2011, ജൂൺ 22, ബുധനാഴ്‌ച

ഐടി ജീവനക്കാരിയ്ക്കു നേരെ അക്രമം; കേസെടുക്കാതിരുന്ന എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍



കൊച്ചിയില്‍ ഐടി ജീവനക്കാരി തസ്‌നി ബാനുവിനു നേരെ അക്രമമുണ്ടായ സംഭവത്തില്‍ കേസെടുക്കാതിരുന്ന തൃക്കാക്കര എഎസ്‌ഐ. മോഹന്‍ദാസിനെ സസ്്‌പെന്‍ഡ് ചെയ്തു.
കൊച്ചിയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ രാത്രി ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ബാംഗ്ലൂരിലേതു പോലെ കേരളത്തില്‍ ജീവിക്കരുതെന്ന് ആക്രോശിച്ചായിരുന്നു താമസ സ്ഥലത്തേക്ക് മടങ്ങിയ മലപ്പുറം സ്വദേശിനി തസ്‌നി ബാനുവിനെ ആക്രമിച്ചത്.സംഘത്തിലെ ഒരാളെ പൊലീസില്‍ ഏല്‍പിച്ചെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ലെന്നായിരുന്നു ആരോപണം. ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ട സ്ത്രീ പരാതി എഴുതിനല്‍കാതെ ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര പൊലീസ് നടപടികളവസാനിപ്പിക്കുകയായിരുന്നു.

2011, ജൂൺ 19, ഞായറാഴ്‌ച

ഐസ്‌ക്രീം കേസ് പഴകി പുളിച്ചത് : മുനീര്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പഴകി പുളിച്ചതാനെന്നു സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ .കേസ് അട്ടിമറിക്കാന്‍ ശ്രമിക്കില്ല. സുപ്രീം കോടതി പോലും തള്ളികളഞ്ഞ കേസ് ഇനിയെന്ത് അട്ടിമറിക്കാനാണെന്നും മുനീര്‍ ചോദിച്ചു.പൊലീസിലെ സ്ഥലം മാറ്റം സ്വാഭാവികമാണ്. ഇത് കേസ് അട്ടിമറിക്കാനാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഐസ്‌ക്രീം കേസില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

2011, ജൂൺ 15, ബുധനാഴ്‌ച

മണിചെയിന്‍ തട്ടിപ്പിനെതിരെ നടപടി തുടങ്ങി

സംസ്ഥാനത്ത് മണിചെയിന്‍ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ കര്‍ശന നടപടിക്ക്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിനു നിര്‍ദേശം നല്‍കി. തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും ഇവരെ സഹായിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണു നിര്‍ദേശം. ആവശ്യമെങ്കില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും ഡിജിപി ജേക്കബ് പുന്നൂസിന് അദ്ദേഹം നിര്‍ദേശം നല്‍കി. എത്രയും വേഗം കൂടുതല്‍ പേരെ മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുമെന്നാണു സൂചന.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതാനും പേരെ ഇതിനകം അറസ്റ്റ്‌ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവരെ ഉടന്‍ പിടികൂടും. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. ഫഌറ്റ്, മാസവരുമാനം, ഷെയര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പലതട്ടിപ്പുകളും നടന്നിരിക്കുന്നത്. ഇവര്‍ ഇതിനായി ഉപയോഗിച്ച മാര്‍ഗങ്ങള്‍ വിശദമായി പരിശോധിച്ച് ഇത് ആവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കും. നിയമനടപടി സ്വീകരിക്കുമ്പോള്‍ ശരിയായ മാര്‍ഗത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയാസങ്ങള്‍ നേരിടാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് തികഞ്ഞ സൂക്ഷ്മത വേണമെന്നുമാണു മുഖ്യമന്ത്രി നിര്‍ദേശിച്ചിരി്ക്കുന്നത്. നിരപരാധികള്‍ കുടുങ്ങരുത്. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കി സര്‍ക്കാറുമായി എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി തന്നെ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയിരുന്നു. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ അവധിയിലാണ്. ഉത്തരവാദികള്‍ ആരായാലും കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതലത്തിലും നിയമപരമായും നടപടിയുണ്ടാകും. നേരത്തെ, ടൈക്കൂണ്‍, ആര്‍.എം.പി, ബിസയര്‍ തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ഇരയായ ചിലര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട പലരും പരാതി നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ ഭീഷണി നേരിടുകയാണെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണം നേരിട്ട് വിലയിരുത്തുമെന്നും യാതൊരു ദയാദാക്ഷണ്യവുമില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കി.

