2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ടി എം ജേക്കബ് പാഠപുസ്തകം


ടി എം ജേക്കബ് ഇന്ന് ഓര്‍മ മാത്രമായി, 1971 ല്‍ ആദ്യമായി പരിചയപ്പെട്ടപ്പോല്‍ മുതല്‍ ഇന്നലെ വരെ പരസ്പരം സ്‌നേഹിച്ചും ചെറിയ പിണക്കങ്ങളിലൂടെയും ദൃഢ സൗഹൃദത്തിലൂടെയും ഒരുമിച്ചുണ്ടായിരുന്ന പ്രിയ സ്‌നേഹിതന്‍ ഭൗതികതയില്‍ നിന്നും പിന്‍വാങ്ങി എന്നുള്ളതിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. കെ.എസ്.സിയുടെ കമ്മിറ്റികളുമായി ബന്ധപ്പെട്ട നിരന്തര യാത്രകളും സജീവ സംഘടനാ പ്രവര്‍ത്തനവും ഞങ്ങളുടെ സൗഹൃദത്തെ ബലപ്പെടുത്തുകയായിരുന്നു. 1972 ല്‍ ടി എം ജേക്കബ് കെ.എസ്.സിയുടെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതുമായ വിദ്യാര്‍ഥി- യുവജന റാലി കെ.എസ് .സിയും യൂത്ത്ഫ്രണ്ടും ചേര്‍ന്ന് സംഘടിപ്പിച്ചത്. അതിന്റെ പബ്ലിസ്റ്റി കണ്‍വീനറുടെ ചുമതല എനിക്കായിരുന്നു. കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നടന്ന പ്രകടനത്തെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് വൈര്യത്തിന്റെ പേരില്‍ പോലിസ് മൃഗീയമായി തല്ലിച്ചതച്ചത് ഇന്ന് ചരിത്രമാണ്. ടി എം ജേക്കബിന്റെ അനിതര സാധാരണമായ സംഘടനാ പാടവത്തിന്റെ മകുടോദാഹരണമായിരുന്ന അന്ന് നടന്ന റാലി.
1975 ല്‍ കേരള കോണ്‍ഗ്രസിലെ ആദ്യത്തെ പിളര്‍പ്പില്‍ കെ എം മാണിയ്‌ക്കൊപ്പവും 1979 ല്‍ മാണി- ജോസഫ് പിളര്‍പ്പുണ്ടായപ്പോള്‍ പി ജെ ജോസഫിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ഞാന്‍ അടക്കമുള്ളവര്‍ക്ക് പ്രേരണയായത് ടി എം ജേക്കബ് എടുത്ത രാഷ്ട്രീയ തീരുമാനം തന്നെയായിരുന്നു. 1977 ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സുവര്‍ണ അധ്യായം എഴുതി ചേര്‍ത്ത പ്രവര്‍ത്തനത്തിനാണ് ജേക്കബ് തുടക്കം കുറിച്ചത്. വരുംകാല പാര്‍ലമെന്റേറിയന്‍മാര്‍ക്കുള്ള മികച്ച ട്രെയിനിങും കൈപുസ്തകവുമാണ് ടി എം ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളെന്ന് പി സി ജോര്‍ജ് പറഞ്ഞു. നിയമസഭയില്‍ നിയമനിര്‍മാണ വേളകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. വിസ്മയിപ്പിക്കുന്ന പാടവമാണ് ജേക്കബ് നിയമ നിര്‍മാണ രംഗത്ത് പ്രദര്‍ശിപ്പിച്ചത്. ജേക്കബ് പൈലറ്റു ചെയ്ത നിയമ നിര്‍മാണങ്ങളിലൊക്കെ അംഗങ്ങളുടെ ഭേദഗതികള്‍ സ്വീകരിക്കാന്‍ യാതൊരു വൈമനസ്യവും കാണിച്ചിരുന്നില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍ ടി എം ജേക്കബിന്റെ ഏറ്റവും വലിയ പ്രത്യേകത ആഴത്തിലുള്ള പഠനത്തെ തുടര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാന്‍ കാണിക്കുന്ന ചങ്കൂറ്റമായിരുന്നു.കുര്യാര്‍കുറ്റി കാരാപ്പാറ പദ്ധതിയുടെ പേരിലാണ് ആരോപണ വിധേയനാക്കി ടി എം ജേക്കബിനെ വി എസ് അച്യുതാനന്ദന്‍ കോടതി കയറ്റിയത്. വി എസിന്റെ സന്തത സഹചാരിയായിരുന്ന കെ കൃഷ്ണന്‍കുട്ടി സബ്ജറ്റ് കമ്മിറ്റിയില്‍വെച്ച് ആവശ്യപ്പെട്ട കാര്യം ആ കമ്മറ്റിയുടെ ചെയര്‍മാനായിരുന്ന ടി എം ജേക്കബ് നടപ്പാക്കി എന്നതാണ് വലിയൊരു കുറ്റമായി ആരോപിക്കപ്പെട്ടത്. ഇത് അദ്ദേഹത്തിന് ധാരാളം ധനനഷ്ടവും മാനസിക ബുദ്ധിമുട്ടും സൃഷ്ടിച്ചു. കളങ്കരഹിതമായ ഒരു പ്രതിഛായയില്‍ കരിവാരി തേക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമമായിരുന്നു അത്. എങ്കിലും സുപ്രീം കോടതി വിധിയിലൂടെ അഗ്‌നിശുദ്ധി വരുത്തിയാണ് ടി എം ജേക്കബ് വിടവാങ്ങി എന്നത് അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ടി എം ജേക്കബിന്റെ പ്രസംഗം; നിയമസഭയും വിവരാവകാശ കമ്മീഷനും ഏറ്റമുട്ടിയത് ചരിത്രം



