2013, ജൂലൈ 30, ചൊവ്വാഴ്ച

കടുവകള്‍ വംശനാശഭീഷണിയില്‍; 18 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1025 എണ്ണം




കൊച്ചി: ആവാസവ്യവസ്ഥയുടെയും ഭക്ഷ്യശൃംഖലയുടെയും തകര്‍ച്ച കടുവകളുടെ കൂട്ടമരണത്തിനിടയാക്കുന്നതായി ഓര്‍മപ്പെടുത്തി ഇന്നു ലോക കടുവാദിനം. വംശനാശഭീഷണി നേരിടുന്ന കടുവകള്‍ മനുഷ്യന്റെ ആയുധശക്തിക്കു മുമ്പില്‍ ചത്തൊടുങ്ങുകയാണെന്ന കണക്കുകളാണു പുറത്തുവരുന്നത്.

കോടികള്‍ ഒഴുക്കുന്ന രാജ്യത്തെ കടുവാ സംരക്ഷണകേന്ദ്രങ്ങളില്‍പ്പോലും അവ സുരക്ഷിതരല്ല. 1994 മുതല്‍ 2012 വരെയുള്ള 18 വര്‍ഷത്തിനിടെ 1,025 കടുവകള്‍ കൊല്ലപ്പെട്ടതായാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ അന്വേഷണത്തില്‍ കണെ്ടത്തിയത്. രാജ്യത്ത് കഴിഞ്ഞ ഏഴുമാസത്തിനിടെ കൊല്ലപ്പെട്ടത് 48 കടുവകളാണ്. കടുവാസംരക്ഷണത്തിനായി 1972ല്‍ നടപ്പാക്കിയ 'പ്രൊജക്റ്റ് ടൈഗര്‍' കടുവാസംരക്ഷണത്തില്‍ കാര്യമായ പുരോഗതി നല്‍കിയിട്ടില്ല. 1972ലെ കണക്കെടുപ്പില്‍ കടുവകളുടെ എണ്ണം 40,000ത്തില്‍നിന്ന് 4,000 ആയി കുറഞ്ഞെന്ന് കണെ്ടത്തിയതിനെ തുടര്‍ന്നായിരുന്നു പ്രൊജക്റ്റ് ടൈഗര്‍ പദ്ധതി ആരംഭിച്ചത്. 41 വര്‍ഷമായിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വനംകൈയേറ്റവും കടുവയുടെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നു. 2011ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കടുവകള്‍ 1,706 എണ്ണമാണ്. 2012ലും ഈ വര്‍ഷം ആദ്യവും കണക്കെടുപ്പു നടത്തിയെങ്കിലും റിപോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 2008ല്‍ 1,411 കടുവകള്‍ ഉണ്ടായിരുന്നു. അതില്‍നിന്ന് വംശവര്‍ധനയാണ് 2011ലെ പഠനത്തില്‍ രേഖപ്പെടുത്തിയത്. 2011ല്‍ 11 കടുവകള്‍ മാത്രം ചത്തിടത്ത് 2012 ആയപ്പോഴേക്കും കൊല്ലപ്പെട്ട കടുവകളുടെ എണ്ണത്തില്‍ ഏഴിരട്ടിയിലേറെ വര്‍ധന  ഉണ്ടായി. 2012ല്‍ 89 എണ്ണം ചത്തപ്പോള്‍ ജനുവരി മുതല്‍ കഴിഞ്ഞ 16 വരെ 48 കടുവകളാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ 19 മാസത്തിനിടെ ഏറ്റവും കൂടുതല്‍ കടുവകള്‍ ചത്തത് കര്‍ണാടകയിലാണ്. 26 കടുവകളാണ് കര്‍ണാടകയില്‍ ചത്തുവീണത്. മഹാരാഷ്ട്രയില്‍ 22ഉം ഉത്തരാഖണ്ഡില്‍ 21 കടുവകളും ചത്തു. കേരളത്തില്‍ എട്ടു കടുവകള്‍ വിവിധ കാരണങ്ങളാല്‍ ചത്തതായിട്ടാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ കണക്ക്. അവസാനമായി കഴിഞ്ഞ 16ന് പറമ്പിക്കുളം കടുവാസങ്കേതത്തിലെ നെന്മാറയിലാണ് കടുവയെ ചത്തനിലയില്‍ കണ്ടത്. 2012ല്‍ കൊല്ലപ്പെട്ടവയില്‍ 58 എണ്ണത്തിന്റെ മരണകാരണം കണെ്ടത്തിയിട്ടില്ല.

എന്നാല്‍, 89ല്‍ 31 എണ്ണം വേട്ടയാടലിലൂടെയാണു കൊല്ലപ്പെട്ടതെന്നാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി കണെ്ടത്തിയത്. ഈ വര്‍ഷം ഇതുവരെ 54 കടുവകളാണ് ചത്തതെന്നും ഇതില്‍ 25 എണ്ണം വേട്ടയാടലിലൂടെ കൊല്ലപ്പെട്ടപ്പോള്‍ 29ന്റെ മരണകാരണം കണെ്ടത്താനായിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി വ്യക്തമാക്കുന്നു. വന്യമൃഗവേട്ട തടയുന്നതിന് ടാസ്‌ക്‌ഫോഴ്‌സിനും സ്‌പെഷ്യല്‍ വൈല്‍ഡ് ലൈഫ് ക്രൈം സെല്ലിനും രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവിധ ഏജന്‍സികള്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുമ്പോഴും കടുവകള്‍ ചത്തുവീഴുന്നത് തുടരുകയാണ്.

2013, ജൂലൈ 25, വ്യാഴാഴ്‌ച

നിയമത്തിലെ അജ്ഞത: മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളായി അഭയാര്‍ഥികള്‍





കൊച്ചി: ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഭയം നല്‍കുന്ന രാജ്യത്ത് അഭയാര്‍ഥി നിയമം ഇല്ലാത്തതു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണമാവുന്നു. അഭയാര്‍ഥികള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന, 1951ല്‍ ഐക്യരാഷ്ട്രസഭ പാസാക്കിയ റെഫ്യൂജി ആക്റ്റ് ഇന്ത്യ അംഗീകരിച്ചിട്ടുണെ്ടങ്കിലും ഇതു സംബന്ധിച്ച് പോലിസ് ഉള്‍പ്പെടെയുള്ളവരുടെ അജ്ഞതയാണ് അഭയാര്‍ഥികള്‍ക്കു തിരിച്ചടിയാവുന്നത്.

ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, തിബത്ത് അടക്കമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണു കാലങ്ങളായി ഇന്ത്യ അഭയംനല്‍കിയത്. ഐക്യരാഷ്ട്രസഭയുടെ നിയമം അംഗീകരിച്ചു തന്നെയാണു വിദേശപൗരന്‍മാരായ അഭയാര്‍ഥികള്‍ക്കു രാജ്യത്ത് പുനരധിവാസം ഒരുക്കിയിട്ടുള്ളത്. എന്നാല്‍, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ ഇരകളാവുന്ന അഭയാര്‍ഥികള്‍ക്കെതിരേ വിദേശപൗരന്‍മാര്‍ക്കെതിരേയുള്ള നിയമമാണ് ഇപ്പോഴും പ്രയോഗിക്കുന്നതെന്നു ഹൈക്കോടതി അഭിഭാഷകന്‍ വി എസ് സലീം തേജസിനോട് പറഞ്ഞു.