2011, ജൂൺ 14, ചൊവ്വാഴ്ച

മൂന്നാറില്‍ കേരളത്തിന്‌ പുറത്ത്‌ നിന്നുള്ള ഭൂമാഫിയയും

 മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്ക്‌ പിന്നില്‍ സംസ്ഥാനത്തിന്‌ പുറത്തു നിന്നുള്ള ഭൂമാഫിയയും ഉണ്ടെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മൂന്നാര്‍ കൈയേറ്റത്തെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നേരിടും. ഭൂമാഫിയക്കെതിരേ സര്‍ക്കാര്‍ വിട്ട്‌ വീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. മൂന്നാറില്‍ ടാറ്റയ്‌ക്കുള്ള ഭൂമി സര്‍ക്കാര്‍ അളന്നുകൊണ്ടിരിക്കുകയാണ്‌. ഇത്‌ തീരുന്ന മുറയ്‌ക്ക്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൈയേറ്റ പ്രദേശത്തേക്ക്‌ പഞ്ചായത്ത്‌ 20 ലക്ഷം രൂപ മുടക്കി റോഡ്‌ നിര്‍മ്മിച്ചത്‌ കണ്ടെത്തി. ആനയിറങ്കലില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്‌. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ കൂടുതല്‍ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

2011, ജൂൺ 9, വ്യാഴാഴ്‌ച

വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന് അന്തരിച്ചു

 വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍(95) അന്തരിച്ചു. ലണ്ടനിലെ ആസ്പത്രിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം

2011, ജൂൺ 7, ചൊവ്വാഴ്ച

ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരെക്കുറിച്ച്‌ വിവരം നല്‍കണം: ഹൈക്കോടതി



  ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരെക്കുറിച്ച്‌ വിവരം നല്‍കണമെന്ന്‌ ഹൈക്കോടതി. ആഭ്യന്തര വകുപ്പിനാണ്‌ ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്‌. മുന്‍ എംഎല്‍എ ജോസഫ്‌ എം പുതുശേരി നല്‍കിയ ഹര്‍ജിയിന്‍മേലാണ്‌ കോടതി ഉത്തരവ്‌.
 

മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ ഭരണകൂട ഭീകരത: എം.എം.മണി




          എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ ഭരണകൂട ഭീകരതയായിരുന്നുവെന്ന്‌ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. മൂന്നാറിലെ കുടിയൊഴിപ്പിക്കലിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പ്രത്യേക അജണ്ടയ്‌ക്ക്‌ രൂപം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും മുതിര്‍ന്നാല്‍ കൈയാണോ കാലാണോ വെട്ടേണ്ടതെന്ന്‌ അപ്പോള്‍ തീരുമാനിക്കുമെന്നും എം.എം.മണി പറഞ്ഞു. കൈയേറ്റം മൂന്നാറിലോ ചിന്നകനാലിലോ പാര്‍വതി മലയിലോ എവിടെയായാലും ഒഴിപ്പിക്കണം. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ ഏതു നടപടിയെയും എന്തു വിലകൊടുത്തും സി.പി.എം നേരിടുമെന്നും എം.എം.മണി പറഞ്ഞു.

മകളുടെ മെഡിക്കല്‍ സീറ്റ് ഉപേക്ഷിക്കുന്നു: ആരോഗ്യമന്ത്രി

 
മെഡിക്കല്‍ പ്രവേശനവിവാദം കത്തിപ്പടരുന്നതിനിടയില്‍  തന്‍റെ മകള്‍ക്ക് ലഭിച്ച വിവാദ സീറ്റ് വേണ്ടെന്നുവെക്കാന്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് തീരുമാനിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ മകള്‍ക്ക് പി.ജി സീറ്റ് ലഭിക്കാന്‍ ആരോഗ്യമന്ത്രിയെന്ന നിലയിലൊ എം.എല്‍.എ എന്ന നിലയിലൊ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ല. തനിക്കെതിരെ വ്യക്തിഹത്യ നടന്ന സാഹചര്യത്തിലാണ് സീറ്റ് വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

