2011, ഡിസംബർ 6, ചൊവ്വാഴ്ച

മരണ ഡാം

മരണ ഡാം


യു.എച്ച് സിദ്ദീഖ്

മണ്ണാലും കല്ലാലും
സുണ്ണാമ്പും കലൈവയുടന്‍
ഉരുവാണ അണൈക്കെട്ട്
ഇനിയും എവള് നാള്‍ വാഴുമെന
ജാതകം ഗണിപ്പതുക്ക്
വേണ്ടുമെന്റേ അരസിയലാക്കും
തലൈവര്‍കളും നീതിമന്‍ട്രകളും
ജ്യോല്‍സ്യര്‍കളോ !

(തമിഴ് കവി കെ. വാനമാമലൈ)


''ഇതിനൊരു പരിഹാരം കണേ്ട തീരൂ. ഇനിയും ഇങ്ങനെ പേടിച്ചു കഴിയാനാവില്ല.'' 2001 ഫെബ്രുവരി 25ന് തന്റെ ആറാം വയസ്സില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം തേടി ചുട്ടുപൊള്ളുന്ന വെയിലില്‍ ടാര്‍ റോഡിലൂടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ ശയനപ്രദക്ഷിണം നടത്തി താഴ്്‌വരയുടെ സമരത്തില്‍ പങ്കാളിയായ രേവതിയുടെ വാക്കുകള്‍ക്ക് ഇന്നു മൂര്‍ച്ചയേറുകയാണ്. ഇന്നവള്‍ക്കു 16 വയസ്സ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെ താഴ്‌വാരത്ത് വള്ളക്കടവ് കുരിശുമൂട്ടില്‍ പെരിയാര്‍ നദിക്കരയിലെ വീട്ടില്‍ ഭയാശങ്കകളോടെയാണ് പ്ലസ്ടുവിദ്യാര്‍ഥിയായ രേവതിയും ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരി കാര്‍ത്തികയും കഴിയുന്നത്. അച്ഛനെയും അമ്മയെയും തനിച്ചാക്കി സ്‌കൂളില്‍ പോവാന്‍ ഇവര്‍ മടിക്കുകയാണ്. 2006ല്‍ ജലനിരപ്പ് ഉയര്‍ന്നുനിന്ന സമയത്ത് മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന് സഹപാഠികള്‍ പറഞ്ഞതു കേട്ട് രേവതി ബോധം കെട്ടു വീണു.
രേവതിയും കാര്‍ത്തികയും മുല്ലപ്പെരിയാര്‍ താഴ്‌വരയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ പ്രതീകങ്ങള്‍ മാത്രമാണ്.

ആദ്യം ഒലിച്ചുപോവുന്നത് തമിഴ്കുടുംബം
2000ലാണ് സേവ് മുല്ലപ്പെരിയാര്‍വാലി ആക്ഷന്‍ കൗണ്‍സില്‍ പിറവിയെടുത്തത്. പിന്നീടങ്ങോട്ട് അതിജീവനത്തിനായി പ്രക്ഷോഭങ്ങളുടെ നിരവധി മുന്നേറ്റങ്ങള്‍ക്ക് ഈ സമിതി നേതൃത്വം കൊടുത്തു. ഒടുവില്‍ എങ്ങുമെത്താതെ ആ സമരങ്ങള്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ സമരസമിതി. മുല്ലപ്പെരിയാര്‍ ഡാം കേരളം ഉന്നയിക്കുന്നതു പോലെ അപകടത്തിലല്ല. സുരക്ഷിതമാണെന്ന വാദവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും തമിഴ്‌നാട്ടിലെ രാഷ്ട്ട്രീയഉദ്യോഗസ്ഥവൃന്ദങ്ങളും വാദിക്കുമ്പോഴും അണക്കെട്ട് തകര്‍ന്നാല്‍ ഒലിച്ചുപോവുന്നവരില്‍ ആദ്യത്തെ കുടുംബം തമിഴ്‌നാട്ടില്‍ നിന്നു കുടിയേറിയ രാമയ്യ-മരിയപുഷ്പം ദമ്പതികളാവാം.
പോസ്റ്റല്‍ വകുപ്പില്‍നിന്നു പെന്‍ഷനായ രാമയ്യയുടെ ഒരു മകനും മകളും തമിഴ്‌നാട്ടിലെ തിരുനല്‍വേലിയിലും രാജപാളയത്തുമാണു കഴിയുന്നത്. മറ്റൊരു മകള്‍ കരടിക്കുഴിയിലും. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ സംബന്ധിച്ച് പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വീടു പൂട്ടി തമിഴ്‌നാട്ടിലേക്കു വരാന്‍ രാമയ്യയെ മക്കള്‍ നിര്‍ബന്ധിക്കുകയാണ്. പക്ഷേ, വര്‍ഷങ്ങളായി ജീവിച്ച നാടും നാട്ടാരെയും വിട്ടു പോവാന്‍ രാമയ്യക്കു മനസ്സില്ല. മരിക്കുകയാണെങ്കില്‍ ഈ നാട്ടുകാരോടൊത്ത് അത് ആവാം എന്നു രാമയ്യയും ഭാര്യയും തീരുമാനിച്ചു കഴിഞ്ഞു.

ജോലിയും വിവാഹവും മുടങ്ങുന്നു
'പേടിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. പക്ഷേ, ഞങ്ങളുടെ ഭയപ്പാടും വികാരവും ജയലളിതയ്‌ക്കോ തമിഴ്‌വികാരം ഉയര്‍ത്തുന്ന വൈക്കോയ്‌ക്കോ അറിയില്ല' -മരിയപുഷ്പം പറയുന്നു. വംശീയപോരാട്ടം അരങ്ങു തകര്‍ത്ത ശ്രീലങ്കയില്‍ നിന്നു പലായനം ചെയ്ത് വള്ളക്കടവിലെ വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം കുടിയേറി പാര്‍ക്കുന്ന പൊന്‍നഗര്‍ കോളനിയിലെ മുരുകമ്മയ്ക്കും പറയാനുള്ളത് ഇതുതന്നെ. ഡാം പൊട്ടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതോടെ കോളനിയിലെ പുരുഷന്‍മാര്‍ ആരും തന്നെ ജോലിക്കോ പുറത്തോ പോവാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. മക്കളെയും ഭാര്യയെയും മാതാപിതാക്കളെയും തനിച്ചാക്കി പോവാന്‍ മനസ്സു വരുന്നില്ല. അതോടെ പല കുടുംബങ്ങളിലും തീ പുകയുന്നത് വല്ലപ്പോഴുമായി മാറി.
''ആര് അണൈ കെട്ട്ണാലും പെറവായില്ലൈ, പുതിയ അണൈ എപ്പോഴത് വരുമെന്ററ് കാത്തിരിക്ക മുടിയാത്. അണയൈ പൊളിച്ച് എങ്കള്‍ ഭയത്തൈ നിക്ക വേണ്ടും.'' മുരുകമ്മയുള്‍പ്പെടെയുള്ള കോളനി നിവാസികള്‍ക്ക് ആവശ്യപ്പെടാനുള്ളത് ഈ ഒറ്റ കാര്യം മാത്രമാണ്.
ഭയത്തിനു മുന്നില്‍ ഇവിടെ തമിഴനും മലയാളിയുമെന്ന വ്യത്യാസമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതു വരെ അണക്കെട്ടിലെ ജലനിരപ്പ് 110 അടിക്കു താഴെ നിര്‍ത്തുക. ഇതിനൊന്നും കഴിയില്ലെങ്കില്‍ ഡാം പൊളിച്ചു കളയണം- ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തകനും തീരദേശത്തെ താമസക്കാരനുമായ പി.എന്‍ സെബാസ്റ്റ്യന്‍ പറയുന്നു. ഇതു തന്നെയാണ് വള്ളക്കടവിലെ സമരസമിതി ചെയര്‍മാന്‍ കെ.കെ. തങ്കച്ചനും കണ്‍വീനര്‍ റെജിമാത്യുവിനും പറയാനുള്ളത്. ഉറക്കം നഷ്ടമായ തീരവാസികളുടെ ഭയപ്പാടില്ലാത്ത ജീവിതത്തിനായുള്ള സമരത്തില്‍ നിന്ന് ഇനി ഒരടി പിന്നോട്ടില്ലെന്ന് വണ്ടിപ്പെരിയാര്‍ പൗരസമിതിക്ക് നേതൃത്വം നല്‍കുന്ന ഹാജി നൗഷാദ് വാരിക്കാട്ട് ഉറപ്പിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന ആശങ്ക വര്‍ധിച്ചതോടെ താഴ്‌വരയില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹങ്ങള്‍ പോലും മുടങ്ങുകയാണെന്ന് വള്ളക്കടവ് നിവാസിയും സമരത്തില്‍ സജീവമായി നില്‍ക്കുന്ന ഷാജി കുരിശുംമൂട് പറയുന്നു.

1804 ദിവസം പിന്നിട്ട് സമരം...
ഉപ്പുതറയ്ക്കു സമീപം കുട്ടിക്കാനം - കട്ടപ്പന സംസ്ഥാനപാതയ്ക്കരികില്‍ പെരിയാറിന്റെ തീരത്ത് 2006 ഡിസംബര്‍ 25ന് ഒരു സമരപ്പന്തലുയര്‍ന്നു- ഭയപ്പാടില്ലാതെ ജീവിക്കാന്‍ പുതിയ ഡാമെന്ന ആവശ്യവുമായി. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഇപ്പോള്‍ അഞ്ചാണ്ട് തികയുകയാണ്. പുതിയ ഡാം പണിതുയര്‍ത്തിയ ശേഷമേ സമരപ്പന്തല്‍ പൊളിക്കൂവെന്ന നിശ്ചയത്തിലാണ് സമരസമിതി നേതാക്കളായ പ്രഫ. സി.പി റോയിയും ഫാ. ജോയി നിരപ്പോലും സാബു വേങ്ങവേലിയും. എല്ലാ ദിവസവും സമരപ്പന്തലില്‍ ഉപവാസമിരിക്കാന്‍ ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇടുക്കിയും മുല്ലപ്പെരിയാറും കുലുങ്ങി വിറച്ചതോടെ ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ അനിശ്ചിതകാല നിരാഹാരസമരത്തിലാണ്. ജനങ്ങളുടെ വികാരം ഏറ്റെടുത്ത് ജനപ്രതിനിധി ഇ.എസ് ബിജിമോള്‍ എം.എല്‍.എയും സമരപ്പന്തലില്‍ നിരാഹാര സമരത്തിലാണ്. 'ഞങ്ങള്‍ സമരം നടത്തുന്നത് ആരെയും തോല്‍പ്പിക്കാനല്ല. 35 ലക്ഷം ജനങ്ങളുടെ ജീവനു വേണ്ടിയുള്ള സമരമാണിത്. ലക്ഷ്യം കണേ്ട ഇത് അവസാനിക്കൂ'.
കാലഹരണപ്പെട്ട ഒരു കരാറിന്റെ പുറത്ത് ദുരന്തം ചുമക്കുകയാണ് നാമിന്ന്. 1872ലെ ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്റ്റ്് അനുസരിച്ച് പെരിയാര്‍ പാട്ടക്കരാര്‍ ഒരു കരാര്‍ ഉടമ്പടിയേയല്ല. ഭീഷണിക്കു വഴങ്ങി ഒപ്പിട്ട രേഖ മാത്രമാണ്. താഴ്‌വരയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം സി. അച്യുതമേനോനും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണെന്ന് ചരിത്രം ചികഞ്ഞാല്‍ മനസ്സിലാവും. 1970 മെയ് 29ന് അച്യുതമേനോന്‍ സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒപ്പിട്ട കരാറിന്റെ ബലത്തിലാണ് തമിഴ്‌നാട് പിടിമുറുക്കുന്നത്. പക്ഷേ, ഇച്ഛാശക്തിയും നട്ടെല്ലുമുള്ള ഒരു സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ ഈ കരാര്‍ അപ്രസക്തമാവുമായിരുന്നു. 1956ലെ സംസ്ഥാന പുനസ്സംഘടന നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് 1957 നവംബറിന് മുമ്പ് കരാറുകള്‍ പുതുക്കിയിരിക്കണം. കൂടാതെ അത്തരത്തില്‍ ഉണ്ടാക്കുന്ന കരാറുകള്‍ക്ക് നിയമനിര്‍മാണ സഭയുടെ അംഗീകാരവും നേടിയിരിക്കണം. നമ്മുടെ നിയമസഭ 1970ലെ കരാറിന് ഇന്നു വരെ അംഗീകാരം നല്‍കിയിട്ടില്ലെന്നതാണ് സത്യം. അതു കൊണ്ട് തന്നെ അച്യുതമേനോന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. പക്ഷേ, തമിഴ്‌നാടിനെ വരുതിക്ക് കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ നിയമം ഉപയോഗിക്കാമെന്നിരിക്കെ കേരളം മാറി മാറി ഭരിച്ച ഒരു മന്ത്രിസഭയും അതിന് തയ്യാറായിട്ടില്ല.

ഭ്രംശമേഖലയില്‍ മര്‍ദ്ദം കൂടുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ കൂടുതല്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യത വര്‍ധിച്ചതായി തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രം തലവന്‍ ഡോ. ജോണ്‍മത്തായി പറയുന്നു. ഭൗമാന്തര്‍ഭാഗത്ത്് സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തുകൂടി കടന്നുപോവുന്ന കടൈയനല്ലൂര്‍ - തേക്കടി വിള്ളലുകളില്‍ ചലനങ്ങള്‍ സജീവമായി നില്‍ക്കുന്നു. ഇതുവഴി ശക്തമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതു ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ഡോ. ജോണ്‍മത്തായി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 28 ഭൂകമ്പങ്ങളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഭ്രംശമേഖലയിലുമായി സംഭവിച്ചത്. അഞ്ചു തീവ്രതയ്ക്കു മുകളില്‍ ഒരു ഭൂകമ്പം ഉണ്ടായാല്‍ പിന്നീട് ലോകം വലിയൊരു ദുരന്തത്തിനു സാക്ഷിയാകേണ്ടിവരും.


1200 അടി നീളവും 155 അടി ഉയരവുമുള്ള 115 വര്‍ഷം പിന്നിടുന്ന അണക്കെട്ട് കാലപ്പഴക്കം മൂലം നിര്‍മാണവസ്തുക്കള്‍ ഒലിച്ചുപോയി മൃതുപ്രായനായി കഴിയുകയാണ്. അടിത്തട്ടിന്റെ സ്ഥിതി 136 അടി സംഭരണ ശേഷി നിശ്ചയിച്ചിട്ടുള്ള ഡാമില്‍ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. നിലവില്‍ അണക്കെട്ടിന്റെ അവസ്ഥ എന്തെന്ന് ആര്‍ക്കുമറിയില്ല. 1200 അടി നീളത്തില്‍ വിള്ളലുണെ്ടന്ന സി.എം.ആര്‍.എസ് മുന്‍ ചീഫ് എന്‍ജിനീയര്‍ എസ്. ശശിധരന്റെ റിപോര്‍ട്ട് മാത്രമാണ് നമുക്കു മുന്നിലുള്ളത്.
അണക്കെട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ അടി ഭാഗത്തെ പാളികളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം മൂലം നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം ഭൂചലനങ്ങള്‍ കണെ്ടത്താന്‍ അണക്കെട്ടിനു ചുറ്റും ഭൂകമ്പമാപിനികള്‍ സ്ഥാപിച്ച് നിരീക്ഷിക്കണം. കൂടാതെ അണക്കെട്ടിലെ മര്‍ദ്ദവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ പല ഉപകരണങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍, അത്തരം സംവിധാനങ്ങളൊന്നും തന്നെ മുല്ലപ്പെരിയാറിലില്ല. ഇനി ഇവ സ്ഥാപിച്ചാലും നമുക്കിത് നേരിട്ടു പരിശോധിക്കാനാവില്ല. തമിഴ്‌നാട് തരുന്ന വിവരങ്ങള്‍ അതേപടി വിഴുങ്ങുകയേ മാര്‍ഗമുള്ളൂ. വര്‍ഷങ്ങളായി അണക്കെട്ടില്‍ നിന്ന് ചോരുന്ന വെള്ളത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പോലും കേരളത്തിനു ലഭ്യമല്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ചോര്‍ച്ച കണ്ടിരുന്നു. 1896 ഫെബ്രുവരി മാസം പണി പൂര്‍ത്തിയാക്കി അണക്കെട്ടിലെ ജലനിരപ്പ് 116 അടിയായപ്പോള്‍ 0.18 ക്യുബിക്ക്/ സെക്കന്റ് ചോര്‍ച്ച ഉണ്ടായിരുന്നു. ജലനിരപ്പ് 142 അടി ആയപ്പോള്‍ ഇത് നാലിരട്ടിയായി വര്‍ധിച്ചു. നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതത്തിലെ ചുണ്ണാമ്പ് വെള്ളവുമായി അലിഞ്ഞുണ്ടായ ഒലിച്ചിറങ്ങലുകളാണ് ചോര്‍ച്ചയ്ക്കു കാരണം. മുല്ലപ്പെരിയാര്‍ ഡാമില്‍ ചൂഴ്ന്നിറങ്ങുന്ന വെള്ളത്തില്‍ 40% ത്തിലേറെ ചുണ്ണാമ്പ് കണെ്ടത്തിയിട്ടുണ്ട്. 50 വര്‍ഷത്തനിടയില്‍ നടത്തിയ കണക്കെടുപ്പില്‍ 1500 ടണ്‍ മിശ്രിതം ഒലിച്ചുപോയതായി കണെ്ടത്തി. എന്നാല്‍, ബലപ്പെടുത്തലിന്റെ ഭാഗമായി നടത്തിയ ഗ്രൗട്ടിങില്‍ 500 ടണ്‍ ഗ്രൗട്ട് മാത്രമേ കയറ്റാന്‍ കഴിഞ്ഞിട്ടുള്ളൂ. അണക്കെട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗം ഇപ്പോള്‍ വെറും കല്ലടുക്കുകള്‍ മാത്രമാണ്. ഇപ്പോഴും വിള്ളലുകളിലൂടെ സുര്‍ക്കി മിശ്രിതം ഗണ്യമായി തന്നെ ഒലിച്ചിറങ്ങി നഷ്ടപ്പെടുന്നുണ്ട്. അണക്കെട്ട് പരിസരത്ത് പെട്ടെന്നുണ്ടാവുന്ന ഉരുള്‍പ്പൊട്ടല്‍ കാരണം കനത്ത മഴയില്‍ ജലനിരപ്പ് ഒറ്റ രാത്രി കൊണ്ട് 10 അടിവരെ ഉയര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രതിഭാസം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാന്‍ സാധ്യതയുണെ്ടന്നാണ് മുന്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ എം.കെ പരമേശ്വരന്‍ നായര്‍ പറയുന്നത്.
240 അടി നീളവും 56 അടി ഉയരവുമുള്ള ബേബിഡാമും വലിയൊരു ഭീഷണിയിലാണ്. അടിത്തട്ടിലൂടെ ശക്തമായ ചോര്‍ച്ച തുടരുന്നു. ഭ്രംശമേഖലയില്‍ നില്‍ക്കുന്ന ബേബിഡാം ദുര്‍ബലമാണെന്ന് തമിഴ്‌നാട് തന്നെ സമ്മതിച്ചതാണ്. മുല്ലപ്പെരിയാറിനോളം പഴക്കമുള്ള ബേബിഡാം ജലവിതാനം 115 അടിക്കു മുകളിലെത്തുന്നതിനെ തടഞ്ഞുനിര്‍ത്താനാണ് നിര്‍മിച്ചത്. നിലവിലെ സ്ഥിതിയില്‍ പെട്ടെന്നുള്ള വെള്ളത്തിന്റെ തള്ളിച്ചയില്‍ ബേബി ഡാം തകരാന്‍ സാധ്യതയുണ്ട്. ബേബി ഡാമിന്റെ അടിയില്‍ നിന്ന് ഊറിവരുന്ന ജലത്തിന്റെ ശക്തിയും അളവും പഠനത്തിന് വിധേയമാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2001ല്‍ നടത്തിയ പഠനത്തില്‍ കണെ്ടത്തിയതിനെക്കാള്‍ കൂടുതലാണ് നിലവിലെ ചോര്‍ച്ചയുടെ സ്ഥിതി.
ഇടുക്കിക്ക് പുറമെ എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളും ദുരന്തത്തിന്റെ പരിധിക്ക് അകത്താണ്. പക്ഷേ, താഴ്‌വരയിലെ ആദ്യഗ്രാമമായ വള്ളക്കടവ് മുതല്‍ ഉപ്പുതറവരെയുള്ള പ്രദേശത്ത് മാത്രമേ പ്രതിഷേധത്തിന്റെ ശക്തമായ അലയടികള്‍ ഉയരുന്നുള്ളൂ. മറ്റു ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതിലൊന്നും താല്‍പ്പര്യമില്ല. മുല്ലപ്പെരിയാറിന്റെ തകര്‍ച്ച ഇടുക്കി അണക്കെട്ടിന്റെ കൂടി തകര്‍ച്ചയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോലും ഒന്നിച്ചുനില്‍ക്കാന്‍ നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനാവുന്നില്ല. നാം നാടുകടത്തിയ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ മുല്ലപ്പെരിയാര്‍ വീണെ്ടടുക്കാനായി കാട്ടിയ ആര്‍ജവം പോലും നമ്മുടെ ജനകീയ സര്‍ക്കാരുകള്‍ക്കില്ല. ജീവന്‍മരണ പോരാട്ടമാണ് ഇന്നു താഴ്‌വരയില്‍ നടക്കുന്നത്. എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് കേരളം ഉണര്‍ന്നാല്‍ 35 ലക്ഷം മനുഷ്യജീവിതങ്ങളെ ബാധിക്കുന്ന ഒരു ദുരന്തത്തെ തടഞ്ഞുനിര്‍ത്താനാവും.

