധ പരിശോധനകള്‍ നടന്നപ്പോള്‍ തന്നെ റിപോര്‍ട്ട് എതിരാവുമെന്ന് സര്‍ക്കാരിന് എം ശശിധരന്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. സി ഡി തട്ടേ, ഡി കെ മേത്ത എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് കേരളം എതിര്‍പ്പുന്നയിച്ചെങ്കിലും പിന്നീട്  പിന്‍മാറുകയായിരുന്നു.



2012, ജനുവരി 12, വ്യാഴാഴ്‌ച

അണപൊട്ടുന്ന രാഷ്ട്രീയം...




തേജസ് ദിനപത്രത്തില്‍ 2011 ഡിസംബര്‍ 09 മുതല്‍ 15 വരെ പ്രസിദ്ദീകരിച്ചത്

മുല്ലപ്പെരിയാര്‍ എവിടെയും ചര്‍ച്ച ചോര്‍ച്ചയും തകര്‍ച്ചയും തന്നെ. അണക്കെട്ട് പൊട്ടിത്തകരുമോ എന്ന ഭീതിയിലൊരു ജനത; ഭീതിസൃഷ്ടിച്ച് മറ്റൊരു അണക്കെട്ട് പണിയുന്നതിന്റെ കോടികളില്‍ കണ്ണുനട്ട് കുറേ ഷൈലോക്കുമാര്‍ മറുവശത്ത്. ഇതിനിടയില്‍ എവിടെ, എന്തൊക്കെയാണ് വസ്തുതകള്‍. വിവാദങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യങ്ങളിലേക്ക് തേജസ് പ്രതിനിധി യു എച്ച് സിദ്ദീഖ് നടത്തിയ അന്വേഷണ പരമ്പര
1മുല്ലപ്പെരിയാര്‍: ഭീതി അണപൊട്ടുന്നു

ഇടുക്കി മേഖലയില്‍ തീവ്രത കുറഞ്ഞതെങ്കിലും ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. ഈ പ്രതിഭാസം 115 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ അസ്ഥിരപ്പെടുത്തുമെന്ന് വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ്, സെന്റര്‍ ഓഫ് റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങളിലും പഠനങ്ങളിലും കേരളത്തിലൊട്ടാകെ റിക്റ്റര്‍ സ്‌കെയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങളുണ്ടാവാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പസാധ്യതാപ്രദേശങ്ങളില്‍ മൂന്നാംമേഖലയിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിലെ ഭ്രംശമേഖലകളില്‍ പ്രധാനപ്പെട്ടത് ഇടമലയാര്‍, പെരിയാര്‍, അച്ചന്‍കോവില്‍, തെന്‍മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുന്‍സൂര്‍, മാട്ടുപ്പെട്ടി, കാവേരി, കണ്ണന്‍കുഴിത്തോട് എന്നിവയാണ്. ഇതിനു പുറമെ നിരവധി ചെറുവിള്ളലുകളും നിലനില്‍ക്കുന്നു. ഈ വിള്ളലുകള്‍ മിക്കവയും പരസ്പരം ബന്ധപ്പെട്ടവയായതിനാല്‍ ഏതെങ്കിലുമൊന്നില്‍ താരതമ്യേന തീവ്രതയുള്ള ഒരു ചലനമുണ്ടായാല്‍പ്പോലും അതിന്റെ പ്രതിഫലനം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജോണ്‍ മത്തായി പറയുന്നു. മുല്ലപ്പെരിയാറിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നവയാണ് കുമളി, കമ്പം, ബോഡിനായ്ക്കനൂര്‍, തേനി വഴി തമിഴ്‌നാട്ടിലേക്കു വ്യാപിച്ചുകിടക്കുന്ന കമ്പം ഭ്രംശമേഖല. അനവധി ഭ്രംശമേഖലകളുടെ സാമിപ്യവും അവയിലെ വിള്ളലുകളും റിക്റ്റര്‍ സ്‌കെയിലില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ വരാനുള്ള സാധ്യതയും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുകയാണ്. ഇടയ്ക്കിടെ ചെറിയതോതില്‍ ഭൂമി കുലുങ്ങുന്നത് പ്രകൃതി നല്‍കുന്ന മുന്നറിയിപ്പാണ്. മുല്ലപ്പെരിയാറിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രധാനപ്പെട്ട 22 ഭ്രംശമേഖലകളുണ്ടെന്ന് റൂര്‍ക്കി ഐ.ഐ.ടിയിലെ ഭൗമശാസ്ത്രവിഭാഗം മേധാവി ഡി കെ പോളിന്റെ നേതൃത്വത്തില്‍ 2007ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകള്‍ നിലനില്‍ക്കെ പുതിയൊരു അണക്കെട്ട് എത്രമാത്രം അഭികാമ്യമാണ്. മുല്ലപ്പെരിയാറിന് 1,300 അടി അകലത്തില്‍ പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥലത്ത് പലഭാഗത്തും പാറയുടെ ഘടന ഉറപ്പുള്ളതല്ലെന്നു കണ്ടെത്തി. ഇനിയും പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍.

1920ല്‍ രവീന്ദ്രനാഥ ടാഗൂറിന്റെ നാടകം അണക്കെട്ടുകള്‍ക്കെതിരേയുള്ള വികാരം രാജ്യത്ത് ഉയര്‍ത്തിവിട്ടതായി പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനായ സിവിക് ചന്ദ്രന്‍ പറയുന്നു. സ്വച്ഛന്ദമായി ഒഴുകിയിരുന്ന പുഴകളെ തടഞ്ഞുനിര്‍ത്തി വാണിജ്യവല്‍ക്കരിച്ച വെള്ളക്കാരുടെ തന്ത്രം, അതിന്റെ തുടര്‍ച്ചയെന്നോണം സ്വാതന്ത്ര്യത്തിനിപ്പുറം 1950ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭക്രാനംഗല്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തതിലൂടെ വീണ്ടും രാജ്യത്ത് സജീവമാക്കി.(തുടരും)

2.എല്ലാവരുടെയും കണ്ണ് ജലത്തില്‍
വെള്ളത്തിനുള്ള ആവശ്യങ്ങള്‍ ഓരോ ദിവസം കഴിയും തോറും വര്‍ധിച്ചുവരികയാണ്. ഇരു സംസ്ഥാനങ്ങളിലെയും ജലാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതരത്തിലുള്ള പുതിയ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാവേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ജൈവവന്യമൃഗ സമ്പന്നമായ പെരിയാര്‍ കടുവസങ്കേതത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുകൊണ്ടുമുള്ള പരിഹാരമാണ് ഉണ്ടാവേണ്ടത്.