മകളുടെ കാര്യത്തില്‍ ഏതൊരു രക്ഷകര്‍ത്താവും കാട്ടേണ്ട ഉത്തരവാദിത്വം മാത്രമാണ് താന്‍ കാട്ടിയത്. 2011 മെയ് നാലിനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ തന്റെ മകള്‍ക്ക് പ്രവേശനം ലഭിച്ചത്. മാര്‍ച്ച് 14 നാണ് അപേക്ഷ ക്ഷണിച്ചത്. 31 ന് ടെസ്റ്റും അഭിമുഖവും നടന്നു. ലിസ്റ്റില്‍ പേരുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മകളെ മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തു. ഇക്കാലത്ത് തിരഞ്ഞെടുപ്പ് ഫലം പോലും പുറത്തുവന്നിട്ടില്ല.

എന്നാല്‍ 80 ലക്ഷം രൂപ ഒന്നിച്ചടച്ചുവെന്നും ഡിസ്‌കൗണ്ട് വാങ്ങി എന്നുമൊക്കെപ്പറഞ്ഞാണ് തനിക്കെതിരെ തേജോവധം നടത്തിയത്. 80 ലക്ഷം ഫീസായി നല്‍കിയിട്ടില്ല. 26 ലക്ഷം രൂപമാത്രമാണ് നല്‍കിയത്. എങ്ങും കള്ളപ്പണം നല്‍കിയിട്ടുമില്ല. പണം നല്‍കിയതിന്‍റെ രശീത് തന്‍റെ കൈവശമുണ്ട്. കോളേജിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സംശയങ്ങള്‍ക്ക് അതീതനാവണം എന്നതിനാലാണ് മകളുടെ സീറ്റ് വേണ്ടെന്നുവച്ചത്. ഈ ആക്ഷേപത്തിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും അവസരം നഷ്ടപ്പെടുത്തരുതെന്ന് കരുതിയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊബൈല്‍ഫോണ്‍ ഉപയോഗം ബ്രയിന്‍ കാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

മൊബൈല്‍ ഫോണുകള്‍ ആരോഗ്യത്തിന്‌ ഹാനികരമാണോ? ദീര്‍ഘനേരം ഫോണ്‍ വിളിക്കുന്നത്‌ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കു കാരണമാകുമോ? ലോകം മുഴുവന്‍ ഇതുവരെ ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിന്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‌കി. മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സറിനു കാരണമാകുമെന്നുതന്നെയാണ്‌ ഡബ്ല്യൂഎച്ച്‌ഒയുടെ വിശദീകരണം. ദിവസം അരമണിക്കൂര്‍ വീതം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ബ്രയിന്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നാണ്‌ വിശദീകരണം.

പത്തുവര്‍ഷം തുടര്‍ച്ചയായി അര മണിക്കൂര്‍ എങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഗ്ലിയോമ എന്ന തരം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാമെന്നാണ്‌ ഗവേഷരുടെ വിലയിരുത്തല്‍. ചെവിയിലേയ്‌ക്ക്‌ മൊബൈല്‍ അമര്‍ത്തിപ്പിടിച്ച്‌ സംസാരിക്കുന്നത്‌ തലച്ചോറിന്‌ ദോഷകരമാണെന്ന്‌ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ റേഡിയേഷന്‍ വിദഗ്‌ധനായി പ്രഫശര്‍ ഡെന്നിസ്‌ ഹെന്‍ഷോ വിലയിരുത്തുന്നു. ചെവിയില്‍നിന്ന്‌ തലച്ചോറിലേയ്‌ക്ക്‌ ശബ്ദത്തെക്കുറിച്ച്‌ സൂചനകള്‍ നല്‌കുന്ന നേര്‍വുകളില്‍ കാന്‍സറിനു കാരണമല്ലാത്ത മുഴകള്‍ ഉണ്ടാകാന്‍ മൊബൈല്‍ ഉപയോഗം കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ വികിരണങ്ങളില്‍നിന്ന്‌ ഒഴിവാകാന്‍ ഹാന്‍ഡ്‌സ്‌ഫ്രീ കിറ്റുകള്‍ ഉപയോഗിക്കണമെന്നും ടെക്‌സ്‌റ്റ്‌ മെസേജുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.