തേജസ്
ആഴ്്ചവട്ടം
www.thejasonline.online.com

2011, നവംബർ 30, ബുധനാഴ്‌ച

20ം നൂറ്റാണ്ടില്‍ തകര്‍ന്നത് 200 അണക്കെട്ടുകള്‍




ഇന്ത്യയിലെ നാലെണ്ണം ഉള്‍പ്പെടെ ചെറുതും വലുതുമായ 200 അണക്കെട്ടുകള്‍ 20ം നൂറ്റാണ്ടില്‍ ലോകത്താകെ തകര്‍ന്നു വീണപ്പോള്‍ മരണത്തിന് കീഴടങ്ങിയത് 10 ലക്ഷത്തിലേറെ പേര്‍. ദുരന്തത്തിന് കാതോര്‍ത്തിരിക്കുന്ന കേരളത്തിനും രാജ്യം ഭരിക്കുന്നവര്‍ക്കും പക്ഷേ ഈ ദുരന്തങ്ങളൊന്നും പാഠമല്ല.
മുല്ലപ്പെരിയാര്‍ നിര്‍മിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ് പണിത അമേരിക്കയിലെ കെല്ലിബാന്‍ അണക്കെട്ട് ഇന്ന് ഓര്‍മ മാത്രമാണ്. 1899ല്‍ നിര്‍മിച്ച കെല്ലിബാന്‍ 1937 മുതല്‍ മുല്ലപ്പെരിയാര്‍ ബലപ്പെടുത്തിയ പോലെ തന്നെ പുതുക്കി പണിത് ബലപ്പെടുത്തിയതാണ്. എന്നാല്‍ ഡാമിന്റെ ചോര്‍ച്ച തടഞ്ഞു നിര്‍ത്താന്‍ സാങ്കേതിക വിദ്യകള്‍ക്കായില്ല. 1977ല്‍ ദുരന്തമായി കെല്ലിബാന്‍ ചരിത്രത്തിലേക്ക് മാഞ്ഞു പോയി.
അയല്‍രാജ്യമായ ചൈനയില്‍ 1975 ആഗസ്തില്‍ ഷട്ടറുകള്‍ ഉയര്‍ത്താത്തതിനെ തുടര്‍ന്ന് ബാങ്കിയാവോ അണക്കെട്ട് പൊട്ടി 26,000 പേരാണ് മരണം വരിച്ചത്. ഇതിന് പിന്നാലെ അണക്കെട്ട് തകര്‍ന്നത് മൂലമുണ്ടായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ച് 1.45 ലക്ഷം പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ബാങ്കിയാവോ ഡാമിന്റെ തകര്‍ച്ചയെ തുടര്‍ന്ന് 24 അടി ഉയരത്തിലുള്ള തിരമാലകള്‍ രൂപം കൊണ്ടതായി ചരിത്രം പറയുന്നു.
1928 മാര്‍ച്ച് 12ന് അര്‍ധ രാത്രിയിലാണ് അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് പട്ടണത്തെ ഞെട്ടിച്ച് സെന്റ് ഫ്രാന്‍സിസ് അണക്കെട്ട് തകര്‍ന്നു വീണത്. സ്ഥലത്തെ ശിലകളെ കുറിച്ച് കാര്യമായ പഠനം നടത്താതെയാണ് സാന്‍ഫ്രാന്‍സിസ്‌കോ വിള്ളലിന് മുകളില്‍ അണക്കെട്ട് നിര്‍മിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത് കമ്പം വിള്ളല്‍ ഉടുമ്പന്‍ചോല ഭ്രംശമേഖലയുമായി സംഗമിക്കുന്നിടത്താണ്.
ഇതിന് തൊട്ടുതന്നെ കടയനല്ലൂര്‍തേക്കടി വിള്ളലുകള്‍ സ്ഥിതി ചെയ്യുന്നതും. വേണ്ടത്ര ഭൗമശാസ്ത്ര പഠനങ്ങള്‍ നടത്താതെ നിര്‍മിച്ച സെന്റ് ഫ്രാന്‍സിസ് അണക്കെട്ടിനും മുലപ്പെരിയാറിലേത് പോലെ തന്നെ നിര്‍മാണ ജോയിന്റുകളോ ഡ്രെയിനേജ് ഗാലറികളോ ഉണ്ടായിരുന്നില്ല. ബലപ്പെടുത്തലിന്റെ ഭാഗമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 45, 10 അടിയിലായി രണ്ട് ഗാലറികള്‍ 1979 ന് ശേഷം നിര്‍മിച്ചത്. ഇത് കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല.
സെന്റ് ഫ്രാന്‍സിസ് അണക്കെട്ട് തകര്‍ന്നു വീണപ്പോള്‍ 36180 എക്കറടി ജലം 55 മൈല്‍ കുതിച്ച് ശാന്ത സമുദ്രത്തില്‍ പതിക്കുകയായിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇതിന്റെ 27 ഇരട്ടി വെള്ളമാണ് കെട്ടിനിര്‍ത്തിയിരിക്കുന്നത്. ഇടുക്കി അണക്കെട്ടും കൂടി ചേരുമ്പോള്‍ സെന്റ് ഫ്രാന്‍സിസ് അണക്കെട്ടിലേതിനേക്കാള്‍ 150 ഇരട്ടി വെള്ളം കുത്തിയൊഴുകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
1975 ജൂണില്‍ അമേരിക്കയിലെ ടെറ്റാണ്‍ അണക്കെട്ട് തകര്‍ന്ന് വീണ് 25000 പേരാണ് ഭവനരഹിതരായത്. 1000 ദശലക്ഷം ഡോളറിന്റെ നാശനഷ്്ടമാണ് അമേരിക്ക അന്നു നേരിട്ടത്.
ഇവിടെയും നിര്‍മാണത്തിലെ അപാകതയായിരുന്നു നാശം വിതച്ചത്. ഇന്ത്യയിലാവട്ടെ 1917ല്‍ ടൈഗ്രയും 1961ല്‍ ഘടക് വാസല, 1967ല്‍ നാക്ക് സാഗര്‍ചാപ്പ, 1979ല്‍ മാച്ചു അണക്കെട്ടുകളാണ് തകര്‍ന്നു വീണത്.


ഒരുനൂറ്റാണ്ട് പിന്നിട്ട ദുരന്തഭീതി; 1909 മുതല്‍ അശാന്തി തുടങ്ങി

മുല്ലപ്പെരിയാര്‍ അണക്കെട്ട് താഴ്‌വരയിലെ ജനങ്ങളില്‍ അശാന്തി വിതച്ചുതുടങ്ങിയത് ഒരുനൂറ്റാണ്ട് മുമ്പേ.
1896ല്‍ നിര്‍മിച്ച അണക്കെട്ട് 1909ല്‍ മണ്‍സൂണില്‍ അന്നത്തെ സംഭരണശേഷിയായ 152 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് വള്ളക്കടവ് മുതലുള്ള ജനവാസമേഖലയില്‍ ഭീതിവിതച്ചത്. 1909 മുതല്‍ 1911 വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷം ജലനിരപ്പ് പരമാവധി സംഭരണശേഷിയും കവിഞ്ഞ് 154 അടി വരെ എത്തിയിരുന്നെന്ന് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭരണശേഷി കവിഞ്ഞുള്ള ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ അണക്കെട്ടിന്റെ വലതുഭാഗത്തായാണ് 144 അടി ഉയരത്തില്‍ സ്പില്‍വേ നിര്‍മിച്ചത്. വര്‍ഷപാതത്തില്‍ മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകിയെത്തുന്ന മലവെള്ളപ്പാച്ചിലിന്റെ ദുരിതംപേറിയ താഴ്‌വരവാസികളില്‍ നിന്നുയര്‍ന്ന പ്രതിഷേധവും അമര്‍ഷവുമാണ് 1911ല്‍ ബ്രിട്ടീഷ് ഭരണാധികാരികളെ സ്പില്‍വേയുടെ ഉയരം 144 അടിയില്‍ നിന്ന് ഇന്നത്തെ 136 അടിയിലേക്കു കുറച്ച് നിയന്ത്രണകവാടങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്.
സംഭരണശേഷിയും കവിഞ്ഞെത്തുന്ന വെള്ളം എത്രമാത്രം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയാമെന്ന നിഗമനം പിഴച്ചതാണ് അണക്കെട്ടിനെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പേ അപകടത്തിലെത്തിച്ചത്. 1909നും 1979നും ഇടയില്‍ 42 വര്‍ഷം താഴ്‌വരയില്‍ അശാന്തി വിതച്ച് മുല്ലപ്പെരിയാര്‍ കവിഞ്ഞൊഴുകി. കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശപ്രകാരം ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയ 1979നു ശേഷം ഇന്നുവരെ 15 തവണയാണു പെരിയാറിലൂടെ മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം ഒഴുകിയത്.
ഇതിനിടെ എത്രയോ ഭൂകമ്പങ്ങള്‍ മേഖലയില്‍ സംഭവിച്ചു. ഈ കാലയളവിലും ജലനിരപ്പ് 152 അടി കവിഞ്ഞിരുന്നു. 1922, 1924 വര്‍ഷങ്ങളില്‍ ജലനിരപ്പ് 152 അടിക്ക് മുകളിലേക്കുയര്‍ന്നതായി തെളിയിക്കുന്ന രേഖകളുമുണ്ട്. 1979നു മുമ്പ് അണക്കെട്ടിന്റെ കവിഞ്ഞൊഴുക്ക് വര്‍ഷത്തില്‍ ശരാശരി 18 ദിവസം വരെ നീണ്ടുനിന്നിരുന്നു. ഒരിക്കല്‍പ്പോലും അധികമെത്തിയ വെള്ളം കൊണ്ടുപോവാന്‍ തമിഴ്‌നാടിനു കഴിഞ്ഞില്ല.
ഈ കാലയളവിലും അധികജലം കൊണ്ടുപോയി അണക്കെട്ടിനുണ്ടാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞിട്ടില്ല. 79നു ശേഷം വര്‍ഷത്തില്‍ ശരാശരി 8 ദിവസമാണ് ഇടുക്കിയിലേക്ക് നീരൊഴുകിയത്.

2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ടി എം ജേക്കബ് പാഠപുസ്തകം


ടി എം ജേക്കബ് ഇന്ന് ഓര്‍മ മാത്രമായി, 1971 ല്‍ ആദ്യമായി പരിചയപ്പെട്ടപ്പോല്‍ മുതല്‍ ഇന്നലെ വരെ പരസ്പരം സ്‌നേഹിച്ചും ചെറിയ പിണക്കങ്ങളിലൂടെയും ദൃഢ സൗഹൃദത്തിലൂടെയും ഒരുമിച്ചുണ്ടായിരുന്ന പ്രിയ സ്‌നേഹിതന്‍ ഭൗതികതയില്‍ നിന്നും പിന്‍വാങ്ങി എന്നുള്ളതിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. കെ.എസ്.സിയുടെ കമ്മിറ്റികളുമായി ബന്ധപ്പെട്ട നിരന്തര യാത്രകളും സജീവ സംഘടനാ പ്രവര്‍ത്തനവും ഞങ്ങളുടെ സൗഹൃദത്തെ ബലപ്പെടുത്തുകയായിരുന്നു. 1972 ല്‍ ടി എം ജേക്കബ് കെ.എസ്.സിയുടെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതുമായ വിദ്യാര്‍ഥി- യുവജന റാലി കെ.എസ് .സിയും യൂത്ത്ഫ്രണ്ടും ചേര്‍ന്ന് സംഘടിപ്പിച്ചത്. അതിന്റെ പബ്ലിസ്റ്റി കണ്‍വീനറുടെ ചുമതല എനിക്കായിരുന്നു. കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നടന്ന പ്രകടനത്തെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് വൈര്യത്തിന്റെ പേരില്‍ പോലിസ് മൃഗീയമായി തല്ലിച്ചതച്ചത് ഇന്ന് ചരിത്രമാണ്. ടി എം ജേക്കബിന്റെ അനിതര സാധാരണമായ സംഘടനാ പാടവത്തിന്റെ മകുടോദാഹരണമായിരുന്ന അന്ന് നടന്ന റാലി.
1975 ല്‍ കേരള കോണ്‍ഗ്രസിലെ ആദ്യത്തെ പിളര്‍പ്പില്‍ കെ എം മാണിയ്‌ക്കൊപ്പവും 1979 ല്‍ മാണി- ജോസഫ് പിളര്‍പ്പുണ്ടായപ്പോള്‍ പി ജെ ജോസഫിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ഞാന്‍ അടക്കമുള്ളവര്‍ക്ക് പ്രേരണയായത് ടി എം ജേക്കബ് എടുത്ത രാഷ്ട്രീയ തീരുമാനം തന്നെയായിരുന്നു. 1977 ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സുവര്‍ണ അധ്യായം എഴുതി ചേര്‍ത്ത പ്രവര്‍ത്തനത്തിനാണ് ജേക്കബ് തുടക്കം കുറിച്ചത്. വരുംകാല പാര്‍ലമെന്റേറിയന്‍മാര്‍ക്കുള്ള മികച്ച ട്രെയിനിങും കൈപുസ്തകവുമാണ് ടി എം ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളെന്ന് പി സി ജോര്‍ജ് പറഞ്ഞു. നിയമസഭയില്‍ നിയമനിര്‍മാണ വേളകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. വിസ്മയിപ്പിക്കുന്ന പാടവമാണ് ജേക്കബ് നിയമ നിര്‍മാണ രംഗത്ത് പ്രദര്‍ശിപ്പിച്ചത്. ജേക്കബ് പൈലറ്റു ചെയ്ത നിയമ നിര്‍മാണങ്ങളിലൊക്കെ അംഗങ്ങളുടെ ഭേദഗതികള്‍ സ്വീകരിക്കാന്‍ യാതൊരു വൈമനസ്യവും കാണിച്ചിരുന്നില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍ ടി എം ജേക്കബിന്റെ ഏറ്റവും വലിയ പ്രത്യേകത ആഴത്തിലുള്ള പഠനത്തെ തുടര്‍ന്ന് എടുക്കുന്ന തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാന്‍ കാണിക്കുന്ന ചങ്കൂറ്റമായിരുന്നു.കുര്യാര്‍കുറ്റി കാരാപ്പാറ പദ്ധതിയുടെ പേരിലാണ് ആരോപണ വിധേയനാക്കി ടി എം ജേക്കബിനെ വി എസ് അച്യുതാനന്ദന്‍ കോടതി കയറ്റിയത്. വി എസിന്റെ സന്തത സഹചാരിയായിരുന്ന കെ കൃഷ്ണന്‍കുട്ടി സബ്ജറ്റ് കമ്മിറ്റിയില്‍വെച്ച് ആവശ്യപ്പെട്ട കാര്യം ആ കമ്മറ്റിയുടെ ചെയര്‍മാനായിരുന്ന ടി എം ജേക്കബ് നടപ്പാക്കി എന്നതാണ് വലിയൊരു കുറ്റമായി ആരോപിക്കപ്പെട്ടത്. ഇത് അദ്ദേഹത്തിന് ധാരാളം ധനനഷ്ടവും മാനസിക ബുദ്ധിമുട്ടും സൃഷ്ടിച്ചു. കളങ്കരഹിതമായ ഒരു പ്രതിഛായയില്‍ കരിവാരി തേക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമമായിരുന്നു അത്. എങ്കിലും സുപ്രീം കോടതി വിധിയിലൂടെ അഗ്‌നിശുദ്ധി വരുത്തിയാണ് ടി എം ജേക്കബ് വിടവാങ്ങി എന്നത് അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ടി എം ജേക്കബിന്റെ പ്രസംഗം; നിയമസഭയും വിവരാവകാശ കമ്മീഷനും ഏറ്റമുട്ടിയത് ചരിത്രം



നിയമസഭാ പ്രവര്‍ത്തനങ്ങളുടെ മര്‍മം അറിഞ്ഞ ടി എം ജേക്കബ് ഒന്നാഞ്ഞു വീശിയപ്പോള്‍ അത് സഭയും വിവരാവകാശ കമ്മീഷനും തമ്മിലുള്ള പില്‍ക്കാല ഏറ്റുമുട്ടലിന്റെ ചരിത്രം കുറിച്ചു. ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസത്തെ പിന്തുണച്ച് അന്ന് ജേക്കബ് നടത്തിയ പ്രസംഗമാണ് പിന്നീട് നിയമസഭയും വിവരാവകാശ കമ്മീഷനും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. ഒടുവില്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയാവാനുള്ള അപൂര്‍വ്വ നിയോഗവും ജേക്കബിനെ തേടിയെത്തി. എ കെ ആന്റണിയുടെ പടിയിറക്കത്തോടെ 2005ല്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ടി എം ജേക്കബിനെയും ആര്‍ ബാലകൃഷ്ണപിള്ളയെയും മന്ത്രിസഭയില്‍ നിന്നൊഴിവാക്കി. യു.ഡി.എഫുമായി ഇടഞ്ഞ ജേക്കബ് അന്ന് കെ കരുണാകരനൊപ്പം ചേര്‍ന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ എല്‍.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തെ പിന്തുണച്ച് സഭയില്‍ രൂക്ഷമായ ഭാഷയിലാണ് ജേക്കബ് ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ചത്. തന്റെ പ്രസംഗത്തിലുട നീളം ഒരിക്കല്‍ പോലും ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയെന്ന് സംബോധന ചെയ്യാനും ജേക്കബ് തയ്യാറായില്ല. പിന്നീട് 2006ല്‍ എം ജെ ജേക്കബിനോട് പിറവത്ത് ആദ്യ തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങി. ഹൈക്കോടതിയിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടാണ് ടി എം ജേക്കബെന്ന അതികായകന്റെ ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള നിയമസഭാ പ്രസംഗം ഉയര്‍ന്നു വന്നത്. എം ജെ ജേക്കബിന്റെ അഭിഭാഷകന്‍ ടി എം ജേക്കബിന്റെ ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള നിയമസഭാ പ്രസംഗത്തിന്റെ പകര്‍പ്പെടുത്ത് കോടതി പരിശോധിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു. കോടതി വിവാദ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റിന് നോട്ടീസ് അയച്ചു. ജസ്റ്റീസ് തോട്ടത്തില്‍ രാകൃഷ്ണന്റെ ആവശ്യം പക്ഷെ നിയമസഭാ സെക്രട്ടറിയേറ്റ് നിരാകരിച്ചു. കോടതി പിന്നീട് ഈ വിഷയത്തില്‍ ഇടപെടാനും തയ്യാറായില്ല. ഇതിനിടെയാണ് എറണാകുളത്തെ അഭിഭാഷകനായ ഡി ബി ബിനു നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് പ്രസംഗത്തിന്റെ പകര്‍പ്പ് തേടി അപേക്ഷ നല്‍കിയത്. അപേക്ഷ നിരസിക്കപ്പെട്ടതോടെ അപ്പീലുമായി അഭിഭാഷകന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചു. പക്ഷെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും വേണമെങ്കില്‍ അച്ചടിച്ച പകര്‍പ്പ് നല്‍കാമെന്നും നിയമസഭാ സെക്രട്ടറിയേറ്റ് മറുപടി നല്‍കി. ഇതിന്റെ പേരില്‍ കമ്മീഷന്‍ നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെ വിളിച്ചു വരുത്തി പിഴയിട്ടു. ഇതിന്റെ പേരില്‍ നിയമസഭയും വിവരാവകാശ കമ്മീഷനും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. നിയമസഭാ സെക്രട്ടറിയേറ്റിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സംഭവം വി ജെ തങ്കപ്പന്‍ എം.എല്‍.എ ചെയര്‍മാനായ പ്രിവിലേജ് കമ്മിറ്റിയെ അറിയിച്ചു. പ്രിവിലേജ് കമ്മിറ്റിയും ടി എം ജേക്കബിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അന്ന് ഏറെ കോലാഹലങ്ങളാണ് ഇതിന്റെ പേരില്‍ അരങ്ങേറിയത്. ഒടുവില്‍ വിവരാവകാശ കമ്മീഷന് നിയമസഭയുടെ പ്രവിലേജിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ടി എം ജേക്കബ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേരള നിയമസഭയും വിവരാവകാശ കമ്മീഷനും നടത്തിയ ഏറ്റുമുട്ടല്‍ അങ്ങനെ ചരിത്രമായി. ഏത് വിഷയത്തെ കുറിച്ചു ടി എം ജേക്കബ് സംസാരിയ്ക്കാന്‍ എഴുന്നേറ്റാലും ഭരണ -പ്രതിപക്ഷ ബഞ്ചുകള്‍ നിശബ്്ദമാവുമെന്നതും നിയമസഭാ സാമാജികരില്‍ ചിലര്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ്.


