2011, ജൂൺ 5, ഞായറാഴ്‌ച

നാലര വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ 13കാരന്‍ പിടിയില്‍

ഇടുക്കി ആനവിലാസത്തില്‍ നാലു വയസുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന കേസില്‍ അയല്‍വീട്ടിലെ 13കാരന്‍ കസ്റ്റഡിയില്‍. ഇന്നു രാവിലെയാണ് പൊലീസ് ബാലനെ  പിടികൂടിയത് .  ചോദ്യം ചെയ്തു വരുന്നു.
നാലര വയസ്സുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തിനുള്ളില്‍ ഒളിപ്പിച്ചത് ക്രൂര ബലാല്‍സംഗത്തിന് ശേഷമാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. കുമളി ആനവിലാസം ശാസ്താനട മേപ്പാറ കോളനിയില്‍ താമസക്കുന്ന തോട്ടം തൊഴിലാളികളായ ശശികുമാര്‍- മാലതി ദമ്പതികളുടെ ഏക മകള്‍ ശ്രീജ(നാലര)യുടെ മൃതദേഹമാണ് ബുധനാഴ്ച നെടിയപാറ എസ്റ്റേറ്റിനുള്ളിലെ  മരത്തിന്റെ ചുവട്ടിലുള്ള പൊത്തില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലാക്കിയതിനു ശേഷം സമീപത്തുള്ള ഏലത്തോട്ടത്തില്‍ പണിക്കു പോയ ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ജാതിപത്രിയുടെ പൂവ് ശേഖരിക്കുവാന്‍ പോയ കോളനിയിലുള്ള കുട്ടികളാണ് മരച്ചില്ലകള്‍കൊണ്ട് മറച്ച നിലയില്‍ മരപ്പൊത്തില്‍ കുട്ടിയുടെ ജഡം കണ്ടെത്തിയത്.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പിഞ്ചു കുഞ്ഞ്് ക്രൂരമായ ബലാല്‍സംഗത്തിലാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞത്. എന്നാല്‍ ആദ്യം കുഞ്ഞിന്റെ ജഡം കണ്ടെതെന്നു പറഞ്ഞിരുന്ന നാലു കുട്ടികളിലായിരുന്നു സംശയത്തിന്റെ നിഴലുണ്ടായിരുന്നത്.  പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ക്കു ഇക്കാര്യത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതായി ഇടുക്കി എസ്.പി. കെ കെ ചെല്ലപ്പന്‍ പറഞ്ഞിരുന്നു.  കോളനിയില്‍ തന്നെയുള്ള മറ്റാരോ ആണ് ഇതിനു പിന്നിലുള്ളതെന്നായിരുന്നു പോലീസിന്റെ സംശയം.  തോട്ടം മേഖലയായ ഇവിടെ ജനവാസമുള്ള മേഖല ആനവിലാസം ടൗണാണ്്്. ആനവിലാസത്തു നിന്നും മേപ്പാറയില്‍ എത്തണമെങ്കില്‍ നാലു കിലോമീറ്ററോളം  ഏലത്തോട്ടത്തിനു നടുവിലുള്ള തകര്‍ന്ന റോഡിലൂടെ നടക്കണം.  മഴക്കാലമായതിനാണ് നടന്നു മാത്രമേ ഇവിടെയെത്താന്‍ കഴിയുകയുള്ളൂ. ഇതിനാലാണ് മേപ്പാറ കോളനിയിലുള്ള ആരോ ആണ് കുട്ടിയുടെ കൊലപാതകിയെന്ന പ്രാഥമിക നിഗമനത്തിലെത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്.  കോളനി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