നിലവില്‍ ഒരു ഘനമീറ്റര്‍ വെള്ളം കൃഷിക്ക് ഉപയോഗിക്കുമ്പോള്‍ അതിലൂടെ 34 രൂപയുടെ മൂല്യവര്‍ധനവാണ് ഉണ്ടാവുന്നത്. ഇതേ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായി ഉപയോഗിച്ചാല്‍ 1012 രൂപവരെ മൂല്യം ഉയരുന്നു. കേരളം നല്‍കുന്ന വെള്ളത്തിന്റെ മൂല്യം തമിഴ്‌നാടിന് നന്നായി അറിയാം. ഒരു കിലോഗ്രാം പച്ചമുളക് വിളയിച്ചെടുക്കാന്‍ 42 ലിറ്റര്‍ ജലം വേണം. നെല്ല് വിളയിച്ച് ഒരു കിലോ അരി ഉല്‍പ്പാദിപ്പിക്കാന്‍ 290 ലിറ്ററാണ് തമിഴ്‌നാട്ടിലെ ജലത്തിന്റെ ഉപയോഗമെന്ന് കര്‍ഷകസംഘം നേതാവ് കെ എം അബ്ബാസ് പറയുന്നു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമില്ലാതെ തെക്കന്‍ തമിഴ്‌നാടിന് നിലനില്‍പ്പില്ല. അതിനാലാണ് അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സുപ്രിംകോടതിയെ ബോധ്യപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് 2006ല്‍ അനുകൂല വിധി നേടിയത്.

എന്നാല്‍, സാങ്കേതികജ്ഞാനം ശൈശവ ദിശയിലായിരുന്ന കാലത്താണ് ഉയരവും വലിപ്പവുമേറിയ അണക്കെട്ട് നിര്‍മിച്ചത്. കാലപ്പഴക്കവും ഭൂകമ്പഭീഷണിയും വര്‍ധിച്ചതോടെ സുര്‍ക്കി നിര്‍മിത അണക്കെട്ട് ദുര്‍ബലമായി. നിര്‍മാണത്തിന് ഉപയോഗിച്ച ഏതാണ്ട് 40 ശതമാനത്തോളം സുര്‍ക്കിയും നഷ്ടപ്പെട്ടുകഴിഞ്ഞതായി കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറും കേരളത്തിന്റെ മുല്ലപ്പെരിയാര്‍ വിദഗ്ധസംഘത്തില്‍ അംഗവുമായ എം ശശിധരന്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സെന്റര്‍ ഫോര്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌റ്റേഷന്‍ (സി.എസ്.എം.ആര്‍.എസ്) സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം പഠനം നടത്തിയിരുന്നു. ജലാന്തര്‍ഭാഗത്ത് റിമോട്ട് സെന്‍സറിങ് കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരമാണു ലഭിച്ചതെന്ന് എം ശശിധരന്‍ പറഞ്ഞു. അണക്കെട്ടില്‍ 1200 അടി നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയതായി അദ്ദേഹം സംസ്ഥാനസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശശിധരനെ ഒഴിച്ചുനിര്‍ത്തുന്ന നിലപാടാണ് പിന്നീട് സ്വീകരിച്ചത്.

എന്നാല്‍ തമിഴ്‌നാട് വാദിക്കുന്നത് അണക്കെട്ട് സുരക്ഷിതമെന്നുതന്നെയാണ്. 193032 കാലത്ത് നടത്തിയ സിമന്റ് ഗ്രൗട്ടിങും 1935ല്‍ മര്‍ദ്ദമുപയോഗിച്ച് സിമന്റ് ചാന്ത് അടിച്ചു പിടിപ്പിച്ച ഗുണൈറ്റിങും 1979നു ശേഷവും ഹ്രസ്വകാല നടപടിയെന്ന നിലയില്‍ നടത്തി. പിന്നീട് കേബിള്‍ ആങ്കറിങും ഗ്രൗട്ട് നിറയ്ക്കലും, പുറംഭിത്തിയില്‍ ജലനിരപ്പ് കുറയുന്ന അവസരത്തില്‍ സിമന്റ് പ്ലാസ്റ്ററിങും തുടര്‍ന്നുവരുന്നു. ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ നടപ്പാക്കിയ കോണ്‍ക്രീറ്റ് താങ്ങിനെ ഒരു ഭൂകമ്പത്തിനും ഉലയ്ക്കാനാവില്ലെന്നാണ് അബ്ബാസിനെ പോലുള്ളവര്‍ വാദിക്കുന്നത്. ഇവ തെറ്റാണെന്ന് തെളിയിച്ചു വേണം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം കണ്ടെത്താന്‍.

(തുടരും)

3.നിലപാടുകളിലെ മലക്കം മറിച്ചിലുകള്‍ക്ക് പിന്നില്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാലങ്ങളായി കേരളം സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ കോടതികളിലും പുറത്തും ഉത്തരവാദപ്പെട്ടവര്‍ മലക്കംമറിയുന്ന കാഴ്ചയാണ് ദുരൂഹം. 2007ല്‍ അണക്കെട്ടിന്റെ ദുരവസ്ഥ തുറന്നുകാട്ടുന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ച മുല്ലപ്പെരിയാര്‍ സെല്‍ തലവന്‍ എം കെ പരമേശ്വരന്‍നായര്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തന്റെ മുന്‍ നിലപാട് തിരുത്തി.