18 ല്‍ വോട്ടവകാശം; ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ല്



സംസ്ഥാനത്ത് 18 വയസില്‍ വോട്ടവകാശം അനുവദിച്ചത് ടി എം ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ല്്. 1979 മാര്‍ച്ച് ഏഴിന് ജില്ലാഭരണ ബില്ലിന്‍മേലുള്ള ജേക്കബിന്റെ സുദീര്‍ഘമായ പ്രസംഗത്തിലും തുടര്‍ന്ന് അവതരിപ്പിച്ച ദേഭഗതികളുടെയും കൂടി ഫലമായാണ് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടവകാശം ലഭിച്ചത്. ജേക്കബിന്റെ ഭരണ പരിഷ്്കാരങ്ങളെല്ലാം തന്നെ പ്രതിപക്ഷമടക്കം എക്കാലത്തും വിവാദമാക്കിയിട്ടുണ്ട്. പക്ഷെ ജേക്കബ് കൊണ്ടു വരുന്നതിനെ പിന്നീട് പേര് മാറ്റി നടപ്പിലാക്കേണ്ടി വന്നുവെന്നത് ചരിത്രം. തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേഗം നല്‍കിയ ജേക്കബിന് ഇന്നത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാം പ്രതിബന്ധങ്ങളെയും മറികടന്നാണ് ജേക്കബ് ഗാന്ധിജി സര്‍വകലാശാലയ്ക്ക് രൂപം നല്‍കിയത്. ഏറെ കോലാഹലം സൃഷ്്ടിച്ച പ്രീഡിഗ്രി ബോര്‍ഡ് തന്റെ കാലത്ത് നടപ്പാക്കാനായില്ലെങ്കിലും എതിര്‍ത്തവര്‍ തന്നെ പ്ലസ്ടൂവെന്ന പേരില്‍ നടപ്പാക്കിയതും ജേക്കബിന് മാത്രം അവകാശപ്പെട്ട ചരിത്രം. ഏത് വകുപ്പ് ലഭിച്ചാലും അതിലെല്ലാം തനതായ വ്യക്്തി മുദ്ര പതിപ്പിച്ചാണ് ജേക്കബ് വിടപറയുന്നത്. ജലവിഭവ മന്ത്രിയായിരിക്കേ ജലനയം
നടപ്പാക്കി. ജലധാരാ, മലയോര ജലസംഭരണ പദ്ധതികള്‍ നാടിന് നേട്ടങ്ങള്‍ നല്‍കിയവില്‍ ചിലത് മാത്രം. സാംസ്‌കാരിക രംഗത്തും മികച്ച പ്രകടനമാണ് അദേഹം കാഴ്ചവച്ചത്്. എഴുത്തച്ഛന്‍ പുരസ്‌കാരം, സ്വാതി പുരസ്‌ക്കാരം, ഫാല്‍ക്കെ അവാര്‍ഡ് മാതൃകയില്‍ ജെ.സി ദാനിയേല്‍ പുരസ്‌കാരം എന്നിവ ജേക്കബിന്റെ സൃഷ്്ടിയായിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് ആദ്യമായി സര്‍ക്കാര്‍ വക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും ഫോക് ലോര്‍ അക്കാദമി സ്ഥാപിച്ചതും ജേക്കബിന്റെ ഭരണ നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. ഒടുവില്‍ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു രൂപയ്ക്ക് അരി നല്‍കിയതും. അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്ന പദ്ധതിയും ടി എം ജേക്കബിലെ ഭരണാധികാരിയുടെ ഇച്ചാശക്്തിയാണ് വെളിപ്പെടുത്തിയത്.

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ടി എം ജേക്കബ് കേരളാ നിയമസഭയ്ക്ക് ലഭിച്ച പ്രഗല്‍ഭ പാര്‍ലമെന്റേറിയനെന്ന് പ്രഗല്‍ഭരെ കൊണ്ട് പറയിച്ച വാഗ്്മി




1977 മാര്‍ച്ച് 26നാണ് ജേക്കബ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിറവത്തുനിന്നും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് വയസ് 26. പിന്നീട് നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1977, 1980, 1982, 1987, 1991, 1996, 2001 എന്നീ വര്‍ഷങ്ങളിലാണ് ജേക്കബ് നിയമസഭയിലെത്തിയത്. 2006 ലെ തിരഞ്ഞെടുപ്പില്‍ പക്ഷെ കാലിടറി. എന്നാല്‍ 2011 ല്‍ തിരിച്ചെത്തി. സഭയിലെത്തിയ മൂന്നാം തവണ അദ്ദേഹം മന്ത്രിയുമായി. 1982ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൈക്കൊണ്ട തീരുമാനങ്ങള്‍ സംസ്ഥാനത്ത് വന്‍സമരത്തിന് വഴിവെച്ചിരുന്നു. അതില്‍ പ്രധാനം പ്രീഡിഗ്രിബോര്‍ഡ് തന്നെ. ജേക്കബ് മനപ്പാഠമാക്കാത്ത ഒരു താളും നിയമപുസ്തകത്തിലില്ല. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അദ്ദേഹം സംസാരിക്കാന്‍ എഴുന്നേറ്റാല്‍ സഭ കാതു കൂര്‍പ്പിക്കും. മൂര്‍ച്ചയേറിയ നാവ്. കുറിയ്ക്കു കൊളളുന്ന വാദമുഖങ്ങള്‍. ആധികാരികമായ സമീപനം. ആദ്യകേള്‍വിയില്‍ തന്നെ ആര്‍ക്കും ശരിയെന്നും തോന്നും വിധമുളള അവതരണശൈലി. കേരളാ നിയമസഭയ്ക്ക് ലഭിച്ച പ്രഗല്‍ഭ പാര്‍ലമെന്റേറിയനെന്ന് പ്രഗല്‍ഭരെ കൊണ്ട് പറയിച്ച വാഗ്്മി.
ഏറെ നേട്ടങ്ങള്‍ക്കുടമയാണ് ജേക്കബ്. വാദപ്രതിവാദങ്ങളിലെ സമാനതകളില്ലാത്ത ആ വൈഭവത്തെ അകമഴിഞ്ഞ് പുകഴ്ത്തിയവരില്‍ അച്യുതമേനോനും കരുണാകരനുമുണ്ട്. ഒരിക്കല്‍ രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സഭയില്‍ മാരത്തോണ്‍ പ്രസംഗം നടത്തിയ ചരിത്രവും ജേക്കബിനു സ്വന്തം.
1980ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ഒരു സംഭവം. ഒരു ബില്ലിനെ സമൂല മാറ്റത്തിന് വിധേയമാക്കിയാലെന്തെന്ന് ഭരണപക്ഷത്തിനൊരു ചിന്ത. ബില്ലവതരിപ്പിച്ചത് മന്ത്രിയായ കെ ആര്‍ ഗൗരിയമ്മ. പ്രതിപക്ഷത്തെ കുടുക്കാന്‍ ഇടതു ബുദ്ധികേന്ദ്രങ്ങള്‍ ചര്‍ച്ച ശനിയാഴ്ചയാക്കി.
ശേഷം ഭാഗം ജേക്കബ് പറയുന്നത് കേള്‍ക്കുക. '' സാധാരണ സഭ ശനി, ഞായര്‍, മറ്റ് പൊതു ഒഴിവുകള്‍ എന്നീ ദിവസങ്ങളില്‍ സഭ കൂടുന്ന പതിവില്ല. ശനിയാഴ്ചയായതു കൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുമെന്നോ, ഇറങ്ങിപ്പോക്കു നടത്തുമെന്നോ ഭരണപക്ഷം കണക്കു കൂട്ടി. എന്നാല്‍ അത് തെറ്റിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഫലം ശനിയാഴ്ച രാവിലെ എട്ടരയ്ക്കു തുടങ്ങിയ ചര്‍ച്ച തീര്‍ന്നത് ഞായറാഴ്ച പുലര്‍ച്ചെ 3.45ന് അവര്‍ ബില്ലു പാസാക്കി. പക്ഷേ ഞാന്‍ മാത്രം അവതരിപ്പിച്ചത് 868 ഭേദഗതികള്‍!'' ഒറ്റ എം.എല്‍.എ മാത്രം 868 ഭേദഗതികള്‍ അവതരിപ്പിക്കുന്നത് സര്‍വകാല റെക്കോഡായിരുന്നു. സാധാരണ സാമാജികരില്‍ നിന്നും ഇദ്ദേഹം വ്യത്യസ്തനാകുന്നത് ഇതാണ്. വിഷയം ഏതുമാകട്ടെ, പഠിച്ചവതരിപ്പിക്കാന്‍ ജേക്കബേയുളളൂ.

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍ കരാറിന് 125 വിചിത്ര കരാര്‍ അവസാനിയ്ക്കാന്‍ 2884 ഡിസംബര്‍ 31 വരെ കാത്തിരിക്കണം




കുമളി: ഒരു ജനതയുടെ ഉറക്കം കെടുത്തുന്ന വിചിത്ര കരാര്‍ അവസാനിയ്ക്കാന്‍, സുപ്രീംകോടതി കനിഞ്ഞില്ലെങ്കില്‍ 2884 ഡിസംബര്‍ 31 വരെ ഇനിയും കേരളം കാത്തിരിക്കണം പടിഞ്ഞാറിന് സമൃദ്ധി നല്‍കി ഒഴുകിയിരുന്ന പെരിയാറിനെ കിഴക്ക് ദിക്കിലെയ്ക്ക് വഴി തിരിച്ചു വിട്ട് മധുര രാജ്യത്തെ പച്ചപ്പണിയിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരുവിതാംകൂറിന്റെ അധിപനായിരുന്ന വിശാഖം തിരുനാളിനെ കൊണ്ട് നിര്‍ബന്ധപ്പൂര്‍വ്വം എഴുതിച്ച കരാറിന് ഇന്ന് 125 വയസ് തികഞ്ഞു. വെള്ളപ്പട്ടാളം നാട് നീങ്ങി 63 വര്‍ഷം പിന്നിടുമ്പോഴും രണ്ടു നാട്ടുരാജ്യങ്ങള്‍ പോലെ മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളവും തമിഴ്‌നാടും പൊരുതുകയാണ്. 999 വര്‍ഷത്തെ പാട്ടകരാറിന്റെ പേരില്‍ തമിഴ്‌നാട് അവകാശ തര്‍ക്കവുമായി നിലകൊള്ളുമ്പോള്‍, 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കേരളം. വിവാദങ്ങളും നിയമയുദ്ധങ്ങള്‍ക്കും വഴിയൊരുക്കിയ കരാര്‍ 1886 ഒക്ടോബര്‍ 29 നാണ് ബ്രിട്ടീഷ് സര്‍ക്കാരുമായി തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ ഒപ്പിട്ടത്. 1800ല്‍ മധുര രാജ്യം ബ്രിട്ടീഷ് അധീനതയില്‍ എത്തിതോടെയാണ് മുല്ലപ്പെരിയാര്‍ എന്ന ആശയം പിറവിയെടുക്കുന്നത്. 1808ല്‍ സര്‍ ജയിംസ് കാള്‍സ്വെല്‍ കുമളി ചുരംവഴി തിരുവിതാംകൂര്‍ മണ്ണില്‍ പ്രവേശിച്ച് നാട്ടുരാജ്യത്തെ സമ്പന്നമായ ജലസമൃധിയെ കുറിച്ച് പഠനം നടത്തി. ചുരുളിയാര്‍, മുല്ലയാര്‍, പമ്പയാര്‍, പെരിയാര്‍ തുടങ്ങി മലയോര മേഖലയെ ജല സമൃധമാക്കിയ നദികളെ കുറിച്ച് ഇദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടാണ് ഒടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന സ്വപ്‌ന പദ്ധതിക്ക് പിറവി കുറിച്ചത്. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്ക് സമൃധി നല്‍കി ഒഴുകുന്ന പെരിയാറിനെ കിഴക്കോട്ട് തിരിച്ചു വിടാനായി മേജര്‍ റൈവ്‌സ് 1862ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപകല്‍പ്പന തയാറാക്കിയത്. മദ്രാസ് ഗവര്‍ണര്‍ ജനറല്‍ വെന്‍ലോക്ക് പ്രഭുവിന് വേണ്ടി ചീഫ് സെക്രട്ടറിയായിരുന്ന ഹസ്റ്റാര്‍ഡ് 1887ല്‍ മുല്ലപ്പെരിയാറിന് അടിക്കല്‍ നാട്ടി. ചുണ്ണാമ്പ്, ശര്‍ക്കര, മണല്‍, മുട്ടയുടെ വെള്ളക്കരു എന്നിവ ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കീ മിശ്രിതമാണ് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും തകരാതെ നില്‍ക്കുന്ന അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ബ്രിട്ടീഷ് എന്‍ജിനീയര്‍മാരായ സ്മിത്തും ജോണ്‍ പെന്നിക്വിക്കുമാണ് 1200 അടി നീളവും 175 അടി ഉയരവുമുള്ള അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാര്‍ ജലാശയം 27 ചതുരശ്ര കിലേ മീറ്റര്‍ വിസ്തൃതിലാണ് വ്യാപിച്ചു കിടക്കുന്നത്. നിര്‍മാണ ഘട്ടത്തില്‍ അണക്കെട്ട് ഒലിച്ചു പോയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ നാട്ടിലെ സ്വന്തം സ്വത്ത് വിറ്റ് കിട്ടിയ പണവുമായി എത്തി പെന്നിക്വിക്ക് മുല്ലപ്പെരിയാര്‍ ഡാം പണിതുയര്‍ത്തുകയായിരുന്നുവെന്നത് ചരിത്രം. തമിഴ്‌നാട് ദൈവത്തെ പേലെ കാണുന്ന പെന്നിക്വിക്ക് പണിതുയര്‍ത്തിയ അണക്കെട്ട് 1895 ഒക്ടോബര്‍ ഏഴിന് വെന്‍ലോക്ക് പ്രഭുവാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 12 അടി വീതിയും 5,704 അടി നീളവുമുള്ള തുരങ്കവും ഡാമിനൊപ്പം തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോവാനായി നിര്‍മിച്ചു. 8,500 കോടി ഘനയടി വെള്ളമാണ് പ്രതിവര്‍ഷം തമിഴ്‌നാട്ടിലേക്ക് തുരങ്കത്തിലൂടെ ഒഴുകുന്നതെന്നാണ് കണക്ക്. 2884 ഡിസംബര്‍ 31 എത്തിയാല്‍ മാത്രമേ 999 വര്‍ഷത്തേക്ക് ഒപ്പിട്ടതെന്ന് പറയുന്ന ഒരു ജനതയ്ക്ക് മേല്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങുന്ന കരാര്‍ കരാര്‍ അവസാനിക്കൂ. കരാറനുസരിച്ച് 8,000 ഏക്കറില്‍ ജലം സംഭരിക്കുന്നതിനും 100 ഏക്കറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. 1970 മെയ് 29ന് കേരളവും തമിഴ്‌നാടും മറ്റൊരു കരാറില്‍ കൂടി ഒപ്പിട്ടു.

