2011, ജൂൺ 5, ഞായറാഴ്‌ച

ലിബിയന്‍ ഇടപെടല്‍: യു എസ് കോണ്‍ഗ്രസ് ഒബാമയെ ശാസിച്ചു

ലിബിയന്‍ ഇടപെടലിന്‍റെ പേരില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക് യു എസ് കോണ്‍ഗ്രസിന്‍റെ കടുത്ത ശാസന. ലിബിയന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതിന് മുന്പ് അമേരിക്കന്‍ പ്രതിനിധി സഭയുടെ അംഗീകാരം വാങ്ങിയില്ല എന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന നിരീക്ഷിച്ച കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെയാണ് ശാസനാപ്രമേയം അംഗീകരിച്ചത്.
ലിബിയയിലെ അമേരിക്കന്‍ ഇടപെടല്‍ ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളെ എങ്ങനെ ബാധിക്കുമെന്നും ലിബിയയിലെ സൈനിക ഇടപെടലിന്‍റെ ഉദ്ദേശലക്‌ഷ്യങ്ങളെക്കുറിച്ചും പതിനാല് ദിവസത്തിനകം കോണ്‍ഗ്രസിനെ ബോധിപ്പിക്കണമെന്നും സഭ ആവശ്യപ്പെട്ടു. എന്നാല്‍ ലിബിയന്‍ ഇടപെടല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് തള്ളി. എന്നാല്‍ പ്രസിഡണ്ടിനെ ശാസിക്കാനുള്ള പ്രമേയത്തിന് നാല്‍പത്തിയഞ്ച് ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. 145നെതിരെ 268  വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
ഗദ്ദാഫിക്കെതിരായി നാറ്റോയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനിക നീക്കത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ല എങ്കിലും ഒബാമയ്ക്ക് രാഷ്ട്രീയമായ തിരിച്ചടിയായിരിക്കും ഇത്. ലിബിയയില്‍ ആക്രമണം നടത്തുന്നില്ലെങ്കിലും നാറ്റോ സൈന്യത്തെ സഹായിച്ചുകൊണ്ട് അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഗദ്ദാഫി വിരുദ്ധര്‍ക്ക് ആയുധങ്ങളും തന്ത്രപരമായ സഹായങ്ങളും നല്‍കുവാനും യു എസ് ശ്രദ്ധിക്കുന്നുണ്ട്‌.
ലിബിയക്കെതിരെ യു എന്‍ പ്രമേയം പാസായ ഉടന്‍ തന്നെ അമേരിക്കന്‍ സൈന്യത്തിന്‍റെ തലവന്‍ എന്ന അധികാരം ഉപയോഗിച്ച് സൈനിക ഇടപെടലിന് ഒബാമ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. രാജ്യസുരക്ഷയ്ക്ക് ആസന്നമായ ഭീഷണി നേരിടുന്ന സമയത്ത് മാത്രമേ സ്വന്തം നിലയ്ക്ക് സൈനിക നടപടിക്ക് ഉത്തരവിടാന്‍ പ്രസിഡണ്ടിന് അധികാരമുള്ളൂ എന്നാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.
"ഇംഗ്ലണ്ടിലെ രാജാക്കന്‍മാരുടെ പോലെ, (അമേരിക്കന്‍) പ്രസിഡണ്ടും വിദേശനയത്തിന്‍റെ കാര്യത്തില്‍ ഏകാധിപതിയാവേണ്ടതുണ്ടോ?" ഡെമോക്രാറ്റിക് പ്രതിനിധി ജെറാള്‍ഡ് നാല്‍ഡര്‍ ചോദിച്ചു..."ഭരണഘടന എഴുതിയുണ്ടാക്കിയവര്‍ പറഞ്ഞത് അവര്‍ക്ക് രാജാക്കന്മാരെ വിശ്വാസമില്ലെന്നായിരുന്നു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം കടുത്ത അപകടത്തിലല്ലാത്തിടത്തോളം ഏകപക്ഷീയമായി സൈനികനടപടി പ്രഖ്യാപിക്കാന്‍ പ്രസിഡണ്ടിന് അധികാരമില്ലെന്ന് അന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമ പറഞ്ഞത് അംഗങ്ങള്‍ വീണ്ടും ശ്രദ്ധയില്‍പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