അണക്കെട്ടിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ കേരളം പ്രളയജലത്തില്‍ മുങ്ങിപ്പോവുന്ന ഭീകരാവസ്ഥ സംജാതമാവുമെന്നാണ് അദേഹം മുമ്പ് വ്യക്തമാക്കിയത്. വള്ളക്കടവ് മുതല്‍ ഉപ്പുതറവരെയുള്ള പ്രദേശങ്ങളിലെ ദുരന്തസ്ഥിതി മറച്ചുപിടിച്ചാണ് അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി താങ്ങിക്കൊള്ളുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയര്‍ എം ശശിധരന്റെ വാക്കുകള്‍. കുത്തിയൊലിച്ചെത്തുന്ന മഹാജലപ്രവാഹത്തെ തടയുന്ന തരത്തിലല്ല ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി, കുളമാവ് അണക്കെട്ടുകളും നിര്‍മിച്ചിരിക്കുന്നത്. ഭൂചലനത്തെയും മെല്ലെ ഒഴുകിയെത്തുന്ന വെള്ളത്തെയും തടഞ്ഞുനിര്‍ത്താനാവുന്ന തരത്തിലാണു നിര്‍മാണം. ഇനി ഇടുക്കി അണക്കെട്ട് മുല്ലപ്പെരിയാറിലെ വെള്ളത്തെയും അവശിഷ്ടങ്ങളെയും തടഞ്ഞുനിര്‍ത്തിയെന്നുതന്നെ വയ്ക്കുക. എന്നാലും കരിങ്കല്ലില്‍ പണിതുയര്‍ത്തിയിട്ടുള്ള കുളമാവ് ഡാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്ന് ശശിധരന്‍ പറയുന്നു.

ഇടുക്കിയില്‍ വെള്ളം താഴ്ത്തിനിര്‍ത്തിയാല്‍ പോലും ഇതു തന്നെയാവും ദുരവസ്ഥ. വെള്ളമില്ലാതെ ആര്‍ച്ച് ഡാം നില നിന്നിട്ടു പിന്നെന്തുകാര്യം. മുല്ലപ്പെരിയാറും ഇടുക്കിയും ഉള്‍പ്പെടെ ഒരു ഡസനിലേറെ അണക്കെട്ടുകളുള്ള ജില്ലയില്‍ ഇതുവരെ ഡാം ബ്രേക്കിങ് അനാലിസിസ് നടത്താനായിട്ടില്ലഓരോ ദിവസവും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന മന്ത്രിമാരും ജനനേതാക്കളും.

മുല്ലപ്പെരിയാറിന്റെ പേരില്‍ കണ്ണീര്‍ വാര്‍ത്ത ജലവിഭവ മന്ത്രി പി ജെ ജോസഫ് പോലും ഓരോ ദിവസവും വ്യത്യസ്ത രീതിയിലാണ് സംസാരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ തഴച്ചുവളര്‍ന്ന തേനി ജില്ലയിലെ ഏക്കര്‍ കണക്കിന് മുന്തിരിപ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും ബന്ധുക്കളുടേതുമായതിനാലാണോ ജനനേതാക്കളുടെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങള്‍. തേനി ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ മലയാളി ചേട്ടന്‍മാരുടെ ഫാം ഹൗസുകളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാട്ടിത്തരും.

അതുകൊണ്ടുതന്നെയാണ് അഞ്ചു ജില്ലകളിലെ ജനങ്ങള്‍ നേരിടുന്ന ദുരന്തഭീതിയെ ഉള്‍ക്കൊള്ളാന്‍ ജനനേതാക്കള്‍ക്കു കഴിയാത്തതും. തേനിയില്‍ മലയാളികള്‍ സമ്പാദിച്ചുകൂട്ടിയ ഭൂസ്വത്തുക്കളുടെ കണക്കെടുപ്പ് സംസ്ഥാനത്തെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. കോണ്‍ഗ്രസ്‌കേരളകോണ്‍ഗ്രസ് പോര് താഴ്്‌വരയില്‍ ഒന്നിച്ചൊരു പ്രക്ഷോഭമുയര്‍ത്താനുള്ള കെല്‍പ്പ് യു.ഡി.എഫിന് ഇല്ലാതാക്കി. കേരള കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം യൂത്ത് കോണ്‍ഗ്രസ്സിനെ ഉപയോഗിച്ച് അതിര്‍ത്തിയില്‍ തമിഴ് മലയാളി സംഘത്തിന്റെ വിത്തു പാകാനാണ് നേതാക്കളെ പ്രേരിപ്പിച്ചത്.

ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞ് മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ കേരള കോണ്‍ഗ്രസ് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പകച്ചു. ചപ്പാത്തിലെ പ്രക്ഷോഭപ്പന്തല്‍ വിട്ട് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ്സ് അഭയം തേടി. സി.പി.ഐ ചപ്പാത്തിലെ സമരത്തില്‍ പങ്കുചേര്‍ന്നതോടെ സി.പി.എം വണ്ടിപ്പെരിയാറില്‍ സമരമുഖം തുറക്കുകയായിരുന്നു.

(നാളെ: മരണം മലമുകളില്‍)
4. മരണം മലമുകളില്‍; ജനം ഭീതിയില്‍
ഏതുനിമിഷവും മരണംവിതയ്ക്കാന്‍ കാത്തുനില്‍ക്കുന്ന അണയ്ക്കു കീഴെ പച്ചപ്പട്ട് പുതച്ച മലകളുടെ നടുവില്‍ മനോഹാരിത തുളുമ്പുന്ന വള്ളക്കടവ് ഗ്രാമം. ഇവിടെ ഉയര്‍ന്ന സമരപ്പന്തലിലേക്ക് പക്ഷേ, രാഷ്ട്രീയകക്ഷികളുടെ നേതാക്കളാരും കടന്നുവരുന്നില്ല. ലൈവ് സംപ്രേഷണവും മാധ്യമപ്പടയുടെ എത്തി നോട്ടവുമില്ല. വള്ളക്കടവിന്റെ ഹൃദയവികാരം തൊട്ടറിയാന്‍ ആരുമില്ല. മുല്ലപ്പെരിയാറില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലം മാത്രമുള്ള വള്ളക്കടവില്‍ നിന്നാല്‍ അണക്കെട്ടെങ്ങാനും പൊട്ടിയെങ്കിലോ എന്ന ഭീതിമൂലമാണ് ഇവര്‍ വരാന്‍ മടിക്കുന്നതെന്ന് സമരസമിതി നേതാവ് കെ കെ തങ്കച്ചന്‍ പറയുന്നു. ഇവിടെ പെരിയാറിന്റെ തീരത്തോട് തൊട്ടുരുമ്മിനില്‍ക്കുന്ന നിരവധി വീടുകളാണുള്ളത്. ഈ ഭവനങ്ങളില്‍ കഴിയുന്നത് ഉറക്കവും സമാധാനവും ജീവിതവും നഷ്ടമായവരാണെന്ന് കേരളം അറിയുന്നത് മുല്ലപ്പെരിയാര്‍ നിറഞ്ഞ് പരിധിവിടുമ്പോള്‍ മാത്രമാണ്.