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ദീപാവലി ദിനത്തില്‍ മാതാവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ തൊഴുകൈയുമായി സംഗീത ചക്രവര്‍ത്തി


പതിവു തെറ്റാതെ ദീപാവലി ദിനത്തില്‍ മാതാവിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇസൈ ജ്ഞാനി ഇളയരാജയെത്തി. മാതാവ് ചിന്നത്തായിയുടെ മരിക്കാത്ത ഓര്‍മകള്‍ക്കു മുമ്പില്‍ പുഷ്്പാര്‍ന നടത്തി പ്രാര്‍ഥിക്കാനാണ് സംഗീത ചക്രവര്‍ത്തി കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ ലോവര്‍ക്യാംപില്‍ എത്തിയത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തേവാരത്തിനടുത്തുള്ള പണ്ണൈപ്പുറത്താണ് ഇളയരാജയുടെ ജന്മ ഗൃഹം. തര്‍ഷക തൊഴിലാളികളായിരുന്ന ഇളയരാജയുടെ മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം പണ്ണൈപ്പുറത്തായിരുന്നുവെങ്കിലും സംഗീതവുമായി ബന്ധപ്പെട്ട് പിന്നീട് ഇളയരാജ ചെന്നൈയിലെത്തി. സംഗീത സംവിധായകനെന്ന നിലയില്‍ തിരക്കിലായതോടെ മാതാവ് ചിന്നത്തായിയെയും ഇളയരാജ ചെന്നെയില്‍ കൊണ്ടുവന്നു. 1989 ല്‍ ചെന്നെയില്‍ വച്ച് രോഗം മൂര്‍ച്ഛിച്ച്് മാതാവ് ദീപാവലി ദിനത്തില്‍ മരണമടഞ്ഞത്. എന്നാല്‍ മാതാവ് പണിയെത്തു സമ്പാദിച്ച പണം കൊണ്ട് ലോവര്‍ക്യാംപില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ തീരത്തു വാങ്ങിയ സ്ഥലത്ത് ഇവരുടെ ആഗ്രഹപ്രകാരം ചെന്നെയില്‍ നിന്നും എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. പിന്നീട് എല്ലാ ദീപാവലി ദിനത്തിലും പതിവു തെറ്റിക്കാതെ ഇളയരാജ ലോവര്‍ക്യാമ്പിലെത്തി മാതാവിന്റെ ശവകുടീരത്തില്‍ പ്രത്യേക പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കും. അന്നേ ദിവസം മുഴുവന്‍ ഇളയരാജ മൗന വൃതത്തിലുമായിരിക്കും. വളരെയധികം ജോലിത്തിരക്കുണ്ടായിട്ടും ഇന്നലെയും മാതൃസ്‌നേഹമുള്ള ഇളയരാജ അമ്മയുടെ മരിക്കാത്ത ഓര്‍മ്മകളുമായി ഭാര്യയും, മകളും, ഭര്‍ത്താവും ബന്ധുക്കളുമൊത്താണ് എത്തിയത്. മക്കളായ കാര്‍ത്തിക് രാജയോടും, യുവന്‍ ശങ്കര്‍രാജയോടും ഒപ്പം എത്തുമെന്നറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇവര്‍ പരിപാടി മാറ്റി വച്ചതിനാല്‍ ഇളയരാജ ബുധനാഴ്ച രാവിലെ 11 ഓടെയാണ് എത്തിയതെങ്കിലും മറ്റുള്ളവര്‍ ദിവസങ്ങശള്‍ക്കു മുമ്പു തന്നെ ഇവിടെയെത്തിയിരുന്നു. പ്രാര്‍ഥനയ്ക്കും മറ്റുമുള്ള ഒരുക്കങ്ങള്‍ നടത്തിയത് സഹോദരി പുത്രനും തമിഴിലെ പ്രമുഖ തിരക്കഥാകൃത്തായ കണ്‍മണി സുബ്ബുവായിരുന്നു. ഇളയരാജ എത്തുമെന്നറിഞ്ഞ് നിരവധി ആരാധകരാണ് ഇദ്ദേഹത്തെ നേരില്‍ കാണാന്‍ ലോവര്‍ക്യാംപിലെ വസതിയില്‍ എത്തിയത്. ഇവരില്‍ പലരും തങ്ങളുടെ കുഞ്ഞു മക്കള്‍ക്ക് ഇളയരാജയെ കൊണ്ടാണ് പേരിടീച്ചത്. ചിലര്‍ സംഗീത ലോകത്തെ ചക്രവര്‍ത്തിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും, ഓട്ടോ ഗ്രാഫ് വാങ്ങാനും മറന്നില്ല. മൗനവൃതത്തിലായിരുന്നെങ്കിലും ഇവിടെ എത്തിയ എല്ലാവര്‍ക്കും ഇളയരാജയുടെ സാന്നിധ്യം വാചാലമാക്കി. കൂടാതെ തന്നെക്കാണാന്‍ എത്തിയ ആരാധകര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കിയാണ് എല്ലാവരെയും ഇളയരാജ യാത്രയാക്കിയത്

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ജമാഅത്ത് ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റി; പ്രതികരിക്കുന്നില്ലെന്ന് ജമാഅത്ത് ജില്ലാ നേതൃത്വം

സഫാ കോംപ്ലക്‌സില്‍ ഫാഷന്‍ കോഴ്‌സിന് അനുമതി

ജമാഅത്ത് ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റി; പ്രതികരിക്കുന്നില്ലെന്ന് ജമാഅത്ത് ജില്ലാ നേതൃത്വം

കെട്ടിടത്തിന്റെ നടത്തിപ്പുകാര്‍ ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്്‌ലാമിയാ യൂനിവേഴ്‌സിറ്റിയെന്ന്

ഫാഷന്‍ കോഴ്‌സ് തുടങ്ങാന്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയ സഫാ കോംപ്ലക്‌സുമായി ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വത്തിന് ബന്ധമില്ലെന്ന് സോളിഡാരിറ്റിയും. ഇതു സംബന്ധിച്ച് തല്‍ക്കാലം നിലപാട് വ്യക്്തമാക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വവും. ജമാഅത്തെ ഇസ്്‌ലാമിയുടെ ജില്ലാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന മന്ദിരത്തില്‍ പാരീസില്‍ നിന്നുള്ള ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സ് നടത്താന്‍ മുറി വാടകക്ക് നല്‍കിയത് വിവാദമായതോടെയാണ് നേതൃത്വത്തിന് ബന്ധമില്ലെന്ന വാദവുമായി സോളിഡാരിറ്റി രംഗത്തെത്തിയത്. ശാന്തപുരം അല്‍ജാമിയ അല്‍ ഇസ്്‌ലാമിയാ യൂനിവേഴ്‌സിറ്റിയ്ക്കാണ് കെട്ടിടത്തിന്റെ ചുമതലയെന്നും. ഇവിടുത്തെ മാനേജരാണ് കെട്ടിടത്തിന്റെ ചുമതലക്കാരനെന്നും് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം തേജസിനോട് പറഞ്ഞു. എന്നാല്‍ ജമാഅത്തെ ഇസ്്‌ലാമി ജില്ലാ നേതൃത്വത്തിന് സഫാ കോംപ്ലക്‌സുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബഷീര്‍ഫാറൂഖി തയ്യാറായില്ല. തങ്ങളുടെ അഭിപ്രായം പിന്നീട് പറയാമെന്ന് അദേഹം തേജസിനോട് പറഞ്ഞു. ഇതിനിടെ ഫാഷന്‍ കോഴ്‌സ് നടത്തിപ്പിന് കെട്ടിടം നല്‍കിയ സംഭവം വിവദമായതോടെ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി നടത്തിപ്പുകാരെ ഒഴിപ്പിക്കാനുള്ള നീക്കം ജമാഅത്ത് സംസ്ഥാന നേതൃത്വം ആരംഭിച്ചതായാണ് സൂചന. സഫാ കോംപ്ലക്‌സിന്റെ ചുമതലക്കാരനെ തെറ്റിധരിപ്പിച്ചാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് ജമാഅത്തെ ഇസ്്‌ലാമി നേതാക്കള്‍ പറയുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് നടത്താനെന്ന പേരില്‍ വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ ഫാഷന്‍ഷോ നടത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്്തമാക്കി. ഇതു കൊണ്ടു തന്നെ ഇവരുടെ കരാര്‍ റദ്ധാക്കി ഒഴിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരില്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്താന്‍ മുറി വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. സഫാ കോംപ്ലക്‌സില്‍ തുറന്ന ഓഫിസ് തുറന്ന് ഫാഷന്‍ഷോ നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. അഡ്മിഷന് മുന്നോടിയായി 23ന് മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിട്ടുമുണ്ട്. ഇതില്‍ പങ്കെടുക്കാനുള്ള മല്‍സരാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഫാ കോംപ്ലക്‌സിലെ ഓഫിസില്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൗന്ദര്യ മല്‍സരങ്ങള്‍ക്കെതിരേ നിലപാടെടുക്കാറുള്ള സംഘടനയുടെ കീഴിലുള്ള സ്വന്തം മന്ദിരത്തില്‍ ഇതിന് വേദിയാകുന്നതില്‍ ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു വിഭാഗം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. ഇതോടെയാണ് പ്രസ്ഥാനത്തിന് നാണകേട് ഉണ്ടാക്കുന്ന സംഭവത്തില്‍ നിന്നും തലയൂരാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടത്. പുതിയ വാടകക്കാരെ ഒഴിവാക്കി പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.


ഫാഷന്‍ ഷോ ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്‌സിലേയ്ക്ക് മാര്‍ച്ച് നടത്തും: സോളിഡാരിറ്റി

 ഫാഷന്‍ ഷോയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്്‌സിലേയ്ക്കു വേണ്ടി വന്നാല്‍ മാര്‍ച്ച് നടത്തുമെന്ന് സോളിഡാരിറ്റി ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു. സഫാ കോംപ്ലക്‌സില്‍ നിന്നും ഉടന്‍ തന്നെ മൈക്കല്‍ ആദം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിക്കാരെ ഒഴിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. ഇതിന് കഴിയാതെ വന്നാല്‍ 23ന് ഫാഷന്‍ ഷോ നടക്കുന്ന ഹോട്ടലിലേയ്ക്കും ഓഫിസ് പ്രവര്‍ത്തിക്കുന്ന സഫാ കോംപ്ലക്്‌സിലേയ്ക്കും മാര്‍ച്ചും പ്രതിഷേധ പരിപാടികളും നടത്തുമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം തേജസിനോട് പറഞ്ഞു. സഫാ കോംപ്ലക്‌സിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്്‌ലാമി ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സിന് അനുമതി



ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി ഒരു വിഭാഗം രംഗത്ത്


ഫാഷന്‍ ഷോകള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച ജമാഅത്തെ ഇസ്്‌ലാമിയുടെ ജില്ലാ ആസ്ഥാന മന്ദിരത്തില്‍ പാരീസില്‍ നിന്നുള്ള ഫാഷന്‍ ടി.വിക്ക് മോഡലിങ് കോഴ്‌സ് നടത്താന്‍ മുറി വാടകക്ക് നല്‍കി. നേതൃത്വത്തിന്റെ നടപടിക്കെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപം അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ സഫാ കോംപ്ലക്‌സിലാണ് മുതലാളിത്ത സംസ്‌കാരത്തിന്റെ വികൃത മുഖമായ ഫാഷന്‍ കുത്തകകള്‍ക്ക് വന്‍തുക വാടകക്ക് മുറി നല്‍കിയിരിക്കുന്നത്. ഫാഷന്‍ഷോ നടത്തുന്നതിനെതിരെ ജമാഅത്തെ ഇസ്്‌ലാമിയും, യുവജന - വനിതാ വിഭാഗവും പ്രചാരണം ശക്്തമായി നടത്തുന്നതിനിടെയാണ് ജില്ലാ ആസ്ഥാന മന്ദിരത്തില്‍ ഫാഷന്‍ കോഴ്‌സ് നടത്തുന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്കല്‍ ആദം ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്ന പേരിലാണ് സ്ഥാപനം തുടങ്ങുന്നത്. അഡ്മിഷന് മുന്നോടിയായി മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിട്ടുണ്ട്. 23 നാണ് മിസ് കോട്ടയം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൂടാതെ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനും അവസരം ഓഫര്‍ ചെയ്താണ് സ്ഥാപനം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. സൗന്ദര്യ മല്‍സരം എവിടെ നടന്നാലും എതിര്‍പ്പുമായി രംഗത്ത് വരാറുള്ള ജമാഅത്ത്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് സ്വന്തം ആസ്ഥാനമന്ദിരം തന്നെ പെണ്‍കുട്ടികളുടെ മേനി പ്രദര്‍ശന മല്‍സരത്തിന് വേദിയാകുന്നത് കനത്ത തിരിച്ചടിയായി മാറി. ഫാഷന്‍ സ്ഥാപനത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എട്ട് നിലകളിലായി പണിതുയര്‍ത്തിയ സഫാ കോംപ്ലക്‌സ് ജമാഅത്തിന്റെ ആശയവുമായി യോജിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ നല്‍കൂകയുള്ളൂവെന്നാണ്് സംഘടനാ നേതൃത്വം അവകാശപ്പെട്ടിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങി പലിശയുമായി ബദ്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കൊന്നും കെട്ടിടം വാടകക്ക് നല്‍കിയിരുന്നില്ല. ഇത് മൂലം കെട്ടിടം പണി പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും വാടകക്കാരെ കിട്ടാത്ത സ്ഥിതിയിലായിരുന്നു. കെട്ടിടത്തിന്റെ ചുമതലക്കാരനായിരുന്ന സംഘടനാ നേതാവ് പോളിസി കാര്യത്തില്‍ തുടര്‍ന്ന കടുംപിടുത്തമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തില്‍ വാടകക്കാരെ കിട്ടാതെ വന്നതെന്ന് കണ്ടെത്തിയ നേതൃത്വം അദ്ദേഹത്തെ മാറ്റി പുതിയ ആള്‍ക്ക് ചുമതല നല്‍കി. ഇതിന് ശേഷമാണ് ഫാഷന്‍ ടി.വി ഉള്‍പ്പെടെയുള്ളവര്‍ക്ക് കെട്ടിടം വാടകക്ക് നല്‍കിയത്. ഇതിനിടെ 23ന് നടക്കുന്ന മിസ് കോട്ടയം 2011 മല്‍സരത്തിനെതിരെ ചില യുവജന സംഘടനകള്‍ ജമാഅത്ത് ആസ്ഥാനത്തേക്കും, മല്‍സരം നടക്കുന്ന ഹോട്ടലിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ മുഖം വികൃതമാക്കുന്ന തരത്തില്‍ ഫാഷന്‍ ഷോ നടത്തിപ്പുക്കാര്‍ക്ക് കെട്ടിടം നല്‍കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച


കാലം മാറി; പിള്ളേരോണത്തിന് നിറപകിട്ടില്ല




ഒരു കാലത്ത് കുട്ടികള്‍ ഏറെ സന്തോഷത്തോടെ ആഘോഷിച്ചിരുന്ന പിള്ളേരോണം കാലത്തിന്റെ തിരക്കിനിടയില്‍ നമുക്ക് അന്യമാവുന്നു. പൊന്നിന്‍ ചിങ്ങത്തിന്റെ വരവറിയിച്ച് ഇന്ന്്്് ആരവങ്ങള്‍ കുറവെങ്കിലും കേരളീയര്‍ പിള്ളേരോണം ആഘോഷിക്കാറുണ്ടെന്നതു മാത്രമാണ് ആശ്വാസം. പഠനത്തിന്റെയും ട്യൂഷനുകളുടെയും തിരക്കിനിടയിലും ഇന്നും ഗ്രാമീണ മേഖലയില്‍ പല തറവാടുകളിലും ആഘോഷങ്ങളുടെ പൊലിമ കുറവാണെങ്കിലും പിള്ളേരോണത്തിന്റെ തനിമ നിലനിര്‍ത്തി ആഘോഷിച്ചുവരുന്നു. പുതുവസ്്ത്രങ്ങള്‍ ധരിച്ച്്് എത്തുന്ന കുട്ടികള്‍ക്ക്് തൂശനിലയില്‍ സദ്യവിളമ്പുകയാണ് ചെയ്യുന്നത്്്. ചിങ്ങമാസത്തിലെ തിരുവോണം കേരളം ഭരിച്ച മഹാനായ ചക്രവര്‍ത്തി മഹാബലിയെ അനുസ്്മരിക്കാനാണെങ്കില്‍ കര്‍ക്കിടകമാസത്തിലെ ചിങ്ങം അദ്ദേഹത്തെ നിഗ്രഹിക്കാന്‍ മാവനവേഷം പൂണ്ടുവന്ന മഹാവിഷ്ണുവിനെയാണ് അനുസ്മരിക്കുന്നത്. മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് മഹാബലിയെ കാണാന്‍ എത്തിയത് എന്നതിനാലാണ് കര്‍ക്കിടക്കത്തിലെ തിരുവോണത്തിനെ പിള്ളേരോണം എന്ന് വിളിക്കുന്നത്.

അറിവിന്റെ വാതായനത്തിലേയ്ക്ക് വാതില്‍ തുറന്ന് കലാം മ്യൂസിയം






രാമേശ്വരം(തമിഴ്‌നാട്): പഠന യാത്രയുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും മുന്നില്‍ അറവിന്റെ വാതായനം തുറന്ന് കലാം മ്യൂസിയം ശ്രദ്ധേയമാവുന്നു. തീര്‍ഥാടന കേന്ദ്രമായ രാമേശ്വരത്തെ മുസ്്‌ലിം സ്്ട്രീറ്റില്‍ മുന്‍ രാഷ്്ട്രപതി എ പി ജെ അബ്്ദുല്‍കലാമിന്റെ ജന്‍മഗൃഹത്തിത്തിലാണ് കലാം മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കൊച്ചു കലാം ജീവിതം ആരംഭിച്ചതു മുതല്‍ രാഷ്്ട്രപതിയായത് വരെയുള്ള ഒരോ കാലഘട്ടത്തെ കുറിച്ചുമുള്ള വിവരണങ്ങള്‍. പുരസ്‌കാരങ്ങള്‍, തന്നിലെ ശാസ്ത്രജ്ഞന്‍ നടത്തിയ കണ്ടുപിടുത്തങ്ങളും ഉള്‍പ്പടെ വിവരണങ്ങളും ചിത്രങ്ങളും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ വിഷന്‍ -2020 നെ കുറിച്ചുള്ള വിരണങ്ങളുമുണ്ട്. ''സര്‍ഗാത്്മകഥ ചിന്തയിലേയ്ക്ക് നയിക്കുന്നു, ചിന്ത വിജ്ഞാനം നല്‍കുന്നു, വിജ്ഞാനം നിങ്ങളെ മഹാനാക്കുന്നു'' എന്ന വാക്യമാണ് കലാം മ്യൂസിയത്തിലേയ്ക്ക് കടന്നു ചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത്. കലാമിന്റെ കുട്ടികാലം മുതലുള്ള ജീവിതത്തിലെ ഓരോഘട്ടവും അനാവരണം ചെയ്യുന്ന മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളും വിവരണവും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ കലാമിനെ ആസ്പദമാക്കി വരച്ച കാരിക്കേച്ചറുകളും മ്യൂസിയത്തെ മനോഹരമാക്കുന്നു. ചാന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട വിശദമായ വിവരണങ്ങള്‍ മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് നേരില്‍ കണ്ടു മനസിലാക്കാം. 1960-79 കാലഘട്ടത്തിലെ സൗണ്ടിങ് റോക്കറ്റ് നിര്‍മാണവും വിക്ഷേപണം. പ്രിത്‌വി, ബ്രഹ്്‌മോസ്, എസ്.എല്‍.വി 3, പോളാര്‍ സാറ്റലൈറ്റ് തുടങ്ങി 2015 ല്‍ ഇന്ത്യ വിക്ഷേപിയ്ക്കാന്‍ ഒരുങ്ങുന്ന ജി.എസ്.എല്‍.വി എം.കെ 3 യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും ദീര്‍ഘദൂര മിസൈലുകളുടെയും വിശദാംശങ്ങളും ഇവയുടെ മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ തലത്തില്‍ എ പി ജെ അബ്ദുല്‍കലാമിന് ലഭിച്ച പുരസ്‌കാരങ്ങളും പ്രശസ്തി പത്രങ്ങളും ഇവിടെയുണ്ട്. കാലാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം നല്‍കിയ ആദരവിന്റെ പ്രതീകമായ ഭാരത് രത്്‌ന, പത്്മവിഭൂഷണ്‍, പത്്മഭൂഷണ്‍ അവാര്‍ഡുകളും ചില്ലുകൂട്ടിനുള്ളില്‍ കാണാം. കലാമിന്റെ പ്രശസ്തമായ രണ്ടു കവിതകളും മ്യൂസിയത്തിനുള്ളില്‍ പ്രദര്‍ശിപ്പിട്ടുണ്ട്. മുന്‍ രാഷ്ട്രപതിയുടെ ഭവനം കാണാന്‍ നിത്യോന നിരവധി പേര്‍ എത്തി തുടങ്ങിയതോടെയാണ് മ്യൂസിയം ഒരുക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പഴയകെട്ടം പുതുക്കി പണിത് മ്യൂസിയം ഒരുക്കുകയായിരുന്നു. കലാമിന്റെ സഹോദരനായ മുത്തുമീരാന്‍ലബ്ബമരയ്ക്കാറും കുടുംബവുമാണ് ഇവിടെ താമസിയ്ക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 27 നാണ് കലാം മ്യൂസിയം തുറന്നത്. ബ്രഹ്്‌മോസ് ഡയറക്്ടര്‍ ഡോ. ശിവതാണുപിള്ളയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. തന്റെ പേരില്‍ ജന്‍മഗൃഹത്തില്‍ ഒരുക്കിയ മ്യൂസിയം കാണാന്‍ കലാമും രാമേശ്വരത്ത് എത്തിയിരുന്നു. നിത്യോന ആയിരത്തോളം പേര്‍ മ്യൂസിയം സന്ദര്‍ശിയ്ക്കാനായി എത്തുന്നുണ്ടെന്ന് കലാമിന്റെ സഹോദര പുത്രന്‍മാരായ ഷെയ്ക്ക് സലീമും ആവുള്‍ മീരാനും തേജസിനോട് പറഞ്ഞു. ഇരുവരുമാണ് മ്യൂസിയം സന്ദര്‍ശിയ്ക്കാന്‍ എത്തുന്നവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നത്. പഠനയാത്രയുടെ ഭാഗമായി രാമേശ്വരം കാണാനെത്തുന്ന കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളാണ് സന്ദര്‍ശകരില്‍ ഏറെയും. ഇതിനു പുറമേ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളും കലാം മ്യൂസിയത്തിലേയ്ക്ക് എത്തുന്നുണ്ട്. രാവിലെ പത്തു മുതല്‍ ഒന്നു വരെയും വൈകിട്ട് നാല് മുതല്‍ ആറു വരെയുമാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച മ്യൂസിയത്തിന് അവധി ദിനമാണ്.