നിയമസഭാ പ്രവര്‍ത്തനങ്ങളുടെ മര്‍മം അറിഞ്ഞ ടി എം ജേക്കബ് ഒന്നാഞ്ഞു വീശിയപ്പോള്‍ അത് സഭയും വിവരാവകാശ കമ്മീഷനും തമ്മിലുള്ള പില്‍ക്കാല ഏറ്റുമുട്ടലിന്റെ ചരിത്രം കുറിച്ചു. ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തെ പിന്തുണച്ച് അന്ന് ജേക്കബ് നടത്തിയ പ്രസംഗമാണ് പിന്നീട് നിയമസഭയും വിവരാവകാശ കമ്മീഷനും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. ഒടുവില്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയാവാനുള്ള അപൂര്‍വ്വ നിയോഗവും ജേക്കബിനെ തേടിയെത്തി. എ കെ ആന്റണിയുടെ പടിയിറക്കത്തോടെ 2005ല്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ടി എം ജേക്കബിനെയും ആര്‍ ബാലകൃഷ്ണപിള്ളയെയും മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. യു.ഡി.എഫുമായി ഇടഞ്ഞ ജേക്കബ് അന്ന് കെ കരുണാകരനൊപ്പം ചേര്‍ന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തെ പിന്തുണച്ച് സഭയില്‍ രൂക്ഷമായ ഭാഷയിലാണ് ജേക്കബ് ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ചത്. തന്റെ പ്രസംഗത്തിലുട നീളം ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയെന്ന് സംബോധന ചെയ്യാനും ജേക്കബ് തയ്യാറായില്ല. പിന്നീട് 2006ല്‍ എം ജെ ജേക്കബിനോട് പിറവത്ത് ആദ്യ തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങി. ഹൈക്കോടതിയിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടാണ് ടി എം ജേക്കബെന്ന അതികായകന്റെ ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള നിയമസഭാ പ്രസംഗം ഉയര്‍ന്നു വന്നത്. എം ജെ ജേക്കബിന്റെ അഭിഭാഷകന്‍ ടി എം ജേക്കബിന്റെ ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള നിയമസഭാ പ്രസംഗത്തിന്റെ പകര്‍പ്പെടുത്ത് കോടതി പരിശോധിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു. കോടതി വിവാദ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റിന് നോട്ടീസ് അയച്ചു. ജസ്റ്റീസ് തോട്ടത്തില്‍ രാകൃഷ്ണന്റെ ആവശ്യം പക്ഷെ നിയമസഭാ സെക്രട്ടറിയേറ്റ് നിരാകരിച്ചു. കോടതി പിന്നീട് ഈ വിഷയത്തില്‍ ഇടപെടാനും തയ്യാറായില്ല. ഇതിനിടെയാണ് എറണാകുളത്തെ അഭിഭാഷകനായ ഡി ബി ബിനു നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് പ്രസംഗത്തിന്റെ പകര്‍പ്പ് തേടി അപേക്ഷ നല്‍കിയത്. അപേക്ഷ നിരസിക്കപ്പെട്ടതോടെ അപ്പീലുമായി അഭിഭാഷകന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചു. പക്ഷെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും വേണമെങ്കില്‍ അച്ചടിച്ച പകര്‍പ്പ് നല്‍കാമെന്നും നിയമസഭാ സെക്രട്ടറിയേറ്റ് മറുപടി നല്‍കി. ഇതിന്റെ പേരില്‍ കമ്മീഷന്‍ നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെ വിളിച്ചു വരുത്തി പിഴയിട്ടു. ഇതിന്റെ പേരില്‍ നിയമസഭയും വിവരാവകാശ കമ്മീഷനും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സംഭവം വി ജെ തങ്കപ്പന്‍ എം.എല്‍.എ ചെയര്‍മാനായ പ്രിവിലേജ് കമ്മിറ്റിയെ അറിയിച്ചു. പ്രിവിലേജ് കമ്മിറ്റിയും ടി എം ജേക്കബിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അന്ന് ഏറെ കോലാഹലങ്ങളാണ് ഇതിന്റെ പേരില്‍ അരങ്ങേറിയത്. ഒടുവില്‍ വിവരാവകാശ കമ്മീഷന് നിയമസഭയുടെ പ്രവിലേജിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ടി എം ജേക്കബ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേരള നിയമസഭയും വിവരാവകാശ കമ്മീഷനും നടത്തിയ ഏറ്റുമുട്ടല്‍ അങ്ങനെ ചരിത്രമായി. ഏത് വിഷയത്തെ കുറിച്ചു ടി എം ജേക്കബ് സംസാരിയ്ക്കാന്‍ എഴുന്നേറ്റാലും ഭരണ -പ്രതിപക്ഷ ബഞ്ചുകള്‍ നിശബ്്ദമാവുമെന്നതും നിയമസഭാ സാമാജികരില്‍ ചിലര്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ്.