ഡെയ്‌സി ഭവനില്‍ അരുള്‍മണിപുഷ്പ ദമ്പതികളുടെ ഉറക്കം നഷ്ടമായിട്ട് വര്‍ഷങ്ങള്‍ പലതുകടന്നു. ജലനിരപ്പ് അണക്കെട്ടില്‍ കുറഞ്ഞാല്‍പ്പോലും ഇവര്‍ക്കു പേടിയില്ലാതെ ഉറങ്ങാനാവില്ല. പെരിയാറില്‍ നിന്ന് വെറും അഞ്ചടി ഉയരത്തില്‍ മാത്രമാണ് ഇവരുടെ വീട്. തുടരെത്തുടരെ ഭൂചലനങ്ങള്‍ വന്നതോടെ അരുള്‍മണിയുടെയും കുടുംബത്തിന്റെയും ഉറക്കം പൂര്‍ണമായും നഷ്ടമായി. പ്ലസ്ടുവിന് പഠിക്കുന്ന മൂത്തമകള്‍ ഡെയ്‌സി റാണിയും എട്ടാംക്ലാസ് വിദ്യാര്‍ഥി ഡിയോളമേരിയും മകന്‍ പീറ്റര്‍ മൈക്കിളും സ്‌കൂളില്‍ പോയിട്ട് ആഴ്ചകളായി. ജീവന്‍ കവരാനെത്തുന്ന അണക്കെട്ടിലെ ജലപ്രവാഹത്തെ കാത്തിരിപ്പാണിവര്‍. ഒഴുകിയെത്തുന്ന വെള്ളം അപ്പയെയും അമ്മയെയും കൊണ്ടുപോവില്ലേ. മരിക്കുകയാണെങ്കില്‍ ഒന്നിച്ചുതന്നെ ആവാം. ഇത് ഈ കുട്ടികളുടെ മാത്രം വാക്കുകളല്ല. വള്ളക്കടവ് മുതല്‍ ഉപ്പുതറവരെ പെരിയാര്‍ തീരത്ത് ജീവിക്കുന്നവരുടെ വാക്കുകളിലെല്ലാം മരണഭീതിയുണ്ട്. ഇതിനിടെയാണ് 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മന്ത്രി പ്രഖ്യാപനവും നടത്തി. പക്ഷേ, ഈ തീരം വിട്ട് എങ്ങോട്ടുമില്ലെന്ന നിലപാടിലാണ് ഓരോ കുടുംബവും. ജനിച്ചുവീണ മണ്ണില്‍ നിന്നു വേരോടെ പിഴുതെറിയാനുള്ള ഭരണകൂടനീക്കത്തിന്റെ ഭാഗമായാണ് ഈ പുനരധിവാസത്തെ ഇവര്‍ കാണുന്നത്. പുതിയ അണക്കെട്ട് വേണമെന്ന താഴ്‌വരയുടെ ആവശ്യത്തില്‍ നിന്ന് ഒളിച്ചോടാനാണു സര്‍ക്കാരിന്റെ പുനരധിവാസപ്രഖ്യാപനമെന്ന് ഇവര്‍ വിശ്വസിക്കുന്നു. വള്ളക്കടവ് മുതല്‍ ചപ്പാത്ത് പാലം വരെ 90 കുടുംബങ്ങള്‍ പെരിയാറിന്റെ തീരത്തായി താമസിക്കുന്നുണ്ട്. അഞ്ചും പത്തും സെന്റ് ഭൂമിയില്‍ വീടു വച്ച് താമസിക്കുന്ന സാധാരണക്കാര്‍. ഒരുദിവസം അടുപ്പില്‍ തീപുകയണമെങ്കില്‍ കൂലിവേല ചെയ്യേണ്ടവരാണു ഭൂരിപക്ഷവും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലേക്ക് ഉയര്‍ന്നുതുടങ്ങിയാല്‍ ഭാര്യയെയും മക്കളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി ജോലിക്കുപോവാനാവാതെ ഗൃഹനാഥന്‍മാര്‍ വീട്ടില്‍ തന്നെയാണ്. മുല്ലപ്പെരിയാര്‍ ദുരന്തഭീതിമൂലം കാഞ്ഞിരപ്പള്ളിയില്‍ കെട്ടിടംപണി ചെയ്തിരുന്ന കുരിശുമൂട് സ്വദേശി മൂലയില്‍ മണി ജോലി ഉപക്ഷേിച്ചു നാട്ടില്‍ മടങ്ങിയെത്തി. തുടരെത്തുടരെ ഉണ്ടായ ഭൂചലനമാണ് ജോലി ഉപേക്ഷിച്ചു നാട്ടിലെത്താന്‍ മണിയെ പ്രേരിപ്പിച്ചത്. വേറെയും നിരവധിപേര്‍ മുല്ലപ്പെരിയാര്‍ താഴ്‌വരയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ഗള്‍ഫില്‍ പോയ പലരും മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. അവധിക്കായി നാട്ടിലെത്തിയ ചിലര്‍ തിരികെ പോവാന്‍ മടിച്ചുനില്‍ക്കുകയാണ്. കുട്ടികളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. വീടു വിട്ടിറങ്ങാന്‍ മടി. സ്‌കൂളിലെത്തിയാല്‍ തന്നെ ഇടയ്ക്കിടെ പേടിച്ചുകരയുന്നു. എല്‍.പി വിഭാഗം കുട്ടികളിലാണു ഭീതി കൂടുതലുള്ളതെന്ന് വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂളിലെ അധ്യാപകന്‍ അജി വര്‍ഗീസ് പറയുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. 2006ല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് കുട്ടികള്‍ ബോധംകെട്ടുവീണിരുന്നു. ഭയത്തിന്റെ മുള്‍മുനയില്‍ കഴിഞ്ഞ കുട്ടികളെ കൗണ്‍സലിങിലൂടെയാണ് ജീവിതത്തിലേക്കും പഠനത്തിന്റെ ലോകത്തേക്കും മടക്കിക്കൊണ്ടുവന്നത്. അണക്കെട്ട് തകരില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി കുട്ടികളെ മുല്ലപ്പെരിയാര്‍ ഡാം കൊണ്ടുപോയി കാണിച്ചിരുന്നു.