ബ്രിട്ടനില്‍ മാത്രം 70 മില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ ബ്രിട്ടനിലുള്ളവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ ഫോണ്‍ കൈവശമുണ്ട്‌. ലോകമെങ്ങുമായി അഞ്ചു ബില്യണ്‍ മൊബൈല്‍ ഫോണുകളാണ്‌ ഉപയോഗിക്കുന്നത്‌. മൊബൈലിന്റെ ഉപയോഗം മൂലം കനത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്‌ എന്നതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ ഡയറക്ടര്‍ ഡോ. ക്രിസ്‌റ്റഫര്‍ വൈല്‍ഡ്‌ പറഞ്ഞു. ദീര്‍ഘനാളത്തേയ്‌ക്ക്‌ വളരെയധികം സമയം മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളാണ്‌ ഇനിയും തിരിച്ചറിയാനുള്ളത്‌.

ഇത്തരം ഗവേഷണങ്ങളുടെ ഫലം അറിയുന്നതുവരെ ഉചിതമായ രീതിയില്‍ മൊബൈല്‍ ഉപയോഗത്തിന്റെ ദോഷങ്ങള്‍ അകറ്റാന്‍ തയാറാകണമെന്നും വൈല്‍ഡ്‌ ആവശ്യപ്പെട്ടു. 14 രാജ്യങ്ങളില്‍നിന്നുള്ള 21 ശാസ്‌ത്രജ്ഞന്മാരാണ്‌ മൊബൈല്‍ ഫോണിന്റെ ദോഷങ്ങളെക്കുറിച്ച്‌ ലോകാരോഗ്യ സംഘടനയ്‌ക്കു വേണ്ടി ഗവേഷണം നടത്തുന്നത്‌. കാന്‍സറിനു കാരണമാകാന്‍ മൊബൈല്‍ ഉപയോഗം വഴിതെളിക്കുമെന്നു തന്നെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പുകവലി, ആസ്‌ബസ്റ്റോസ്‌, സണ്‍ബെഡ്‌സ്‌ എന്നിവ കാന്‍സറിനു കാരണമായേക്കുമെന്നു ഡബ്ല്യൂഎച്ച്‌ഒ മുന്നറിയിപ്പു നല്‌കുന്നുണ്ട്‌.

കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം തലയോടിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന്‌ ഇപ്പോള്‍ത്തന്നെ ആശങ്കയുണ്ട്‌. തലയോടുകളുടെ കനം കുറയുന്നതിനും ഇത്‌ കാരണമായേക്കാമെന്നാണ്‌ സൂചനകള്‍. എന്നാല്‍ മൊബൈലിന്റെ സുരക്ഷയ്‌ക്കായുള്ള എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടെന്ന്‌ മൊബൈല്‍ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ജോണ്‍ കുക്ക്‌ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സേഫ്‌റ്റി എക്‌സ്‌പോഷര്‍ ഗൈഡ്‌ലൈന്‍സ്‌ അനുശാസിക്കുന്ന കാര്യങ്ങളെല്ലാം പാലിക്കാറുണ്ട്‌. നിലവിലുളള ഗവേഷണങ്ങളെ അസോസിയേഷന്‍ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുവരെ മൊബൈല്‍ മൂലം കാന്‍സര്‍ വരുമെന്ന്‌ അസന്നിഗ്‌ധമായി തെളിഞ്ഞിട്ടില്ലെന്നും മൊബൈല്‍ രംഗത്തുള്ളവര്‍ പറയുന്നു. വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ പുതിയ കണ്ടെത്തലിന്റെ പേരില്‍ അമിത ഭയത്തിന്റെ ആവശ്യമില്ലെന്‌‌ കാന്‍സര്‍ റിസര്‍ച്ച്‌ യുകെ പറഞ്ഞു. അടുത്ത കാലങ്ങളില്‍ ബ്രെയിന്‍ കാന്‍സറിന്റെ നിരക്ക്‌ അപകടകരമാം വിധം ഉയര്‍ന്നിട്ടില്ലെന്ന്‌ കാന്‍സര്‍ റിസര്‍ച്ച്‌ യുകെയുടെ തലവന്‍ എഡ്‌ യംഗ്‌ പറഞ്ഞു. 1980 -കള്‍ക്കു ശേഷം മൊബൈലിന്റെ എണ്ണം അത്യധികമായി വര്‍ദ്ധിച്ചതിനു സമാനമായി രോഗം വര്‍ദ്ധിച്ചിട്ടില്ല. മറ്റു പല കാരണങ്ങളും മൊബൈല്‍ ഉപയോഗം പോലെ തന്നെ ബ്രെയിന്‍ ട്യൂമറിനു കാരണമാകാം എന്നതുകൊണ്ട്‌ അത്യധികമായി ഇക്കാര്യത്തെ ഭയക്കേണ്ടതില്ല. എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്‌ മൊബൈല്‍ ഫോണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും യംഗ്‌ പറഞ്ഞു.

കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം വേണം. അത്യാവശ്യ കാര്യത്തിനു മാത്രം അവര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ മതിയാകും. രണ്ടായിരത്തില്‍ ഗവണ്‍മെന്റിന്റെ ചീഫ്‌ സയന്റിഫിക്‌ അഡൈ്വസറായിരുന്ന സര്‍ വില്യം സ്‌റ്റുവാര്‍ഡ്‌ എട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന്‌ വിലക്കിയിരുന്നു. 2006-ല്‍ ഗ്ലിയോമയ്‌ക്ക്‌ മൊബൈലിന്റെ ഉപയോഗം കാരണമാകാമെന്ന്‌ കണ്ടെത്തിയിരുന്നു. ഏറ്റവും സാധാരണമായ ബ്രെയിന്‍ കാന്‍സറാണ്‌ ഗ്ലിയോമ. രണ്ടുവര്‍ഷം മുമ്പ്‌ സ്വീഡനില്‍ നടത്തിയ പഠനത്തില്‍ കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ഗ്ലിയോമ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്ന്‌ ചൂണ്ടിക്കാണിച്ചിരുന്നു.

2011, ജൂൺ 5, ഞായറാഴ്‌ച

ലിബിയന്‍ ഇടപെടല്‍: യു എസ് കോണ്‍ഗ്രസ് ഒബാമയെ ശാസിച്ചു

ലിബിയന്‍ ഇടപെടലിന്‍റെ പേരില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക് യു എസ് കോണ്‍ഗ്രസിന്‍റെ കടുത്ത ശാസന. ലിബിയന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതിന് മുന്പ് അമേരിക്കന്‍ പ്രതിനിധി സഭയുടെ അംഗീകാരം വാങ്ങിയില്ല എന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന നിരീക്ഷിച്ച കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെയാണ് ശാസനാപ്രമേയം അംഗീകരിച്ചത്.
ലിബിയയിലെ അമേരിക്കന്‍ ഇടപെടല്‍ ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളെ എങ്ങനെ ബാധിക്കുമെന്നും ലിബിയയിലെ സൈനിക ഇടപെടലിന്‍റെ ഉദ്ദേശലക്‌ഷ്യങ്ങളെക്കുറിച്ചും പതിനാല് ദിവസത്തിനകം കോണ്‍ഗ്രസിനെ ബോധിപ്പിക്കണമെന്നും സഭ ആവശ്യപ്പെട്ടു. എന്നാല്‍ ലിബിയന്‍ ഇടപെടല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് തള്ളി. എന്നാല്‍ പ്രസിഡണ്ടിനെ ശാസിക്കാനുള്ള പ്രമേയത്തിന് നാല്‍പത്തിയഞ്ച് ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. 145നെതിരെ 268  വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
ഗദ്ദാഫിക്കെതിരായി നാറ്റോയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനിക നീക്കത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ല എങ്കിലും ഒബാമയ്ക്ക് രാഷ്ട്രീയമായ തിരിച്ചടിയായിരിക്കും ഇത്. ലിബിയയില്‍ ആക്രമണം നടത്തുന്നില്ലെങ്കിലും നാറ്റോ സൈന്യത്തെ സഹായിച്ചുകൊണ്ട് അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഗദ്ദാഫി വിരുദ്ധര്‍ക്ക് ആയുധങ്ങളും തന്ത്രപരമായ സഹായങ്ങളും നല്‍കുവാനും യു എസ് ശ്രദ്ധിക്കുന്നുണ്ട്‌.
ലിബിയക്കെതിരെ യു എന്‍ പ്രമേയം പാസായ ഉടന്‍ തന്നെ അമേരിക്കന്‍ സൈന്യത്തിന്‍റെ തലവന്‍ എന്ന അധികാരം ഉപയോഗിച്ച് സൈനിക ഇടപെടലിന് ഒബാമ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. രാജ്യസുരക്ഷയ്ക്ക് ആസന്നമായ ഭീഷണി നേരിടുന്ന സമയത്ത് മാത്രമേ സ്വന്തം നിലയ്ക്ക് സൈനിക നടപടിക്ക് ഉത്തരവിടാന്‍ പ്രസിഡണ്ടിന് അധികാരമുള്ളൂ എന്നാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.
"ഇംഗ്ലണ്ടിലെ രാജാക്കന്‍മാരുടെ പോലെ, (അമേരിക്കന്‍) പ്രസിഡണ്ടും വിദേശനയത്തിന്‍റെ കാര്യത്തില്‍ ഏകാധിപതിയാവേണ്ടതുണ്ടോ?" ഡെമോക്രാറ്റിക് പ്രതിനിധി ജെറാള്‍ഡ് നാല്‍ഡര്‍ ചോദിച്ചു..."ഭരണഘടന എഴുതിയുണ്ടാക്കിയവര്‍ പറഞ്ഞത് അവര്‍ക്ക് രാജാക്കന്മാരെ വിശ്വാസമില്ലെന്നായിരുന്നു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം കടുത്ത അപകടത്തിലല്ലാത്തിടത്തോളം ഏകപക്ഷീയമായി സൈനികനടപടി പ്രഖ്യാപിക്കാന്‍ പ്രസിഡണ്ടിന് അധികാരമില്ലെന്ന് അന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമ പറഞ്ഞത് അംഗങ്ങള്‍ വീണ്ടും ശ്രദ്ധയില്‍പെടുത്തി.