റെഫ്യൂജി നിയമം രാജ്യത്തു പാസാക്കാതെവന്നതും യു.എന്‍. നിയമം സംബന്ധിച്ച നിയമപാലകരുടെ അജ്ഞതയുമാണ് ഇതിനു കാരണം. യു.എന്‍. നിയമത്തിന്റെ ചുവടുപിടിച്ച് നിരവധി രാജ്യങ്ങള്‍ സ്വന്തംനാട്ടില്‍ റെഫ്യൂജി നിയമം പാസാക്കിയിരുന്നു. അഭയാര്‍ഥികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഈ നിയമത്തിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ജാതിമത, വംശീയ വിവേചനത്തിന് എതിരേയുള്ളതാണു നിയമം. തൊഴില്‍ സ്വാതന്ത്ര്യത്തിനൊപ്പം ആഗ്രഹിക്കുന്ന കാലത്തോളം അഭയം നല്‍കിയ രാജ്യത്തു താമസിക്കാനുള്ള സ്വാതന്ത്ര്യവും നിയമത്തിലൂടെ നല്‍കിയിട്ടുണ്ട്. ഒരിക്കലും അഭയാര്‍ഥികളുടെ സമ്മതമില്ലാതെ അവരെ തിരിച്ചയക്കാനാവില്ല. നിയന്ത്രണവിധേയമായ സഞ്ചാരസ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കേണ്ടതാണ്. അഭയാര്‍ഥികള്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കണമെന്നും ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നടപടികളിലൊഴികെ എല്ലാവിധ സ്വാതന്ത്ര്യവും നല്‍കണമെന്നും റെഫ്യൂജി നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതു സംബന്ധിച്ച നിയമ നിര്‍മാണം നടത്താന്‍ രാജ്യത്തെ ഭരണകൂടങ്ങള്‍ തയ്യാറാവാത്തതാണു മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടു ജയിലിലാവുന്ന ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതത്തിനു കാരണം. സിംഹളരല്ലാത്ത ശ്രീലങ്കന്‍ അഭയാര്‍ഥികളെ പോലും വിദേശികളായാണു കണക്കാക്കുന്നത്. ഇതുകൊണ്ടുതന്നെ പോലിസ് അടക്കമുള്ള നിയമപാലകര്‍ ഇവര്‍ക്കെതിരേ പ്രയോഗിക്കുന്നതു ഫോറിനേഴ്‌സ് ആക്റ്റ് ആണ്.

അഭയാര്‍ഥികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്തിയാല്‍ ഇവര്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കാനാവും. ഈ രേഖ ഉപയോഗിച്ച് അഭയാര്‍ഥികള്‍ക്കു വിസ സംഘടിപ്പിച്ചു മറ്റു രാജ്യങ്ങളിലേക്കു യാത്ര നടത്താം. നിയമനിര്‍മാണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്ന വിധിയായിരുന്നു ഈയിടെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. മനുഷ്യക്കടത്തു കേസില്‍ പ്രതിയാക്കപ്പെട്ട ശ്രീലങ്കന്‍ അഭയാര്‍ഥികളായ തിരുശെല്‍വം, പ്രേമാനന്ദ് എന്നിവരുടെ ജാമ്യഹരജിയില്‍ വിധിപറയവേയാണ് അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോടതി എടുത്തുകാട്ടിയത്. അഭിഭാഷകരായ വി എസ് സലീം, എച്ച് നജ്മുദ്ദീന്‍ എന്നിവരായിരുന്നു കേസില്‍ ഐക്യരാഷ്്ട്രസഭയുടെ നിയമം ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ഹാജരായത്. പാസ്‌പോര്‍ട്ടും യാത്രാരേഖകളുമില്ലാതെ രാജ്യത്ത് പിടിയിലാവുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ മനുഷ്യാവകാശ വശം കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

അഭയാര്‍ഥി നിയമം ഇന്ത്യയില്‍ നിലവിലില്ലാത്തതിനാലാണു വിദേശി നിയമ പ്രകാരം കേസെടുത്തതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതുകൊണ്ടുതന്നെ അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ആക്റ്റ് സംബന്ധിച്ച നിയമനിര്‍മാണം രാജ്യത്ത് അനിവാര്യമാണെന്നു നിയമവിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്നു.

2013, ജൂലൈ 23, ചൊവ്വാഴ്ച

അഭയമില്ലാതെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ അഴിക്കുള്ളില്‍



കൊച്ചി: ആസ്‌ത്രേലിയ സ്വപ്നംകണ്ട് അഴിക്കുള്ളിലാവുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. ആസ്‌ത്രേലിയ സ്വപ്നംകണ്ട് വീടുവിട്ടിറങ്ങി ജയിലിലായ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ മാലിനിയെന്ന ശ്രീലങ്കന്‍ സ്ത്രീ അഭയാര്‍ഥികളുടെ ദുരിതപൂര്‍ണമായ ജീവിതമാണു തുറന്നുകാട്ടിയത്.

പിറന്ന നാടും വീടും ഉപേക്ഷിച്ച് 13ാം വയസ്സില്‍ ഇന്ത്യയില്‍ എത്തിയതാണ് മാലിനി. 25 വര്‍ഷം പിന്നിടുമ്പോഴും പൂര്‍വികരുടെ ജന്മദേശത്ത് അഭയാര്‍ഥിയായ മാലിനിയുടെ ദുരിതജീവിതത്തിന് അറുതിയില്ല. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശ്രീലങ്കന്‍ അഭയാര്‍ഥിയെന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ബലത്തിലാണ് ജീവിതം. ഇത്തരം ആയിരക്കണക്കിനു ജീവിതങ്ങളാണു തമിഴ്‌നാട്ടിലെ വിവിധ ശ്രീലങ്കന്‍ അഭയാര്‍ഥിക്യാംപുകളില്‍ കഴിഞ്ഞുകൂടുന്നത്.

മധുരയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെ ആണയൂര്‍ ക്യാംപിലാണ് തയ്യല്‍ത്തൊഴിലാളിയായ മാലിനിയും ഭര്‍ത്താവും രണ്ടു കുട്ടികളും കഴിഞ്ഞത്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നു ശ്രീലങ്കയിലെ ജാഫ്‌നയിലേക്കു കുടിയേറിയതാണു മാലിനിയുടെ പൂര്‍വികര്‍. ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും തമ്മില്‍ പോരാട്ടം രൂക്ഷമായതോടെ 1990ലാണ് മാലിനിയും കുടുംബവും ജാഫ്‌നയിലെ മാന്നാറില്‍നിന്നു പലായനം ചെയ്തത്.