താഴ്‌വരയുടെ രോദനത്തിന് ഇത്തവണയെങ്കിലും ഫലംകണ്ടേ മതിയാവൂ. സര്‍ക്കാരിന്റെ താല്‍ക്കാലിക നടപടികള്‍ ഭയപ്പാടിന് അറുതിവരുത്തില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്ത് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നല്‍കുക. അതിനായി മരണംവരെ സമരത്തില്‍ നിന്നു പിന്നോട്ടില്ല. ഉപ്പുതറ മുതല്‍ വള്ളക്കടവ് വരെ മുഴങ്ങുന്നത് ഈ മുദ്രാവാക്യമാണ്. ഈ അതിജീവനപ്രക്ഷോഭത്തിന് കേരള മനസ്സാക്ഷി കാതോര്‍ത്തുവെന്നതിന്റെ തെളിവാണ് സമരപ്പന്തലുകളിലേക്ക് ഒഴുകിയെത്തുന്നവരുടെ തിക്കുംതിരക്കും.

(അവസാനിക്കുന്നില്ല.)
5 വൈഗയില്‍ പച്ചപ്പ് വിരിഞ്ഞു; മലനാട്ടില്‍ ദുരന്തഭീതി ചിറകുവിടര്‍ത്തി

വൈഗാ മഴനിഴല്‍ പ്രദേശത്തെ ഇന്നു കാണുന്ന ഹരിതഭൂമിയാക്കി മാറ്റാന്‍ 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ശ്രമം വിജയംകണ്ടതാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെയെല്ലാം കാതല്‍. പശ്ചിമഘട്ടം കനിഞ്ഞു നല്‍കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ അനുഗ്രഹത്താല്‍ ഒഴുകുന്ന പെരിയാറിനെ പിടിച്ചുകെട്ടി കിഴക്കോട്ട് തിരിച്ചൊഴുക്കിയാല്‍ ഊഷരഭൂമിയായ വൈഗ പ്രദേശത്ത് പച്ചവിരിക്കാമെന്ന അതിമോഹത്തില്‍ നിന്നാണ് മുല്ലപ്പെരിയാര്‍ ഉദിച്ചത്.

കനത്ത ക്ഷാമവും വരള്‍ച്ചയും വൈഗ പ്രദേശത്തെ ജനങ്ങളെ അലട്ടിക്കൊണ്ടിരുന്നു. കൃഷിക്കായി ജലം സംഭരിക്കാനുള്ള ചെറുസംഭരണികള്‍ ഉണങ്ങുന്നതോടെ നാട്ടുകാര്‍ കന്നുകാലികളുമായി ആഹാരവും വെള്ളവും തേടി അയല്‍ ജില്ലകളിലേക്കു പ്രയാണമാരംഭിക്കും. മദിരാശിയുടെ അതിര്‍ത്തിയില്‍ തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാര്‍ ജലസമ്പത്ത് വൈഗ പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് ഐന്നന്നേക്കും പരിഹാരമാവുമെന്ന ബ്രിട്ടീഷ് ചിന്ത 1895ല്‍ മുല്ലപ്പെരിയാര്‍ ഡാം പണിയുന്നതില്‍ എത്തിച്ചേര്‍ന്നു. ആദ്യം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആവശ്യത്തിനു മുന്നില്‍ വഴങ്ങാതെനിന്ന തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ 1886 ഒക്‌ടോബര്‍ 25ന് പെരിയാര്‍ പാട്ടക്കരാറിന് തുല്ല്യംചാര്‍ത്തിനല്‍കി. അവിടുന്നങ്ങോട്ട് പെരിയാറിന്റെ തെളിനീര്‍ തെക്കന്‍ തമിഴ്‌നാട്ടിലെ തേനി, ഡിണ്ടികല്‍, മധുര, രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍ പച്ചത്തുരുത്തുകള്‍ വിരിയിച്ചു. വര്‍ഷങ്ങക്കുശേഷം അണക്കെട്ടിന്റെ തകര്‍ച്ച കേരളത്തിനു മാത്രമല്ല തമിഴ്‌നാടിനും ദുരന്തം വിതയ്ക്കും. 19ാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കായിരിക്കുമിത്. തേനിയും മധുരയും ഡിണ്ടികലും രാമനാഥപുരവും ശിവഗംഗയും വീണ്ടും മരുഭൂമിയായി മാറും. കുടിനീരിനായി അവര്‍ പലായനം നടത്തേണ്ടിവരും. ഈ സത്യം തമിഴകത്തെ ബോധ്യപ്പെടുത്താന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. വെള്ളം തരാം; പകരം പുതിയ അണക്കെട്ട് പണിയാന്‍ സമ്മതിക്കൂ. എന്ന ആവശ്യം തുടര്‍ച്ചയായി മുഴങ്ങിയിട്ടും ജീവജലം നല്‍കി ഊഷരഭൂമി പച്ചപ്പാക്കി മാറ്റിയ കേരളീയനോട് തമിഴ് ഭരണാധികാരികള്‍ മുഖംതിരിക്കുകയാണ്. മിഴ്‌നാട് ഭരിച്ച കക്ഷികള്‍ പ്രശ്‌നം കോടതികളില്‍ കെട്ടിയിട്ട് താഴ്‌വരയുടെ നിലവിളി കാണാതെപോവുകയാണ്.