നാലര വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ 13കാരന്‍ പിടിയില്‍

ഇടുക്കി ആനവിലാസത്തില്‍ നാലു വയസുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന കേസില്‍ അയല്‍വീട്ടിലെ 13കാരന്‍ കസ്റ്റഡിയില്‍. ഇന്നു രാവിലെയാണ് പൊലീസ് ബാലനെ  പിടികൂടിയത് .  ചോദ്യം ചെയ്തു വരുന്നു.
നാലര വയസ്സുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തിനുള്ളില്‍ ഒളിപ്പിച്ചത് ക്രൂര ബലാല്‍സംഗത്തിന് ശേഷമാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. കുമളി ആനവിലാസം ശാസ്താനട മേപ്പാറ കോളനിയില്‍ താമസക്കുന്ന തോട്ടം തൊഴിലാളികളായ ശശികുമാര്‍- മാലതി ദമ്പതികളുടെ ഏക മകള്‍ ശ്രീജ(നാലര)യുടെ മൃതദേഹമാണ് ബുധനാഴ്ച നെടിയപാറ എസ്റ്റേറ്റിനുള്ളിലെ  മരത്തിന്റെ ചുവട്ടിലുള്ള പൊത്തില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലാക്കിയതിനു ശേഷം സമീപത്തുള്ള ഏലത്തോട്ടത്തില്‍ പണിക്കു പോയ ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ജാതിപത്രിയുടെ പൂവ് ശേഖരിക്കുവാന്‍ പോയ കോളനിയിലുള്ള കുട്ടികളാണ് മരച്ചില്ലകള്‍കൊണ്ട് മറച്ച നിലയില്‍ മരപ്പൊത്തില്‍ കുട്ടിയുടെ ജഡം കണ്ടെത്തിയത്.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പിഞ്ചു കുഞ്ഞ്് ക്രൂരമായ ബലാല്‍സംഗത്തിലാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞത്. എന്നാല്‍ ആദ്യം കുഞ്ഞിന്റെ ജഡം കണ്ടെതെന്നു പറഞ്ഞിരുന്ന നാലു കുട്ടികളിലായിരുന്നു സംശയത്തിന്റെ നിഴലുണ്ടായിരുന്നത്.  പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ക്കു ഇക്കാര്യത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതായി ഇടുക്കി എസ്.പി. കെ കെ ചെല്ലപ്പന്‍ പറഞ്ഞിരുന്നു.  കോളനിയില്‍ തന്നെയുള്ള മറ്റാരോ ആണ് ഇതിനു പിന്നിലുള്ളതെന്നായിരുന്നു പോലീസിന്റെ സംശയം.  തോട്ടം മേഖലയായ ഇവിടെ ജനവാസമുള്ള മേഖല ആനവിലാസം ടൗണാണ്്്. ആനവിലാസത്തു നിന്നും മേപ്പാറയില്‍ എത്തണമെങ്കില്‍ നാലു കിലോമീറ്ററോളം  ഏലത്തോട്ടത്തിനു നടുവിലുള്ള തകര്‍ന്ന റോഡിലൂടെ നടക്കണം.  മഴക്കാലമായതിനാണ് നടന്നു മാത്രമേ ഇവിടെയെത്താന്‍ കഴിയുകയുള്ളൂ. ഇതിനാലാണ് മേപ്പാറ കോളനിയിലുള്ള ആരോ ആണ് കുട്ടിയുടെ കൊലപാതകിയെന്ന പ്രാഥമിക നിഗമനത്തിലെത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്.  കോളനി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