2011, ജൂൺ 22, ബുധനാഴ്‌ച

ഐടി ജീവനക്കാരിയ്ക്കു നേരെ അക്രമം; കേസെടുക്കാതിരുന്ന എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍



കൊച്ചിയില്‍ ഐടി ജീവനക്കാരി തസ്‌നി ബാനുവിനു നേരെ അക്രമമുണ്ടായ സംഭവത്തില്‍ കേസെടുക്കാതിരുന്ന തൃക്കാക്കര എഎസ്‌ഐ. മോഹന്‍ദാസിനെ സസ്്‌പെന്‍ഡ് ചെയ്തു.
കൊച്ചിയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ രാത്രി ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ബാംഗ്ലൂരിലേതു പോലെ കേരളത്തില്‍ ജീവിക്കരുതെന്ന് ആക്രോശിച്ചായിരുന്നു താമസ സ്ഥലത്തേക്ക് മടങ്ങിയ മലപ്പുറം സ്വദേശിനി തസ്‌നി ബാനുവിനെ ആക്രമിച്ചത്.സംഘത്തിലെ ഒരാളെ പൊലീസില്‍ ഏല്‍പിച്ചെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ലെന്നായിരുന്നു ആരോപണം. ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ട സ്ത്രീ പരാതി എഴുതിനല്‍കാതെ ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര പൊലീസ് നടപടികളവസാനിപ്പിക്കുകയായിരുന്നു.

2011, ജൂൺ 19, ഞായറാഴ്‌ച

ഐസ്‌ക്രീം കേസ് പഴകി പുളിച്ചത് : മുനീര്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പഴകി പുളിച്ചതാനെന്നു സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ .കേസ് അട്ടിമറിക്കാന്‍ ശ്രമിക്കില്ല. സുപ്രീം കോടതി പോലും തള്ളികളഞ്ഞ കേസ് ഇനിയെന്ത് അട്ടിമറിക്കാനാണെന്നും മുനീര്‍ ചോദിച്ചു.പൊലീസിലെ സ്ഥലം മാറ്റം സ്വാഭാവികമാണ്. ഇത് കേസ് അട്ടിമറിക്കാനാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഐസ്‌ക്രീം കേസില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

2011, ജൂൺ 15, ബുധനാഴ്‌ച

മണിചെയിന്‍ തട്ടിപ്പിനെതിരെ നടപടി തുടങ്ങി

സംസ്ഥാനത്ത് മണിചെയിന്‍ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ കര്‍ശന നടപടിക്ക്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിനു നിര്‍ദേശം നല്‍കി. തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും ഇവരെ സഹായിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണു നിര്‍ദേശം. ആവശ്യമെങ്കില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും ഡിജിപി ജേക്കബ് പുന്നൂസിന് അദ്ദേഹം നിര്‍ദേശം നല്‍കി. എത്രയും വേഗം കൂടുതല്‍ പേരെ മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുമെന്നാണു സൂചന.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതാനും പേരെ ഇതിനകം അറസ്റ്റ്‌ചെയ്തു കഴിഞ്ഞു. ശേഷിക്കുന്നവരെ ഉടന്‍ പിടികൂടും. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. ഫഌറ്റ്, മാസവരുമാനം, ഷെയര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പലതട്ടിപ്പുകളും നടന്നിരിക്കുന്നത്. ഇവര്‍ ഇതിനായി ഉപയോഗിച്ച മാര്‍ഗങ്ങള്‍ വിശദമായി പരിശോധിച്ച് ഇത് ആവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കും. നിയമനടപടി സ്വീകരിക്കുമ്പോള്‍ ശരിയായ മാര്‍ഗത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയാസങ്ങള്‍ നേരിടാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് തികഞ്ഞ സൂക്ഷ്മത വേണമെന്നുമാണു മുഖ്യമന്ത്രി നിര്‍ദേശിച്ചിരി്ക്കുന്നത്. നിരപരാധികള്‍ കുടുങ്ങരുത്. തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കി സര്‍ക്കാറുമായി എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി തന്നെ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയിരുന്നു. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ അവധിയിലാണ്. ഉത്തരവാദികള്‍ ആരായാലും കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതലത്തിലും നിയമപരമായും നടപടിയുണ്ടാകും. നേരത്തെ, ടൈക്കൂണ്‍, ആര്‍.എം.പി, ബിസയര്‍ തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ഇരയായ ചിലര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട പലരും പരാതി നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ ഭീഷണി നേരിടുകയാണെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അന്വേഷണം നേരിട്ട് വിലയിരുത്തുമെന്നും യാതൊരു ദയാദാക്ഷണ്യവുമില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കി.

2011, ജൂൺ 14, ചൊവ്വാഴ്ച

മൂന്നാറില്‍ കേരളത്തിന്‌ പുറത്ത്‌ നിന്നുള്ള ഭൂമാഫിയയും

 മൂന്നാറിലെ ഭൂമി കൈയേറ്റങ്ങള്‍ക്ക്‌ പിന്നില്‍ സംസ്ഥാനത്തിന്‌ പുറത്തു നിന്നുള്ള ഭൂമാഫിയയും ഉണ്ടെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മൂന്നാര്‍ കൈയേറ്റത്തെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ നേരിടും. ഭൂമാഫിയക്കെതിരേ സര്‍ക്കാര്‍ വിട്ട്‌ വീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. മൂന്നാറില്‍ ടാറ്റയ്‌ക്കുള്ള ഭൂമി സര്‍ക്കാര്‍ അളന്നുകൊണ്ടിരിക്കുകയാണ്‌. ഇത്‌ തീരുന്ന മുറയ്‌ക്ക്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൈയേറ്റ പ്രദേശത്തേക്ക്‌ പഞ്ചായത്ത്‌ 20 ലക്ഷം രൂപ മുടക്കി റോഡ്‌ നിര്‍മ്മിച്ചത്‌ കണ്ടെത്തി. ആനയിറങ്കലില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്‌. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ കൂടുതല്‍ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

2011, ജൂൺ 9, വ്യാഴാഴ്‌ച

വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന് അന്തരിച്ചു

 വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍(95) അന്തരിച്ചു. ലണ്ടനിലെ ആസ്പത്രിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം

2011, ജൂൺ 7, ചൊവ്വാഴ്ച

ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരെക്കുറിച്ച്‌ വിവരം നല്‍കണം: ഹൈക്കോടതി



  ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരെക്കുറിച്ച്‌ വിവരം നല്‍കണമെന്ന്‌ ഹൈക്കോടതി. ആഭ്യന്തര വകുപ്പിനാണ്‌ ഹൈക്കോടതി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്‌. മുന്‍ എംഎല്‍എ ജോസഫ്‌ എം പുതുശേരി നല്‍കിയ ഹര്‍ജിയിന്‍മേലാണ്‌ കോടതി ഉത്തരവ്‌.
 

മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ ഭരണകൂട ഭീകരത: എം.എം.മണി




          എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ ഭരണകൂട ഭീകരതയായിരുന്നുവെന്ന്‌ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. മൂന്നാറിലെ കുടിയൊഴിപ്പിക്കലിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പ്രത്യേക അജണ്ടയ്‌ക്ക്‌ രൂപം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും മുതിര്‍ന്നാല്‍ കൈയാണോ കാലാണോ വെട്ടേണ്ടതെന്ന്‌ അപ്പോള്‍ തീരുമാനിക്കുമെന്നും എം.എം.മണി പറഞ്ഞു. കൈയേറ്റം മൂന്നാറിലോ ചിന്നകനാലിലോ പാര്‍വതി മലയിലോ എവിടെയായാലും ഒഴിപ്പിക്കണം. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ ഏതു നടപടിയെയും എന്തു വിലകൊടുത്തും സി.പി.എം നേരിടുമെന്നും എം.എം.മണി പറഞ്ഞു.

മകളുടെ മെഡിക്കല്‍ സീറ്റ് ഉപേക്ഷിക്കുന്നു: ആരോഗ്യമന്ത്രി

 
മെഡിക്കല്‍ പ്രവേശനവിവാദം കത്തിപ്പടരുന്നതിനിടയില്‍  തന്‍റെ മകള്‍ക്ക് ലഭിച്ച വിവാദ സീറ്റ് വേണ്ടെന്നുവെക്കാന്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് തീരുമാനിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ മകള്‍ക്ക് പി.ജി സീറ്റ് ലഭിക്കാന്‍ ആരോഗ്യമന്ത്രിയെന്ന നിലയിലൊ എം.എല്‍.എ എന്ന നിലയിലൊ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ല. തനിക്കെതിരെ വ്യക്തിഹത്യ നടന്ന സാഹചര്യത്തിലാണ് സീറ്റ് വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

മകളുടെ കാര്യത്തില്‍ ഏതൊരു രക്ഷകര്‍ത്താവും കാട്ടേണ്ട ഉത്തരവാദിത്വം മാത്രമാണ് താന്‍ കാട്ടിയത്. 2011 മെയ് നാലിനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ തന്റെ മകള്‍ക്ക് പ്രവേശനം ലഭിച്ചത്. മാര്‍ച്ച് 14 നാണ് അപേക്ഷ ക്ഷണിച്ചത്. 31 ന് ടെസ്റ്റും അഭിമുഖവും നടന്നു. ലിസ്റ്റില്‍ പേരുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മകളെ മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തു. ഇക്കാലത്ത് തിരഞ്ഞെടുപ്പ് ഫലം പോലും പുറത്തുവന്നിട്ടില്ല.

എന്നാല്‍ 80 ലക്ഷം രൂപ ഒന്നിച്ചടച്ചുവെന്നും ഡിസ്‌കൗണ്ട് വാങ്ങി എന്നുമൊക്കെപ്പറഞ്ഞാണ് തനിക്കെതിരെ തേജോവധം നടത്തിയത്. 80 ലക്ഷം ഫീസായി നല്‍കിയിട്ടില്ല. 26 ലക്ഷം രൂപമാത്രമാണ് നല്‍കിയത്. എങ്ങും കള്ളപ്പണം നല്‍കിയിട്ടുമില്ല. പണം നല്‍കിയതിന്‍റെ രശീത് തന്‍റെ കൈവശമുണ്ട്. കോളേജിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സംശയങ്ങള്‍ക്ക് അതീതനാവണം എന്നതിനാലാണ് മകളുടെ സീറ്റ് വേണ്ടെന്നുവച്ചത്. ഈ ആക്ഷേപത്തിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും അവസരം നഷ്ടപ്പെടുത്തരുതെന്ന് കരുതിയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊബൈല്‍ഫോണ്‍ ഉപയോഗം ബ്രയിന്‍ കാന്‍സറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

മൊബൈല്‍ ഫോണുകള്‍ ആരോഗ്യത്തിന്‌ ഹാനികരമാണോ? ദീര്‍ഘനേരം ഫോണ്‍ വിളിക്കുന്നത്‌ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കു കാരണമാകുമോ? ലോകം മുഴുവന്‍ ഇതുവരെ ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിന്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‌കി. മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സറിനു കാരണമാകുമെന്നുതന്നെയാണ്‌ ഡബ്ല്യൂഎച്ച്‌ഒയുടെ വിശദീകരണം. ദിവസം അരമണിക്കൂര്‍ വീതം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ബ്രയിന്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം അധികമാണെന്നാണ്‌ വിശദീകരണം.

പത്തുവര്‍ഷം തുടര്‍ച്ചയായി അര മണിക്കൂര്‍ എങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഗ്ലിയോമ എന്ന തരം ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകാമെന്നാണ്‌ ഗവേഷരുടെ വിലയിരുത്തല്‍. ചെവിയിലേയ്‌ക്ക്‌ മൊബൈല്‍ അമര്‍ത്തിപ്പിടിച്ച്‌ സംസാരിക്കുന്നത്‌ തലച്ചോറിന്‌ ദോഷകരമാണെന്ന്‌ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ റേഡിയേഷന്‍ വിദഗ്‌ധനായി പ്രഫശര്‍ ഡെന്നിസ്‌ ഹെന്‍ഷോ വിലയിരുത്തുന്നു. ചെവിയില്‍നിന്ന്‌ തലച്ചോറിലേയ്‌ക്ക്‌ ശബ്ദത്തെക്കുറിച്ച്‌ സൂചനകള്‍ നല്‌കുന്ന നേര്‍വുകളില്‍ കാന്‍സറിനു കാരണമല്ലാത്ത മുഴകള്‍ ഉണ്ടാകാന്‍ മൊബൈല്‍ ഉപയോഗം കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ വികിരണങ്ങളില്‍നിന്ന്‌ ഒഴിവാകാന്‍ ഹാന്‍ഡ്‌സ്‌ഫ്രീ കിറ്റുകള്‍ ഉപയോഗിക്കണമെന്നും ടെക്‌സ്‌റ്റ്‌ മെസേജുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു.

ബ്രിട്ടനില്‍ മാത്രം 70 മില്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ ബ്രിട്ടനിലുള്ളവര്‍ക്കെല്ലാം ഒന്നില്‍ കൂടുതല്‍ ഫോണ്‍ കൈവശമുണ്ട്‌. ലോകമെങ്ങുമായി അഞ്ചു ബില്യണ്‍ മൊബൈല്‍ ഫോണുകളാണ്‌ ഉപയോഗിക്കുന്നത്‌. മൊബൈലിന്റെ ഉപയോഗം മൂലം കനത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്‌ എന്നതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ ഡയറക്ടര്‍ ഡോ. ക്രിസ്‌റ്റഫര്‍ വൈല്‍ഡ്‌ പറഞ്ഞു. ദീര്‍ഘനാളത്തേയ്‌ക്ക്‌ വളരെയധികം സമയം മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളാണ്‌ ഇനിയും തിരിച്ചറിയാനുള്ളത്‌.

ഇത്തരം ഗവേഷണങ്ങളുടെ ഫലം അറിയുന്നതുവരെ ഉചിതമായ രീതിയില്‍ മൊബൈല്‍ ഉപയോഗത്തിന്റെ ദോഷങ്ങള്‍ അകറ്റാന്‍ തയാറാകണമെന്നും വൈല്‍ഡ്‌ ആവശ്യപ്പെട്ടു. 14 രാജ്യങ്ങളില്‍നിന്നുള്ള 21 ശാസ്‌ത്രജ്ഞന്മാരാണ്‌ മൊബൈല്‍ ഫോണിന്റെ ദോഷങ്ങളെക്കുറിച്ച്‌ ലോകാരോഗ്യ സംഘടനയ്‌ക്കു വേണ്ടി ഗവേഷണം നടത്തുന്നത്‌. കാന്‍സറിനു കാരണമാകാന്‍ മൊബൈല്‍ ഉപയോഗം വഴിതെളിക്കുമെന്നു തന്നെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പുകവലി, ആസ്‌ബസ്റ്റോസ്‌, സണ്‍ബെഡ്‌സ്‌ എന്നിവ കാന്‍സറിനു കാരണമായേക്കുമെന്നു ഡബ്ല്യൂഎച്ച്‌ഒ മുന്നറിയിപ്പു നല്‌കുന്നുണ്ട്‌.

കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം തലയോടിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന്‌ ഇപ്പോള്‍ത്തന്നെ ആശങ്കയുണ്ട്‌. തലയോടുകളുടെ കനം കുറയുന്നതിനും ഇത്‌ കാരണമായേക്കാമെന്നാണ്‌ സൂചനകള്‍. എന്നാല്‍ മൊബൈലിന്റെ സുരക്ഷയ്‌ക്കായുള്ള എല്ലാ കാര്യങ്ങളും ചെയ്യാറുണ്ടെന്ന്‌ മൊബൈല്‍ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ജോണ്‍ കുക്ക്‌ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സേഫ്‌റ്റി എക്‌സ്‌പോഷര്‍ ഗൈഡ്‌ലൈന്‍സ്‌ അനുശാസിക്കുന്ന കാര്യങ്ങളെല്ലാം പാലിക്കാറുണ്ട്‌. നിലവിലുളള ഗവേഷണങ്ങളെ അസോസിയേഷന്‍ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുവരെ മൊബൈല്‍ മൂലം കാന്‍സര്‍ വരുമെന്ന്‌ അസന്നിഗ്‌ധമായി തെളിഞ്ഞിട്ടില്ലെന്നും മൊബൈല്‍ രംഗത്തുള്ളവര്‍ പറയുന്നു. വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ പുതിയ കണ്ടെത്തലിന്റെ പേരില്‍ അമിത ഭയത്തിന്റെ ആവശ്യമില്ലെന്‌‌ കാന്‍സര്‍ റിസര്‍ച്ച്‌ യുകെ പറഞ്ഞു. അടുത്ത കാലങ്ങളില്‍ ബ്രെയിന്‍ കാന്‍സറിന്റെ നിരക്ക്‌ അപകടകരമാം വിധം ഉയര്‍ന്നിട്ടില്ലെന്ന്‌ കാന്‍സര്‍ റിസര്‍ച്ച്‌ യുകെയുടെ തലവന്‍ എഡ്‌ യംഗ്‌ പറഞ്ഞു. 1980 -കള്‍ക്കു ശേഷം മൊബൈലിന്റെ എണ്ണം അത്യധികമായി വര്‍ദ്ധിച്ചതിനു സമാനമായി രോഗം വര്‍ദ്ധിച്ചിട്ടില്ല. മറ്റു പല കാരണങ്ങളും മൊബൈല്‍ ഉപയോഗം പോലെ തന്നെ ബ്രെയിന്‍ ട്യൂമറിനു കാരണമാകാം എന്നതുകൊണ്ട്‌ അത്യധികമായി ഇക്കാര്യത്തെ ഭയക്കേണ്ടതില്ല. എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്‌ മൊബൈല്‍ ഫോണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും യംഗ്‌ പറഞ്ഞു.

കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം വേണം. അത്യാവശ്യ കാര്യത്തിനു മാത്രം അവര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ മതിയാകും. രണ്ടായിരത്തില്‍ ഗവണ്‍മെന്റിന്റെ ചീഫ്‌ സയന്റിഫിക്‌ അഡൈ്വസറായിരുന്ന സര്‍ വില്യം സ്‌റ്റുവാര്‍ഡ്‌ എട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന്‌ വിലക്കിയിരുന്നു. 2006-ല്‍ ഗ്ലിയോമയ്‌ക്ക്‌ മൊബൈലിന്റെ ഉപയോഗം കാരണമാകാമെന്ന്‌ കണ്ടെത്തിയിരുന്നു. ഏറ്റവും സാധാരണമായ ബ്രെയിന്‍ കാന്‍സറാണ്‌ ഗ്ലിയോമ. രണ്ടുവര്‍ഷം മുമ്പ്‌ സ്വീഡനില്‍ നടത്തിയ പഠനത്തില്‍ കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ഗ്ലിയോമ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്ന്‌ ചൂണ്ടിക്കാണിച്ചിരുന്നു.