18 ല്‍ വോട്ടവകാശം; ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ല്



സംസ്ഥാനത്ത് 18 വയസില്‍ വോട്ടവകാശം അനുവദിച്ചത് ടി എം ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ല്്. 1979 മാര്‍ച്ച് ഏഴിന് ജില്ലാഭരണ ബില്ലിന്‍മേലുള്ള ജേക്കബിന്റെ സുദീര്‍ഘമായ പ്രസംഗത്തിലും തുടര്‍ന്ന് അവതരിപ്പിച്ച ദേഭഗതികളുടെയും കൂടി ഫലമായാണ് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടവകാശം ലഭിച്ചത്. ജേക്കബിന്റെ ഭരണ പരിഷ്്കാരങ്ങളെല്ലാം തന്നെ പ്രതിപക്ഷമടക്കം എക്കാലത്തും വിവാദമാക്കിയിട്ടുണ്ട്. പക്ഷെ ജേക്കബ് കൊണ്ടു വരുന്നതിനെ പിന്നീട് പേര് മാറ്റി നടപ്പിലാക്കേണ്ടി വന്നുവെന്നത് ചരിത്രം. തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേഗം നല്‍കിയ ജേക്കബിന് ഇന്നത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാം പ്രതിബന്ധങ്ങളെയും മറികടന്നാണ് ജേക്കബ് ഗാന്ധിജി സര്‍വകലാശാലയ്ക്ക് രൂപം നല്‍കിയത്. ഏറെ കോലാഹലം സൃഷ്്ടിച്ച പ്രീഡിഗ്രി ബോര്‍ഡ് തന്റെ കാലത്ത് നടപ്പാക്കാനായില്ലെങ്കിലും എതിര്‍ത്തവര്‍ തന്നെ പ്ലസ്ടൂവെന്ന പേരില്‍ നടപ്പാക്കിയതും ജേക്കബിന് മാത്രം അവകാശപ്പെട്ട ചരിത്രം. ഏത് വകുപ്പ് ലഭിച്ചാലും അതിലെല്ലാം തനതായ വ്യക്്തി മുദ്ര പതിപ്പിച്ചാണ് ജേക്കബ് വിടപറയുന്നത്. ജലവിഭവ മന്ത്രിയായിരിക്കേ ജലനയം
നടപ്പാക്കി. ജലധാരാ, മലയോര ജലസംഭരണ പദ്ധതികള്‍ നാടിന് നേട്ടങ്ങള്‍ നല്‍കിയവില്‍ ചിലത് മാത്രം. സാംസ്‌കാരിക രംഗത്തും മികച്ച പ്രകടനമാണ് അദേഹം കാഴ്ചവച്ചത്്. എഴുത്തച്ഛന്‍ പുരസ്‌കാരം, സ്വാതി പുരസ്‌ക്കാരം, ഫാല്‍ക്കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി ദാനിയേല്‍ പുരസ്‌കാരം എന്നിവ ജേക്കബിന്റെ സൃഷ്്ടിയായിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് ആദ്യമായി സര്‍ക്കാര്‍ വക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും ഫോക് ലോര്‍ അക്കാദമി സ്ഥാപിച്ചതും ജേക്കബിന്റെ ഭരണ നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. ഒടുവില്‍ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു രൂപയ്ക്ക് അരി നല്‍കിയതും. അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിയും ടി എം ജേക്കബിലെ ഭരണാധികാരിയുടെ ഇച്ചാശക്്തിയാണ് വെളിപ്പെടുത്തിയത്.

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ടി എം ജേക്കബ് കേരളാ നിയമസഭയ്ക്ക് ലഭിച്ച പ്രഗല്‍ഭ പാര്‍ലമെന്റേറിയനെന്ന് പ്രഗല്‍ഭരെ കൊണ്ട് പറയിച്ച വാഗ്്മി