2011, ജൂൺ 4, ശനിയാഴ്‌ച

രാംദേവ് അറസ്റ്റില്‍: ഡല്‍ഹിയില്‍ സംഘര്‍ഷം

 കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് രാംലീല മൈതാനിയില്‍ നിരാഹാര നാടകം നടത്തിയ യോഗാ സംന്യാസി ബാബ രാംദേവിനെ അറസ്റ്റു ചെയ്തു. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു രാംദേവിനെ പിന്തുണച്ചിരുന്ന സംഘപരിവാര്‍ കേന്ദ്രങ്ങളെ ഞെട്ടിച്ച പൊലീസ് നടപടി. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആര്‍എസ്എസും ബിജെപിയും ആരോപിച്ചു. എന്നാല്‍ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സമര സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാംദേവിനെയും അനുയായികളെയും ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത പിന്നാലെ കണ്ണീര്‍വാതവും പ്രയോഗിച്ചു.
കള്ളപ്പണത്തിനും അഴിമതിക്കും എതിരേ എന്ന പ്രഖ്യാപനവുമായി  ശനിയാഴ്ച രാവിലെയാണ് രാംദേവും ആയിരക്കണക്കിന് അനുയായികളും നിരാഹാരം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല.

2011, ജൂൺ 1, ബുധനാഴ്‌ച

ജി കാര്‍ത്തികേയന്‍ സ്പീക്കറായി 73 - 68

  പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയനെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ നിയമസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എ കെ ബാലനെയാണ് കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 73 വോട്ടുകളും ബാലന് 68 വോട്ടുകളും ലഭിച്ചു. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നിര്‍ണായക കടമ്പ അപടകമില്ലാതെ കടന്നു.
പുതിയ സ്പീക്കറെ നിയമസഭയിലെ കീഴ്‌വഴക്കം അനുസരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് അധ്യക്ഷ പദവിയിലേക്ക് ആനയിച്ചു. നിഷ്പക്ഷമായും എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ കടുകിട തെറ്റാതെ സംരക്ഷിച്ചുകൊണ്ട് സഭാധ്യക്ഷന്റെ ചുമതലകള്‍ നിര്‍വഹിക്കുമെന്ന് കാര്‍ത്തികേയന്‍ പിന്നീട് വ്യക്തമാക്കി.
കെ സി ജോസഫ് ആയിരുന്നു കാര്‍ത്തികേയന്റെ പോളിംഗ് ഏജന്റ്. വി ശിവന്‍കുട്ടിയാണ് വോട്ടെണ്ണലില്‍ എ കെ ബലനെ പ്രതിനിധീകരിച്ചത്. വോട്ടെണ്ണല്‍ കഴിഞ്ഞ് പ്രോ ടേം സ്പീക്കര്‍ എന്‍. ശക്തനാണ് ഫലം പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ചുമതല കഴിഞ്ഞു. സഭയുടെ ആദ്യ സമ്മേശളനം പിരിയുകയും ചെയ്തു.
പ്രോ ടേം സ്പീക്കറും വോട്ടുചെയ്തു. ഫലപ്രഖ്യാപനത്തിനു ശേഷം സിപിഎം നിയമസഭാ കക്ഷി ഉപനോതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ വിമര്‍ശിച്ചു. തുല്യനില വന്നാലല്ലാതെ പ്രോ ടേം സ്പീക്കര്‍ വോട്ടു ചെയ്യാന്‍ പാടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു ചെയ്തത് ഭരണ ഘടനാ ലംഘനമാണെന്നും കോടിയേരി പറഞ്ഞു.