പോരാട്ടത്തിനു ശമനം വന്നാല്‍ ഒരുവര്‍ഷത്തിനകം തിരിച്ചുപോവാമെന്ന വിശ്വാസത്തിലാണ് എല്ലാം ഉപേക്ഷിച്ച് ഇവര്‍ തമിഴ്‌നാട്ടിലെത്തിയത്. പക്ഷേ, 23 വര്‍ഷം പിന്നിടുമ്പോഴും മാലിനിക്ക് ജന്മനാട്ടിലേക്കു മടങ്ങാനായിട്ടില്ല. ഇതിനിടെ അഭയാര്‍ഥിക്യാംപിലെ തിരുശെല്‍വവുമായി വിവാഹം നടന്നു.

ക്യാംപിലെ ദുരിതത്തില്‍നിന്നു കുടുംബത്തെ രക്ഷപ്പെടുത്താനുള്ള വഴി തേടിയാണ് തിരുശെല്‍വം ആസ്‌ത്രേലിയയിലേക്കു പോവാന്‍ നാടുവിട്ടത്. മനുഷ്യക്കടത്ത് മാഫിയയുടെ വലയില്‍ വീണാണ് പത്തംഗസംഘത്തിനൊപ്പം തിരുശെല്‍വവും ആലുവയില്‍ എത്തിയത്. ആലുവയില്‍ താമസിക്കുന്നതിനിടെ പോലിസ് പിടികൂടി ജയിലിലടച്ചു. കൂടെയുണ്ടായിരുന്ന എട്ടുപേര്‍ക്കും കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചു. തിരുശെല്‍വവും പ്രേമാനന്ദും ജയിലിലാണ്. സൗജന്യ നിയമസഹായം നല്‍കി അഭിഭാഷകരായ വി എസ് സലീം, എച്ച് നജ്മുദ്ദീന്‍ എന്നിവരാണ് ഇരുവര്‍ക്കുംവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. ജാമ്യം ലഭിച്ചെങ്കിലും ജാമ്യക്കാരെ കണെ്ടത്താനാവാതെ വന്നതോടെ മോചനം നീളുകയായിരുന്നു.

ഇന്നലെയാണ് ജാമ്യക്കാരെ ആലുവ കോടതിയില്‍ ഹാജരാക്കി തിരുശെല്‍വത്തിന്റെയും പ്രേമാനന്ദിന്റെയും മോചനത്തിനു വഴിതുറന്നത്. ജാഫ്‌നയില്‍ പോരാട്ടം നിലച്ചെങ്കിലും മടങ്ങിപ്പോവാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നു മാലിനി തേജസിനോട് പറഞ്ഞു. തമിഴ് വംശജരായ തങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ആഗ്രഹിക്കുന്നു.

2013, ജൂലൈ 21, ഞായറാഴ്‌ച

ഒരു കൂലിക്കാരന്റെ രോദനം



നാട്ടിലെ അല്ലറ ചില്ലറ സാമൂഹിക പ്രവര്‍ത്തനം. പ്രാദേശിക കൂലി എഴുത്തുകാരന്‍...
നമ്മുടെ മുത്തശ്ശി പത്ര ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ത്ത ശേഖരിക്കുന്ന ആള്‍. അതായിരുന്നു അവന്‍. മുഖം നോക്കാതെ അവന്‍ കലഹിച്ചു കൊണ്ടേയിരുന്നു. ഒത്തു തീര്‍പ്പ് അവനറിയില്ലായിരുന്നു. ദുരന്തങ്ങളില്‍ ചത്തുമലച്ചു കിടന്ന ജന്‍മങ്ങള്‍ക്കിടയിലൂടെ നിര്‍വികാരനായി അവന്‍ നടന്നു. ഒടുക്കത്തെ നടത്തം. എവിടെയോ എന്തൊക്കെയോ നേടണമെന്ന വാശിയോടെ. അവിടെ തുടങ്ങി അവന്റെ ദുര്‍ഗതി. അവന്‍ ഓടികൊണ്ടേയിരുന്നു. ഇപ്പോഴും ഓടി കൊണ്ടേയിരിക്കുന്നു. അടിമ മനോഭാവം അവന് ഇല്ലാതെ പോയതാണ് അവന്‍ ചെയ്ത വലിയ അപരാധം. അല്ലെങ്കില്‍ അവന്റെ പിഴ അവന്റെ പിഴ അവന്റെ വലിയ പിഴ. മുഖം നോക്കാതെ കലഹിക്കുന്നവന്‍. എന്തും വെട്ടിതുറന്നു പറയും. അവിടെയും വലിപ്പ ചെറുപ്പമില്ല. എപ്പോഴും കലഹിച്ചു കൊണ്ടേയിരുന്നു. ആ കലഹം തുടരുന്നു. സന്ധിയെന്നൊരു വാക്ക് അവന്റെ നിഘണ്ടുവിലില്ല. ഇനി ഉണ്ടാവുകയുമില്ല. ആരോടും ഏറ്റമുട്ടാനല്ല. ആരെയും കീഴടക്കാനുമല്ല. ആരെയും തോല്‍പ്പിക്കാനുമല്ല. പരാജിതനാവാതെ ജീവിത യാത്രയില്‍ പിടിച്ചു നില്‍ക്കാന്‍. ആത്മഹത്യ ചെയ്യാനാവില്ല. അത് ഭീരുവിന്റെ ലക്ഷണം. വീരനായി തന്നെ മരിക്കണം. അതെ മരണത്തിന്റെ കാലൊച്ച അടുത്തു വന്നു തുടങ്ങി...