1977 മാര്‍ച്ച് 26നാണ് ജേക്കബ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിറവത്തുനിന്നും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് വയസ് 26. പിന്നീട് നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1977, 1980, 1982, 1987, 1991, 1996, 2001 എന്നീ വര്‍ഷങ്ങളിലാണ് ജേക്കബ് നിയമസഭയിലെത്തിയത്. 2006 ലെ തിരഞ്ഞെടുപ്പില്‍ പക്ഷെ കാലിടറി. എന്നാല്‍ 2011 ല്‍ തിരിച്ചെത്തി. സഭയിലെത്തിയ മൂന്നാം തവണ അദ്ദേഹം മന്ത്രിയുമായി. 1982ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൈക്കൊണ്ട തീരുമാനങ്ങള്‍ സംസ്ഥാനത്ത് വന്‍സമരത്തിന് വഴിവെച്ചിരുന്നു. അതില്‍ പ്രധാനം പ്രീഡിഗ്രിബോര്‍ഡ് തന്നെ. ജേക്കബ് മനപ്പാഠമാക്കാത്ത ഒരു താളും നിയമപുസ്തകത്തിലില്ല. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അദ്ദേഹം സംസാരിക്കാന്‍ എഴുന്നേറ്റാല്‍ സഭ കാതു കൂര്‍പ്പിക്കും. മൂര്‍ച്ചയേറിയ നാവ്. കുറിയ്ക്കു കൊളളുന്ന വാദമുഖങ്ങള്‍. ആധികാരികമായ സമീപനം. ആദ്യകേള്‍വിയില്‍ തന്നെ ആര്‍ക്കും ശരിയെന്നും തോന്നും വിധമുളള അവതരണശൈലി. കേരളാ നിയമസഭയ്ക്ക് ലഭിച്ച പ്രഗല്‍ഭ പാര്‍ലമെന്റേറിയനെന്ന് പ്രഗല്‍ഭരെ കൊണ്ട് പറയിച്ച വാഗ്്മി.
ഏറെ നേട്ടങ്ങള്‍ക്കുടമയാണ് ജേക്കബ്. വാദപ്രതിവാദങ്ങളിലെ സമാനതകളില്ലാത്ത ആ വൈഭവത്തെ അകമഴിഞ്ഞ് പുകഴ്ത്തിയവരില്‍ അച്യുതമേനോനും കരുണാകരനുമുണ്ട്. ഒരിക്കല്‍ രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സഭയില്‍ മാരത്തോണ്‍ പ്രസംഗം നടത്തിയ ചരിത്രവും ജേക്കബിനു സ്വന്തം.
1980ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ഒരു സംഭവം. ഒരു ബില്ലിനെ സമൂല മാറ്റത്തിന് വിധേയമാക്കിയാലെന്തെന്ന് ഭരണപക്ഷത്തിനൊരു ചിന്ത. ബില്ലവതരിപ്പിച്ചത് മന്ത്രിയായ കെ ആര്‍ ഗൗരിയമ്മ. പ്രതിപക്ഷത്തെ കുടുക്കാന്‍ ഇടതു ബുദ്ധികേന്ദ്രങ്ങള്‍ ചര്‍ച്ച ശനിയാഴ്ചയാക്കി.
ശേഷം ഭാഗം ജേക്കബ് പറയുന്നത് കേള്‍ക്കുക. '' സാധാരണ സഭ ശനി, ഞായര്‍, മറ്റ് പൊതു ഒഴിവുകള്‍ എന്നീ ദിവസങ്ങളില്‍ സഭ കൂടുന്ന പതിവില്ല. ശനിയാഴ്ചയായതു കൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുമെന്നോ, ഇറങ്ങിപ്പോക്കു നടത്തുമെന്നോ ഭരണപക്ഷം കണക്കു കൂട്ടി. എന്നാല്‍ അത് തെറ്റിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഫലം ശനിയാഴ്ച രാവിലെ എട്ടരയ്ക്കു തുടങ്ങിയ ചര്‍ച്ച തീര്‍ന്നത് ഞായറാഴ്ച പുലര്‍ച്ചെ 3.45ന് അവര്‍ ബില്ലു പാസാക്കി. പക്ഷേ ഞാന്‍ മാത്രം അവതരിപ്പിച്ചത് 868 ഭേദഗതികള്‍!'' ഒറ്റ എം.എല്‍.എ മാത്രം 868 ഭേദഗതികള്‍ അവതരിപ്പിക്കുന്നത് സര്‍വകാല റെക്കോഡായിരുന്നു. സാധാരണ സാമാജികരില്‍ നിന്നും ഇദ്ദേഹം വ്യത്യസ്തനാകുന്നത് ഇതാണ്. വിഷയം ഏതുമാകട്ടെ, പഠിച്ചവതരിപ്പിക്കാന്‍ ജേക്കബേയുളളൂ.

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍ കരാറിന് 125 വിചിത്ര കരാര്‍ അവസാനിയ്ക്കാന്‍ 2884 ഡിസംബര്‍ 31 വരെ കാത്തിരിക്കണം