1970ല്‍ കേരളാമുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ മൂല്യം കൂട്ടിനല്‍കിയ കരാറിന്റെ പിന്‍ബലവും അതിന് അകമ്പടിനല്‍കുന്നു. ഇച്ഛാശക്തി നഷ്ടമായ ദേശീയപാര്‍ട്ടികള്‍ ദ്രാവിഡ കക്ഷികള്‍ക്കു മുമ്പില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. ഉന്നതാധികാരസമിതി വിദഗ്ധ സമിതികളെക്കൊണ്ട് അണക്കെട്ടിന്റെ ബലക്ഷയം പഠിച്ചിട്ടുണ്ട്. അവിടെയും മുമ്പെന്നപോലെ വിദഗ്ധരെ സ്വന്തം ചെലവിലെത്തിച്ച് സുഖസൗകര്യങ്ങളൊരുക്കി തമിഴ്‌നാട് കാര്യനേട്ടത്തിന് ഉപയോഗിച്ചുവെന്നത് ഏവര്‍ക്കും അറിയാവുന്ന സത്യം. നമ്മുടെ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികള്‍ മാത്രമായി. തങ്ങളെ അറിയിച്ചില്ല, വിളിച്ചില്ല, കണ്ടില്ല എന്ന നിലപാടില്‍ മുറുമുറുപ്പുമായി നടന്നതല്ലാതെ കാര്യമായ ഇടപെടലുകള്‍ അവര്‍ക്ക് നടത്താനായില്ല. ഉന്നതാധികാരസമിതി ജനുവരിയില്‍ റിപോര്‍ട്ട് സുപ്രിംകോടതിക്ക് സമര്‍പ്പിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നീട് പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ അണക്കെട്ടിന് എന്തുസംഭവിക്കുമെന്ന് അറിയില്ല. നാലു ജില്ലകളിലെ 35 ലക്ഷം പേര്‍ക്ക് ദുരന്തവിധി വന്നേക്കാം. 999 വര്‍ഷത്തേക്കു തുല്ല്യം ചാര്‍ത്തിക്കിട്ടിയ കരാറനുസരിച്ച് 883 വര്‍ഷം കൂടി അണക്കെട്ട് നിലനില്‍ക്കുമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തമിഴ്‌നാട്. പക്ഷേ അണക്കെട്ട് ഇത്രയും കാലം നിലനില്‍ക്കുമെന്ന് ആരും ഉറപ്പിച്ചുപറയുന്നില്ല. 99 വര്‍ഷത്തേക്കായിരുന്നു യദാര്‍ഥത്തില്‍ മുല്ലപ്പെരിയാറെന്നും ഒരു ഒമ്പതുകൂടി സൂത്രത്തില്‍ എഴുതിച്ചേര്‍ത്തതാണെന്നു മറ്റൊരു വാദവുമുണ്ട്.

രാജ്യം സ്വാതന്ത്ര്യമാവുന്നതിന് മുമ്പ് 1947 ജൂലൈ 21ന് ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നാട്ടുരാജ്യങ്ങളുടെ ലയനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യോഗംവിളിച്ചിരുന്നു. തിരുവിതാംകൂറിന്റെ പ്രതിനിധിയായി എത്തിയ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ പ്രധാനമായും ഉന്നയിച്ചത് മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണമെന്നായിരുന്നു. തമിഴ്‌നാട്ടുകാരനായ സര്‍ സി പിയുടെ വാദത്തോട് മൗണ്ട്ബാറ്റണ്‍ പോലും യോജിച്ചു. 999 വര്‍ഷത്തെ വിചിത്ര കരാര്‍ പുനപ്പരിശോധിക്കാമെന്ന ഉറപ്പും നല്‍കി. പക്ഷേ, തിരിച്ചെത്തിയ സി പി വെട്ടേറ്റ് മുറിമൂക്കനായി മലയാളനാടിനോട് വിടപറഞ്ഞു. മുല്ലപ്പെരിയാര്‍ പക്ഷേ, ഇന്നും പേടിപ്പിച്ചുകൊണ്ട് സഹ്യസാനുവില്‍ നിലകൊള്ളുന്നു.
(അവസാനിക്കുന്നില്ല)
6 പുതിയ അണക്കെട്ട്; ആവശ്യത്തിനു പിന്നില്‍ രാഷ്ട്രീയതന്ത്രങ്ങള്‍

മുല്ലപ്പെരിയാറിന്റെ പിറവിക്കു മുമ്പേ 1893 മുതല്‍ വൈദ്യുതിക്കുള്ള ആസൂത്രണം തമിഴ്‌നാട് ആരംഭിച്ചിരുന്നു. 1909ല്‍ വ്യവസായവകുപ്പ് മേധാവിയായ എ ചാറ്റര്‍ടണ്‍ ഇതിനു രൂപംനല്‍കി. മദിരാശി സര്‍ക്കാരിന്റെ ആവശ്യത്തിനു വഴങ്ങാതെ വന്നതോടെ പ്രശ്‌നം മധ്യസ്ഥതയ്ക്കു വിട്ടു.

മദിരാശി ഹൈക്കോടതി ജഡ്ജിയായിരുന്ന ഡേവിഡ് ദേവദാസും തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ വി എസ് സുബ്രഹ്്മണ്യഅയ്യരുമായിരുന്നു മധ്യസ്ഥര്‍. സര്‍ നളിനിരഞ്ജന്‍ ചാറ്റര്‍ജിയായിരുന്നു അമ്പയര്‍. മദിരാശി സര്‍ക്കാര്‍ നടത്തുന്ന നീക്കം നിയമവിരുദ്ധമാണെന്ന് 1941 മെയില്‍ അമ്പയര്‍ വിധിച്ചു. വെള്ളക്കാരന്റെ കാലത്തും ഇക്കാലത്തും തമിഴകം ഭരിച്ചവര്‍ക്ക് ഒരേ മനസ്സു തന്നെയാണ്. കോടതിവിധികളും കരാര്‍വ്യവസ്ഥയും മാനിക്കാനുള്ള വിമുഖത. അവര്‍ വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള നീക്കം ശക്തമാക്കി. തുരങ്കത്തിന്റെ വിസ്തീര്‍ണവും ഫോര്‍ബേ അണക്കെട്ടും സര്‍ജര്‍ഷാഫ്റ്റും പെന്‍സ്‌റ്റോക്ക് പൈപ്പുകളും വൈദ്യുതിനിലയവും തിരക്കിട്ടു സ്ഥാപിച്ചു. ഇപ്പോള്‍ നിലയത്തിന്റെ ശേഷി വര്‍ധിപ്പിക്കാനും ഒരു ഡസനിലേറെ വൈദ്യുതിനിലയങ്ങള്‍ പടുത്തുയര്‍ത്താനും കോടികള്‍ ചെലവഴിക്കുന്നു.

