2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ടി എം ജേക്കബ് കേരളാ നിയമസഭയ്ക്ക് ലഭിച്ച പ്രഗല്‍ഭ പാര്‍ലമെന്റേറിയനെന്ന് പ്രഗല്‍ഭരെ കൊണ്ട് പറയിച്ച വാഗ്്മി




1977 മാര്‍ച്ച് 26നാണ് ജേക്കബ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിറവത്തുനിന്നും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് വയസ് 26. പിന്നീട് നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1977, 1980, 1982, 1987, 1991, 1996, 2001 എന്നീ വര്‍ഷങ്ങളിലാണ് ജേക്കബ് നിയമസഭയിലെത്തിയത്. 2006 ലെ തിരഞ്ഞെടുപ്പില്‍ പക്ഷെ കാലിടറി. എന്നാല്‍ 2011 ല്‍ തിരിച്ചെത്തി. സഭയിലെത്തിയ മൂന്നാം തവണ അദ്ദേഹം മന്ത്രിയുമായി. 1982ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൈക്കൊണ്ട തീരുമാനങ്ങള്‍ സംസ്ഥാനത്ത് വന്‍സമരത്തിന് വഴിവെച്ചിരുന്നു. അതില്‍ പ്രധാനം പ്രീഡിഗ്രിബോര്‍ഡ് തന്നെ. ജേക്കബ് മനപ്പാഠമാക്കാത്ത ഒരു താളും നിയമപുസ്തകത്തിലില്ല. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അദ്ദേഹം സംസാരിക്കാന്‍ എഴുന്നേറ്റാല്‍ സഭ കാതു കൂര്‍പ്പിക്കും. മൂര്‍ച്ചയേറിയ നാവ്. കുറിയ്ക്കു കൊളളുന്ന വാദമുഖങ്ങള്‍. ആധികാരികമായ സമീപനം. ആദ്യകേള്‍വിയില്‍ തന്നെ ആര്‍ക്കും ശരിയെന്നും തോന്നും വിധമുളള അവതരണശൈലി. കേരളാ നിയമസഭയ്ക്ക് ലഭിച്ച പ്രഗല്‍ഭ പാര്‍ലമെന്റേറിയനെന്ന് പ്രഗല്‍ഭരെ കൊണ്ട് പറയിച്ച വാഗ്്മി.
ഏറെ നേട്ടങ്ങള്‍ക്കുടമയാണ് ജേക്കബ്. വാദപ്രതിവാദങ്ങളിലെ സമാനതകളില്ലാത്ത ആ വൈഭവത്തെ അകമഴിഞ്ഞ് പുകഴ്ത്തിയവരില്‍ അച്യുതമേനോനും കരുണാകരനുമുണ്ട്. ഒരിക്കല്‍ രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സഭയില്‍ മാരത്തോണ്‍ പ്രസംഗം നടത്തിയ ചരിത്രവും ജേക്കബിനു സ്വന്തം.
1980ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ഒരു സംഭവം. ഒരു ബില്ലിനെ സമൂല മാറ്റത്തിന് വിധേയമാക്കിയാലെന്തെന്ന് ഭരണപക്ഷത്തിനൊരു ചിന്ത. ബില്ലവതരിപ്പിച്ചത് മന്ത്രിയായ കെ ആര്‍ ഗൗരിയമ്മ. പ്രതിപക്ഷത്തെ കുടുക്കാന്‍ ഇടതു ബുദ്ധികേന്ദ്രങ്ങള്‍ ചര്‍ച്ച ശനിയാഴ്ചയാക്കി.
ശേഷം ഭാഗം ജേക്കബ് പറയുന്നത് കേള്‍ക്കുക. '' സാധാരണ സഭ ശനി, ഞായര്‍, മറ്റ് പൊതു ഒഴിവുകള്‍ എന്നീ ദിവസങ്ങളില്‍ സഭ കൂടുന്ന പതിവില്ല. ശനിയാഴ്ചയായതു കൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുമെന്നോ, ഇറങ്ങിപ്പോക്കു നടത്തുമെന്നോ ഭരണപക്ഷം കണക്കു കൂട്ടി. എന്നാല്‍ അത് തെറ്റിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഫലം ശനിയാഴ്ച രാവിലെ എട്ടരയ്ക്കു തുടങ്ങിയ ചര്‍ച്ച തീര്‍ന്നത് ഞായറാഴ്ച പുലര്‍ച്ചെ 3.45ന് അവര്‍ ബില്ലു പാസാക്കി. പക്ഷേ ഞാന്‍ മാത്രം അവതരിപ്പിച്ചത് 868 ഭേദഗതികള്‍!'' ഒറ്റ എം.എല്‍.എ മാത്രം 868 ഭേദഗതികള്‍ അവതരിപ്പിക്കുന്നത് സര്‍വകാല റെക്കോഡായിരുന്നു. സാധാരണ സാമാജികരില്‍ നിന്നും ഇദ്ദേഹം വ്യത്യസ്തനാകുന്നത് ഇതാണ്. വിഷയം ഏതുമാകട്ടെ, പഠിച്ചവതരിപ്പിക്കാന്‍ ജേക്കബേയുളളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