കുമളി: ഒരു ജനതയുടെ ഉറക്കം കെടുത്തുന്ന വിചിത്ര കരാര്‍ അവസാനിയ്ക്കാന്‍, സുപ്രീംകോടതി കനിഞ്ഞില്ലെങ്കില്‍ 2884 ഡിസംബര്‍ 31 വരെ ഇനിയും കേരളം കാത്തിരിക്കണം പടിഞ്ഞാറിന് സമൃദ്ധി നല്‍കി ഒഴുകിയിരുന്ന പെരിയാറിനെ കിഴക്ക് ദിക്കിലെയ്ക്ക് വഴി തിരിച്ചു വിട്ട് മധുര രാജ്യത്തെ പച്ചപ്പണിയിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരുവിതാംകൂറിന്റെ അധിപനായിരുന്ന വിശാഖം തിരുനാളിനെ കൊണ്ട് നിര്‍ബന്ധപ്പൂര്‍വ്വം എഴുതിച്ച കരാറിന് ഇന്ന് 125 വയസ് തികഞ്ഞു. വെള്ളപ്പട്ടാളം നാട് നീങ്ങി 63 വര്‍ഷം പിന്നിടുമ്പോഴും രണ്ടു നാട്ടുരാജ്യങ്ങള്‍ പോലെ മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളവും തമിഴ്‌നാടും പൊരുതുകയാണ്. 999 വര്‍ഷത്തെ പാട്ടകരാറിന്റെ പേരില്‍ തമിഴ്‌നാട് അവകാശ തര്‍ക്കവുമായി നിലകൊള്ളുമ്പോള്‍, 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കേരളം. വിവാദങ്ങളും നിയമയുദ്ധങ്ങള്‍ക്കും വഴിയൊരുക്കിയ കരാര്‍ 1886 ഒക്ടോബര്‍ 29 നാണ് ബ്രിട്ടീഷ് സര്‍ക്കാരുമായി തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ ഒപ്പിട്ടത്. 1800ല്‍ മധുര രാജ്യം ബ്രിട്ടീഷ് അധീനതയില്‍ എത്തിതോടെയാണ് മുല്ലപ്പെരിയാര്‍ എന്ന ആശയം പിറവിയെടുക്കുന്നത്. 1808ല്‍ സര്‍ ജയിംസ് കാള്‍സ്വെല്‍ കുമളി ചുരംവഴി തിരുവിതാംകൂര്‍ മണ്ണില്‍ പ്രവേശിച്ച് നാട്ടുരാജ്യത്തെ സമ്പന്നമായ ജലസമൃധിയെ കുറിച്ച് പഠനം നടത്തി. ചുരുളിയാര്‍, മുല്ലയാര്‍, പമ്പയാര്‍, പെരിയാര്‍ തുടങ്ങി മലയോര മേഖലയെ ജല സമൃധമാക്കിയ നദികളെ കുറിച്ച് ഇദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടാണ് ഒടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന സ്വപ്‌ന പദ്ധതിക്ക് പിറവി കുറിച്ചത്. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്ക് സമൃധി നല്‍കി ഒഴുകുന്ന പെരിയാറിനെ കിഴക്കോട്ട് തിരിച്ചു വിടാനായി മേജര്‍ റൈവ്‌സ് 1862ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപകല്‍പ്പന തയാറാക്കിയത്. മദ്രാസ് ഗവര്‍ണര്‍ ജനറല്‍ വെന്‍ലോക്ക് പ്രഭുവിന് വേണ്ടി ചീഫ് സെക്രട്ടറിയായിരുന്ന ഹസ്റ്റാര്‍ഡ് 1887ല്‍ മുല്ലപ്പെരിയാറിന് അടിക്കല്‍ നാട്ടി. ചുണ്ണാമ്പ്, ശര്‍ക്കര, മണല്‍, മുട്ടയുടെ വെള്ളക്കരു എന്നിവ ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കീ മിശ്രിതമാണ് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും തകരാതെ നില്‍ക്കുന്ന അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ബ്രിട്ടീഷ് എന്‍ജിനീയര്‍മാരായ സ്മിത്തും ജോണ്‍ പെന്നിക്വിക്കുമാണ് 1200 അടി നീളവും 175 അടി ഉയരവുമുള്ള അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാര്‍ ജലാശയം 27 ചതുരശ്ര കിലേ മീറ്റര്‍ വിസ്തൃതിലാണ് വ്യാപിച്ചു കിടക്കുന്നത്. നിര്‍മാണ ഘട്ടത്തില്‍ അണക്കെട്ട് ഒലിച്ചു പോയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ നാട്ടിലെ സ്വന്തം സ്വത്ത് വിറ്റ് കിട്ടിയ പണവുമായി എത്തി പെന്നിക്വിക്ക് മുല്ലപ്പെരിയാര്‍ ഡാം പണിതുയര്‍ത്തുകയായിരുന്നുവെന്നത് ചരിത്രം. തമിഴ്‌നാട് ദൈവത്തെ പേലെ കാണുന്ന പെന്നിക്വിക്ക് പണിതുയര്‍ത്തിയ അണക്കെട്ട് 1895 ഒക്ടോബര്‍ ഏഴിന് വെന്‍ലോക്ക് പ്രഭുവാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 12 അടി വീതിയും 5,704 അടി നീളവുമുള്ള തുരങ്കവും ഡാമിനൊപ്പം തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോവാനായി നിര്‍മിച്ചു. 8,500 കോടി ഘനയടി വെള്ളമാണ് പ്രതിവര്‍ഷം തമിഴ്‌നാട്ടിലേക്ക് തുരങ്കത്തിലൂടെ ഒഴുകുന്നതെന്നാണ് കണക്ക്. 2884 ഡിസംബര്‍ 31 എത്തിയാല്‍ മാത്രമേ 999 വര്‍ഷത്തേക്ക് ഒപ്പിട്ടതെന്ന് പറയുന്ന ഒരു ജനതയ്ക്ക് മേല്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങുന്ന കരാര്‍ കരാര്‍ അവസാനിക്കൂ. കരാറനുസരിച്ച് 8,000 ഏക്കറില്‍ ജലം സംഭരിക്കുന്നതിനും 100 ഏക്കറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. 1970 മെയ് 29ന് കേരളവും തമിഴ്‌നാടും മറ്റൊരു കരാറില്‍ കൂടി ഒപ്പിട്ടു.

