2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍ കരാറിന് 125 വിചിത്ര കരാര്‍ അവസാനിയ്ക്കാന്‍ 2884 ഡിസംബര്‍ 31 വരെ കാത്തിരിക്കണം




കുമളി: ഒരു ജനതയുടെ ഉറക്കം കെടുത്തുന്ന വിചിത്ര കരാര്‍ അവസാനിയ്ക്കാന്‍, സുപ്രീംകോടതി കനിഞ്ഞില്ലെങ്കില്‍ 2884 ഡിസംബര്‍ 31 വരെ ഇനിയും കേരളം കാത്തിരിക്കണം പടിഞ്ഞാറിന് സമൃദ്ധി നല്‍കി ഒഴുകിയിരുന്ന പെരിയാറിനെ കിഴക്ക് ദിക്കിലെയ്ക്ക് വഴി തിരിച്ചു വിട്ട് മധുര രാജ്യത്തെ പച്ചപ്പണിയിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരുവിതാംകൂറിന്റെ അധിപനായിരുന്ന വിശാഖം തിരുനാളിനെ കൊണ്ട് നിര്‍ബന്ധപ്പൂര്‍വ്വം എഴുതിച്ച കരാറിന് ഇന്ന് 125 വയസ് തികഞ്ഞു. വെള്ളപ്പട്ടാളം നാട് നീങ്ങി 63 വര്‍ഷം പിന്നിടുമ്പോഴും രണ്ടു നാട്ടുരാജ്യങ്ങള്‍ പോലെ മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളവും തമിഴ്‌നാടും പൊരുതുകയാണ്. 999 വര്‍ഷത്തെ പാട്ടകരാറിന്റെ പേരില്‍ തമിഴ്‌നാട് അവകാശ തര്‍ക്കവുമായി നിലകൊള്ളുമ്പോള്‍, 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കേരളം. വിവാദങ്ങളും നിയമയുദ്ധങ്ങള്‍ക്കും വഴിയൊരുക്കിയ കരാര്‍ 1886 ഒക്ടോബര്‍ 29 നാണ് ബ്രിട്ടീഷ് സര്‍ക്കാരുമായി തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ ഒപ്പിട്ടത്. 1800ല്‍ മധുര രാജ്യം ബ്രിട്ടീഷ് അധീനതയില്‍ എത്തിതോടെയാണ് മുല്ലപ്പെരിയാര്‍ എന്ന ആശയം പിറവിയെടുക്കുന്നത്. 1808ല്‍ സര്‍ ജയിംസ് കാള്‍സ്വെല്‍ കുമളി ചുരംവഴി തിരുവിതാംകൂര്‍ മണ്ണില്‍ പ്രവേശിച്ച് നാട്ടുരാജ്യത്തെ സമ്പന്നമായ ജലസമൃധിയെ കുറിച്ച് പഠനം നടത്തി. ചുരുളിയാര്‍, മുല്ലയാര്‍, പമ്പയാര്‍, പെരിയാര്‍ തുടങ്ങി മലയോര മേഖലയെ ജല സമൃധമാക്കിയ നദികളെ കുറിച്ച് ഇദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടാണ് ഒടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന സ്വപ്‌ന പദ്ധതിക്ക് പിറവി കുറിച്ചത്. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്ക് സമൃധി നല്‍കി ഒഴുകുന്ന പെരിയാറിനെ കിഴക്കോട്ട് തിരിച്ചു വിടാനായി മേജര്‍ റൈവ്‌സ് 1862ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപകല്‍പ്പന തയാറാക്കിയത്. മദ്രാസ് ഗവര്‍ണര്‍ ജനറല്‍ വെന്‍ലോക്ക് പ്രഭുവിന് വേണ്ടി ചീഫ് സെക്രട്ടറിയായിരുന്ന ഹസ്റ്റാര്‍ഡ് 1887ല്‍ മുല്ലപ്പെരിയാറിന് അടിക്കല്‍ നാട്ടി. ചുണ്ണാമ്പ്, ശര്‍ക്കര, മണല്‍, മുട്ടയുടെ വെള്ളക്കരു എന്നിവ ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കീ മിശ്രിതമാണ് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും തകരാതെ നില്‍ക്കുന്ന അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ബ്രിട്ടീഷ് എന്‍ജിനീയര്‍മാരായ സ്മിത്തും ജോണ്‍ പെന്നിക്വിക്കുമാണ് 1200 അടി നീളവും 175 അടി ഉയരവുമുള്ള അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാര്‍ ജലാശയം 27 ചതുരശ്ര കിലേ മീറ്റര്‍ വിസ്തൃതിലാണ് വ്യാപിച്ചു കിടക്കുന്നത്. നിര്‍മാണ ഘട്ടത്തില്‍ അണക്കെട്ട് ഒലിച്ചു പോയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ നാട്ടിലെ സ്വന്തം സ്വത്ത് വിറ്റ് കിട്ടിയ പണവുമായി എത്തി പെന്നിക്വിക്ക് മുല്ലപ്പെരിയാര്‍ ഡാം പണിതുയര്‍ത്തുകയായിരുന്നുവെന്നത് ചരിത്രം. തമിഴ്‌നാട് ദൈവത്തെ പേലെ കാണുന്ന പെന്നിക്വിക്ക് പണിതുയര്‍ത്തിയ അണക്കെട്ട് 1895 ഒക്ടോബര്‍ ഏഴിന് വെന്‍ലോക്ക് പ്രഭുവാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 12 അടി വീതിയും 5,704 അടി നീളവുമുള്ള തുരങ്കവും ഡാമിനൊപ്പം തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോവാനായി നിര്‍മിച്ചു. 8,500 കോടി ഘനയടി വെള്ളമാണ് പ്രതിവര്‍ഷം തമിഴ്‌നാട്ടിലേക്ക് തുരങ്കത്തിലൂടെ ഒഴുകുന്നതെന്നാണ് കണക്ക്. 2884 ഡിസംബര്‍ 31 എത്തിയാല്‍ മാത്രമേ 999 വര്‍ഷത്തേക്ക് ഒപ്പിട്ടതെന്ന് പറയുന്ന ഒരു ജനതയ്ക്ക് മേല്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങുന്ന കരാര്‍ കരാര്‍ അവസാനിക്കൂ. കരാറനുസരിച്ച് 8,000 ഏക്കറില്‍ ജലം സംഭരിക്കുന്നതിനും 100 ഏക്കറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. 1970 മെയ് 29ന് കേരളവും തമിഴ്‌നാടും മറ്റൊരു കരാറില്‍ കൂടി ഒപ്പിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