2013, ജൂലൈ 20, ശനിയാഴ്‌ച

സഭ പിരിച്ചു വിടുമെന്ന ഭീഷണി മൂലം സി.പി.എം -മാണി നീക്കം പൊളിഞ്ഞു



കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുമെന്ന ഉമ്മന്‍ചാണ്ടിയുടെ ഭീഷണിയില്‍ മാണിയുടെ അട്ടിമറി നീക്കം പൊളിഞ്ഞു. കെ എം മാണിക്കൊപ്പം ഇടതുപക്ഷവും ഉമ്മന്‍ചാണ്ടിയുടെ വിരട്ടലില്‍ വീണതോടെയാണ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടി കെ എം മാണിയെ തീരുമാനം അറിയിച്ചത്. ഇതോടെ ഇടതുപക്ഷവുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്നും കെ എം മാണി പിന്നോട്ടു പോയത്. ചെവ്വാഴ്ച രാവിലെ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കെ എം മാണിക്ക് അനുകൂലമായി പ്രതികരിച്ചിരുന്നു. ഏതാണ്ട് എല്ലാ ഇടതുകക്ഷികളും മാണിയെ സ്വാഗതം ചെയ്യുന്ന സമീപനം സ്വീകരിച്ചതോടെ കെ എം മാണി യു.ഡി.എഫ് മന്ത്രിസയെ അട്ടിമറിക്കുമെന്ന സ്ഥിതിയായി. എന്നാല്‍, ഈ നീക്കം പൊളിക്കാന്‍ കോണ്‍ഗ്രസ്- ലീഗ് നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷം മുഖ്യമന്ത്രി മാണിയെ തീരുമാനം അറിയിക്കുകയായിരുന്നു. 1980 ല്‍ നായനാര്‍ മന്ത്രിസഭയെ അട്ടിമറിച്ചപ്പോഴുണ്ടായ അനുഭവം ഉണ്ടാവുമെന്ന് തിരിച്ചറിഞ്ഞ കെ എം മാണി തന്റെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. പിണറായി- പന്ന്യന്‍ ചര്‍ച്ചയ്ക്ക് മുമ്പ് വരെ ഇടതുപക്ഷത്തിന്റെ നീക്കത്തിന് അനുകൂല സമീപനം സ്വീകരിച്ചു നിന്നിരുന്ന കെ എം മാണി ഉമ്മന്‍ചാണ്ടി തീരുമാനം അറിയിച്ചതോടെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. ഈ വിവരം സി.പി.എം അടക്കമുള്ള ഇടതു കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ്  യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പി.എം പിന്തിരിഞ്ഞത്. കെ എം മാണിയും സി.പി.എമ്മും അടക്കം ഒരു കക്ഷികളും നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ ആഗ്രഹിക്കുന്നില്ല. മന്ത്രിസഭ വീഴുമെന്ന് കണ്ടാല്‍ അവസാന തന്ത്രവും ഉമ്മന്‍ചാണ്ടി സ്വീകരിക്കുമെന്നറിയാവുന്ന കെ എം മാണി സി.പി.എമ്മിന് നല്‍കിയ ഗ്രീന്‍ സിഗ്നല്‍ പിന്‍വലിച്ചു. ഇടതുപക്ഷവും മന്ത്രിസഭ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ധാര്‍മികതയിലേക്ക് മടങ്ങാന്‍ തയ്യാറായി. നിലവിലെ സാഹചര്യത്തില്‍ നഷ്ടകച്ചവടമായി മാറുന്ന നിലപാടു സ്വീകരിക്കുന്നത് രാഷ്ട്രീയപരമായി കനത്ത തിരിച്ചടിയാവുമെന്ന് സി.പി.എമ്മും കണക്കുക്കൂട്ടി. ഇതോടെയാണ്  പന്ന്യന്‍ രവീന്ദ്രന്‍ മുന്‍നിലപാട് നിന്നും പിന്‍വലിഞ്ഞത്. 1989 ല്‍ ഇടതുപക്ഷത്തായിരുന്ന കെ എം മാണി നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മുന്നണി വിട്ടു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു നായനാര്‍ സര്‍ക്കാരിനെ അട്ടിമറിച്ചത്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നായനാര്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതേ തന്ത്രമാണ് ഇത്തവണ കെ എം മാണിക്കും ഇടതുപക്ഷത്തിനും മുമ്പില്‍ ഉമ്മന്‍ചാണ്ടി പയറ്റിയത്. ഈ തന്ത്രത്തില്‍ ഇരുപക്ഷവും വീണതോടെ യു.ഡി.എഫ് മന്ത്രിസഭയ്ക്കുണ്ടായ ഭീഷണി ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ വ്യക്തമായ സന്ദേശം ലഭിച്ചതോടെയാണ് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞത്. ഏതാണ്ട് മുന്നണി വിടാനുള്ള തീരുമാനം അരക്കിട്ടുറപ്പിച്ച നിലയിലാണ് ചൊവ്വാഴ്ച രാവിലെ മാണി യോഗം വിളിച്ചത്. ഈ യോഗത്തില്‍ വെച്ച് മുന്നണി വിടാനുള്ള തീരുമാനം പ്രഖ്യാപിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, നീക്കം മുന്‍കൂട്ടി കണ്ട ഉമ്മന്‍ചാണ്ടി ആവനാഴിയിലെ പ്രധാന അസ്ത്രം തൊടുത്തതോടെ കെ എം മാണിയും സി.പി.എം അടക്കമുള്ള ഇടത് കക്ഷികളും മന്ത്രിസഭ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് തടിയൂരി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാന്‍ പ്രമുഖനായ സാമുദായിക നേതാവിന്റെ ആശിര്‍വാദത്തോടെ ഒമ്പതു മാസം മുമ്പാണ് കേരളാ കോണ്‍ഗ്രസ് (എം) രംഗത്തിറങ്ങിയത്. കരിമണല്‍ വ്യവസായിയാണ് കേരള കോണ്‍ഗ്രസിനെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി ആദ്യം രംഗത്തു വന്നത്. എന്നാല്‍ പലതലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ വിജയത്തിന്റെ വക്കിലെത്തിയ സമയത്താണ് ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ ഉമ്മന്‍ചാണ്ടി നീക്കത്തെ തകര്‍ത്തത്. ഇതോടെ തല്‍ക്കാലത്തേക്കെങ്കിലും മന്ത്രിസഭയ്ക്ക് മാണി ഗ്രൂപ്പ് ഉയര്‍ത്തിയ ഭീഷണി ഒഴിഞ്ഞു.

കേരളാ കോണ്‍ഗ്രസ് എം- ഇടത് ചര്‍ച്ച അണിയറയില്‍ സജീവമാവുന്നു





കൊച്ചി: പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം)- ഇടതുമുന്നണി ചര്‍ച്ച അണിയറയില്‍ വീണ്ടും സജീവമാകുന്നു. സോളാര്‍ വിവാദത്തിന്റെയും സംസ്ഥാന കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലാപത്തിന്റെയും മറപിടിച്ചാണ് യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തി സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണെന്ന വിലയിരുത്തലിലാണ് മാണി ഗ്രൂപ്പ്. തങ്ങള്‍ക്ക് ആരോടും വിധേയത്വമില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ആ നിമിഷം പിരിയാമെന്ന് തീരുമാനിക്കുമെന്നുമാണു മാണി മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സിന് നല്ല ആത്മധൈര്യം ഉണെ്ടന്നും ഒറ്റയ്ക്ക് നിന്ന് ശക്തിതെളിയിച്ചവരാണ് തങ്ങളെന്നും കെ എം മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇടതുമുന്നണിയിലേക്കു ചിലര്‍ ക്ഷണിച്ചത് തങ്ങളുടെ ശക്തി കണ്ടിട്ടാണ്. എത്ര ഉപദേശിച്ചിട്ടും യു.ഡി.എഫ്. നന്നാവുന്നില്ലെങ്കില്‍ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും മാണി മുന്നറിയിപ്പുനല്‍കിയിട്ടുണ്ടായിരുന്നു.

കേരളാ കോണ്‍ഗ്രസ് ശക്തിതെളിയിച്ചു കഴിഞ്ഞപ്പോഴാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരെല്ലാം തങ്ങളെ സ്വീകരിക്കാന്‍ തയ്യാറായതെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ ആരുടെയും വാലാട്ടിയാവാനില്ലെന്ന പി സി ജോര്‍ജിന്റെ നിലപാടും ഇടതുപാളയത്തിലേക്ക് കേരള കോണ്‍ഗ്രസ് (എം) അടുക്കുന്നുവെന്ന സൂചനകളാണു നല്‍കുന്നത്. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമായതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലാണു കേരള കോണ്‍ഗ്രസ്സിനുള്ളത്.