രാജ്യം സ്വതന്ത്രമായതിനു ശേഷം 195865 വരെയുള്ള കാലത്ത് 35 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകള്‍ സ്ഥാപിച്ച് പ്രതിവര്‍ഷം 500 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. പച്ചയായ ഈ കരാര്‍ലംഘനത്തെ നിയമപരമായി നേരിടാതെയാണ് 1970 മെയ് 29ന് പുതിയ കരാര്‍ ഉണ്ടാക്കി മുഖ്യമന്ത്രി അച്യുതമേനോന്‍ തമിഴ്‌നാടിന് ഒപ്പിട്ടുനല്‍കിയത്. 1964ല്‍ മുല്ലപ്പെരിയാറില്‍ ചോര്‍ച്ച കണ്ടെത്തി. കേരളത്തിനുണ്ടായ നേട്ടം എക്കറൊന്നിന് അഞ്ചുരൂപയായിരുന്ന പാട്ടത്തുക 30 രൂപയായി വര്‍ധിച്ചുവെന്നതു മാത്രം. പ്രതിവര്‍ഷം 8100 ഏക്കര്‍ ഭൂമിയുടെ പാട്ടമായി 2.43 ലക്ഷവും വൈദ്യുതി ഉല്‍പ്പാദനത്തിന്റെ പേരില്‍ 7.87 ലക്ഷവുമാണു ലഭിക്കുന്നത്. തമിഴ്‌നാടാവട്ടെ 1,200 കോടിയിലേറെയാണു നേടുന്നത്. പുതിയ കരാറും പുതിയ ഡാമും വന്നാല്‍ പ്രതിവര്‍ഷം കേരളത്തിന് 500 കോടിയിലേറെ വരുമാനം ലഭിക്കും. നിലവിലെ കരാര്‍പ്രകാരം 1895 മുതല്‍ 2006 വരെ കേരളം തമിഴ്‌നാടിന് നല്‍കിയ വെള്ളത്തിന്റെ മൂല്യം 77,000 കോടിയാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് സയന്‍സ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ പുതിയൊരു അണക്കെട്ട് പ്രശ്‌നപരിഹാരമാവുമോ. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്റേതാണ് ചോദ്യം. പുതിയ ഡാം ഒരിക്കലും പ്രശ്‌നപരിഹാരമല്ല. അടിയന്തരമായി ജലനിരപ്പ് 120 അടിയിലേക്കു താഴ്ത്തണം. മുല്ലപ്പെരിയാറില്‍ പുതിയ ഡാമും പുതിയ കരാറുമെന്ന ആവശ്യം ഉന്നയിച്ച് 2006 ഡിസംബര്‍ 25ന് ചപ്പാത്തില്‍ സമരം ആരംഭിച്ചു. പിന്നെ രാഷ്ട്രീയക്കാര്‍ ഈ സമരത്തെ റാഞ്ചി. പുതിയ അണക്കെട്ടിന്റെ പേരില്‍ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ഉയരുന്നത്. അതുസംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ല. പുതിയ ഡാമിനായി രാഷ്ട്രീയ തീരുമാനങ്ങളും പരിസ്ഥിതി അനുമതിയും കിട്ടുന്നതുവരെ നിലവിലെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ഉറപ്പില്ല. ഭൂകമ്പമേഖലയില്‍ നിലനില്‍ക്കുന്ന ഒരു അണക്കെട്ടും സുരക്ഷിതമല്ല.

ജലനിരപ്പ് 142 അടി ഉയര്‍ത്തിയാല്‍ 11 ഹെക്റ്റര്‍ വനപ്രദേശം തകരും. പെരിയാര്‍ കടുവസങ്കേതത്തിലെ 50 ഹെക്റ്റര്‍ വനപ്രദേശം പുതിയ അണക്കെട്ടിന്റെ പേരില്‍ നശിപ്പിക്കേണ്ടിവരും. 136 അടിക്കു മുകളില്‍ ജലനിരപ്പുയര്‍ത്താന്‍ കോടതിവിധി ഉണ്ടായാലും കേരളം സമ്മതിക്കില്ലെന്ന് തമിഴ്‌നാടിനറിയാം. മുല്ലപ്പെരിയാറിലെ അണക്കെട്ട് തമിഴ്‌നാട് പണിയട്ടെയെന്നു പറയിക്കാന്‍ തയ്യാറാക്കിയ പദ്ധതിയാണ് രാഷ്ട്രീയകക്ഷികള്‍ നടത്തുന്നതെന്ന് സി ആര്‍ നീലകണ്ഠന്‍ പറയുന്നു. പിറവം ഉപതിരഞ്ഞെടുപ്പും പുതിയ ഡാം നിര്‍മാണത്തില്‍ ലഭിക്കാന്‍പോവുന്ന സാമ്പത്തികനേട്ടവും രാഷ്ട്രീയക്കാരെ ആകര്‍ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(അവസാനിക്കുന്നില്ല)
7 അണ തകരുമെന്ന് കേരളം; ഇല്ലെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ തകരുമെന്ന് കേരളം. ഇല്ലെന്ന് തമിഴ്‌നാട്. 193032 വര്‍ഷത്തില്‍ ഉയര്‍ന്ന തര്‍ക്കം ഇന്നും തുടരുന്നു. ഭരണകൂടങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുടെ തെളിവ്.

1930 മുതല്‍ തമിഴ്‌നാട് അണക്കെട്ട് ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയിട്ടുണ്ടെന്നും അണക്കെട്ട് സുരക്ഷിതമാണെന്നും കാവേരി സെല്‍ അംഗവും തമിഴ്‌നാട്ടിലെ മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിക്കു നേതൃത്വംകൊടുക്കുന്ന ചീഫ് എന്‍ജിനീയറുമായ സി സുബ്രഹ്മണ്യം പറഞ്ഞു.

ഇതിന് ബലമേകാന്‍ നിരവധി കാരണങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. കേന്ദ്രജല കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം മൂന്നു വിഭാഗങ്ങളിലായി തങ്ങള്‍ കോടികള്‍ ചെലവിട്ട് ബലപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഒഴുകിപ്പോയ സുര്‍ക്കി മിശ്രിതത്തിനു പകരമായി ഡാമിന്റെ മുകളില്‍ ദ്വാരം സൃഷ്ടിച്ച് ഗ്രൗട്ട് ചെയ്ത് വിള്ളലുകള്‍ അടച്ചിട്ടുണ്ട്. ഇത്തരത്തില്‍ അടിവശത്തെ പാറവരെ ഗ്രൗട്ട് എത്തിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു.