2011, ജൂൺ 5, ഞായറാഴ്‌ച

ലിബിയന്‍ ഇടപെടല്‍: യു എസ് കോണ്‍ഗ്രസ് ഒബാമയെ ശാസിച്ചു

ലിബിയന്‍ ഇടപെടലിന്‍റെ പേരില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക് യു എസ് കോണ്‍ഗ്രസിന്‍റെ കടുത്ത ശാസന. ലിബിയന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതിന് മുന്പ് അമേരിക്കന്‍ പ്രതിനിധി സഭയുടെ അംഗീകാരം വാങ്ങിയില്ല എന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന നിരീക്ഷിച്ച കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെയാണ് ശാസനാപ്രമേയം അംഗീകരിച്ചത്.
ലിബിയയിലെ അമേരിക്കന്‍ ഇടപെടല്‍ ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളെ എങ്ങനെ ബാധിക്കുമെന്നും ലിബിയയിലെ സൈനിക ഇടപെടലിന്‍റെ ഉദ്ദേശലക്‌ഷ്യങ്ങളെക്കുറിച്ചും പതിനാല് ദിവസത്തിനകം കോണ്‍ഗ്രസിനെ ബോധിപ്പിക്കണമെന്നും സഭ ആവശ്യപ്പെട്ടു. എന്നാല്‍ ലിബിയന്‍ ഇടപെടല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് തള്ളി. എന്നാല്‍ പ്രസിഡണ്ടിനെ ശാസിക്കാനുള്ള പ്രമേയത്തിന് നാല്‍പത്തിയഞ്ച് ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. 145നെതിരെ 268  വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
ഗദ്ദാഫിക്കെതിരായി നാറ്റോയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനിക നീക്കത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ല എങ്കിലും ഒബാമയ്ക്ക് രാഷ്ട്രീയമായ തിരിച്ചടിയായിരിക്കും ഇത്. ലിബിയയില്‍ ആക്രമണം നടത്തുന്നില്ലെങ്കിലും നാറ്റോ സൈന്യത്തെ സഹായിച്ചുകൊണ്ട് അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഗദ്ദാഫി വിരുദ്ധര്‍ക്ക് ആയുധങ്ങളും തന്ത്രപരമായ സഹായങ്ങളും നല്‍കുവാനും യു എസ് ശ്രദ്ധിക്കുന്നുണ്ട്‌.
ലിബിയക്കെതിരെ യു എന്‍ പ്രമേയം പാസായ ഉടന്‍ തന്നെ അമേരിക്കന്‍ സൈന്യത്തിന്‍റെ തലവന്‍ എന്ന അധികാരം ഉപയോഗിച്ച് സൈനിക ഇടപെടലിന് ഒബാമ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. രാജ്യസുരക്ഷയ്ക്ക് ആസന്നമായ ഭീഷണി നേരിടുന്ന സമയത്ത് മാത്രമേ സ്വന്തം നിലയ്ക്ക് സൈനിക നടപടിക്ക് ഉത്തരവിടാന്‍ പ്രസിഡണ്ടിന് അധികാരമുള്ളൂ എന്നാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.
"ഇംഗ്ലണ്ടിലെ രാജാക്കന്‍മാരുടെ പോലെ, (അമേരിക്കന്‍) പ്രസിഡണ്ടും വിദേശനയത്തിന്‍റെ കാര്യത്തില്‍ ഏകാധിപതിയാവേണ്ടതുണ്ടോ?" ഡെമോക്രാറ്റിക് പ്രതിനിധി ജെറാള്‍ഡ് നാല്‍ഡര്‍ ചോദിച്ചു..."ഭരണഘടന എഴുതിയുണ്ടാക്കിയവര്‍ പറഞ്ഞത് അവര്‍ക്ക് രാജാക്കന്മാരെ വിശ്വാസമില്ലെന്നായിരുന്നു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം കടുത്ത അപകടത്തിലല്ലാത്തിടത്തോളം ഏകപക്ഷീയമായി സൈനികനടപടി പ്രഖ്യാപിക്കാന്‍ പ്രസിഡണ്ടിന് അധികാരമില്ലെന്ന് അന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമ പറഞ്ഞത് അംഗങ്ങള്‍ വീണ്ടും ശ്രദ്ധയില്‍പെടുത്തി.

നാലര വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ 13കാരന്‍ പിടിയില്‍

ഇടുക്കി ആനവിലാസത്തില്‍ നാലു വയസുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന കേസില്‍ അയല്‍വീട്ടിലെ 13കാരന്‍ കസ്റ്റഡിയില്‍. ഇന്നു രാവിലെയാണ് പൊലീസ് ബാലനെ  പിടികൂടിയത് .  ചോദ്യം ചെയ്തു വരുന്നു.
നാലര വയസ്സുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തിനുള്ളില്‍ ഒളിപ്പിച്ചത് ക്രൂര ബലാല്‍സംഗത്തിന് ശേഷമാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. കുമളി ആനവിലാസം ശാസ്താനട മേപ്പാറ കോളനിയില്‍ താമസക്കുന്ന തോട്ടം തൊഴിലാളികളായ ശശികുമാര്‍- മാലതി ദമ്പതികളുടെ ഏക മകള്‍ ശ്രീജ(നാലര)യുടെ മൃതദേഹമാണ് ബുധനാഴ്ച നെടിയപാറ എസ്റ്റേറ്റിനുള്ളിലെ  മരത്തിന്റെ ചുവട്ടിലുള്ള പൊത്തില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലാക്കിയതിനു ശേഷം സമീപത്തുള്ള ഏലത്തോട്ടത്തില്‍ പണിക്കു പോയ ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ജാതിപത്രിയുടെ പൂവ് ശേഖരിക്കുവാന്‍ പോയ കോളനിയിലുള്ള കുട്ടികളാണ് മരച്ചില്ലകള്‍കൊണ്ട് മറച്ച നിലയില്‍ മരപ്പൊത്തില്‍ കുട്ടിയുടെ ജഡം കണ്ടെത്തിയത്.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പിഞ്ചു കുഞ്ഞ്് ക്രൂരമായ ബലാല്‍സംഗത്തിലാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞത്. എന്നാല്‍ ആദ്യം കുഞ്ഞിന്റെ ജഡം കണ്ടെതെന്നു പറഞ്ഞിരുന്ന നാലു കുട്ടികളിലായിരുന്നു സംശയത്തിന്റെ നിഴലുണ്ടായിരുന്നത്.  പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ക്കു ഇക്കാര്യത്തില്‍ പങ്കില്ലെന്നു കണ്ടെത്തിയതായി ഇടുക്കി എസ്.പി. കെ കെ ചെല്ലപ്പന്‍ പറഞ്ഞിരുന്നു.  കോളനിയില്‍ തന്നെയുള്ള മറ്റാരോ ആണ് ഇതിനു പിന്നിലുള്ളതെന്നായിരുന്നു പോലീസിന്റെ സംശയം.  തോട്ടം മേഖലയായ ഇവിടെ ജനവാസമുള്ള മേഖല ആനവിലാസം ടൗണാണ്്്. ആനവിലാസത്തു നിന്നും മേപ്പാറയില്‍ എത്തണമെങ്കില്‍ നാലു കിലോമീറ്ററോളം  ഏലത്തോട്ടത്തിനു നടുവിലുള്ള തകര്‍ന്ന റോഡിലൂടെ നടക്കണം.  മഴക്കാലമായതിനാണ് നടന്നു മാത്രമേ ഇവിടെയെത്താന്‍ കഴിയുകയുള്ളൂ. ഇതിനാലാണ് മേപ്പാറ കോളനിയിലുള്ള ആരോ ആണ് കുട്ടിയുടെ കൊലപാതകിയെന്ന പ്രാഥമിക നിഗമനത്തിലെത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്.  കോളനി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

2011, ജൂൺ 4, ശനിയാഴ്‌ച

രാംദേവ് അറസ്റ്റില്‍: ഡല്‍ഹിയില്‍ സംഘര്‍ഷം

 കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് രാംലീല മൈതാനിയില്‍ നിരാഹാര നാടകം നടത്തിയ യോഗാ സംന്യാസി ബാബ രാംദേവിനെ അറസ്റ്റു ചെയ്തു. ഇന്നു പുലര്‍ച്ചെ ഒന്നിനായിരുന്നു രാംദേവിനെ പിന്തുണച്ചിരുന്ന സംഘപരിവാര്‍ കേന്ദ്രങ്ങളെ ഞെട്ടിച്ച പൊലീസ് നടപടി. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആര്‍എസ്എസും ബിജെപിയും ആരോപിച്ചു. എന്നാല്‍ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സമര സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാംദേവിനെയും അനുയായികളെയും ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത പിന്നാലെ കണ്ണീര്‍വാതവും പ്രയോഗിച്ചു.
കള്ളപ്പണത്തിനും അഴിമതിക്കും എതിരേ എന്ന പ്രഖ്യാപനവുമായി  ശനിയാഴ്ച രാവിലെയാണ് രാംദേവും ആയിരക്കണക്കിന് അനുയായികളും നിരാഹാരം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചിരുന്നില്ല.

2011, ജൂൺ 1, ബുധനാഴ്‌ച

ജി കാര്‍ത്തികേയന്‍ സ്പീക്കറായി 73 - 68

  പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയനെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ നിയമസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എ കെ ബാലനെയാണ് കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 73 വോട്ടുകളും ബാലന് 68 വോട്ടുകളും ലഭിച്ചു. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നിര്‍ണായക കടമ്പ അപടകമില്ലാതെ കടന്നു.
പുതിയ സ്പീക്കറെ നിയമസഭയിലെ കീഴ്‌വഴക്കം അനുസരിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് അധ്യക്ഷ പദവിയിലേക്ക് ആനയിച്ചു. നിഷ്പക്ഷമായും എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ കടുകിട തെറ്റാതെ സംരക്ഷിച്ചുകൊണ്ട് സഭാധ്യക്ഷന്റെ ചുമതലകള്‍ നിര്‍വഹിക്കുമെന്ന് കാര്‍ത്തികേയന്‍ പിന്നീട് വ്യക്തമാക്കി.
കെ സി ജോസഫ് ആയിരുന്നു കാര്‍ത്തികേയന്റെ പോളിംഗ് ഏജന്റ്. വി ശിവന്‍കുട്ടിയാണ് വോട്ടെണ്ണലില്‍ എ കെ ബലനെ പ്രതിനിധീകരിച്ചത്. വോട്ടെണ്ണല്‍ കഴിഞ്ഞ് പ്രോ ടേം സ്പീക്കര്‍ എന്‍. ശക്തനാണ് ഫലം പ്രഖ്യാപിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ചുമതല കഴിഞ്ഞു. സഭയുടെ ആദ്യ സമ്മേശളനം പിരിയുകയും ചെയ്തു.
പ്രോ ടേം സ്പീക്കറും വോട്ടുചെയ്തു. ഫലപ്രഖ്യാപനത്തിനു ശേഷം സിപിഎം നിയമസഭാ കക്ഷി ഉപനോതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ വിമര്‍ശിച്ചു. തുല്യനില വന്നാലല്ലാതെ പ്രോ ടേം സ്പീക്കര്‍ വോട്ടു ചെയ്യാന്‍ പാടില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു ചെയ്തത് ഭരണ ഘടനാ ലംഘനമാണെന്നും കോടിയേരി പറഞ്ഞു.
 
 

2011, മേയ് 31, ചൊവ്വാഴ്ച

തകഴിയുടെ ഭാര്യ കാത്ത വിടവാങ്ങി

തകഴിയുടെ ഭാര്യ കാത്ത അന്തരിച്ചു . 91 വയസ്സായിരുന്നു . തിരുവല്ലയിലയിരുന്നു അന്ത്യം .


ഓര്‍മകള്‍ മേയുന്ന വിദ്യാലയ മുറ്റത്ത്‌ തിരികെ എത്തുവാന്‍ മോഹം ...

  മഴയുടെ അകമ്പടിയുമായി വീണ്ടുമൊരു അധ്യയന  വര്ഷം കൂടി പിറന്നു... അറിവിന്റ്റെ ആദ്യാക്ഷരങ്ങള്‍ നുകരാന്‍ കുരുന്നുകള്‍ കലാലയ മുറ്റത്തെത്തി.  ആദ്യദിനം   ചിലര്‍ക്ക് സ്കൂള്‍  പുതിയ ലോകം തുറന്നപ്പോള്‍ കുരുന്നു പഠിതാക്കളില്‍ ചിലര്‍ വാവിട്ടു കരഞ്ഞു. മധുരവും കളിപ്പാട്ടങ്ങളും സമ്മാന പൊതികളും നല്‍കിയാണ്‌ പ്രവേശനോല്സവതിന്റ്റെ നാളില്‍ കുട്ടികളെ വരവേറ്റത്. 

  28 വര്‍ഷങ്ങള്‍ക്കു പിന്നോട്ട് മനസുപായുകയാണ് . ഇതുപോലെ ഒരു ജൂണ്‍ 1. 3 കിലോമീറ്റര്‍ അകലെ വണ്ടിപെരിയാര്‍ എല്‍ പി സ്കൂള്‍ . കൂട്ടുകാരോടൊത് ഞാനും സ്കൂള്‍ ന്റെ പടികടന്നെത്തിയ ദിനം . അന്നിതുപോലെ വര്‍ണാഭമായ പ്രവെശനോല്സവങ്ങളില്ല. ഒരുകയ്യില്‍ സ്ലൈറ്റും പോക്കറ്റില്‍ കല്ലുപെന്കിലുമായി അറിവിന്റ്റെ ആദ്യാക്ഷരം കുറിക്കാനായി ഒന്നാം ക്ലാസ്സില്‍ ഞാനും എത്തി.    

  പച്ചപട്ടു വിരിച്ച തെയില  കാടുകള്‍ അതിരിടുന്ന കുന്നിന്ചെരുവിലെ സ്കൂള്‍ . സ്കൂള്‍ ന്റ്റെ പടിച്ചവിട്ടും മുമ്പേ മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ എന്നിക്ക് പകര്‍ന്നു കിട്ടിയിരുന്നു. എന്റ്റെ ആദ്യ ഗുരു .കുസുമം ടീച്ചര്‍ . പ്രിയപെട്ടെ ടീച്ചര്‍ പകര്‍ന്നു തന്ന അറിവിന്റ്റെ ആദ്യാക്ഷരം ഇന്ന് എന്റ്റെ ജീവിത മാര്‍ഗമായി മാറി. എല്‍ പി സ്കൂളില്‍ എനിക്ക് അറിവിന്റ്റെ പുത്തന്‍ ലോകങ്ങള്‍ പകര്‍ന്നു തന്ന കരീം സര്‍ , ഓമന ടീച്ചര്‍ . നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ സ്കൂള്‍ അസംബ്ലിയില്‍ ദേശ സ്നേഹം ഉറപ്പിച്ചു നിര്‍ത്താന്‍ പ്രതിക്ഞ്ഞ ചൊല്ലുന്ന ചുമതല എന്നെ ഏല്പ്പിച്ച കരീം സര്‍.

യു പി സ്കൂളില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കിയ തങ്കപ്പന്‍ സര്‍, വിജയന്‍ സര്‍ , ഇവടെ നിന്നും 8 ക്ലാസിന്റ്റെ പടിവതില്കള്‍ എത്തിയപ്പോള്‍ കൈപിടിച്ചുയര്തിയ അധ്യാപകര്‍. പ്രിയപ്പെട്ട മലയാളം ടീച്ചര്‍ തുളസി. കൈ അക്ഷരവും വായനയും ഒപ്പം പഠനവും പ്രോത്സാഹിപ്പിച്ച ഞങ്ങളുടെ പ്രിയപ്പെട്ട തുളസി ടീച്ചര്‍. ചരിത്രം പഠിപ്പിച്ച മാത്യു സര്‍. അധ്യാപകരുടെ പട്ടിക നീളുന്നു. സൈക്കിള്‍ ചവിട്ടി പ്രഭാതത്തില്‍ പത്രവിതരണം കഴിഞ്ഞു എന്നും സ്കൂളില്‍ വൈകി എത്തുന്ന എന്നെ ഒരിക്കല്‍ പോലും ക്ലാസിനു പുറത്തു നിര്തത്തെ ഹാജര്‍ നല്‍കുന്ന ക്ലാസ്സ്‌ ടീച്ചര്‍ പൊന്നമ്മ ടീച്ചര്‍ . 
 എന്റ്റെ പ്രിയപ്പെട്ട കൂട്ടുകാര്‍. എല്ലാവരും ഈ ദിനത്തില്‍ മനസിലൂടെ നല്ല ഓര്‍മകള്‍ സമ്മാനിച്ച്‌ കടന്നു പോകുകയാണ്.
ഇനി ഒരിക്കലും എന്റ്റെ ബാല്യത്തെ എനിക്ക് തിരിച്ചു പിടിക്കാനാവില്ല . എവിടെയൊക്കയോ ജീവിതത്തിന്റ്റെ വിജയ പീടങ്ങള്‍ കയറി പോയ സഹപാടികളെയും. പ്രിയപ്പെട്ട അധ്യാപകരെ . പ്രിയപ്പെട്ട കൂട്ടുകാരെ എന്റ്റെ ഓര്‍മകളില്‍ നിങ്ങള്‍ ജീവിക്കുന്നു . ഒരിക്കലെങ്ങിലും ഇനിയും കാണാമെന്ന പ്രതീക്ഷയില്‍ .

യുവതിക്കു നേരേ ട്രെയിനില്‍ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ വസ്ത്രം മാറ്റിക്കാണിച്ച യുവാവ് അറസ്റ്റില്‍ ഇന്നു രാവിലെയാണു സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി 47കാരനായ നിസാറിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് വടക്കാഞ്ചേരി സ്‌റ്റേഷന്‍ കഴിഞ്ഞ് തൃശൂര്‍ എത്താറായപ്പോഴാണ് ഇയാള്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് യുവതി ടിടിഇയോട് പരാതി പറയുകയായിരുന്നു. വിവരം കിട്ടിയതിനെ തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. ഗള്‍ഫില്‍ ജോലിയുള്ള നിസാര്‍ കോഴിക്കോട് സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. താന്‍ ബാത്ത്‌റൂമില്‍ പോയി വരുമ്പോള്‍ സംഭവിച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം



2011, മേയ് 30, തിങ്കളാഴ്‌ച

മലയാളത്തിന്റെ കഥാകാരി മന്മാരഞ്ഞിട്ടു ഇന്നേക്ക് രണ്ടുവര്‍ഷം



ÎÜÏÞ{Jßæa ÕßÖbµÅÞµÞøß µÎÜÞØáø‡ ÎùEßGí §Kí øIáÕV×¢. ÕV×¢ øIá ÉßKß¿áçOÞÝᢠ¥ÕV ¥ÕçÖ×ßMß‚ ÎìÜßµÎÞÏ ºßLµ{ᢠ¦ÖÏB{ᢠ§KᢠآÕÞÆBZAí ÕÝßÎøáKÞµáKá. ÎÜÏÞ{ µÅÞØÞÙßÄcJßæa Õß{AáÎÞ¿B{ÞÏ ¦ µÅµ{ßW ÈßKí æÕ{ß‚¢ ÕKáæµÞçIÏßøßAáKá. 

ÎÈ£ØÞfß ÖøßæÏKí ÉùÏáKÄí ¥ÈáØøß‚ µÎÜ ÕcµíÄß¼àÕßÄJßÜᢠ¦ ØÄcØtÄ Äá¿VKá. ºwÈÎøB{ßW ¥ÕV §BæÈ ®ÝáÄß _ ¦Õß ÄGßÏ ºßÜïáµZ çÉÞæÜÏÞÏßAÝßEßøßAáKá µHàV µÜAßÏ ®æa µHáµZ.