ജോസ് കെ മാണി എം.പിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കം സംബന്ധിച്ച് കെ എം മാണിക്ക് വ്യക്തമായ സൂചന മുമ്പു ലഭിച്ചിരുന്നു. സി.പി.എമ്മിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ കെ എം മാണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ചര്‍ച്ചകളാണു വിവിധ കേന്ദ്രങ്ങളില്‍ അനൗദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. യു.ഡി.എഫ്. സര്‍ക്കാരിനെ അട്ടിമറിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന പുതിയ സര്‍ക്കാരില്‍ പങ്കാളിയാവാനില്ലെന്ന പാര്‍ട്ടിയുടെ നിലപാടാണു വ്യക്തമാക്കുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കുന്ന പല നിലപാടുകളും സി.പി.എമ്മിന് തുടര്‍ച്ചയായ തലവേദനകള്‍ സൃഷ്ടിക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് വി എസിനെ ഒതുക്കുകയെന്ന ലക്ഷ്യവും പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ആലോചനകള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സി.പി. എം. ഔദ്യോഗിക പക്ഷത്തെ നിര്‍ബന്ധിതരാക്കുന്നു. മധ്യകേരളത്തില്‍ നിര്‍ണായക ശക്തിയായ കേരള കോണ്‍ഗ്രസ്സിന്റെ സ്വാധീനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലും മാണിയുമായുള്ള ചങ്ങാത്തത്തിന് സി.പി.എമ്മിന് പ്രേരണ നല്‍കുന്നുണ്ട്. സര്‍ക്കാരിലെ അനൈക്യവും കോ ണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും പരിഹരിക്കുന്നതില്‍ ഹൈക്കമാന്‍ ഡ് സ്വീകരിച്ചിരിക്കുന്ന മെല്ലപ്പോക്കും മാണി ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. മാണിയുടെ ഇപ്പോഴത്തെ നിലപാട് പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ചില ഒളിയമ്പുകളാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 20ന് സി.പി.എം. പോളിറ്റ്ബ്യൂറോ യോഗം ചേരുന്നുണ്ട്. കേരള കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചകളെ സംബന്ധിച്ച് പോളിറ്റ്ബ്യൂറോ കൈക്കൊള്ളുന്ന തീരുമാനമാവും പുതിയ രാഷ്ട്രീയ സഖ്യത്തിന് വേഗം കൂട്ടുക.




2013, മേയ് 24, വെള്ളിയാഴ്‌ച

കരിമീനുകള്‍ക്ക് ഭീഷണിയായി പരാന്നഭോജി; വേമ്പനാട്ട് കായലിലെ മല്‍സ്യ സമ്പത്ത് കുറയുന്നു



കൊച്ചി: വേമ്പനാട്ട് കായലിലെ മല്‍സ്യ സമ്പത്ത് വീണ്ടും കുറഞ്ഞതായി പഠന റിപോര്‍ട്ട്. കരിമീന്‍ കുഞ്ഞുങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി പരാന്നഭോജിയുടെ ആക്രമണം രൂക്ഷമാതായും കണ്ടെത്തല്‍. വംശനാശ ഭീഷണി നേരിടുന്ന വേമ്പനാട് കായലിലെ തദ്ധേശിയ മല്‍സ്യ സമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ മല്‍സ്യ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. പരിസ്ഥിതി സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ എക്കേളജി ആന്റ് ദി എന്‍വയോണ്‍മെന്റല്‍ (എട്രി)യുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി വേമ്പനാട്ട് കായലിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വേയിലാണ് 58 ഇനം മല്‍സ്യജനുസുകളെ  കണ്ടെത്തിയത്. ഇതില്‍ 44 ഇനം മല്‍സ്യങ്ങളും 10 തരം ചിപ്പിയിനങ്ങളും നാല് തരം മൊള്ളസ്‌കുകളെയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ 62 ജാതി മല്‍സ്യങ്ങളെ കണ്ടെത്തിയിരുന്നു. കായലില്‍ ഉപ്പിന്റെ അംശം കൂടിയതോടെ ശുദ്ധജല മല്‍സ്യങ്ങള്‍ നദികളിലേക്ക് വാസം മാറിയതാവാം കുറവിന് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സക്കര്‍ക്യാറ്റ് ഫിഷ്, മഞ്ഞക്കൂരി, ജെല്ലിഫിഷ് എന്നീ മല്‍സ്യങ്ങളുടെ സാനിധ്യം വര്‍ധിച്ചപ്പോള്‍, പൂണ്ടിയസ് ജനുസില്‍പ്പെട്ട മല്‍സ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് തന്നെയാണ് കാലയിന്റെ എല്ലാ മേഖലയിലും രേഖപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കായലില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചതോടെ മാലിന്യ ഭീഷണി കുറഞ്ഞിട്ടുണ്ട്. മല്‍സ്യ സമ്പത്തില്‍ കുറവുണ്ടായപ്പോഴും കരിമീനിന്റെ ലഭ്യത വേമ്പനാട്ട് കായലില്‍ കൂടുതലായി കണ്ടെത്തി. എങ്കിലും അശാസ്ത്രീയമായ വലകള്‍ ഉപയോഗിച്ചുള്ള  മല്‍സ്യബന്ധനം കരീമീനുകളുടെ നിലനില്‍പ്പിന് തിരിച്ചടിയാവുന്നുണ്ട്. ഇതിന് പുറമെ കരിമീന്‍ കുഞ്ഞുങ്ങളെ പരാന്നഭോജിയായ അലിട്രോപസ് വ്യാപകമായി നശിപ്പിക്കുന്നതായും കണ്ടെത്തി. കരിമീന്‍കുഞ്ഞുങ്ങളുടെ ചെകളകള്‍ക്കുള്ളില്‍ നിന്നാണ് ഇവയെ ധാരാളമായി കണ്ടെത്തിയത്. മല്‍സ്യസമ്പത്തിന് ഭീഷണി നിലനില്‍ക്കുമ്പോഴും അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന സന്ധ്യാമയങ്ങി (ഇലിയോട്രിസ് ഫസ്‌ക) മല്‍സ്യത്തെ ഇത്തവണയും സര്‍വേയില്‍ കണ്ടെത്താനായി. ഇതിന് പുറമെ പൂളല്‍ (ഗ്ലോസ്സോഗോബിയസ് ഗൈറസ്) വീണ്ടും കണ്ടെത്താനായത് കായലില്‍ മാലിന്യ തോത് കുറയുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതിനിടെയും കായലും മല്‍സ്യ സമ്പത്തും നാശോന്‍മുഖമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് സര്‍വേയില്‍ കണ്ടെത്താനായതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ എട്രി പ്രൊജക്്ട് കോ ഓര്‍ഡിനേറ്റര്‍ ടി ഡി ജോജോ പറഞ്ഞു.  കായലിനെയും മല്‍സ്യ സമ്പത്തിനെയും സംരക്ഷിക്കാന്‍ അടിയന്തിര നടപടികളും പദ്ധതികളും ഉണ്ടായില്ലെങ്കില്‍ വേമ്പനാട് കായല്‍ ഓര്‍മയായി മാറുമെന്ന് മല്‍സ്യസര്‍വേയ്ക്ക് നേതൃത്വം നല്‍കിയ വിദഗ്ധരും പറഞ്ഞു. വേമ്പനാട്ട് കായലിലെ തണ്ണീര്‍മുക്കം, കുമരകം, പാതിരാമണല്‍, മുഹമ്മ, വെച്ചൂര്‍, ആര്‍ ബ്ലോക്ക്, പുന്നമട, ആലപ്പുഴ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സര്‍വേ നടത്തിയത്.