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ദീപാവലി ദിനത്തില്‍ മാതാവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ തൊഴുകൈയുമായി സംഗീത ചക്രവര്‍ത്തി


പതിവു തെറ്റാതെ ദീപാവലി ദിനത്തില്‍ മാതാവിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇസൈ ജ്ഞാനി ഇളയരാജയെത്തി. മാതാവ് ചിന്നത്തായിയുടെ മരിക്കാത്ത ഓര്‍മകള്‍ക്കു മുമ്പില്‍ പുഷ്്പാര്‍ന നടത്തി പ്രാര്‍ഥിക്കാനാണ് സംഗീത ചക്രവര്‍ത്തി കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ ലോവര്‍ക്യാംപില്‍ എത്തിയത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തേവാരത്തിനടുത്തുള്ള പണ്ണൈപ്പുറത്താണ് ഇളയരാജയുടെ ജന്മ ഗൃഹം. തര്‍ഷക തൊഴിലാളികളായിരുന്ന ഇളയരാജയുടെ മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം പണ്ണൈപ്പുറത്തായിരുന്നുവെങ്കിലും സംഗീതവുമായി ബന്ധപ്പെട്ട് പിന്നീട് ഇളയരാജ ചെന്നൈയിലെത്തി. സംഗീത സംവിധായകനെന്ന നിലയില്‍ തിരക്കിലായതോടെ മാതാവ് ചിന്നത്തായിയെയും ഇളയരാജ ചെന്നെയില്‍ കൊണ്ടുവന്നു. 1989 ല്‍ ചെന്നെയില്‍ വച്ച് രോഗം മൂര്‍ച്ഛിച്ച്് മാതാവ് ദീപാവലി ദിനത്തില്‍ മരണമടഞ്ഞത്. എന്നാല്‍ മാതാവ് പണിയെത്തു സമ്പാദിച്ച പണം കൊണ്ട് ലോവര്‍ക്യാംപില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ തീരത്തു വാങ്ങിയ സ്ഥലത്ത് ഇവരുടെ ആഗ്രഹപ്രകാരം ചെന്നെയില്‍ നിന്നും എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. പിന്നീട് എല്ലാ ദീപാവലി ദിനത്തിലും പതിവു തെറ്റിക്കാതെ ഇളയരാജ ലോവര്‍ക്യാമ്പിലെത്തി മാതാവിന്റെ ശവകുടീരത്തില്‍ പ്രത്യേക പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കും. അന്നേ ദിവസം മുഴുവന്‍ ഇളയരാജ മൗന വൃതത്തിലുമായിരിക്കും. വളരെയധികം ജോലിത്തിരക്കുണ്ടായിട്ടും ഇന്നലെയും മാതൃസ്‌നേഹമുള്ള ഇളയരാജ അമ്മയുടെ മരിക്കാത്ത ഓര്‍മ്മകളുമായി ഭാര്യയും, മകളും, ഭര്‍ത്താവും ബന്ധുക്കളുമൊത്താണ് എത്തിയത്. മക്കളായ കാര്‍ത്തിക് രാജയോടും, യുവന്‍ ശങ്കര്‍രാജയോടും ഒപ്പം എത്തുമെന്നറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇവര്‍ പരിപാടി മാറ്റി വച്ചതിനാല്‍ ഇളയരാജ ബുധനാഴ്ച രാവിലെ 11 ഓടെയാണ് എത്തിയതെങ്കിലും മറ്റുള്ളവര്‍ ദിവസങ്ങശള്‍ക്കു മുമ്പു തന്നെ ഇവിടെയെത്തിയിരുന്നു. പ്രാര്‍ഥനയ്ക്കും മറ്റുമുള്ള ഒരുക്കങ്ങള്‍ നടത്തിയത് സഹോദരി പുത്രനും തമിഴിലെ പ്രമുഖ തിരക്കഥാകൃത്തായ കണ്‍മണി സുബ്ബുവായിരുന്നു. ഇളയരാജ എത്തുമെന്നറിഞ്ഞ് നിരവധി ആരാധകരാണ് ഇദ്ദേഹത്തെ നേരില്‍ കാണാന്‍ ലോവര്‍ക്യാംപിലെ വസതിയില്‍ എത്തിയത്. ഇവരില്‍ പലരും തങ്ങളുടെ കുഞ്ഞു മക്കള്‍ക്ക് ഇളയരാജയെ കൊണ്ടാണ് പേരിടീച്ചത്. ചിലര്‍ സംഗീത ലോകത്തെ ചക്രവര്‍ത്തിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും, ഓട്ടോ ഗ്രാഫ് വാങ്ങാനും മറന്നില്ല. മൗനവൃതത്തിലായിരുന്നെങ്കിലും ഇവിടെ എത്തിയ എല്ലാവര്‍ക്കും ഇളയരാജയുടെ സാന്നിധ്യം വാചാലമാക്കി. കൂടാതെ തന്നെക്കാണാന്‍ എത്തിയ ആരാധകര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കിയാണ് എല്ലാവരെയും ഇളയരാജ യാത്രയാക്കിയത്