Éçf ÕcÕØíÅßÄßÏáæ¿ µÞÉ¿c¢ µÜAßÏ µHáæµÞIí çÈÞAßÏÕVAí ¦ÕßÄGßÏ ºßÜïßÜâæ¿ ÎÞdÄæÎ ÎÞÇÕßAáGßæÏ µÞÃÞÈÞÏáUâ ®KÄᢠÕÞØíÄÕ¢. øIáÕV×¢ ÎáOí ÄßøáÕÈLÉáø¢ ÉÞ{Ï¢ ¼á¢¦ ÎØí¼ßÆí µÌVØíÅÞÈæJ ¦ù¿ßÎHßW ÖÞLÎÞÏß ¥ÜßEá çºVæKCßÜᢠ¦ ¼àÕßÄ¢ ØíçÈÙßAÞÈᢠØíçÈÙßAæM¿ÞÈᢠÎÞdÄÎáUÄÞÏßøáKáæÕKÄí, Éçf, ºßÜæøCßÜᢠÄßøß‚ùßÏáKá.

സര്‍ക്കാരിനെ നയിക്കുന്നത് ബാഹ്യശക്തികളെന്നു തെളിഞ്ഞു

ആലപ്പുഴ: മന്ത്രിമാരെയും വകുപ്പുകളും സ്വയം പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ നടപടി ഭരണ ഘടന ലംഘനമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.എം ആലപ്പുഴ ഏരിയാ കമ്മിറ്റി നടത്തിയ നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മന്ത്രിസഭയെ ബാഹ്യശക്തികളാണ് നയിക്കുന്നതെന്നതിന് തെളിവാണ് പാണക്കാട് തങ്ങള്‍ നടത്തിയ ഭരണഘടന ലഘനം. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നതിന് പകരം തങ്ങളാണ് തീരുമാനിച്ചത്. തങ്ങള്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയതിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതികരിക്കാന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു. ഭരണം നടത്തുന്നത് പാണക്കാട് തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ യു.ഡി.എഫ് യോഗത്തില്‍ സ്പീക്കറെ മാത്രം തീരുമാനിച്ചത് കെ എം മാണിയെ ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പറ്റിക്കുന്നതിന്റെ തെളിവാണ്. 21 ാം മത്തെ മന്ത്രിയെയും ലീഗ് തന്നെയെടുക്കും. ഇതു കൊണ്ടാണ് ഈ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യാതിരുന്നതെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പലനേതാക്കള്‍ക്കും മന്ത്രി സ്ഥാനം ലഭിയ്ക്കാതെ പോയത് അവരുടെ സമുദായം ആവശ്യപ്പെടാത്തതിനാലാണെന്നും. കോഴിക്ക് ഒരു മന്ത്രി കോഴിമുട്ടയ്ക്ക് മറ്റൊരു മന്ത്രി എന്നതാണ് യു.ഡി.എഫ് മന്ത്രിസഭയുടെ സ്ഥിതിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ദേശീയ ഗെയിംസിലെ സുവര്‍ണതാരത്തിനു നനയാതെ കിടക്കാന്‍ ഒരു കൂര വേണം

ആലപ്പുഴ: മഴക്കാലം തുടങ്ങിയതോടെ ദേശീയ ഗെയിംസിലെ സുവര്‍ണതാരം നനയാതെ കിടക്കാനൊരിടം തേടുന്നു. ദേശീയ ഗെയിംസില്‍ 1500 മീറ്റര്‍ കോക്‌സ്്‌ലസ് ഫോര്‍ മല്‍സരത്തില്‍ തുഴയെറിഞ്ഞ് കേരളത്തിന് ആദ്യ സ്വര്‍ണ്ണം സമ്മാനിച്ച എടത്വ പരമ്പത്ത് ലിബിനമറിയം വര്‍ഗീസാണ് പണിതീരാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം  പ്ലാസ്റ്റിക്ക്ചാക്കില്‍ തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ നനഞ്ഞൊലിച്ചു കഴിയുന്നത്. കൂലിപ്പണിക്കാരായ ബാബു -  മേരി ദമ്പതികളുടെ മകളായ ലിബിനിയ്ക്ക് എട്ടാം ക്ലാസില്‍ പഠയിക്കുമ്പോഴാണ് സായിയില്‍ പ്രവേശനം ലഭിച്ചത്. പൂനയിലും ഹൈദ്രാബാദിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ലഭിച്ച വെള്ളി മെഡലുകള്‍ ഉള്‍പ്പടെ 15 ഓളം മെഡലുകള്‍ ലിബിന നേടിയിട്ടുണ്ട്.ആലപ്പുഴ സെന്റ് ജോസഫ് വനിത കോളജില്‍ ബി.കോം കഴിഞ്ഞ ശേഷം കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ ലിബിന ഇപ്പോള്‍ തുഴച്ചിലില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഹൈദ്രാബാദിലെ നാഷണല്‍ ക്യംപില്‍ പങ്കെടുക്കുകയാണ്. സഹോദരി ലിബി കയാക്കിങ് താരവും പിതാവ് ബാബു പഴയകാല സ്‌പോര്‍ട്‌സ് താരവുമാണ്. ബാബുവിന് കുടിക്കിടപ്പ് കിട്ടിയ ഏഴ ‌സെന്റ് ഭൂമിയില്‍ ഉണ്ടായിരുന്ന കുടില്‍ 2009 ലെ മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നിരുന്നു. ഇതിനു ശേഷം ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച തുക ഉപയോഗിച്ച് വീടു പണി ആരംഭിച്ചെങ്കിലും മക്കളുടെ പഠനത്തെ തുടര്‍ന്ന് പകുതി പോലും പൂര്‍ത്തിയാക്കാനായില്ല. വീടു പണി പാതിവഴിയില്‍ നിലച്ചതോടെ രണ്ടു വര്‍ഷമായി പ്ലാസ്റ്റിക്ക് ചാക്കു കൊണ്ട് കൂരക്കെട്ടി അതിലാണ് താമസം. ഈ സുവര്‍ണ താരത്തിന്റെ വീടെന്ന സ്വപ്‌നം പൂവണിയിക്കാന്‍ സംസ്ഥാന ജില്ലാ ഭരണകൂടങ്ങളൊന്നും തന്നെ കാര്യമായി സഹായിക്കാന്‍ തയ്യാറായിട്ടില്ല.

കാവ്യാ മാധവന്‍ വിവാഹ മോചിതയായി

നടി കാവ്യാ മാധവന്‍ വിവാഹമോചിതയായി. ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹബന്ധം  ഔപചാരികമായി വേര്‍പെടുത്തിക്കൊണ്ട് എറണാകുളം കുടുംബകോടതിയാണ് ഇന്നു വിധിച്ചത്. കഴിഞ്ഞ ശനിയാഴ്ച അന്തിമ വിധി പറയാന്‍  വെച്ചിരുന്ന കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇനിയൊരു കൂടിച്ചേരല്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ഇരുവരും എറണാകുളം കുടുംബക്കോടതിയില്‍ ബുധനാഴ്ചയാണ് സത്യവാങ്മൂലം നല്‍കിയത്.  കാവ്യയില്‍ നിന്ന് സ്ത്രീധനമായി വാങ്ങിയ പണവും സ്വര്‍ണവും നിഷാല്‍ തിരിച്ചുനല്‍കുകയും ചെയ്തിരുന്നു.
കുടുംബക്കോടതി ജഡ്ജി ജോസഫ് തെക്കേകുരുവിനാല്‍ ആണ് കേസ് വിധി പ്രസ്താവിച്ചത്. ഇരുവരെയും ഒന്നിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഒരിക്കല്‍കൂടി ഇരുവരെയും കൗണ്‍സിലിങ് നടത്തിയെങ്കിലും പിരിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ നിന്നു രണ്ടുപേരും പിന്‍മാറിയില്ല. പരസ്പരം ബാധ്യതകളില്ലെന്നും ഇരുവരും കോടതിയെ അറിയിച്ചു.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. നിഷാല്‍ചന്ദ്ര ജോലി ചെയ്യുന്ന കുവൈറ്റിലേയ്ക്ക് ഇരുവരും പോയെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധം വേര്‍പെടുത്തുന്നതായി വാര്‍ത്തകള്‍ വന്നു. തൊട്ടുപിന്നാലെ കാവ്യ ഒറ്റയ്ക്കു കേരളത്തില്‍ തിരിച്ചെത്തുകയും ചെയ്തു. നിഷാലും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ആരോപിച്ച് കാവ്യ കുടുംബ കോടതിയില്‍ ഹര്‍ജിയും നല്‍കി. ഇത് പിന്‍വലിച്ച് പിന്നീട് ഇരുവരും പരസ്പരം സമ്മതിച്ച് സംയുക്തമായി ഹര്‍ജി കൊടുത്തു. അനുരഞ്ജന ശ്രമങ്ങള്‍ പലതും നടന്നെങ്കിലും ദാമ്പത്യജീവിതം ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കാവ്യയും നിഷാലും സംയുക്തഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനം തേടാന്‍ തീരുമാനിച്ചശേഷം കാവ്യ സിനിമയില്‍ സജീവമായിരുന്നു. ഗ്ദ്ദാമ എന്ന ചിത്രത്തിന് കഴിഞ്ഞവര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും കാവ്യ നേടി. കാവ്യയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പാലാരിവട്ടം പോലീസ് ഗാര്‍ഹിക പീഡന കേസ്സെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ്  കോടതിയുടെ പരിഗണനയിലുള്ള ഈ കേസ് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി റദ്ദാക്കി.

തര്‍ക്കം തുടരുന്നു; തര്‍ക്കമില്ലെന്നു നേതാക്കള്‍

ഡെപ്യൂട്ടിസ്പീക്കര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പദവികളുടെ കാര്യ്തതില്‍ യുഡിഎഫിലെ അനിശ്ചിതത്വം നീങ്ങിയില്ല. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മുന്നണി യോഗം തീരുമാനിച്ചെങ്കിലും മറ്റുരണ്ട് പദവികള്‍ ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. ഈ വിഷയം ചര്‍ച്ച ചെയ്യാനായി ജൂണ്‍ 22ന് വീണ്ടും യു ഡി എഫ് യോഗം ചേരും. യോഗത്തിന് മുമ്പ് നടന്ന ഉഭയകകക്ഷി ചര്‍ച്ചകളില്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗങ്ങള്‍ തയ്യാറായില്ല. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് എടുക്കുകയാണെങ്കില്‍ ഒരു മന്ത്രി പദവി കൂടി വേണമെന്ന് കേരളാകോണ്‍ഗ്രസും പാര്‍ലമെന്ററികാര്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുസ്‌ലിംലീഗും അറിയിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിന് മൂന്നാമതൊരു മന്ത്രിസ്ഥാനം ലഭിക്കാതായപ്പോഴാണ് സ്പീക്കര്‍ സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ആദ്യം പാര്‍ലമെന്ററികാര്യ മന്ത്രിസ്ഥാനമാണ് അവര്‍ ആവശ്യപ്പെട്ടതെങ്കിലും ലീഗ് ഈ സ്ഥാനത്തേക്ക് പേര് പ്രഖ്യാപിച്ചപ്പോള്‍ സ്പീക്കര്‍ പദവി വേണമെന്നതിലേക്ക് കേരള കോണ്‍ഗ്രസ് മാറുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതോടെ സ്പീക്കര്‍ സ്ഥാനം മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് നല്‍കാന്‍ ലീഗും കേരളാ കോണ്‍ഗ്രസും സമ്മതിച്ചു. പലവട്ടം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പാര്‍ലമെന്ററി കാര്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങള്‍ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും 22ന് ചേരുന്ന മുന്നണി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്പീക്കര്‍, ഡെപ്യുട്ടീ സ്പീക്കര്‍ സ്ഥാനത്തേക്ക് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റെടുത്ത് സത്യപ്രതിജ്ഞയും വകുപ്പ് വിഭജനവും നടത്തിയപ്പോള്‍ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി എന്നീകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. മൂന്നും നിയമസഭയുമായി ബന്ധപ്പെട്ട കാര്യമായതിനാലായിരുന്നു അത്. നിയമസഭചേരുന്നതിന് തീയതി നിശ്ചയിച്ച അന്നുതന്നെ യു ഡി എഫ് യോഗം 30ന് ചേരാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചത്. ഒരു കാര്യത്തിലും അനിശ്ചിതത്വമില്ല. തീരുമാനം നീട്ടി കൊണ്ടുപോകുകയുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു ഡി എഫില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, പി കെകുഞ്ഞാലിക്കുട്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാര്‍, കെ ആര്‍ ഗൗരിയമ്മ, ടി എം ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ടി.എന്‍ ശേഷന് വയസ് 80; പക്ഷേ, ജന്മശതാബ്ദി ആഘോഷം ?

രാഷ്ട്രീയ പാര്‍ട്ടികളെ മൂക്കുകൊണ്ട് ക്ഷ എഴുതിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ വേറിട്ട സ്ഥനം നേടിയ ടി എന്‍ ശേഷന് പ്രായം ഒറ്റയടിക്ക് കൂടിയോ. സംശയം ഉയര്‍ത്തുന്നത് ഒരു പത്രപ്പരസ്യമാണ്. ടി എന്‍ ശേഷന് ഒരു വര്‍ഷം നീളുന്ന  ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കാനാണ് പാലക്കാട്ടെ ഒരു ട്രസ്റ്റ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഡോ പത്മ വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ശതാബ്ദി ആഘോഷക്കമ്മറ്റിയും രൂപീകരിച്ചു. ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമെന്ന് അറിയിക്കുന്നതാണു പരസ്യം.
1996 വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറും അതിനു ശേഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമൊക്കെയായി കളം നിറഞ്ഞു കളിച്ച ശേഷന് ഇത്രപെട്ടെന്ന് 100 വയസ്സെത്തിയോ? ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ശരിയെങ്കില്‍ ടി എന്‍ ശേഷന് 2011 ഡിസംബര്‍ 15 ന് 79 വയസ്സ് പൂര്‍ത്തിയാകും, എണ്‍പതാം വയസ്സിലേക്കു കടക്കുകയും ചെയ്യും.www.myastrologyhoroscope.com എന്ന വെബ് സൈറ്റില്‍ ശേഷന്റെ ജാതകം ലഭ്യമാണ്. അതുപ്രകാരം 1932 ഡിസംബര്‍ 15 ന് രാവിലെ കൃത്യം 8 മണിക്കാണ് അദ്ദേഹത്തിന്റെ ജനനം.തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവചരിത്രം പരിശോധിച്ചാലും ജനന തീയതിയില്‍ സംശയിക്കേണ്ട സാഹചര്യമില്ല.
1953 ല്‍സിവില്‍ സര്‍വീസില്‍ ഐ പി എസ് കിട്ടിയ ശേഷന്‍ അത് വേണ്ടെന്നുവച്ച് 1954 ല്‍ വീണ്ടുമെഴുതി ഐഎഎസ് കരസ്ഥമാക്കി. തൊട്ടടുത്തവര്‍ഷത്തെ കേഡറില്‍ ഐഎഎസില്‍ പ്രവേശിക്കുകയും ചെയ്തു. 1989 ല്‍ വി പി സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിനൊപ്പം ക്യാബിനറ്റ് സെക്രട്ടറിയായി.1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആറു വര്‍ഷം മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറുമായി.
അങ്ങനെ 15 വര്‍ഷം മുമ്പ് മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായി വിരമിച്ചയാള്‍ക്ക് പെട്ടെന്ന് നൂറുതികഞ്ഞെന്നു കണ്ടപ്പോഴുള്ള അത്ഭുതമാണ് അന്വേഷണത്തിന് കാരണമായത്. യഥാര്‍ത്ഥത്തില്‍ ശേഷന് തികയുന്നത് 80 വയസ്സാണ് . പിന്നെങ്ങനെ  ജന്മശതാബ്ദി ആഘോഷിക്കും. ഇനി ശതാഭിഷേകമാണെങ്കില്‍പ്പോലും 84  വയസ്സില്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുമ്പോഴാണ്.
പിന്നെ എന്തിന് 20 വര്‍ഷം മുമ്പേ  ജന്മശതാബ്ദി ആഘോഷിക്കണം എന്നതാണു പ്രസക്തമായ ചോദ്യം. ശതാബ്ദി സംബന്ധിച്ച അജ്ഞതയാകാം ഒരുകാരണം. അല്ലെങ്കില്‍ എല്ലാം ആഘോഷിക്കാനും പണം പിരിക്കാനുമുള്ള വ്യഗ്രത. എന്തായിലും ടി എന്‍ ശേഷനെപ്പോലെ സമൂഹം ആദരിക്കുന്ന വ്യക്തിയെ ഇങ്ങനെ പരിഹാസപാത്രമാക്കിയത് ചര്‍ച്ചയായി മാറുകയാണ്.