2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

മഹാത്മാ അയ്യങ്കാളിയെ ഇപ്പോഴും ഭയക്കുന്നവര്‍


മഹാത്മാ അയ്യങ്കാളിയെ ഇപ്പോഴും ഭയക്കുന്നവര്‍

സ്വാതന്ത്ര്യത്തിന്റെ 66 പൊന്‍പുലരികള്‍ വിരിഞ്ഞിട്ടും പ്രബുദ്ധകേരളത്തില്‍ ഉച്ചനീചത്വങ്ങള്‍ വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മഹാത്മാ അയ്യങ്കാളി മാറുന്നു. അധഃസ്ഥിത-ദലിത് സമൂഹത്തിന്റെ വഴിനടക്കാനുള്ള അവകാശത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ധീരനായ സാമൂഹികപരിഷ്‌കര്‍ത്താവാണ് അയ്യങ്കാളി.
1863 ആഗസ്ത് 28ന് വെങ്ങാന്നൂരിലെ പുലയകുടുംബത്തില്‍ അയ്യന്റെ മകനായാണ് അയ്യങ്കാളി ജനിച്ചത്. ജാതിവ്യവസ്ഥയും ജന്മിത്തവും കൊടികുത്തിവാണ കാലഘട്ടം. പുലയനായി ജനിച്ചതിന്റെ പേരില്‍ അക്ഷരജ്ഞാനം നിഷേധിക്കപ്പെട്ടുവെങ്കിലും ചെറുപ്രായത്തില്‍ തന്നെ ഒരു ജനതയുടെ മോചനത്തിനായി ഒപ്പമുള്ളവരെ സംഘടിപ്പിക്കാന്‍ അയ്യങ്കാളിക്കു കഴിഞ്ഞു. പൊതുനിരത്തുകള്‍ സവര്‍ണര്‍ക്കു മാത്രമായിരുന്ന അക്കാലത്ത് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യപോരാട്ടം. ദലിതര്‍ക്കും പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശം പിടിച്ചുവാങ്ങാന്‍ ആ പോരാട്ടത്തിനായി. യാഥാസ്ഥിതികശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ 1893ല്‍ സുപ്രസിദ്ധമായ വില്ലുവണ്ടി സമരവുമായി അയ്യങ്കാളി രംഗത്തുവന്നു. സവര്‍ണര്‍ക്ക് അനുവദിക്കപ്പെട്ട പൊതുനിരത്തിലൂടെ സ്വന്തം വില്ലുവണ്ടിയുമായി അയ്യങ്കാളി സഞ്ചരിച്ചപ്പോള്‍ വണ്ടി തടഞ്ഞ സവര്‍ണരെ കായികമായി തന്നെ നേരിട്ടു. അവകാശങ്ങള്‍ ആരും തരില്ല, പിടിച്ചുവാങ്ങണമെന്ന പ്രഖ്യാപനവുമായി 1912ല്‍ നെടുമങ്ങാട് ചന്തയിലേക്കു കടന്നുചെന്ന് വില ചോദിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചത് ലഹളയ്ക്ക് ഇടയാക്കി. ഈ പോരാട്ടത്തിലൂടെ ദലിതര്‍ക്ക് ചന്തയില്‍ പോയി സാധനങ്ങള്‍ വാങ്ങാനുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനായി. ദലിത്കുട്ടികള്‍ക്ക് അക്ഷരജ്ഞാനം നിഷേധിച്ചപ്പോള്‍ അതിനെതിരേ പോരാടി അധഃസ്ഥിതര്‍ക്ക് ആദ്യമായി കുടിപ്പള്ളിക്കൂടം കെട്ടിപ്പടുത്തതും അയ്യങ്കാളി തന്നെ.
ഇത്തരത്തിലുള്ള കീഴാളജനതയുടെ പോരാട്ടത്തിന്റെ നേര്‍രേഖ വരച്ചുകാട്ടുന്ന ചിത്രമാണ് മഹാത്മാ അയ്യങ്കാളി. അതുകൊണ്ടുതന്നെയാണ് ഇന്നും മനസ്സില്‍നിന്ന് അയിത്തം ഒഴിഞ്ഞുപോവാത്ത ചില സവര്‍ണതമ്പുരാക്കള്‍ അയ്യങ്കാളി പെട്ടിയിലിരുന്ന് നശിക്കാന്‍ ചരടുവലികള്‍ നടത്തിക്കൊണേ്ടയിരിക്കുന്നത്. കീഴാളജനതയുടെ ഉയിര്‍പ്പിന് വഴിയൊരുക്കിയ അയ്യങ്കാളിയെന്ന മഹാനെക്കുറിച്ചു സിനിമ ഒരുക്കിയത് സൂര്യദേവയെന്ന നായര്‍സമുദായാംഗമാണ്. ദൂരദര്‍ശനുവേണ്ടി ശ്രീനാരായണഗുരു പരമ്പര ഉള്‍പ്പെടെ പ്രമുഖ ചാനലുകളിലായി 14 സീരിയലുകളും രണ്ടു തമിഴ് സിനിമകളും സംവിധാനം ചെയ്തു പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയാണു സൂര്യദേവ. അയ്യങ്കാളിയുടെ ജീവചരിത്രം മഹാത്മാ അയ്യങ്കാളിയെന്ന ചലച്ചിത്രമാക്കിയ അന്നുതൊട്ട് അതു പ്രദര്‍ശിപ്പിക്കാനുള്ള ഇടം തേടി സംവിധായകനും അണിയറപ്രവര്‍ത്തകരും അലയാന്‍ തുടങ്ങിയതാണ്. മന്ത്രിമാരുടെ ഓഫിസുകളുടെ തിണ്ണനിരങ്ങി അപേക്ഷയുമായി കാത്തുനിന്നിട്ടും