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ജമാഅത്ത് ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റി; പ്രതികരിക്കുന്നില്ലെന്ന് ജമാഅത്ത് ജില്ലാ നേതൃത്വം

സഫാ കോംപ്ലക്‌സില്‍ ഫാഷന്‍ കോഴ്‌സിന് അനുമതി

ജമാഅത്ത് ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റി; പ്രതികരിക്കുന്നില്ലെന്ന് ജമാഅത്ത് ജില്ലാ നേതൃത്വം

കെട്ടിടത്തിന്റെ നടത്തിപ്പുകാര്‍ ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്്‌ലാമിയാ യൂനിവേഴ്‌സിറ്റിയെന്ന്

ഫാഷന്‍ കോഴ്‌സ് തുടങ്ങാന്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയ സഫാ കോംപ്ലക്‌സുമായി ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റിയും. ഇതു സംബന്ധിച്ച് തല്‍ക്കാലം നിലപാട് വ്യക്്തമാക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വവും. ജമാഅത്തെ ഇസ്്‌ലാമിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന മന്ദിരത്തില്‍ പാരീസില്‍ നിന്നുള്ള ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സ് നടത്താന്‍ മുറി വാടകക്ക് നല്‍കിയത് വിവാദമായതോടെയാണ് നേതൃത്വത്തിന് ബന്ധമില്ലെന്ന വാദവുമായി സോളിഡാരിറ്റി രംഗത്തെത്തിയത്. ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്്‌ലാമിയാ യൂനിവേഴ്‌സിറ്റിയ്ക്കാണ് കെട്ടിടത്തിന്റെ ചുമതലയെന്നും. ഇവിടുത്തെ മാനേജരാണ് കെട്ടിടത്തിന്റെ ചുമതലക്കാരനെന്നും് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം തേജസിനോട് പറഞ്ഞു. എന്നാല്‍ ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വത്തിന് സഫാ കോംപ്ലക്‌സുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബഷീര്‍ഫാറൂഖി തയ്യാറായില്ല. തങ്ങളുടെ അഭിപ്രായം പിന്നീട് പറയാമെന്ന് അദേഹം തേജസിനോട് പറഞ്ഞു. ഇതിനിടെ ഫാഷന്‍ കോഴ്‌സ് നടത്തിപ്പിന് കെട്ടിടം നല്‍കിയ സംഭവം വിവദമായതോടെ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിപ്പുകാരെ ഒഴിപ്പിക്കാനുള്ള നീക്കം ജമാഅത്ത് സംസ്ഥാന നേതൃത്വം ആരംഭിച്ചതായാണ് സൂചന. സഫാ കോംപ്ലക്‌സിന്റെ ചുമതലക്കാരനെ തെറ്റിധരിപ്പിച്ചാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് ജമാഅത്തെ ഇസ്്‌ലാമി നേതാക്കള്‍ പറയുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് നടത്താനെന്ന പേരില്‍ വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ ഫാഷന്‍ഷോ നടത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്്തമാക്കി. ഇതു കൊണ്ടു തന്നെ ഇവരുടെ കരാര്‍ റദ്ധാക്കി ഒഴിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരില്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്താന്‍ മുറി വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. സഫാ കോംപ്ലക്‌സില്‍ തുറന്ന ഓഫിസ് തുറന്ന് ഫാഷന്‍ഷോ നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. അഡ്മിഷന് മുന്നോടിയായി 23ന് മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിട്ടുമുണ്ട്. ഇതില്‍ പങ്കെടുക്കാനുള്ള മല്‍സരാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഫാ കോംപ്ലക്‌സിലെ ഓഫിസില്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗന്ദര്യ മല്‍സരങ്ങള്‍ക്കെതിരേ നിലപാടെടുക്കാറുള്ള സംഘടനയുടെ കീഴിലുള്ള സ്വന്തം മന്ദിരത്തില്‍ ഇതിന് വേദിയാകുന്നതില്‍ ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു വിഭാഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. ഇതോടെയാണ് പ്രസ്ഥാനത്തിന് നാണകേട് ഉണ്ടാക്കുന്ന സംഭവത്തില്‍ നിന്നും തലയൂരാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടത്. പുതിയ വാടകക്കാരെ ഒഴിവാക്കി പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.