തമിഴ് കമിതാക്കളെ കാടിനുള്ളില്‍ കൊന്ന യുവാവ് അറസ്റ്റില്‍

തമിഴ്‌നാട്ടിലെ ചുരുളി വന മേഖലയില്‍ കമിതാക്കളെ കൊലപ്പെടുത്തിയ പ്രതിയെപൊലിസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ കമ്പം കെ.എം പെട്ടി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ദിവാകറിനെ(26)യാണ്  ഉത്തമപാളയം പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ തങ്കനദിയുടെ മകനും കമ്പവര്‍ കോളജ് ബിരുദ വിദ്യാര്‍ഥിയുമായ എഴില്‍ മുതല്‍വന്‍(23), മുത്തുതേവന്‍പെട്ടി ഗണേശന്റെ മകള്‍ ആനമലയന്‍പെട്ടി അണ്ണാ കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ ബി.എഡ് വിദ്യാര്‍ഥിനി കസ്തൂരി(23) എന്നിവരെയാണ് പത്തു ദിവസം മുമ്പ് കേരളാ അതിര്‍ത്തിയിലെ തമിഴ്‌നാട് വനമേഖലയായ ചുരുളിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
സ്ഥിരം മദ്യപാനിയും കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്നിന് അടിമയുമാണ് ദിവാകര്‍. ചുരുളിയിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കൈലാസനാഥ ക്ഷേത്രത്തിനു സമീപത്തുള്ള പൂവെട്ടിക്കാട്ടില്‍ വച്ചായിരുന്നു കൊലപാതകം. സംഭവ ദിവസം എഴില്‍ മുതല്‍വന്‍, കസ്തൂരി ഇവരുടെ സുഹൃത്ത് രാജ്കുമാര്‍ ഇയാളുടെ കാമുകി എന്നിവരാണ് ചുരുളിയില്‍ എത്തിയത്്. വനത്തിനുള്ളില്‍ കമിതാക്കള്‍ സല്ലാപത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിക്കുമ്പോള്‍ ഇതുവഴി എത്തിയ ദിവാകര്‍ രാജ്്കുമാറിനേയും കാമുകിയേയും തേങ്ങയിടാന്‍ ഉപയോഗിക്കുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നു പണവും മൊബൈല്‍ ഫോണും കൈക്കലാക്കി. പിന്നീടിയാള്‍ ഒരു കിലോ മീറ്ററോളം അകലെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന എഴില്‍ മുതലവന്റെയും കസ്തൂരിയുടെയും സമീപത്തെത്തി പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കിയെങ്കിലും ആഭരണങ്ങള്‍ മുക്കുപണ്ഡമാണെന്ന് അറിയിക്കുകയായിരുന്നു. എഴിലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ദിവാകര്‍ ആവശ്യപ്പെട്ടെങ്കിലും ഇതു കൊടുക്കാതിരുന്നതിനാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റമായി. കൈവശമുണ്ടായിരുന്ന കത്തി വീശി ഭീഷണിപ്പെടുത്തിയപ്പോള്‍ എഴിലിന്റെ കഴുത്തിന് വെട്ടുകൊണ്ട് താഴെ വീഴുകയായിരുന്നത്രേ. എഴിലിന് വെട്ടേറ്റതോടെ കസ്തൂരി നിലവിളിച്ച് വനത്തിനുള്ളിലൂടെ ഓടി. ഇവര്‍ രക്ഷപ്പെട്ടാല്‍ താന്‍ പിടിക്കപ്പെടുമെന്നു മനസ്സിലായ ഇയാള്‍ ഓടിച്ചിട്ട് കസ്തൂരിയെ വെട്ടുകയായിരുന്നു. നിലത്തു വീണതോടെ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് കസ്തൂരിയുടെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.  മരിച്ചെന്ന് ഉറപ്പുവന്നതിനുശേഷം കസ്തൂരിയുടെ വസ്ത്രങ്ങള്‍ വാക്കത്തി ഉപയോഗിച്ച് മുറിച്ചുമാറ്റി മാനഭംഗപ്പെടുത്തിയെന്നും ദിവാകര്‍ പോലിസിനു മൊഴി നല്‍കി. പിന്നീടിയാള്‍ ചുരുളി വെള്ളച്ചാട്ടത്തിലെത്തി കുളിച്ച് വാക്കത്തി കഴുകി വൃത്തിയാക്കി മുങ്ങുകയായിരുന്നു. രാജ്കുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവാകറിനെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാള്‍ വിഷം കഴിച്ച് ആത്്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.   ഉത്തമപാളയം ഡി.വൈ.എസ്.പി പാണ്ഡ്യരാജന്‍, ഇന്‍സ്‌പെക്ടര്‍ വിനോജി, എസ്.ഐ ജ്ഞാന ശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

തങ്ങളുടെ മരുമകനെ ഇന്ത്യാവിഷന്‍ ചെയര്‍മാനാക്കാന്‍ നീക്കം

ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫി തങ്ങള്‍ വരാന്‍ സാധ്യത
 എം.കെ.മുനീര്‍ മന്ത്രിയാകുന്നതിനു വേണ്ടി രാജിവെച്ച ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫി തങ്ങള്‍ വരാന്‍ സാധ്യത. ഹസീബ് തങ്ങളെ ഇന്ത്യാവിഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ ശേഷമാണ് മുനീര്‍ രാജിവെച്ചത്. മുനീറിന്റെ പേരിലുള്ള ഓഹരികളില്‍ ഒരു ഭാഗം അദ്ദേഹത്തിനു കൈമാറിതായും സൂചനയുണ്ട്. തങ്ങള്‍ കുടുംബത്തിലും അധികാരത്തോടും പദവിയോടും താല്പര്യം ജനിച്ചതിന്റെ ഭാഗമാണ് ഹസീബ് തങ്ങളുടെ രംഗപ്രവേശം. ഇതു മുതലെടുത്താണ് മന്ത്രിസഭയിലേക്കുള്ള തന്റെ പ്രവേശനം മുനീര്‍ ഉറപ്പാക്കിയതെന്നും വ്യക്തമായി. ചരിത്രത്തില്‍ ആദ്യമായി ലീഗ് പ്രസിഡന്റ് സ്ഥാനത്തുള്ള തങ്ങള്‍ പാണക്കാട്ടുനിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കാണാന്‍ കോട്ടയത്ത് എത്തിയതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. മുനീര്‍ മന്ത്രിയാകുന്നതിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് ഇല്ലാതാക്കുകയായിരുന്നു തങ്ങളുടെ കോട്ടയം യാത്രയുടെ ലക്ഷ്യം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെ മറികടന്നു മുനീര്‍ നടത്തിയ നീക്കം തിരിച്ചറിഞ്ഞിട്ടും അദ്ദേഹം കൂടെനിന്നു. ടി.എ അഹമ്മദ് കബീറിനു പകരം വി.കെ.ഇബ്രാഹിംകുഞ്ഞിനെ മന്ത്രിയാക്കുന്നതിന് സാഹചര്യം അനുകൂലമാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. അതോടെ, മഞ്ഞളാംകുഴി അലിക്കും അഹമ്മദ് കബീറിനും പകരം മുനീറും ഇബ്രാഹിംകുഞ്ഞും മന്ത്രി സ്ഥാനം ഉറപ്പാക്കി. പി.കെ.അബ്ദു റബ്ബിനു മാത്രമാണ് മാറ്റമുണ്ടാകാതിരുന്നത്. കുഞ്ഞാലിക്കുട്ടിയെക്കൂടാതെ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി. അബ്ദു റബ്ബ് എന്നിവരെയാണ് പരിഗണിച്ചിരുന്നത്. അഹമ്മദ് കബീറിനു വിദ്യാഭ്യാസം, അലിക്ക് പൊതുമരാമത്ത് , അബ്ദു റബ്ബിന് തദ്ദേശ സ്വയംഭരണം എന്നായിരുന്നു ധാരണയും. തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജനം ആ ഘട്ടത്തില്‍ പരിഗണനയില്‍ ഉണ്ടായിരുന്നുമില്ല. എന്നാല്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം വിടാന്‍ തയ്യാറാകാതിരുന്ന മുനീര്‍ അത് തങ്ങള്‍ കുടുംബത്തില്‍ നിന്നൊരാള്‍ക്കു നല്‍കി രാജിവെക്കാമെന്ന വ്ഗ്ദാനം നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആദ്യം ഡയറക്ടറാക്കുക, പിന്നെ ചെയര്‍മാനാക്കുക എന്നാണ് അജണ്ട. മുനീര്‍ പ്രതിയായ ചെക്ക് കേസുകളില്‍ ഒന്നിന്റെ വാദിയായിരുന്നു ഹസീബ്. ചെക്ക് കൊടുത്ത് മുനീര്‍ ഹസീബിനോട് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് പറഞ്ഞ കാലാവധിക്കുള്ളില്‍ തിരിച്ചുകൊടുക്കാതിരുന്നചിനെ തുടര്‍ന്നാണ് കേസ് കൊടുത്തത്. എന്നാല്‍ ഈ തുകയുടെ ഒരു വിഹിതം മാത്രം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി.
നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയായ മുനീറിനെ മന്ത്രിയാക്കുന്നതിനോട് കോണ്‍ഗ്രസിനു യോജിപ്പുണ്ടായിരുന്നില്ല. അത് ഉമ്മന്‍ ചാണ്ടി തന്നെ തങ്ങളോടും കുഞ്ഞാലിക്കുട്ടിയോടും പറയുകയും ചെയ്തിരുന്നു. തങ്ങളെ നേരിട്ട് ഇറക്കി മുനീര്‍ നടത്തിയ നീക്കത്തോടെയാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും നിലപാടു മാറ്റിയത്. എന്നാല്‍ തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത് കുഞ്ഞാലിക്കുട്ടിക്ക് എതിരേയാണെന്നു മാത്രം.
മുനീറിനെ മന്ത്രിയാക്കാന്‍ കോട്ടയം ചര്‍ച്ചയില്‍ ഉണ്ടായ ധാരണയുടെ ഭാഗമായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പു വിഭജനവും. പഞ്ചായത്ത് വകുപ്പും അതിനൊപ്പം സാമൂഹിക ക്ഷേമ വകുപ്പും കൂടി മുനീറിനു നല്‍കുക, നഗരസഭകള്‍ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുക, ഗ്രാമ വികസനം കെ.സി.ജോസഫിന് എന്ന ധാരണ പിന്നീട് നടപ്പാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും എല്ലാ ചര്‍ച്ചകളിലും മുന്നില്‍തന്നെയുണ്ടായിരുന്ന ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി ഇക്കാര്യങ്ങളൊന്നും അറിഞ്ഞതേയില്ല. അതേ സമയം, അഴിമതിക്കേസുകളില്‍ പ്രതിയായ മുനീറിനെ മന്ത്രിയാക്കാന്‍ ഹസീബ് തങ്ങളെ മുന്നില്‍ നിര്‍ത്തി നടത്തിയ നീക്കം ഫലം കണ്ടെങ്കിലും ഇന്ത്യാവിഷനിലെ ഓഹരി ഉടമകള്‍ എങ്ങനെ തുടര്‍ നീക്കങ്ങളോടു പ്രതികരിക്കും എന്നതു പ്രധാനമാണ്.

2011, മേയ് 28, ശനിയാഴ്‌ച

ജോസഫിനെതിരേ യുവതിയുടെ പരാതി; രണ്ട് എംഎല്‍എമാര്‍ക്ക് നോട്ടീസ്

ജലവിഭവമന്ത്രി പി.ജെ.ജോസഫിനെതിരെ തൊടുപുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ സാക്ഷികളായ രണ്ട് എംഎല്‍എമാര്‍ക്ക് കോടതി സമന്‍സ് അയച്ചു. പരാതിയില്‍ പറയുന്ന സാക്ഷികളായ പീരുമേട് എം.എല്‍.എ. ഇ.എസ്. ബിജിമോള്‍, തൊടുപുഴ ബി.എസ്.എന്‍.എല്‍. മാനേജര്‍ എന്നിവരോട് ജൂണ്‍ നാലിന് ഹാജരാകാനാണ് തൊടുപുഴ കോടതി ഉത്തരവിട്ടത്.
യുവതിയുടെ മൊബൈലിലേക്ക് പി.ജെ.ജോസഫ് എസ്.എം.എസ്. അയച്ചുവെന്നും ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണത്തിന് ശ്രമിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. തൊടുപുഴ മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതി പരാതി നല്‍കിയത്.  ജോസഫിന്റെ മണ്ഡലമായ തൊടുപുഴയിലെ ചെറുതോട്ടുംകര സ്വദേശിനിയാണ് ജോസഫിനെതതിരേ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച്് ആറു മുതല്‍ ലൈംഗികമായ ഉദ്ദേശത്തോടെ ജോസഫ് ഫോണില്‍ സംസാരിച്ചുവെന്നാണ് പരാതി. പൊലീസിനു പരാതി നല്‍കിയെങ്കിലും രക്ഷയുണ്ടായില്ലത്രേ. പൊലീസില്‍ നിന്നുപോലും ഭീഷണിയുമുണ്ടായി. മാത്രമല്ല, ജോസഫിന്റെ ഗൂണ്ടകള്‍ തന്നെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന മാസികയ്ക്കു വേണ്ടി ഇടുക്കി ജില്ലയിലെ എംഎല്‍എമാരെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ ഭാഗമായി ജോസഫിനെയും വിളിച്ചതുമുതലാണ് പരാതിയുടെ തുടക്കം. ജോസഫിനെ വിളിച്ചത് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്. മാര്‍ച്ച് ആറിനായിരുന്നു ഇത്. തിരക്കിലായിരുന്ന ജോസഫ് തിരിച്ചുവിളിക്കാമന്നു പറഞ്ഞു. ഇത് ഭാര്യയുടെ ംൊബൈല്‍ ആണെന്നും തിരിച്ചു തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നത്രേ. നമ്പറും കൊടുത്തു. എന്നാല്‍ വിളിക്കുന്നതിനു പകരം യുവതിയുടെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി മെസ്സേജ് അയച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍, അറിയാതെ അയച്ചതാണെന്നായിരുന്നു മറുപടി. പല സഹായങ്ങളും ചെയ്യാമെന്നു വാഗ്ദാവും ചെയ്തു. അതു നിരസിച്ചെങ്കിലും പിന്നീട് വിളിച്ചു ബുദ്ധിമുട്ടിച്ചെന്നും , കുടുംബജീവിതം തകര്‍ക്കരുതെന്നു പറഞ്ഞപ്പോള്‍ , നിനക്ക് ആവശ്യമുള്ളതെല്ലാം തരാന്‍ ഈ പ്രായത്തിലും എനിക്കു കഴിയുമെന്നും ജോസഫ് പറഞ്ഞെന്നു പരാതിയില്‍ വിശദീകരിക്കുന്നു. ഇതേത്തുടര്‍ന്ന് തൊടുപുഴ കോടതിയിലേയ്ക്ക് യുവതിയും ഭര്‍ത്താവും പരാതി അയച്ചു. തുടര്‍ന്നാണ് പൊലീസില്‍ നിന്നു ഭീഷണി ഉണ്ടായത്. സിഐ എന്നും എസ്‌ഐ എന്നുമൊക്കെ പറഞ്ഞ് പലരും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. ടിപ്പര്‍ ലോറി കയറ്റി കൊല്ലുമെന്ന ഭീഷണി മറ്റു ചിലരില്‍ നിന്നുമുണ്ടായി. എഎസ്പിക്കും ഐജിക്കും പരാതി കൊടുത്തെങ്കിലും അനുകൂലമായിരുന്നില്ല പ്രതികരണം. എംഎല്‍എമാരായ എസ് രാജേന്ദ്രനും ഇ.എസ് ബിജിമോളും ഇടപെട്ടപ്പോഴാണ് പൊലീസിന്റെ ഭീഷണി അവസാനിച്ചത്. പിന്നീട് കഴിഞ്ഞ മാസം നാലിനു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലക്കാട്ടു പോയി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പരാതി കൊടുത്തു. അതിലും നടപടിയുണ്ടാകാത്തതുകൊണ്ടാണ് കോടതിയില്‍ ഹര്‍ജിയുമായി എത്തിയതെന്ന് പരാതിക്കാരി വിശദീകരിക്കുന്നു.  അഡ്വക്കേററ് സനല്‍ പി.രാജ് മുഖേന ഈ മാസം 21നാണ് കോടതിയെ സമീപിച്ചത്.

മഴ ...മഴ...

മഴ... സൌന്ദര്യത്തിന്റെ സര്‍വ ഭാവങ്ങളും ആവാഹിച്ചു 

ഭൂമിയുടെ ആത്മാവിലേക്ക്  പെയ്തിറങ്ങുന്ന മഴ...  

ഇരുണ്ട ആകാശത്തെ കീറിമുറിച്ചു  മറയുന്ന മിന്നല്‍ പിണരുകള്‍ ...

മന്നിന്റ്റെ ഗന്ധം ...

മഴ ഒരു പുണ്യം പോലെ ...

എന്റ്റെ ആത്മാവിലേക്ക് പെയ്തിറങ്ങുന്നു ...

സ്നേഹമായി... നൊമ്പരമായി... കുളിരേകി ...

മഴ... മഴ..മഴ... 

കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക്... മഴ 

എന്നെ കൂട്ടികൊണ്ടുപോകുന്നു ... മഴ... മഴ...മഴ ... ... ...



2011, മേയ് 27, വെള്ളിയാഴ്‌ച

ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റി

കായംകുളം: കടയില്‍ കയറി ആക്രമണം നടത്തിയ സംഘം ബിജെപി പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റി. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടയാളെന്നു കരുതുന്ന സിപിഎം പ്രവര്‍ത്തകനെ പൊലിസ് പിടികൂടി. കായംകുളം വലിയഴീക്കല്‍ തറയില്‍കടവ് ആല്‍ത്തറമൂട്ടില്‍ വെളുത്തകുഞ്ഞിന്റെ മകന്‍ പൊന്നുമോന്റെ(39) ഇടതു കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. ഇന്നലെ ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് ആക്രമണം നടന്നത്.  ഓട്ടോറിക്ഷയില്‍ എത്തിയ ഏഴു പേര്‍ അടങ്ങിയ അക്രമി സംഘം കുറിയപ്പശേരി ക്ഷേത്രത്തിന് സമീപമുള്ള പൊന്നുമോന്റെ ഗ്ലാസ് കടയില്‍ കയറിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ഇടതു കൈപ്പത്തി അറ്റുതൂങ്ങി ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നുമോന്റെ ഭാര്യാ സഹോദരനും ബിജെപി പ്രവര്‍ത്തകനുമായ അരുണ്‍തമ്പിയെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. അക്രമി സംഘത്തെ കണ്ടതോടെ അരുണ്‍തമ്പി ഓടിരക്ഷപ്പെട്ടു. ഇതോടെയാണ് വ്യാപാര സ്ഥാനത്തില്‍ കയറി സംഘം പൊന്നുമോനെ ആക്രമിച്ചത്. ഇതിനു ശേഷം ഏറെ നേരം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഓട്ടോറിക്ഷയില്‍ കയറി തൃക്കുന്നഭാഗത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കുറിയപ്പശേരി ക്ഷേത്രത്തില്‍ വച്ചുണ്ടായ സംഘട്ടനത്തിനിടെ ഒരു സി.പി.എം പ്രര്‍ത്തകന്  തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ പ്രതികാരം വീട്ടാനാണ് സംഘം എത്തിയതെന്ന് പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനായ സുധീശനെയാണ് എന്ന യുവാവിനെ കായംകുളം സി.ഐ ജി ജയകുമാര്‍ കസ്റ്റഡിയില്‍ എടുത്തത്. വലിയഴീക്കല്‍ തറയില്‍കടവ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുയാണ്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്തി

 കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനം പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡി(എച്ച്‌ഐഎല്‍)ന് എന്‍ഡോസള്‍ഫാന്‍ ഉത്പാദനത്തിനായി നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കി. എന്നാല്‍ എച്ച്‌ഐഎല്ലിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഉപാധികളോടെ തുടരാന്‍ അനുമതി നല്‍കി. പൊതുമേഖലാസ്ഥാപനമായ എച്ച്‌ഐഎല്ലില്‍ എന്‍ഡോസള്‍ഫാന്‍ കൂടാതെ  ഡിഡിറ്റി, ഡൈകോഫോള്‍, മാന്‍കോസെബ് ഫോര്‍മുലാഷന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് 2012 ജൂണ്‍ 30വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. കമ്പനിയില്‍ മുന്‍കാല്യങ്ങളില്‍ രണ്ടു ലഗൂണുകളില്‍ നിക്ഷേപിച്ചിട്ടുള്ള  അപകടഖരമാലിന്യങ്ങള്‍ അമ്പലമേടില്‍ ഹസാര്‍ഡ്‌സ് വേസ്റ്റ് നിര്‍മാര്‍ജ്ജനം ചെയ്യാനായി  നിര്‍മിച്ചിട്ടുള്ള പൊതുസംവിധാനത്തില്‍ 2010ജൂണ്‍ 30ന് മുമ്പ് നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശം വകവയ്ക്കാതെ  കമ്പനി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കീടനാശിനി ഖരമാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനെത്തുടര്‍ന്ന് എച്ച്‌ഐഎല്‍ന് നേരത്തെ  നല്‍കിയിരുന്ന അടച്ചുപൂട്ടല്‍ നോട്ടീസ് ഉപാധികളോടെ പിന്‍വലിച്ചു. ഖരമാലിന്യങ്ങളുടെ ആദ്യഘട്ടം നീക്കം ചെയ്യല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. രണ്ടാംഘട്ടനീക്കം ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഈ വ്യവസ്ഥകളോടെയാണ് എച്ച്‌ഐഎല്ലിന് തുടര്‍പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. ബോര്‍ഡ് നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കാത്തതിന് കഴിഞ്ഞവര്‍ഷം നവംബര്‍ 12ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം ഈ വര്‍ഷം ഏപ്രില്‍ 30ന് മുമ്പ് നീക്കാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 18നും മേയ് രണ്ടിനും ഉദ്യോഗസ്ഥ സംഘം ഫാക്റ്ററിയില്‍ പരിശോധന നടത്തിയെങ്കിലും മാലിന്യം നീക്കം ചെയ്തതായി കണ്ടെത്തിയില്ല. ഏകദേശം 3500ടണ്‍ ഖരമാലിന്യം എര്‍ത്തേണ്‍ ലഗൂണിന്‍ നിക്ഷേപിച്ചിരുക്കുന്നതായി കണ്ടെത്തി. ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 25ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടാന്‍ മേയ് 10ന് ഉത്തരവ് നല്‍കിയത്.