മെഡിക്കല്‍ പ്രവേശനവിവാദം കത്തിപ്പടരുന്നതിനിടയില്‍ തന്‍റെ മകള്‍ക്ക് ലഭിച്ച വിവാദ സീറ്റ് വേണ്ടെന്നുവെക്കാന്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് തീരുമാനിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ മകള്‍ക്ക് പി.ജി സീറ്റ് ലഭിക്കാന്‍ ആരോഗ്യമന്ത്രിയെന്ന നിലയിലൊ എം.എല്‍.എ എന്ന നിലയിലൊ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ല. തനിക്കെതിരെ വ്യക്തിഹത്യ നടന്ന സാഹചര്യത്തിലാണ് സീറ്റ് വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മകളുടെ കാര്യത്തില്‍ ഏതൊരു രക്ഷകര്‍ത്താവും കാട്ടേണ്ട ഉത്തരവാദിത്വം മാത്രമാണ് താന്‍ കാട്ടിയത്. 2011 മെയ് നാലിനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ തന്റെ മകള്‍ക്ക് പ്രവേശനം ലഭിച്ചത്. മാര്‍ച്ച് 14 നാണ് അപേക്ഷ ക്ഷണിച്ചത്. 31 ന് ടെസ്റ്റും അഭിമുഖവും നടന്നു. ലിസ്റ്റില്‍ പേരുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മകളെ മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തു. ഇക്കാലത്ത് തിരഞ്ഞെടുപ്പ് ഫലം പോലും പുറത്തുവന്നിട്ടില്ല.
എന്നാല്‍ 80 ലക്ഷം രൂപ ഒന്നിച്ചടച്ചുവെന്നും ഡിസ്‌കൗണ്ട് വാങ്ങി എന്നുമൊക്കെപ്പറഞ്ഞാണ് തനിക്കെതിരെ തേജോവധം നടത്തിയത്. 80 ലക്ഷം ഫീസായി നല്‍കിയിട്ടില്ല. 26 ലക്ഷം രൂപമാത്രമാണ് നല്‍കിയത്. എങ്ങും കള്ളപ്പണം നല്‍കിയിട്ടുമില്ല. പണം നല്‍കിയതിന്‍റെ രശീത് തന്‍റെ കൈവശമുണ്ട്. കോളേജിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സംശയങ്ങള്‍ക്ക് അതീതനാവണം എന്നതിനാലാണ് മകളുടെ സീറ്റ് വേണ്ടെന്നുവച്ചത്. ഈ ആക്ഷേപത്തിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും അവസരം നഷ്ടപ്പെടുത്തരുതെന്ന് കരുതിയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