ഉച്ചനീചത്വം മായാതെനില്‍ക്കുന്ന മനസ്സുകള്‍ സൂര്യദേവയുടെ ആവശ്യത്തിന് നേരെ കണ്ണടച്ചുനില്‍ക്കുന്നു. തിയേറ്റര്‍ ഉടമകളുടെ പിറകെ നടന്നും ചെരിപ്പു തേഞ്ഞതല്ലാതെ അനുഭാവപൂര്‍വമായ സമീപനം ഉണ്ടായില്ല. ലാഭം മാത്രം കണക്കുപുസ്തകത്താളില്‍ എഴുതിച്ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന സ്വകാര്യ തിയേറ്റര്‍ ഉടമകള്‍ കണ്ണടയ്ക്കുന്നത് മനസ്സിലാവും. പക്ഷേ, നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാട്ടുകാരുടെ നികുതിപ്പണംകൊണ്ട് കെട്ടിപ്പൊക്കിയ സര്‍ക്കാര്‍വക കൊട്ടകകളില്‍ എന്തിന് മഹാത്മാ അയ്യങ്കാളിക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്നു? അവിടെയാണു സിനിമാമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെയും ചലച്ചിത്ര വികസന കോര്‍പറേഷന്‍ വൈസ് ചെയര്‍മാന്‍ ഇടവേള ബാബു അടക്കമുള്ളവരുടെയും സവര്‍ണമനസ്സ് പുറത്തുചാടുന്നത്. 2009ലാണ് മഹാത്മാ അയ്യങ്കാളിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ എടുത്തത് 45 ദിവസം മാത്രമാണ്. പക്ഷേ, അതിനായി മൂന്നുവര്‍ഷം ജോലിചെയ്യേണ്ടിവന്നു. ഷൂട്ടിങ് ആരംഭിച്ച 2011 ഫെബ്രുവരിയില്‍ പാറശ്ശാലയില്‍ 2.5 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച ചിത്രത്തിന്റെ സെറ്റ് അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. 2011 സപ്തംബറില്‍ ഇടിച്ചക്ക പ്ലാമൂട്ടില്‍ 14 ലക്ഷം മുടക്കി നിര്‍മിച്ച സെറ്റ് തീയിട്ടുനശിപ്പിച്ചു. പ്രതികളെ ഇന്നുവരെ കണെ്ടത്താന്‍ നമ്മുടെ നിയമപാലകര്‍ക്കായിട്ടില്ല. പ്രതിസന്ധികളെല്ലാം മറികടന്ന് 1.25 കോടി മുടക്കി ചിത്രീകരണം പൂര്‍ത്തിയാക്കി സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം നേടിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒടുവില്‍ തിയേറ്റര്‍ ഉടമകളാരും തയ്യാറാവുന്നില്ല. മഹാത്മാ അയ്യങ്കാളിക്ക് കലക്ഷന്‍ ലഭിക്കില്ലെന്ന ഭീതി സൃഷ്ടിച്ചാണ് പ്രദര്‍ശനം നടത്തുന്നതില്‍നിന്നു തിയേറ്റര്‍ ഉടമകളെ പിന്തിരിപ്പിക്കുന്നത്. ഏറെ പരിശ്രമത്തിനുശേഷം പ്രദര്‍ശനത്തിന് അനുമതി ലഭിച്ച തിരുവനന്തപുരത്തെ സര്‍ക്കാര്‍ വക കൊട്ടകയായ നിളയില്‍ 50 ശതമാനത്തിലേറെ കാണികള്‍ സിനിമ കാണാനെത്തി. എന്നാല്‍, ഒരാഴ്ചപോലും തികയ്ക്കുന്നതിന് മുമ്പേ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. വൈസ് ചെയര്‍മാന്‍ ഇടവേള ബാബുവിന്റെ ഇടപെടലാണത്രേ കാരണം. നല്ല സിനിമകള്‍ക്കു വിനോദനികുതി ഒഴിവാക്കിക്കൊടുക്കുന്ന പതിവ് സര്‍ക്കാരിനുണ്ട്. മഹാത്മാ അയ്യങ്കാളിക്കും വിനോദനികുതി ഒഴിവാക്കിക്കിട്ടാന്‍ സിനിമാമന്ത്രിയും പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍ വഴിയും സര്‍ക്കാരിനെ സമീപിച്ചു. അപേക്ഷ ഇപ്പോഴും ചുവപ്പുനാടയുടെ കെട്ടഴിക്കാനാവാതെ സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ചുകിടക്കുന്നു. പരാതി കൊടുക്കാന്‍ സിനിമാമന്ത്രിയെ കാണാന്‍ പോലും കഴിയുന്നില്ലെന്ന് സംവിധായകന്‍ പരിതപിക്കുന്നു. മഹാത്മാ അയ്യങ്കാളി നല്‍കുന്ന സന്ദേശം പുതുതലമുറയ്ക്കു മുന്നിലെത്തേണ്ടതുണ്ട്. ഡോ. അംബേദ്കര്‍ സിനിമയ്ക്കു സംഭവിച്ച ഗതി തന്നെ ഇതിനും വരണമെന്ന് വാശിപിടിക്കുന്നവരാണു കേരളത്തിലുള്ളത്.