അടിത്തട്ടിലെ പാറയില്‍ ദ്വാരങ്ങളുണ്ടാക്കി അവയിലൂടെ ബലമുള്ള കമ്പി നാട്ടി ഗ്രൗട്ട് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്. കമ്പികളുടെ മുകളറ്റം ബലത്തില്‍ വലിച്ച് ആങ്കര്‍ ചെയ്തിട്ടുണ്ട്. ദീര്‍ഘകാല നടപടിയെന്ന നിലയില്‍ ഡാമിന്റെ പിന്‍ഭാഗത്ത് കോണ്‍ക്രീറ്റ് താങ്ങ് നിര്‍മിച്ച് പിന്‍ഭാഗത്തെ ചരിവ് പരത്തി. 10, 40 അടികളിയായി രണ്ട് ഡ്രെയ്‌നേജ് ഗ്യാലറികള്‍ നിര്‍മിച്ചു. ഈ സപ്പോര്‍ട്ട് ഡാമിന്റെ ബലം മതി അണക്കെട്ട് തകരാതെ നില്‍ക്കാനെന്ന് സുബ്രഹ്മണ്യം വാദിക്കുന്നു.

ഇതുതന്നെയാണ് തമിഴ്‌നാട് സര്‍ക്കാരും പ്രദേശിക കക്ഷി നേതാക്കളും ഉരുവിടുന്നത്. തമിഴ്‌നാടിന്റെ ഈ വാദമുഖങ്ങളെ കണക്കുകളും തെളിവുകളും ഉന്നയിച്ചാണ് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായര്‍ ഖണ്ഡിക്കുന്നത്. കേബിള്‍ ആങ്കറുകള്‍ വഴിയുള്ള ബലപ്പെടുത്തല്‍ കാലപ്പഴക്കം ചെന്ന ഭാരാശ്രിത അണക്കെട്ടില്‍ പ്രായോഗികമല്ല.

കോണ്‍ക്രീറ്റ് കവചത്തിനിടയില്‍ ഗ്രൗട്ട് ചെയ്ത് അടയ്ക്കാതെ നേരിയ വിടവ് തുറന്ന് കിടക്കുകയാണ്. ബലത്തിലും സ്വഭാവത്തിലും വിഭിന്നങ്ങളായ രണ്ടു നിര്‍മാണവസ്തുക്കള്‍ കൊണ്ട് മധ്യഭാഗത്ത് വിടവോടു കൂടി നിര്‍മിച്ച ഇപ്പോഴത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമായതല്ല. ഓരോ വര്‍ഷം ഓടിമറയുമ്പോഴും അണക്കെട്ടിന്റെ പുറംഭിത്തിയിലും ജലമുഖത്തും വിള്ളലുകള്‍ കൂടുതല്‍ രൂപപ്പെടുകയാണ്. ഇതിലൂടെ ചോര്‍ച്ചയുടെ അളവും. അടിത്തട്ടിലൂടെയുള്ള ചോര്‍ച്ചയുടെ ശക്തിയും വര്‍ധിച്ചിട്ടുണ്ടെന്ന് എം കെ പരമേശ്വരന്‍നായര്‍ പറയുന്നു. പക്ഷേ, തമിഴ്‌നാട് സുപ്രിംകോടതിയില്‍ നല്‍കിയ കേസില്‍ കേരളത്തിന്റെ വാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് ജലനിരപ്പ് 142 അടിയും പിന്നീട് 152 അടിയും ഉയര്‍ത്താന്‍ അനുമതി നേടിയത്.

കേരളത്തിന്റെ പഠന റിപോര്‍ട്ടുകള്‍ ഒന്നുപോലും അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. ഒടുവില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി കെ മിത്തലിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ ശുപാര്‍ശയും അണക്കെട്ട് ബലമുള്ളതെന്നായിരുന്നു. ഒരു റിപോര്‍ട്ട് പോലും ഇതുവരെ അണക്കെട്ട് ബലക്ഷയമുള്ളതാണെന്നു തെളിയിക്കുന്നതരത്തില്‍ രൂപപ്പെട്ടിട്ടില്ല. ഇവിടെയാണു തമിഴ്‌നാടിന്റെ നയതന്ത്രജ്ഞതയും നമ്മുടെ പിടിപ്പുകേടും വെളിവാകുന്നത്.

മാര്‍ച്ച് അഞ്ചുമുതല്‍ 28 ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ മേഖലയിലുണ്ടായതായാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാരിന് മുന്നിലേക്ക് വിശദമായ റിപോര്‍ട്ടുകള്‍ എത്തി. അണക്കെട്ടിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വിശദമായ പഠനം ആവശ്യമാണ്. ആറിനു മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു കാട്ടി ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ജോണ്‍ മത്തായി സര്‍ക്കാരിന് റിപോര്‍ട്ട് കൈമാറി.

അദേഹം ഒരു കാര്യംകൂടി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടും വളകോടും ഉപ്പുതറയും അടക്കം ഭൂകമ്പസാധ്യത നിലനില്‍ക്കുന്നതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കരുതെന്ന്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ പുതിയൊരു അണക്കെട്ട് നിര്‍മിക്കുന്നത് അഭികാമ്യമാവുമോ?.

തേക്കടിയിലെ ബോട്ട് സവാരി നടത്തുന്ന കേരളം സുരക്ഷയുടെ കാര്യത്തില്‍ കള്ളംപറയുകയാണെന്നു തമിഴ്‌നാട് പൊതുമരാമത്ത് മുന്‍ ചീഫ് എന്‍ജിനീയര്‍ വിജയകുമാര്‍ പറയുന്നു. ഇവിടെയാണ് ആരെയും വിശ്വസിപ്പിക്കാനാവാതെ കുറേ തെളിവുകളും സംശയകരമായ നിലപാടുകളുമായി സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളും അണക്കെട്ട് തകരുമെന്ന വാദങ്ങള്‍ നിരത്തുന്നത്. രാജ്യാന്തര തലങ്ങളിലെ വിദഗ്ധരെ എത്തിച്ച് വിശദമായ പരിശോധന നടത്തട്ടെ. ഈ വിദഗ്ധ സമിതി കണ്ടെത്തട്ടെ മുല്ലപ്പെരിയാര്‍ സുരക്ഷിതമോ അല്ലയോ എന്ന്.

(അവസാനിച്ചു.)