2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ടി എം ജേക്കബ് പാഠപുസ്തകം


ടി എം ജേക്കബ് ഇന്ന് ഓര്‍മ മാത്രമായി, 1971 ല്‍ ആദ്യമായി പരിചയപ്പെട്ടപ്പോല്‍ മുതല്‍ ഇന്നലെ വരെ പരസ്പരം സ്‌നേഹിച്ചും ചെറിയ പിണക്കങ്ങളിലൂടെയും ദൃഢ സൗഹൃദത്തിലൂടെയും ഒരുമിച്ചുണ്ടായിരുന്ന പ്രിയ സ്‌നേഹിതന്‍ ഭൗതികതയില്‍ നിന്നും പിന്‍വാങ്ങി എന്നുള്ളതിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. കെ.എസ്.സിയുടെ കമ്മിറ്റികളുമായി ബന്ധപ്പെട്ട നിരന്തര യാത്രകളും സജീവ സംഘടനാ പ്രവര്‍ത്തനവും ഞങ്ങളുടെ സൗഹൃദത്തെ ബലപ്പെടുത്തുകയായിരുന്നു. 1972 ല്‍ ടി എം ജേക്കബ് കെ.എസ്.സിയുടെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതുമായ വിദ്യാര്‍ഥി- യുവജന റാലി കെ.എസ് .സിയും യൂത്ത്ഫ്രണ്ടും ചേര്‍ന്ന് സംഘടിപ്പിച്ചത്. അതിന്റെ പബ്ലിസ്റ്റി കണ്‍വീനറുടെ ചുമതല എനിക്കായിരുന്നു. കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നടന്ന പ്രകടനത്തെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് വൈര്യത്തിന്റെ പേരില്‍ പോലിസ് മൃഗീയമായി തല്ലിച്ചതച്ചത് ഇന്ന് ചരിത്രമാണ്. ടി എം ജേക്കബിന്റെ അനിതര സാധാരണമായ സംഘടനാ പാടവത്തിന്റെ മകുടോദാഹരണമായിരുന്ന അന്ന് നടന്ന റാലി.
1975 ല്‍ കേരള കോണ്‍ഗ്രസിലെ ആദ്യത്തെ പിളര്‍പ്പില്‍ കെ എം മാണിയ്‌ക്കൊപ്പവും 1979 ല്‍ മാണി- ജോസഫ് പിളര്‍പ്പുണ്ടായപ്പോള്‍ പി ജെ ജോസഫിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ഞാന്‍ അടക്കമുള്ളവര്‍ക്ക് പ്രേരണയായത് ടി എം ജേക്കബ് എടുത്ത രാഷ്ട്രീയ തീരുമാനം തന്നെയായിരുന്നു. 1977 ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സുവര്‍ണ അധ്യായം എഴുതി ചേര്‍ത്ത പ്രവര്‍ത്തനത്തിനാണ് ജേക്കബ് തുടക്കം കുറിച്ചത്. വരുംകാല പാര്‍ലമെന്റേറിയന്‍മാര്‍ക്കുള്ള മികച്ച ട്രെയിനിങും കൈപുസ്തകവുമാണ് ടി എം ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളെന്ന് പി സി ജോര്‍ജ് പറഞ്ഞു. നിയമസഭയില്‍ നിയമനിര്‍മാണ വേളകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. വിസ്മയിപ്പിക്കുന്ന പാടവമാണ് ജേക്കബ് നിയമ നിര്‍മാണ രംഗത്ത് പ്രദര്‍ശിപ്പിച്ചത്. ജേക്കബ് പൈലറ്റു ചെയ്ത നിയമ നിര്‍മാണങ്ങളിലൊക്കെ അംഗങ്ങളുടെ ഭേദഗതികള്‍ സ്വീകരിക്കാന്‍ യാതൊരു വൈമനസ്യവും കാണിച്ചിരുന്നില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍ ടി എം ജേക്കബിന്റെ ഏറ്റവും വലിയ പ്രത്യേകത ആഴത്തിലുള്ള പഠനത്തെ തുടര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാന്‍ കാണിക്കുന്ന ചങ്കൂറ്റമായിരുന്നു.കുര്യാര്‍കുറ്റി കാരാപ്പാറ പദ്ധതിയുടെ പേരിലാണ് ആരോപണ വിധേയനാക്കി ടി എം ജേക്കബിനെ വി എസ് അച്യുതാനന്ദന്‍ കോടതി കയറ്റിയത്. വി എസിന്റെ സന്തത സഹചാരിയായിരുന്ന കെ കൃഷ്ണന്‍കുട്ടി സബ്ജറ്റ് കമ്മിറ്റിയില്‍വെച്ച് ആവശ്യപ്പെട്ട കാര്യം ആ കമ്മറ്റിയുടെ ചെയര്‍മാനായിരുന്ന ടി എം ജേക്കബ് നടപ്പാക്കി എന്നതാണ് വലിയൊരു കുറ്റമായി ആരോപിക്കപ്പെട്ടത്. ഇത് അദ്ദേഹത്തിന് ധാരാളം ധനനഷ്ടവും മാനസിക ബുദ്ധിമുട്ടും സൃഷ്ടിച്ചു. കളങ്കരഹിതമായ ഒരു പ്രതിഛായയില്‍ കരിവാരി തേക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമമായിരുന്നു അത്. എങ്കിലും സുപ്രീം കോടതി വിധിയിലൂടെ അഗ്‌നിശുദ്ധി വരുത്തിയാണ് ടി എം ജേക്കബ് വിടവാങ്ങി എന്നത് അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