2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ടി എം ജേക്കബിന്റെ പ്രസംഗം; നിയമസഭയും വിവരാവകാശ കമ്മീഷനും ഏറ്റമുട്ടിയത് ചരിത്രം



നിയമസഭാ പ്രവര്‍ത്തനങ്ങളുടെ മര്‍മം അറിഞ്ഞ ടി എം ജേക്കബ് ഒന്നാഞ്ഞു വീശിയപ്പോള്‍ അത് സഭയും വിവരാവകാശ കമ്മീഷനും തമ്മിലുള്ള പില്‍ക്കാല ഏറ്റുമുട്ടലിന്റെ ചരിത്രം കുറിച്ചു. ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തെ പിന്തുണച്ച് അന്ന് ജേക്കബ് നടത്തിയ പ്രസംഗമാണ് പിന്നീട് നിയമസഭയും വിവരാവകാശ കമ്മീഷനും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. ഒടുവില്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയാവാനുള്ള അപൂര്‍വ്വ നിയോഗവും ജേക്കബിനെ തേടിയെത്തി. എ കെ ആന്റണിയുടെ പടിയിറക്കത്തോടെ 2005ല്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ടി എം ജേക്കബിനെയും ആര്‍ ബാലകൃഷ്ണപിള്ളയെയും മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. യു.ഡി.എഫുമായി ഇടഞ്ഞ ജേക്കബ് അന്ന് കെ കരുണാകരനൊപ്പം ചേര്‍ന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തെ പിന്തുണച്ച് സഭയില്‍ രൂക്ഷമായ ഭാഷയിലാണ് ജേക്കബ് ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ചത്. തന്റെ പ്രസംഗത്തിലുട നീളം ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയെന്ന് സംബോധന ചെയ്യാനും ജേക്കബ് തയ്യാറായില്ല. പിന്നീട് 2006ല്‍ എം ജെ ജേക്കബിനോട് പിറവത്ത് ആദ്യ തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങി. ഹൈക്കോടതിയിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടാണ് ടി എം ജേക്കബെന്ന അതികായകന്റെ ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള നിയമസഭാ പ്രസംഗം ഉയര്‍ന്നു വന്നത്. എം ജെ ജേക്കബിന്റെ അഭിഭാഷകന്‍ ടി എം ജേക്കബിന്റെ ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള നിയമസഭാ പ്രസംഗത്തിന്റെ പകര്‍പ്പെടുത്ത് കോടതി പരിശോധിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു. കോടതി വിവാദ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റിന് നോട്ടീസ് അയച്ചു. ജസ്റ്റീസ് തോട്ടത്തില്‍ രാകൃഷ്ണന്റെ ആവശ്യം പക്ഷെ നിയമസഭാ സെക്രട്ടറിയേറ്റ് നിരാകരിച്ചു. കോടതി പിന്നീട് ഈ വിഷയത്തില്‍ ഇടപെടാനും തയ്യാറായില്ല. ഇതിനിടെയാണ് എറണാകുളത്തെ അഭിഭാഷകനായ ഡി ബി ബിനു നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് പ്രസംഗത്തിന്റെ പകര്‍പ്പ് തേടി അപേക്ഷ നല്‍കിയത്. അപേക്ഷ നിരസിക്കപ്പെട്ടതോടെ അപ്പീലുമായി അഭിഭാഷകന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചു. പക്ഷെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും വേണമെങ്കില്‍ അച്ചടിച്ച പകര്‍പ്പ് നല്‍കാമെന്നും നിയമസഭാ സെക്രട്ടറിയേറ്റ് മറുപടി നല്‍കി. ഇതിന്റെ പേരില്‍ കമ്മീഷന്‍ നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെ വിളിച്ചു വരുത്തി പിഴയിട്ടു. ഇതിന്റെ പേരില്‍ നിയമസഭയും വിവരാവകാശ കമ്മീഷനും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സംഭവം വി ജെ തങ്കപ്പന്‍ എം.എല്‍.എ ചെയര്‍മാനായ പ്രിവിലേജ് കമ്മിറ്റിയെ അറിയിച്ചു. പ്രിവിലേജ് കമ്മിറ്റിയും ടി എം ജേക്കബിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അന്ന് ഏറെ കോലാഹലങ്ങളാണ് ഇതിന്റെ പേരില്‍ അരങ്ങേറിയത്. ഒടുവില്‍ വിവരാവകാശ കമ്മീഷന് നിയമസഭയുടെ പ്രവിലേജിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ടി എം ജേക്കബ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേരള നിയമസഭയും വിവരാവകാശ കമ്മീഷനും നടത്തിയ ഏറ്റുമുട്ടല്‍ അങ്ങനെ ചരിത്രമായി. ഏത് വിഷയത്തെ കുറിച്ചു ടി എം ജേക്കബ് സംസാരിയ്ക്കാന്‍ എഴുന്നേറ്റാലും ഭരണ -പ്രതിപക്ഷ ബഞ്ചുകള്‍ നിശബ്്ദമാവുമെന്നതും നിയമസഭാ സാമാജികരില്‍ ചിലര്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