ഫാഷന്‍ ഷോ ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്‌സിലേയ്ക്ക് മാര്‍ച്ച് നടത്തും: സോളിഡാരിറ്റി

 ഫാഷന്‍ ഷോയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്്‌സിലേയ്ക്കു വേണ്ടി വന്നാല്‍ മാര്‍ച്ച് നടത്തുമെന്ന് സോളിഡാരിറ്റി ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു. സഫാ കോംപ്ലക്‌സില്‍ നിന്നും ഉടന്‍ തന്നെ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിക്കാരെ ഒഴിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. ഇതിന് കഴിയാതെ വന്നാല്‍ 23ന് ഫാഷന്‍ ഷോ നടക്കുന്ന ഹോട്ടലിലേയ്ക്കും ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്്‌സിലേയ്ക്കും മാര്‍ച്ചും പ്രതിഷേധ പരിപാടികളും നടത്തുമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം തേജസിനോട് പറഞ്ഞു. സഫാ കോംപ്ലക്‌സിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്്‌ലാമി ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സിന് അനുമതി



ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി ഒരു വിഭാഗം രംഗത്ത്


ഫാഷന്‍ ഷോകള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച ജമാഅത്തെ ഇസ്്‌ലാമിയുടെ ജില്ലാ ആസ്ഥാന മന്ദിരത്തില്‍ പാരീസില്‍ നിന്നുള്ള ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സ് നടത്താന്‍ മുറി വാടകക്ക് നല്‍കി. നേതൃത്വത്തിന്റെ നടപടിക്കെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സഫാ കോംപ്ലക്‌സിലാണ് മുതലാളിത്ത സംസ്‌കാരത്തിന്റെ വികൃത മുഖമായ ഫാഷന്‍ കുത്തകകള്‍ക്ക് വന്‍തുക വാടകക്ക് മുറി നല്‍കിയിരിക്കുന്നത്. ഫാഷന്‍ഷോ നടത്തുന്നതിനെതിരെ ജമാഅത്തെ ഇസ്്‌ലാമിയും, യുവജന - വനിതാ വിഭാഗവും പ്രചാരണം ശക്്തമായി നടത്തുന്നതിനിടെയാണ് ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ കോഴ്‌സ് നടത്തുന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്കല്‍ ആദം ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരിലാണ് സ്ഥാപനം തുടങ്ങുന്നത്. അഡ്മിഷന് മുന്നോടിയായി മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിട്ടുണ്ട്. 23 നാണ് മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനും അവസരം ഓഫര്‍ ചെയ്താണ് സ്ഥാപനം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. സൗന്ദര്യ മല്‍സരം എവിടെ നടന്നാലും എതിര്‍പ്പുമായി രംഗത്ത് വരാറുള്ള ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് സ്വന്തം ആസ്ഥാനമന്ദിരം തന്നെ പെണ്‍കുട്ടികളുടെ മേനി പ്രദര്‍ശന മല്‍സരത്തിന് വേദിയാകുന്നത് കനത്ത തിരിച്ചടിയായി മാറി. ഫാഷന്‍ സ്ഥാപനത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എട്ട് നിലകളിലായി പണിതുയര്‍ത്തിയ സഫാ കോംപ്ലക്‌സ് ജമാഅത്തിന്റെ ആശയവുമായി യോജിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കൂകയുള്ളൂവെന്നാണ്് സംഘടനാ നേതൃത്വം അവകാശപ്പെട്ടിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങി പലിശയുമായി ബദ്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കൊന്നും കെട്ടിടം വാടകക്ക് നല്‍കിയിരുന്നില്ല. ഇത് മൂലം കെട്ടിടം പണി പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും വാടകക്കാരെ കിട്ടാത്ത സ്ഥിതിയിലായിരുന്നു. കെട്ടിടത്തിന്റെ ചുമതലക്കാരനായിരുന്ന സംഘടനാ നേതാവ് പോളിസി കാര്യത്തില്‍ തുടര്‍ന്ന കടുംപിടുത്തമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തില്‍ വാടകക്കാരെ കിട്ടാതെ വന്നതെന്ന് കണ്ടെത്തിയ നേതൃത്വം അദ്ദേഹത്തെ മാറ്റി പുതിയ ആള്‍ക്ക് ചുമതല നല്‍കി. ഇതിന് ശേഷമാണ് ഫാഷന്‍ ടി.വി ഉള്‍പ്പെടെയുള്ളവര്‍ക്ക് കെട്ടിടം വാടകക്ക് നല്‍കിയത്. ഇതിനിടെ 23ന് നടക്കുന്ന മിസ് കോട്ടയം 2011 മല്‍സരത്തിനെതിരെ ചില യുവജന സംഘടനകള്‍ ജമാഅത്ത് ആസ്ഥാനത്തേക്കും, മല്‍സരം നടക്കുന്ന ഹോട്ടലിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ മുഖം വികൃതമാക്കുന്ന തരത്തില്‍ ഫാഷന്‍ ഷോ നടത്തിപ്പുക്കാര്‍ക്ക് കെട്ടിടം നല്‍കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.