2013, മാർച്ച് 16, ശനിയാഴ്‌ച

കാടിറങ്ങിയ ഇല്ലിമുളം കാടുകള്‍്; വിസ്‌ഫോടനത്തിന് കാതോര്‍ത്ത് വയനാട്






കുറുവ (വയനാട്): നൂറ്റാണ്ടുകളോളം ജൈവസമ്പന്നതയെ കാത്തു സൂക്ഷിച്ച വയനാടന്‍ കാടുകളിലെ മുളംകൂട്ടങ്ങള്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു. ഒരു തീ പൊട്ടു കൊണ്ട് വയനാടന്‍ കാടുകള്‍ വിസ്‌ഫോടനം സൃഷ്ടിക്കുന്ന തരത്തിലാണ് മുളംകൂട്ടങ്ങള്‍ ഉണങ്ങി നില്‍ക്കുന്നത്. പച്ചപ്പിന്റെ കുളിര്‍മ തേടി കുറുവ, മുത്തങ്ങ, തിരുനെല്ലി വനമേഖലയിലൂടെ സഞ്ചരിക്കുന്ന പ്രകൃതി സ്‌നേഹികള്‍ക്കും സഞ്ചാരികള്‍ക്കും നീറുന്ന നോവാണ് വയനാട് വന്യജീവി സങ്കേതത്തിലെ മുളംകാടുകള്‍ സമ്മാനിക്കുന്നത്. വയനാട്ടിലെ മുളംകൂട്ടങ്ങള്‍ കൂട്ടത്തോടെയാണ് പൂത്തുണങ്ങിയത്. വയനാടന്‍ കാടുകളിലെ പ്രധാന ഭക്ഷണം മുളകളായിരുന്നു. മുളംകാടുകള്‍ ഉണങ്ങി കരിഞ്ഞതോടെ കാട്ടനകള്‍ കടുത്ത ഭക്ഷ്യ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന്റെ നേര്‍കാഴ്ചകള്‍ മുത്തങ്ങ വനമേഖലയിലൂടെ സഞ്ചരിച്ചാല്‍ നേരില്‍ കാണാനാവും. ഭക്ഷണ പ്രതിസന്ധിയും ജലദൗര്‍ലഭ്യവും മൂലം എല്ലും തോലുമായ കാട്ടാനകള്‍ വയനാടന്‍ കാടുകളുടെ നേര്‍ചിത്രം നമുക്കു മുന്നില്‍ വരച്ചു കാട്ടുന്നു. ആളി പടര്‍ന്നെത്തുന്ന കാട്ടു തീയുടെ വരവ് മുന്നില്‍ കണ്ടാണ് കര്‍ഷകരും ആദിവാസികളും ഓരോ നിമിഷവും ഇവിടെ തള്ളി നീക്കുന്നത്. കരിഞ്ഞുണങ്ങി നില്‍ക്കുന്ന അടിക്കാടുകള്‍ക്ക് തീ പിടിച്ചാലുണ്ടാവുന്ന നഷ്്ടങ്ങളേക്കാള്‍ ഭയാനകമാണ് ഉണങ്ങി നില്‍ക്കുന്ന മുളംകൂട്ടങ്ങളിലേക്ക് അഗ്നി പടര്‍ന്നാല്‍ സംഭവിക്കുക.  കൊടും വേനലില്‍ കരിഞ്ഞു നില്‍ക്കുന്ന മുളംകൂട്ടങ്ങള്‍ക്ക് സമീപം താമസിക്കുന്ന മനുഷ്യരുടെ ചിന്തകളില്‍ ഇപ്പോള്‍ ഏതു നിമിഷവും എത്താവുന്ന കാട്ടുതീ മാത്രമാണ്. ഭയപ്പാടിന്റെ ദിനങ്ങളിലൂടെയാണ് വയനാട്ടിലെ കര്‍ഷകരും ആദിവാസികളും കഴിഞ്ഞു കൂടുന്നത്. ഇടയ്ക്ക് ലഭിച്ച വേനല്‍ മഴ കുറച്ച് ആശ്വാസത്തിന് വക നല്‍കുന്നുണ്ടെങ്കിലും കനത്ത ചൂട് അകം പൊള്ളിക്കുകയാണ്. അപ്രതീക്ഷിതമായി കടന്നു വരുന്ന തീയെ പ്രതിരോധിക്കാനുള്ള സംവിധാനമില്ലാതെ കാഴ്ചക്കാരുടെ റോള്‍ മാത്രമാണ് അഗ്നിശമന സേനയ്ക്കും വനപാലകര്‍ക്കും വഹിക്കാനാവുക. 30- 40 വര്‍ഷത്തിലൊരിക്കലാണ് മുളകള്‍ പൂക്കുന്നത്. ഇതിന് പിന്നാലെ സ്വാഭിക പരിണാമമായി മുളകള്‍ ഉണങ്ങി നശിക്കും. പുല്ലുവംശത്തിലെ ഏറ്റവും വലിയ ചെടിയായ മുള ഏക പുഷ്പിയാണ്. ചിലയിനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്്പിക്കുമെങ്കിലും ചിലത് ആയുസില്‍ ഒരിക്കല്‍ മാത്രമേ പൂവിടാറുള്ളൂ. വയനാട്ടിലെ മുളകള്‍ ഇത്തരത്തില്‍ പൂവിട്ട് ഉണങ്ങിയതാണ്. വയനാട്ടിലെ കാടിനും വന്യമൃഗ സമ്പത്തിനും മനുഷ്യനും ഭീഷണി സൃഷ്ടിച്ച് ഉണങ്ങി നില്‍ക്കുന്ന മുളകള്‍ മുറിച്ചു നീക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് വനം മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപനം നടപ്പായിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വൈകുന്നതാണ് മുളകള്‍ മുറിച്ചു നീക്കാന്‍ കഴിയാത്തതിന് കാരണമായി വനം വകുപ്പ് പറയുന്നത്. വിസ്മൃതിയിലേക്ക് പോവുന്ന മുളംകൂട്ടങ്ങള്‍ക്കു പകരം പുതിയ മുളംകാടുകള്‍ നട്ടുപിടിപ്പിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതിയും ഇഴഞ്ഞു നീങ്ങുകയാണ്. സ്വകാര്യ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മുളംകാടുകളുടെ വീണ്ടെടുപ്പിന് വേണ്ടി ഇവിടെ പ്രവര്‍ത്തനം. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും ബേഗൂര്‍ വനത്തിലും പുതിയ മുളംതൈകള്‍ കാണാനേയില്ല. അതു കൊണ്ടു തന്നെ വനനിബിഡതയെ വിസ്മൃതിയിലാക്കി മുളം കാടുകള്‍ അരങ്ങൊഴിയുന്നതിന്റെ ആകുലതകളാണ് വയനാട്ടില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.  


മുളയരിയും മുളംകൂമ്പും

കുറുവ: ഗോത്ര സംസ്‌കാരം ഉള്‍കൊണ്ടു ജീവിക്കുന്ന ആദിവാസികളും മുളയും തമ്മിലുള്ളത് മുറിച്ചു മാറ്റാനാവാത്ത അഭേദ്യ ബന്ധമാണ്. ജനനം മുതല്‍ മരണം വരെ മുള ഗോത്ര വര്‍ഗങ്ങളെ അനുഗമിക്കുന്നു. മുള കൂമ്പുകള്‍ മുതല്‍ മുളയരി വരെ. വയനാടന്‍ കാടുകളിലെ ആദിവാസികളുടെ വര്‍ഷത്തില്‍ പകുതി ദിനങ്ങളിലെ ഭക്ഷണ ഇനമായിരുന്നു മുളകൂമ്പുകള്‍. പ്രോട്ടീനും ഇരുമ്പ് സത്തും അടങ്ങിയ സസ്യാഹാരം. ആന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആഹാരവും മുളംകൂമ്പുകള്‍ തന്നെ. സമൃദ്ധിയുടെ നിറപറ ഒരുക്കിയാണ് മുളംകൂട്ടങ്ങളുടെ ജീവിതം അവസാനിക്കുന്നത്. പൂത്തുലഞ്ഞ മുളംകാടുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നതോടെ പരിസരങ്ങള്‍ മുഴുവന്‍ വെട്ടിത്തെളിച്ച് മുറ്റം പോലെ ആദിവാസികള്‍ വൃത്തിയാക്കും. വിളഞ്ഞു പാകമായി ഉണങ്ങി വീഴുന്ന നെല്ല് രൂപത്തിലുള്ള മുളവിത്തുകള്‍ വാരിയെടുത്ത് ഉരലില്‍ കുത്തി പാകപ്പെടുത്തുകയാണ് പതിവ്.  സാധാരണ അരികൊണ്ട് ഉണ്ടാക്കാവുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളും ഇവകൊണ്ടു ഉണ്ടാക്കാം. പ്രമേഹ വാത രോഗികള്‍ക്ക് ഉത്തമമാണ് മുള അരി വിഭവങ്ങള്‍. 40 മുതല്‍ 70 വരെ വിലയുണ്ടായിരുന്ന മുളയരിയുടെ വില ഇപ്പോള്‍ കിലോയ്ക്ക് 300 കടന്നു. ഈ വിലയ്ക്കും കിട്ടാനില്ലാത്ത അവസ്ഥ. വയനാടന്‍ കാടുകളില്‍ നിന്ന് മുളയരി കിട്ടണമെങ്കില്‍ 40 വര്‍ഷമെങ്കിലും കാത്തിരിക്കണം.